Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാർഗിലിൽ തോറ്റു തുന്നം പാടിയെങ്കിലും സിയാച്ചിൻ വീണ്ടും പാക്കിസ്ഥാനെ മോഹിപ്പിക്കുന്നു; വ്യോമസേന യുദ്ധവിമാനം പറത്തിയ പാക് നടപടി യുദ്ധകാഹളത്തിന്റെ സൂചന; ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയെ ലക്ഷ്യമിട്ടുള്ള പാക് നീക്കം കരുതലോടെയെന്നും വിലയിരുത്തൽ; അതിർത്തി സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് സൂചന

കാർഗിലിൽ തോറ്റു തുന്നം പാടിയെങ്കിലും സിയാച്ചിൻ വീണ്ടും പാക്കിസ്ഥാനെ മോഹിപ്പിക്കുന്നു; വ്യോമസേന യുദ്ധവിമാനം പറത്തിയ പാക് നടപടി യുദ്ധകാഹളത്തിന്റെ സൂചന; ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയെ ലക്ഷ്യമിട്ടുള്ള പാക് നീക്കം കരുതലോടെയെന്നും വിലയിരുത്തൽ; അതിർത്തി സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ സിയാച്ചിൻ മേഖല പാക്കിസ്ഥാനെ ഒരുപാട് മോഹിപ്പിച്ചതാണ്. എന്നാൽ, ഇന്ത്യൻ സേനയുടെ കരുത്ത് ശരിക്കും അറിഞ്ഞതോടെ തോറ്റ് തുന്നംപാടി പിന്മാറേണ്ടി വന്നു അന്ന് ശത്രുസൈന്യത്തിന്. എന്നാൽ, അന്നത്തേതിനേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴത്തെ പാക് ആർമ്മി. അതുകൊണ്ട് തന്നെ പാക് സൈന്യത്തിന് വേണ്ടും സിയാച്ചിനിൽ മോഹം ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ സൂചനകൾ തന്നെയാണ് അടുത്ത ദിവസങ്ങളിൽ പുറത്തുവന്നത്. അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പെരുകുമ്പോൾ തന്നെ ഇത്തവണ പാക്കിസ്ഥാൻ ശരിക്കും ഒരുങ്ങിയിറങ്ങുന്നു എന്ന സൂചനയാണുള്ളത്.

അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ തകർത്ത ഇന്ത്യയുടെ നടപടിക്കെതിരായ മറുപടി എന്ന നിലയിലാണ് പാക് വ്യോമസേനാ യുദ്ധവിമാനം കഴിഞ്ഞ ദിവസം പറക്കൽ നടത്തിയത്. ഇത് സിയാച്ചിൻ ലക്ഷ്യമിട്ടാണെന്ന ആരോപണം ശക്തമാണ്്. 35 വർഷമായി ഇന്ത്യ അഭിമാനത്തോടെ സ്വന്തമാക്കി വച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയായ സിയാച്ചിനു സമീപത്താണ് യുദ്ധവിമാനം പറത്തിയത്. ഇത് മുൻകൂട്ടൽ വിമാനം പറത്തി പ്രകോപനം സൃഷ്ടിച്ചതു മുന്നറിയിപ്പാണോ? അതിർത്തിയിലെ തുടർച്ചയായ പ്രകോപനങ്ങൾ ചേർത്തുവായിക്കുമ്പോൾ പാക്കിസ്ഥാൻ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ടെന്ന് ഉറപ്പ്.

നിയന്ത്രണരേഖയിൽ തന്ത്രപ്രധാന മേഖലയായ സിയാച്ചിനു സമീപം മിറാഷ് ജെറ്റുകളിലാണ് പാക്ക് വ്യോമസേന സൈനികാഭ്യാസം നടത്തിയത്. എന്നാൽ അതിർത്തിലംഘനം ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. പാക്ക് മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് പാക്ക് വ്യോമസേനാ മേധാവി മാർഷൽ സൊഹൈൽ അമൻ നേരിട്ടാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. സിയാച്ചിനു സമീപത്തെ സ്‌കാർഡു എയർബേസ് സന്ദർശിച്ച് സൈനികരുമായി കൂടിക്കാഴ്ചയും നടത്തി. ശേഷം മാധ്യമങ്ങളെയും കണ്ടു. പാക്ക് വ്യോമസേനയുടെ ഈ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. വീണ്ടും സിയാച്ചിനെ യുദ്ധമേഖലയാക്കാൻ പാക്കിസ്ഥാൻ കോപ്പുകൂട്ടുകയാണോ എന്നാണ് ആശങ്കയും ഇതോടെ ശക്തമാണ്.

ബുധനാഴ്ച സ്‌കാർഡുവിലെ ഖ്വാദ്രി എയർബേസിൽ എത്തിയ വ്യോമസേനാ മേധാവി സൈനികാഭ്യാസം വിലയിരുത്തി. മാത്രമല്ല, മിറാഷ് ജെറ്റുകളിലൊന്ന് പാക്ക് വ്യോമസേനാ മേധാവി മാർഷൽ സൊഹൈൽ അമൻ പറത്തുകയും ചെയ്തു. സൈനികരെ ഉത്തേജിപ്പിക്കാനാണ്, മേൽനോട്ടത്തിനുപുറമെ സേനാമേധാവികൾ ഇങ്ങനെ അവർക്കൊപ്പം പരിശീലനങ്ങളിൽ പങ്കെടുക്കാറുള്ളത്. പാക്ക് വ്യോമസേനയ്ക്ക് ഒരു സാഹചര്യവും പ്രയാസമുള്ളതല്ലെന്നു സൊഹൈൽ അമൻ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ത്യയുടെ പ്രസ്താവനകളിൽ രാജ്യം ഭയക്കേണ്ടതില്ല. സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാത്തരം വെല്ലുവിളികളെയും നേരിടാൻ സജ്ജമാണ്. എല്ലാ എയർബേസുകളും ഉണർന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്ക് മേധാവിയുടെ പ്രസ്താവനയെ വെറുതേ തള്ളിക്കളയാൻ ഇന്ത്യയുമല്ല. മാത്രമല്ല, 'പാക്കിസ്ഥാന്റെ അഭിമാനം' എന്നു വിളിപ്പേരുള്ള ജെഎഫ്17 ഫൈറ്റർ ജെറ്റുകളെ സൊഹൈൽ അമൻ പരാമർശിച്ചതും മുന്നറിയിപ്പായി വിലയിരുത്താം. പാക്കിസ്ഥാനിൽ നിർമ്മിച്ചു എന്നതുതന്നെ ജെഎഫ്17ന്റെ പ്രാധാന്യമെന്നാണ് അദ്ദേഹം പറഞ്ഞത്.

വിവിധതരം ആക്രമണങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് ജെഎഫ്17 (ജോയിന്റ് ഫൈറ്റർ17). വ്യോമാക്രമണത്തിനും കരയാക്രമണത്തിനും സജ്ജം. ലൈറ്റ് വെയ്റ്റ്, സിംഗിൾ എൻജിൻ, വിവിധോദേശ്യ യുദ്ധവിമാനം. വായുവിലേക്കും കരയിലേക്കും മിസൈലുകൾ തൊടുത്തുവിടാം. പാക്ക് വ്യോമസേനയുടെ നട്ടെല്ലായ ഫൈറ്ററുകൾ 2010ലാണ് സേനയുടെ ഭാഗമായത്. 49 ജെഎഫ്17 തണ്ടർ ഫൈറ്ററുകൾ വ്യോമസേനയ്ക്കു സ്വന്തം. 50 എണ്ണത്തിനു ഓർഡർ നൽകിയിട്ടുമുണ്ട്.

വ്യോമസേനയ്‌ക്കൊപ്പം പാക്ക് നാവികസേനയും ജാഗ്രതയിലാണ്. മേഖലയിലെ വെല്ലുവിളികൾ നേരിടാൻ ശക്തവും സദാസജ്ജവുമായ നാവികസേന ആവശ്യമാണെന്നു ബുധനാഴ്ച നാവികസേനാ മേധാവി പറഞ്ഞതും യാദൃച്ഛികമല്ല. ലാഹോറിൽ നേവൽ വാർ കോളജ് കേഡറ്റുകളുടെ ബിരുദധാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യക്കാർ ഇവിടെ വിദ്യാർത്ഥികളായുണ്ട്. പ്രസംഗത്തിലൂടെ രാജ്യാന്തരതലത്തിൽ തങ്ങളുടെ നാവികശേഷി വെളുപ്പെടുത്താനാണ് സേനാമേധാവി ശ്രമിച്ചതെന്നു കാണാം. ഫലത്തിൽ ഇന്ത്യയെ അറിയിക്കൽതന്നെ ഉദ്ദേശ്യം. രാജ്യത്തിന്റെ സമുദ്രാതിർത്തി സംരക്ഷിക്കാൻ എല്ലാവിധ സ്രോതസുകളും ഉപയോഗിക്കുമെന്നും നാവികസേനാ മേധാവി അഡ്‌മിറൽ മുഹമ്മദ് സക്കറുള്ള പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് നാവികസേനയെ ശക്തപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടൽ വഴിയും പാക്കിസ്ഥാൻ ഇന്ത്യയെ ലക്ഷ്യമിടുന്നുണ്ടാകാം എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കിഴക്കൻ കാറക്കോറം പർവതനിരയിൽ സ്ഥിതിചെയ്യുന്ന സിയാച്ചിൻ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ദുഷ്‌കരവും ഉയരത്തിലുമുള്ള യുദ്ധമേഖലയാണ്. 1984 മുതൽ ഇന്ത്യൻ പട്ടാളത്തിനാണ് മേൽക്കൈ. മഞ്ഞുമലയുടെ ഏറ്റവും മുകളിലിരുന്നു സൈനിക നീക്കം നടത്താനുള്ള സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഉയരത്തിലിരുന്നു കാര്യങ്ങളറിയുക, അതിനനുസരിച്ച് സേനാനീക്കം നടത്താനാവുക എന്നതെല്ലാം യുദ്ധതന്ത്രത്തിൽ ഏറ്റവും പ്രധാന്യമേറിയതാണ്. 19,000 അടി ഉയരത്തിലാണ് സിയാച്ചിൻ. കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും ശരാശരി ശൈത്യകാല മഞ്ഞുവീഴ്ച 1,000 സെന്റിമീറ്ററും.

ഇന്ത്യയും പാക്കിസ്ഥാനും 1971ൽ നിശ്ചയിച്ച നിയന്ത്രണ രേഖയിൽ, എൻജെ 9842 എന്ന പോയിന്റ് വരെയുള്ള ഭൂമിയാണു കൃത്യമായി വേർതിരിച്ചിരുന്നത്. അതിനപ്പുറമുള്ള സിയാച്ചിനിൽ മനുഷ്യസാന്നിധ്യം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളും നിഗമനത്തിലെത്തി. എന്നാൽ, വർഷങ്ങളോളം ഇന്ത്യയുടെ കണ്ണിൽപ്പെടാതെ പാക്കിസ്ഥാൻ സിയാച്ചിനിൽ രഹസ്യനീക്കങ്ങൾ നടത്തുകയായിരുന്നു. യാദൃച്ഛികമായി ഇതുവഴി സഞ്ചരിച്ച കേണൽ നരീന്ദർ കുമാറിന്റെ കണ്ടെത്തലുകളാണ് സിയാച്ചിനിൽ ക്യാമ്പ് തുടങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. 35 വർഷം മുൻപ്, മരണത്തെ വെല്ലുവിളിച്ചാണ് നരീന്ദർ ആ ദൗത്യം ഏറ്റെടുത്തത്.

സിയാച്ചിന്റെ ആരംഭംമുതൽ അങ്ങേത്തലയ്ക്കലുള്ള ഇന്ദ്രാ കോൾ മുനമ്പു വരെ നീളുന്ന 78 കിലോമീറ്റർ ദൂരം സഞ്ചരിച്ച് അവ ഇന്ത്യയുടെ ഭാഗമാക്കി അതിർത്തി രേഖപ്പെടുത്തിയത് നരീന്ദറിന്റെ നേതൃത്വത്തിലാണ്. 1981ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ദൗത്യത്തിനു സമ്മതം മൂളിയത്. കേണൽ നരീന്ദർ കുമാറിനോടുള്ള ആദരസൂചകമായി സിയാച്ചിനിലെ താവളങ്ങളിലൊന്നിനു സൈന്യം അദ്ദേഹത്തിന്റെ പേരു നൽകി കുമാർ ബേസിൻ. ഇത്രയേറെ തന്ത്രപ്രധാന്യമുള്ള സിയാച്ചിൻ പാക്കിസ്ഥാനെ വീണ്ടും മോഹിപ്പിക്കുന്നെന്നാണു ബുധനാഴ്ചത്തെ സംഭവം തെളിയിക്കുന്നത്. എന്നാൽ ഇതെല്ലാമറിഞ്ഞു വെറുതെയിരിക്കുകയല്ല ഇന്ത്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP