അബ്ഹ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തിയാൽ സൗദി വെറുതെ ഇരിക്കുമെന്ന് കരുതിയോ? ഹൂതി വിമത കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തി സൗദി സഖ്യസേന; വിമാനത്താവളം നശിപ്പിക്കാൻ ശ്രമിച്ചതിന് തിരിച്ചടി കിട്ടിയെന്ന് സ്ഥിരീകരിച്ച് പ്രദേശ വാസികളും ഹൂതികളുടെ അൽ മസീറ ടിവിയും; കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന് അലറി വിളിക്കുന്ന വിമതരെ വിരട്ടി നിർത്തി സൗദിയുടെ തിരിച്ചടി
June 13, 2019 | 09:13 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ഏദൻ: ഇന്നലെ പുലർച്ചെ സൗദിയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ ആക്രമത്തിന് തിരിച്ചടി നൽകി സൗദി സഖ്യസേന. യെമന്റെ തലസ്ഥാനമായ സനആയിലെയും പരിസര പ്രദേശങ്ങളിലെയും ഹൂതി വിമത കേന്ദ്രങ്ങളിൽ സഖ്യസേന വിമാനങ്ങൾ ബോംബാക്രമണം നടത്തി. ആക്രമണം നടന്നതായി പ്രദേശവാസികളും ഹൂതികളുടെ ഔദ്യോഗിക ചാനലായ അൽമസീറ ടിവിയും സ്ഥിരീകരിച്ചു.വിമാനത്താവള ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്കു പരുക്കേറ്റിരുന്നു. വിമാനത്താവളത്തിലെ അറൈവൽ ഹാളിലായിരുന്നു ഹൂതികളുടെ ക്രൂയിസ് മിസൈൽ വന്നുവീണത്. ഗുരുതരമായി പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ഹൂതി വിമതർ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്ന് സൗദിയും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഉച്ചയോടെ വ്യോമാക്രമണമുണ്ടായത്.
സനായുടെ പരിസരത്തെ ഹൂതി വിമതരുടെ മൂന്നു ശക്തികേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെയായിരുന്നു ആക്രമണം. സനായ്ക്കു പടിഞ്ഞാറും വടക്കുമായുള്ള വിമതരുടെ സൈനിക കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണമെന്നു പ്രദേശവാസികൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോടു പറഞ്ഞു. എന്നാൽ സഖ്യസേന ഇതിനോടു പ്രതികരിച്ചിട്ടില്ല. രാജ്യാന്തര അംഗീകാരത്തോടെ അധികാരത്തിലെത്തിയ യെമൻ ഭരണകൂടത്തെ 2014ൽ ഹൂതി വിമതർ അട്ടിമറിക്കുകയായിരുന്നു. ഇവർക്ക് ഇറാന്റെ പിന്തുണയുമുണ്ട്. തുടർന്നാണ് യുഎസ് പിന്തുണയോടെ 2015ൽ സൗദി സഖ്യസേന യെമനിൽ ഇടപെട്ടത്. ഇന്നലെ അബഹ വിമാനത്താവളത്തിൽ നടത്തിയ ആക്രമണം സഖ്യ സേനയ്ക്കും സൗദിക്കുമുള്ള മറുപടിയാണ് എന്ന് ഹൂതി വിമതർ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേയുള്ള ആക്രമണം ഹൂതി വിഭാഗം കടുപ്പിച്ചിരിക്കുകയാണ്. മെയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതർ തൊടുത്ത മിസൈലുകൾ സൗദി തകർത്തിരുന്നു. മക്കയിൽ നിന്ന് 50 കിലോമീറ്റർ അകലെ തായിഫിലായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. ജിദ്ദയിലെ ചെങ്കടൽ തുറമുഖത്തും മിസൈൽ തകർത്തു.തങ്ങൾ കിങ് ഖാലിദ് എയർ ബെയ്സ് ഉൾപ്പടെ ലക്ഷ്യം വെച്ചിരുന്നുവെന്നും ഹൂതി വിമതർ അവകാശപ്പെടുന്നു. വടക്കൻ യെമനിലെ ഹൂതി നിയന്ത്രിക്കുന്ന പ്രവിശ്യകളിൽ സൗദി നടത്തിയ പരിശോധനകളാണ് ഇത്തരമൊരു തിരിച്ചടി നൽകുന്നതിലേക്ക് എത്തിച്ചത് എന്നും ഹൂതി വിമതർ ഇന്നലെ വിമാനത്താവളം ലക്ഷ്യമാക്കി അക്രമം നടത്തിയതിന് പിന്നാലെ അവകാശപ്പെട്ടിരുന്നു.
വിമതരുടെ ആയുധശേഖരങ്ങൾ നശിപ്പിക്കാനുള്ള സൗദിയുടെയും സഖ്യകക്ഷകളുടേയും ശ്രമങ്ങൾ വിജയിച്ചിട്ടില്ല എന്ന തെളിയിച്ച് കാണിക്കാനും ഈ ആക്രമണം ഉപകരിക്കും എന്നും ഹൂതി വിമതർ ഇന്നലെ വാദിച്ചിരുന്നു. കഴിഞ്ഞ നാല് വർഷമായി സൗദി നിരന്തരം സഖ്യം ചേർന്ന് അക്രമം തുടരുകയാണ്. നിരവധി സാധാരണക്കാരാണ് ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാട്ടിലെ വിവാഹ ചടങ്ങുകളും മരണാനന്തര കർമ്മങ്ങളും പോലും ഇത്തരം ആക്രമത്തിന് ഇരയായിട്ടുണ്ട് എന്നും വിമതർ കുറ്റപ്പെടുത്തിയിരുന്നു.
സൗദിയും സഖ്യങ്ങളും നടത്തുന്ന ആക്രമങ്ങൾക്ക് ഇനി കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന തരത്തിൽ ആയിരിക്കും എന്നും കൂടുതൽ സർപ്രൈസ് അറ്റാക്കുകൾ ഉണ്ടാകും എന്നും ഹൂതി അനുകൂല മാധ്യമപ്രവർത്തകൻ ഹുസൈൻ ബുക്കാത്തി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ക്രൂയിസ് മിസൈലുകൾ ഒരു വർഷം മുൻപ് യുഎഇയിലും ഉപയോഗിച്ചുവെന്നാണ് ബുക്കാ്ത്തി വ്യക്തമാക്കുന്നത്.
പരിശുദ്ധ റംസാന്മാസത്തിൽത്തന്നെയാണ് ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ സൗദിയുടെ ആരാംകോ എണ്ണപൈപ്പുകൾക്ക് നേരെയും യു.എ.ഇ.യിലെ ഫുജൈറയിൽ എണ്ണ ടാങ്കറുകൾക്കുംനേരെയും ബലപ്രയോഗം നടത്തിയത്. ഈ സംഭവവികാസങ്ങൾ മിക്ക ഇസ്ലാമികരാഷ്ട്രങ്ങളെയും അസ്വസ്ഥരാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇതിനെതിരേ ലോകമനഃസാക്ഷി ഉണർത്താനും ഇത്തരം ചെയ്തികൾ അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കാനുമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇസ്ലാമിക രാഷ്ട്രങ്ങളുടെയും അറബ് രാഷ്ട്രങ്ങളുടെയും അടിയന്തര ഉച്ചകോടികൾ കഴിഞ്ഞ മാസം വിളിച്ചുകൂട്ടിയത്.
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഖത്തറും ഔദ്യോഗികമായി ഇത്തരം ചർച്ചകളിൽ പങ്കെടുത്തതും ഏറെ ശ്രദ്ധേയമായി. ഖത്തറിന്റെ പ്രധാനമന്ത്രി ഷൈഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽത്താനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓർഡിനേഷൻ (ഒ.ഐ.സി), അറബ് ലീഗ്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) എന്നിവയുടെ ഉന്നതതല സമ്മേളനങ്ങളാണ് മെയ് 30, 31 തീയതികളിലായി സൗദിയിലെ പുണ്യനഗരമായ മക്കയിൽ നടന്നത്. എല്ലാ ഉച്ചകോടികളും ഉറക്കെ പ്രഖ്യാപിച്ചത് ഇറാനെതിരേ ഒറ്റക്കെട്ടായി നിൽക്കാനുള്ള ആഹ്വാനമായിരുന്നു.
