Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താൻകോട്ട് കടന്നപ്പോൾ പാക്കിസ്ഥാൻ പിൻവലിയുന്നു; ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ നിർത്തിവയ്ക്കുകയാണെന്ന് പാക്കിസ്ഥാൻ; പത്താൻകോട്ട് അന്വേഷണ സംഘത്തെ പാക്കിസ്ഥാൻ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് പാക്ക് ഹൈക്കമ്മീഷണർ

പത്താൻകോട്ട് കടന്നപ്പോൾ പാക്കിസ്ഥാൻ പിൻവലിയുന്നു; ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ നിർത്തിവയ്ക്കുകയാണെന്ന് പാക്കിസ്ഥാൻ;  പത്താൻകോട്ട് അന്വേഷണ സംഘത്തെ പാക്കിസ്ഥാൻ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് പാക്ക് ഹൈക്കമ്മീഷണർ

ന്യൂഡൽഹി: പത്താൻകോട്ട് സൈനിക കേന്ദ്രത്തിൽ എത്തി തെളിവെടുത്ത് മടങ്ങിയ പാക്കിസ്ഥാൻ മുൻനിലപാടിൽ നിന്നും മലക്കം മറിയുന്നു. ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് പറഞ്ഞാണ് പാക്കിസ്ഥാൻ നിലപാട് മാറ്റിയത്. പരസ്പര ധാരണകൾ അടിസ്ഥാനമാക്കിയല്ല പാക്കിസ്ഥാനിൽനിന്ന് സംയുക്ത അന്വേഷണ സംഘം ഇന്ത്യയിലെത്തിയതെന്നും പറഞ്ഞതോടെ ഇന്ത്യയിൽ നിന്നുള്ള അന്വേഷണ സംഘത്തിന്റെ പാക് സന്ദർശനവും അനിശ്ചിതത്വത്തിലായി.

പത്താൻകോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേണത്തിന് എൻഐഎ സംഘത്തെ പാക്കിസ്ഥാൻ സന്ദർശിക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണർ അബ്ദുൽ ബാസിത് ആണ് അറിയിച്ചത്. ജമ്മു കശ്മീർ തർക്കമാണ് അവിശ്വാസത്തിന് മൂലകാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഠാൻകോട്ട് വ്യോമസേനാ താവളത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിനുശേഷം ഇന്ത്യ -പാക്ക് സമാധാന ചർച്ചകൾ നടത്തുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. അത് ഇതുവരെ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. അതിനിടെ, പാക്കിസ്ഥാനിൽനിന്നുള്ള സംയുക്ത അന്വേഷണ സംഘം പഠാൻകോട്ട് വ്യോമസേനാ താവളം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പഠാൻകോട്ട് ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്നാണ് പാക്ക് അന്വേഷണ സംഘത്തിന്റെ നിലപാട്.

പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ വഷളായ ഇന്ത്യാപാക് സമാധാന ചർച്ചകൾ പൂർണമായി തകർന്നിരിക്കുകയാണ്. പത്താൻകോട്ട് വ്യോമതാവളത്തിൽ ഈ വർഷം ആദ്യം നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ നടത്തിയ നീക്കം ചൈനയെ കൂട്ടുപിടിച്ച് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു.

ഡിസംബർ 25ന് മോദി ലാഹോറിലെത്തി നവാസ് ഷെരീഫിനെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരിയിൽ ഏഴ് സൈനികരുടെ ജീവനപഹരിച്ച പത്താൻകോട്ട് ആക്രമണം ഉണ്ടാകുന്നത്. ഭീകരാക്രമണത്തിന് പിന്നിൽ പാക് ബന്ധം ആരോപിച്ച ഇന്ത്യ പാക്കിസ്ഥാന് തെളിവുകൾ കൈമാറിയിരുന്നു. പിന്നാലെ പാക്കിസ്ഥാനെ വിശ്വസിച്ച് സൈനിക രഹസ്യങ്ങളുള്ള തന്ത്രപ്രധാന മേഖലയായ വ്യോമതാവളത്തിലേക്ക് ഐഎസ്‌ഐ ഉദ്യോഗസ്ഥരടക്കമുള്ള പാക് അന്വേഷണ സംഘത്തെ ആനയിക്കുകയും ചെയ്തത് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

എൻഐഎ സംഘത്തിന് പാക്കിസ്ഥാൻ സന്ദർശനത്തിന് അനുവദിക്കുമെന്ന ഉറപ്പിന്മേലാണ് പാക് സംയുക്ത അന്വേഷണ സംഘത്തിന് (ജെഐടി) വ്യോമതാവളം തുറന്നുകൊടുത്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം, പാക് സംഘം പത്താൻകോട്ട് സന്ദർശിച്ചെന്നും ഇന്ത്യൻ സുരക്ഷാ സേനയിലെ അംഗങ്ങളായ ചിലരിൽ നിന്നും മൊഴി രേഖപ്പെടുത്തിയെന്നും എന്നാൽ അവരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയില്ലെന്നും ജെഐടി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP