Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം തുറന്ന് പിന്തുണച്ചത് യുഎഇയും ശ്രീലങ്കയും; ചർച്ച ചെയ്യാൻ പോലും വിസമ്മതിച്ച് പാക്കിസ്ഥാന്റെ കത്ത് തള്ളി യുഎൻ രക്ഷാസമിതി; ലഡാക്കിന്റെ കാര്യത്തിൽ ആശങ്കയറിയിച്ചെങ്കിലും പാക്കിസ്ഥാനെ പിന്തുണക്കാൻ മടിച്ച് ചൈനയും; ദേ ഒടുവിൽ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് ചൂണ്ടിക്കാട്ടി കട്ട പിന്തുണയുമായി റഷ്യയും; കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ഭൂകമ്പം ഉണ്ടാകുമെന്ന് കരുതി ഇറങ്ങിയ പാക്കിസ്ഥാൻ നിരാശയോടെ മടങ്ങി വീട്ടിൽ കയറുന്നത് ഇങ്ങനെ

ആദ്യം തുറന്ന് പിന്തുണച്ചത് യുഎഇയും ശ്രീലങ്കയും; ചർച്ച ചെയ്യാൻ പോലും വിസമ്മതിച്ച് പാക്കിസ്ഥാന്റെ കത്ത് തള്ളി യുഎൻ രക്ഷാസമിതി; ലഡാക്കിന്റെ കാര്യത്തിൽ ആശങ്കയറിയിച്ചെങ്കിലും പാക്കിസ്ഥാനെ പിന്തുണക്കാൻ മടിച്ച് ചൈനയും; ദേ ഒടുവിൽ ഇന്ത്യയുടെ ആഭ്യന്തരകാര്യമെന്ന് ചൂണ്ടിക്കാട്ടി കട്ട പിന്തുണയുമായി റഷ്യയും; കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ഭൂകമ്പം ഉണ്ടാകുമെന്ന് കരുതി ഇറങ്ങിയ പാക്കിസ്ഥാൻ നിരാശയോടെ മടങ്ങി വീട്ടിൽ കയറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാശ്മീരിലെ മോദി സർക്കാരിന്റെ ഇടപെടലിനെ വിവാദത്തിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ച പാക്കിസ്ഥാന് വമ്പൻ തിരിച്ചടി. ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ചുകൊണ്ട് റഷ്യയും രംഗത്ത് എത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു തന്നെയാണെന്നാണ് റഷ്യയുടെ നിലപാട്. ഇതോടെ വിഷയത്തെ അന്താരാഷ്ട്ര ചർച്ചയാക്കാനുള്ള പാക് നീക്കം പാളുകയാണ്. ഐക്യരാഷ്ട്ര സഭയും അമേരിക്കയും വിഷയത്തിൽ പാക് വിരുദ്ധ നിലപാടാണ് സ്വീകിരിച്ചത്. ചൈന പോലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും പാക് വിഷയത്തിൽ നയതന്ത്ര വിജയം ഇന്ത്യയ്ക്കാകുകയാണ്.

അതിർത്തിയിൽ സാഹചര്യം വഷളാകാതിരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കുമെന്നാണ്് മോസ്‌കോ പ്രതീക്ഷിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ പുനഃസ്ഥാപിക്കപ്പെടാൻ തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ റഷ്യ, 1972 ലെ ഷിംല കരാറിന്റെയും 1999 ലെ ലാഹോർ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 അസാധുവാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇതോടെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വരാനും പാക് ശ്രമം തുടങ്ങി. ഇതിനാണ് തിരിച്ചടി കിട്ടുന്നത്.

്അതീവ രഹസ്യമായും തന്ത്രപരമായുമാണ് കാശ്മീരിലെ സ്വയംഭരണാവകാശം ഇന്ത്യ ഇല്ലായ്മ ചെയ്തത്. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അവകാശമുള്ള തരത്തിലേക്ക് കാശ്മീരിനെ മാറ്റി. ഇതിനൊപ്പം സുരക്ഷാ കാരണങ്ങളാൽ രണ്ടായി വിഭജിച്ചു. ഇത് പാക്കിസ്ഥാൻ വലിയ തോതിൽ ചർച്ചയാക്കി. പാക്കിസ്ഥാനിൽ ഇന്ത്യൻ പതാക പോലും കത്തിച്ചു. ഇന്ത്യയുമായി വ്യാപാര വാണിജ്യ ബന്ധങ്ങൾ അവസാനിപ്പിച്ചു. നയതന്ത്ര ബന്ധത്തിലും നടപടികളെടുത്തു. എങ്ങനേയും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ വലിയ മനുഷ്യാവകാശ പ്രശ്‌നമായി മാറ്റാനായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം. ഇതിനാണ് തിരിച്ചടിയുണ്ടായത്. അറബ് ലോകത്തെ കൂടെ നിർത്താനായിരുന്നു ആദ്യ ശ്രമം. ഇതും നടന്നില്ല.

ഇന്ത്യയ്ക്ക് പരസ്യ പിന്തുണയുമായി ആദ്യമെത്തിയത് യുഎഇയായിരുന്നു. അതിന് ശേഷം ശ്രീലങ്കയും. അപ്പോഴും വൻ ശക്തികൾ പിന്തുണയ്ക്കുമെന്ന് പാക്കിസ്ഥാൻ കരുതിയില്ല. അതുകൊണ്ടാണ് ഇന്ത്യയ്‌ക്കെതിരെ വമ്പൻ നടപടികളും തീരുമാനങ്ങളും ഇമ്രാൻ പ്രഖ്യാപിച്ചത്. ഇതൊന്നും ലോകരാജ്യങ്ങളെ സ്വാധീനിച്ചില്ലെന്ന് വേണം റഷ്യയുടെ നിലപാട് വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാൻ. ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരിന്റെ അവകാശം ഇന്ത്യയ്ക്കാണെന്ന് ഏവരും അംഗീകരിക്കുന്നു. പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിൽ മാത്രമാണ് ഇനി തർക്കമുള്ളത്. ഇന്ത്യയുമായി ചേർന്ന് നിൽക്കുന്ന ഭാഗത്തെ ലോകരാജ്യങ്ങൾ അംഗീകരിക്കുമ്പോൾ പാക്കിസ്ഥാൻ യുദ്ധത്തിലൂടെ കൈവശപ്പെടുത്തിയ ഭൂമി ഇന്ത്യ തിരിച്ചു പിടിച്ചാലും ആരും ഒന്നും പറയില്ലെന്ന വിലയിരുത്തലുമുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി തിരിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടി തങ്ങൾക്കനുകൂലമായി ഉപയോഗിക്കാമെന്നായിരുന്നു പാക്കിസ്ഥാന്റെ കണക്കുകൂട്ടൽ. ജമ്മു കശ്മീരിനെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനും പുറത്തുനിന്നുള്ള ഇടപെടൽ സാധ്യമാക്കുന്നതിനും നയതന്ത്ര തലത്തിൽ ശക്തമായ സമ്മർദമാണ് പാക്കിസ്ഥാൻ പ്രയോഗിച്ചത്. എന്നാൽ, വിഷയത്തിൽ പാക്കിസ്ഥാന് തൊട്ടതെല്ലാം പിഴയ്ക്കുന്ന അനുഭവമാണ് നേരിടേണ്ടിവന്നത്. 370-ാം വകുപ്പ് പിൻവലിച്ചതും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയതുമുൾപ്പെടെയുള്ള വിഷയങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും അവയിലിടപെടാനാവില്ലെന്നും ഐക്യരാഷ്ട്ര സഭ രക്ഷാസമിതി വ്യക്തമാക്കി. സഖ്യരാജ്യമായ ചൈനയിൽനിന്ന് ഇക്കാര്യത്തിൽ വലിയ പിന്തുണ ലഭിക്കുമെന്ന് പാക്കിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുമുണ്ടായില്ല. അങ്ങനെ, ജമ്മുകശ്മീരിനെ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള പാക് ശ്രമത്തിന് തുടക്കത്തിലേ ഇരട്ടപ്രഹരമേറ്റു.

കശമീർ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ നൽകിയ കത്ത് യു.എൻ. രക്ഷാസമിതി തള്ളുകയായിരുന്നു. ഇന്ത്യ നടത്തിയ നയതന്ത്ര നീക്കത്തിന്റെ വിജയം കൂടിയാണിത്. ഓഗസ്റ്റ് ആറിനാണ് രക്ഷാസമിതി പ്രസിഡന്റുകൂടിയായ പോളണ്ടിന്റെ ജോവാന്ന റൊനേക്കയ്ക്കും യുഎൻ. ജനറൽ അസംബ്ലി പ്രസിഡന്റ് മരിയ ഫെർണാണ്ട എസ്‌പിനോസ ഗാർസെസിനും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി കത്തുനൽകിയത്. ജമ്മു കശ്മീർ തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യ ഇപ്പോൾ കൈക്കൊണ്ട നടപടികൾ പിൻവലിപ്പിക്കുന്നതിന് യുഎൻ ഇടപെടണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യ കശ്മീരിൽ അനധികൃത കൂട്ടിച്ചേർക്കൽ നടത്തിയെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ഇത് 1948-ലെ യുഎൻ പ്രമേയത്തിനെതിരാണെന്നും അവർ വാദിച്ചു. എന്നാൽ, ജമ്മു കശ്മീരിൽ വിഷയത്തിൽ യുഎൻ പ്രമേയമുണ്ടായി ആറുവർഷത്തിനുശേഷമാണ് ഇന്ത്യൻ ഭരണഘടനയിൽ 370-ാം വകുപ്പ് വന്നതെന്ന് ഇന്ത്യ അറിയിച്ചു. പ്രമേയത്തെ ഇന്ത്യ ധിക്കരിച്ചിട്ടില്ലെന്നും കശ്മീരിന്റെ തൽസ്ഥിതിക്ക് മാറ്റമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇതേത്തുടർന്നാണ് രക്ഷാസമിതി പാക്കിസ്ഥാന്റെ ആവശ്യം പൂർണമായി തള്ളിയത്.

ജമ്മു കശ്മീർ പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകുന്ന 1972-ലെ സിംല കരാർ നിലവിലുണ്ടെന്നും രക്ഷാസമിതി ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ഒരുപോലെ ശ്രമിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസിന്റെ വക്താവ് പറഞ്ഞു. കശ്മീർ പ്രശ്നത്തിൽ ഇടപെടാമെന്ന് സൂചന നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ചിരുന്ന പാക്കിസ്ഥാൻ, 370-ാം വകുപ്പ് നീക്കിയ പ്രശ്നം അമേരിക്കയ്ക്ക് മുുന്നിലും ഉന്നയിച്ചിരുന്നു. എന്നാൽ, കശ്മീരിനെപ്പറ്റിയുള്ള നിലപാടിൽ മാറ്റമില്ലെന്നും അതിൽ ഇടപെടില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വ്യക്തമാക്കിയതോടെ അവിടെയും തിരിച്ചടി നേരിട്ടു. ഉഭയകക്ഷി ചർച്ചകളാണ് പ്രശ്നപരിഹാരത്തിന് വേണ്ടതെന്നും വക്താവ് പറഞ്ഞു. മാത്രമല്ല, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡപ്യൂട്ടി സെക്രട്ടറി സള്ളിവൻ ഇന്ത്യയിലെത്തുന്നതും പാക്കിസ്ഥാന് ക്ഷീണമായി. ഇതിന് പിന്നാലെയാണ് റഷ്യയും ഇന്ത്യയ്ക്ക് പിന്നിൽ അണിനിരക്കുന്നത്.

കശ്മീർ പ്രശ്നത്തിൽ ചൈനയിൽനിന്നും അനുകൂല ഇടപെടലുണ്ടാകുമെന്നും പാക്കിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ചൈന സന്ദർശിച്ചതും അതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ, ഇന്ത്യയെയും പാക്കിസ്ഥാനെയും സുഹൃത്തുക്കളായ അയൽക്കാരായാണ് കാണുന്നതെന്ന് വ്യക്തമാക്കിയ ചൈന, പ്രശ്നം സിംല കരാറിന്റെയും യുഎൻ പ്രമേയത്തിന്റെയും അടിസ്ഥാനത്തിൽ പരിഹരിക്കാൻ ഉപദേശിച്ചതോടെ, പാക്കിസ്ഥാന് ആ പ്രതീക്ഷയും അസ്ഥാനത്തായി. അമേരിക്കൻ വിരുദ്ധ നിലപാടുകൾ മിക്കവാറും എടുക്കുന്ന റഷ്യയും ഇന്ത്യയെ പിണക്കാൻ തയ്യറാല്ല. ഇതോടെയാണ് പാക് നിരാശ കൂടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP