Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാലദ്വീപിനെ അൽഖൈയ്ദ താവളമാക്കിയപ്പോൾ രക്ഷയ്‌ക്കെത്തിയത് ഇന്ത്യൻ സൈന്യം; ചൈനയുടെ മോഹനവാഗ്ദാനങ്ങളിൽ അബ്ദുല്ല യമീൻ വീണപ്പോൾ യഥാർത്ഥ സുഹൃത്തിനെ മറന്ന് മുമ്പോട്ട് പോകാനൊരുങ്ങി; തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന് പണി കൊടുത്ത് ജനങ്ങളും; യമീന്റെ തകർച്ച തിരിച്ചടിയാകുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്താൻ കരുക്കൾ നീക്കിയ ചൈനയ്ക്ക് തന്നെ; മാലദ്വീപിൽ പ്രതിപക്ഷം അധികാരത്തിലേക്ക്

മാലദ്വീപിനെ അൽഖൈയ്ദ താവളമാക്കിയപ്പോൾ രക്ഷയ്‌ക്കെത്തിയത് ഇന്ത്യൻ സൈന്യം; ചൈനയുടെ മോഹനവാഗ്ദാനങ്ങളിൽ അബ്ദുല്ല യമീൻ വീണപ്പോൾ യഥാർത്ഥ സുഹൃത്തിനെ മറന്ന് മുമ്പോട്ട് പോകാനൊരുങ്ങി; തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന് പണി കൊടുത്ത് ജനങ്ങളും; യമീന്റെ തകർച്ച തിരിച്ചടിയാകുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്താൻ കരുക്കൾ നീക്കിയ ചൈനയ്ക്ക് തന്നെ; മാലദ്വീപിൽ പ്രതിപക്ഷം അധികാരത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മാലെ: മാലദ്വീപിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് മുന്നേറ്റമുണ്ടാകുമ്പോൾ അത് ഏറെ പ്രതീക്ഷയോടെ നോക്കി കാണുകയാണ് ഇന്ത്യ. വോട്ടെണ്ണൽ അന്തിമഘട്ടത്തിൽ എത്തിയപ്പോൾ പ്രസിഡന്റ് അബ്ദുല്ല യമീനേക്കാൾ 16% വോട്ടുകൾക്കു മുന്നിലാണു പ്രതിപക്ഷ സ്ഥാനാർത്ഥി ഇബ്രാഹിം മുഹമ്മദ് സൊലിഹ്. 92% വോട്ടെണ്ണിക്കഴിഞ്ഞതായും താൻ വിജയിച്ചതായും മുഹമ്മദ് സൊലിഹ് അവകാശപ്പെട്ടു. അട്ടിമറി വിജയമാണ് ഇത്. ഇന്ത്യയെ ഒഴിവാക്കി ചൈനയുമായി സൗഹൃദം സ്ഥാപിക്കാനായിരുന്നു അബ്ദുല്ലയുടെ ശ്രമം. അതുകൊണ്ട് തന്നെ ഈ ഫലം ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാണ്.

ചൈനയുമായി അടുപ്പമുള്ള പ്രസിഡന്റ് യമീനു ഭരണം തുടരാൻ വോട്ടെടുപ്പിൽ കൃത്രിമം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കേയായിരുന്നു വോട്ടെടുപ്പ്. യൂറോപ്യൻ യൂണിയനും യുഎന്നും അടക്കം രാജ്യാന്തര തിരഞ്ഞെടുപ്പു നിരീക്ഷകർ വിട്ടുനിന്നു. വോട്ടെടുപ്പ് ആരംഭിക്കും മുൻപേ ഇന്നലെ പ്രതിപക്ഷ കക്ഷിയായ മാലദ്വീപ് ഡമോക്രാറ്റിക് പാർട്ടി (എംഡിപി)യുടെ ആസ്ഥാനം പൊലീസ് റെയ്ഡ് ചെയ്തു. 50% വോട്ടു നേടുന്ന സ്ഥാനാർത്ഥി വിജയിക്കും. ആർക്കും 50% ഇല്ലെങ്കിൽ വീണ്ടും വോട്ടെടുപ്പു നടത്തും. അഞ്ചുവർഷമാണു പ്രസിഡന്റിന്റെ കാലാവധി.ഇന്ത്യയുമായി സൗഹൃദം പുലർത്തിയിരുന്ന മാലദ്വീപ് സമീപകാലത്താണു ചൈനയുടെ പക്ഷത്തേക്കു ചാഞ്ഞത്.

എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യയോട് കൂറ് പുലർത്തുന്നവരാണ്. തങ്ങളെ സഹായിക്കാനെന്ന വ്യാജേ ഇന്ത്യയെ ലക്ഷ്യമാക്കിയാണ് ചൈന മുന്നേറുന്നത് എന്ന് ആദ്യഘട്ടം മുതൽ തന്നെ ആരോപണവും സജീവമായിരുന്നു. പ്രസിഡന്റിന് തന്നെ ഇപ്പോൾ തിരിച്ചടിയേറ്റത് ഫലത്തിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകുന്ന അവസ്ഥയിലാണ്. ചൈനയുടെ ഭീഷണികൾ ശക്തമാണ്. അതുകൊണ്ട് തന്നെ മാലദ്വീപി ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന സ്ഥലമാണ്. തെരഞ്ഞെടുപ്പ് സുതാര്യമായില്ലെങ്കിൽ ഉപരോധമുൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന് യു.എസും പാശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു.തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി പ്രതിപക്ഷ കക്ഷികളുടെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ് നടന്നിരുന്നു.

2007ൽ ആരംഭിച്ച ഭരണഘടനാനിർമ്മാണകാലത്ത് രാഷ്ട്രീയകലാപങ്ങൾ മാലദ്വീപിലും ഉണ്ടായി. അക്കാലത്തു സുരക്ഷാ ഏജൻസികളുടെ ശ്രദ്ധ ആഭ്യന്തര കലാപങ്ങൾ നിയന്ത്രിക്കുന്നതിലേക്കു തിരിഞ്ഞതോടെ അൽ ഖായിദയുമായി ബന്ധപ്പെട്ട ഭീകരസംഘങ്ങൾ മനുഷ്യവാസമില്ലാത്ത ചില ദ്വീപുകൾ താവളമാക്കാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചു. ഈ സമയത്തും ഇന്ത്യയാണ് രക്ഷയ്ക്കെത്തിയത്. ഈ ബന്ധമാണ് ചൈനയുടെ ഇഷ്ടം സംമ്പാദിക്കുന്നതിനായി മാലദ്വീപ് ഉപേക്ഷിക്കുന്നത്. ഇത് ഇന്ത്യാ വിരുദ്ധ തീവ്രവാദികളുടെ ഒളിത്താവളമാക്കി മാലദ്വീപിനെ മാറ്റുമെന്ന ആശങ്ക ശക്തമായിരുന്നു. ഇതിനിടെയാണ് ഇന്ത്യയെ തള്ളിയവരെ മാലേദ്വീപ് ജനത തള്ളിക്കളയുന്നത്.

ആയിരത്തിലേറെ കൊച്ചുദ്വീപുകളുടെ കൂട്ടമായ മാലദ്വീപ് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. നാലു ലക്ഷത്തിലേറെ ജനസംഖ്യയുള്ള രാജ്യം കാലാവസ്ഥ മാറ്റംമൂലം തുടച്ചുനീക്കപ്പെടുമെന്ന ആശങ്ക പേറുന്നതിനിടെയാണ് തെരഞ്ഞെടുപ്പ്. രാഷ്ട്രീയ അനിശ്ചിതത്വം തുടർക്കഥയായ രാജ്യത്ത് 2012ൽ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് നശീദ് പുറത്താക്കപ്പെടുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. 2013ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയം കണ്ട അബ്ദുല്ല യമീൻ ഒരിക്കൽകൂടി അധികാരം പിടിക്കാൻ വഴിവിട്ട ശ്രമങ്ങൾ നടത്തുന്നതായാണ് ആരോപണം. ചൈനയുമായി കൂട്ടുപിടിച്ച് അബ്ദുല്ല യമീൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യയെയും ചൊടിപ്പിച്ചിട്ടുണ്ട്. ചൈനയുമായി അടുത്തിടെ മാലദ്വീപ് സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു.

മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആവേശം കേരള തലസ്ഥാനത്തും സജീവമായി നിലനിന്നിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ കോൺസുലേറ്റിൽ സജ്ജീകരിച്ചിരുന്ന പോളിങ് ബൂത്തിൽ, ആകെ രജിസ്റ്റർ ചെയ്തിരുന്ന 687 പേരിൽ 521പേർ വോട്ട് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 7.30 വരെ ആയിരുന്നു പോളിങ്. ആദ്യം ഇത് വൈകുന്നേരം 4.30 വരെ ആയിരുന്നു ക്രമീകരിച്ചിരുന്നതെങ്കിലും മാലദ്വീപിൽ സമയം ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തും സമയം ദീർഘിപ്പിച്ചു.

വോട്ടിങ്ങിനായി ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. വോട്ട് ചെയ്തവരുടെ വിരലിൽ മഷിപുരട്ടി. മാലദ്വീപിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ താമസിക്കുന്നവർക്കുള്ള രാജ്യത്തെ ഏക പോളിങ് ബൂത്താണ് കുമാരപുരത്തെ മാലദ്വീപ് കോൺസുലേറ്റ് ഓഫിസ്. മുൻവർഷങ്ങളിൽ രണ്ടായിരത്തിലേറെ വോട്ടർമാരാണ് ഉണ്ടായിരുന്നത്.മാലിക്കാർ കൂട്ടത്തോടെ കേരളം വിട്ടുപോകുന്നതാണ് വോട്ടർമാർ കുറയാൻ കാരണമെന്ന് കോൺസുലേറ്റ് അധികൃതർ പറഞ്ഞു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു

ഇരുപത്തിയാറു ദ്വീപസമൂഹങ്ങളാണു മാലദ്വീപ്. അവയിൽ രണ്ടെണ്ണത്തിൽ മാത്രമേ തീരദേശ റഡാറുകൾ സ്ഥാപിച്ചിരുന്നുള്ളൂവെന്ന് ഇന്ത്യൻ നാവികസേനാ വിദഗ്ദ്ധർ കണ്ടെത്തി. ബാക്കി 24 ദ്വീപുകളിലും ഇന്ത്യ റഡാർ ശൃംഖല സ്ഥാപിച്ചുകൊടുത്തു എന്നു മാത്രമല്ല, ഈ ശൃംഖലയെ ഇന്ത്യയുടെ തീരദേശ റഡാർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഏതാനും ഹെലികോപ്റ്ററുകൾ സ്ഥിരമായി മാലദ്വീപിൽ താവളമാക്കാൻ മാലദ്വീപ് സമ്മതിച്ചു.

ദ്വീപുകളുടെ മേൽ ഇന്ത്യൻ പര്യവേക്ഷകവിമാനങ്ങൾ ഇഷ്ടംപോലെ റോന്തു ചുറ്റാനും മാലദ്വീപ് സമ്മതം നൽകി. ഫലത്തിൽ ഇന്ത്യ നൽകിയ രാഷ്ട്രസുരക്ഷാകവചത്തിലിരുന്നു കൊണ്ടാണു മാലദ്വീപിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടതും അധികാരക്കൈമാറ്റം നടന്നതും. അതിനാൽ അന്നത്തെ ഭരണകൂടവും പ്രതിപക്ഷവും ഇന്ത്യയോട് അടുത്ത ബന്ധമാണു പുലർത്തിയിരുന്നത്. അതേസമയം മാലദ്വീപ് വിഷയത്തിൽ ഇന്ത്യയുമായി തർക്കത്തിന് തങ്ങൾ ഒരുക്കമല്ലെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP