Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണ കൊറിയ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് 63,000 കോടി രൂപ; ചെറുനഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന; ഹ്യൂണ്ടായിയും സാംസംഗും പ്രവർത്തനം വ്യാപിപ്പിക്കും

ദക്ഷിണ കൊറിയ ഇന്ത്യയിൽ നിക്ഷേപിക്കുന്നത് 63,000 കോടി രൂപ; ചെറുനഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന; ഹ്യൂണ്ടായിയും സാംസംഗും പ്രവർത്തനം വ്യാപിപ്പിക്കും

സോൾ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദക്ഷിണ കൊറിയൻ സന്ദർശനം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതുഊർജ്ജം നൽകുമെന്ന് വിലയിരുത്തൽ. രാജ്യത്തിന്റെ സ്മാർട്ട് സിറ്റി പദ്ധതികൾക്കും ചെറുനഗരങ്ങളുടെ വികസന പദ്ധതികൾക്കും ഊർജ്ജം പകരുന്ന പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊറിയൻ സന്ദർശനത്തിൽ ഉണ്ടായത്. ഇന്ത്യയിലെ ഊർജോൽപാദന മേഖലയിലെയും ചെറുനഗരങ്ങളിലെയും അടിസ്ഥാനസൗകര്യ വികസനത്തിന് ദക്ഷിണകൊറിയ 63,000 കോടി രൂപ നൽകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ പങ്കാളിത്തം ഉറപ്പാക്കാൻ മോദിയുടെ കൊറിയൻ സന്ദർശനം കൊണ്ട് സാധിച്ചു.

പ്രതിരോധം, വ്യാപാരം, നിക്ഷേപം, മേഖലാ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് ജൂൻഹയ്യുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും വാണിജ്യ-വ്യാപാര മേഖലയിൽ ഇന്നലെ ഏഴു കരാറുകൾ ഒപ്പിട്ടു. ഇരട്ടനികുതി ഒഴിവാക്കുന്നതടക്കമുള്ളവയാണ് കരാറുകൾ. ആണവ വിതരണ സംഘം അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കുള്ള പിന്തുണയും ദക്ഷിണകൊറിയ പ്രഖ്യാപിച്ചു.

ചൈന, മംഗോളിയ സന്ദർശനങ്ങൾക്കുശേഷമാണ് മോദി കൊറിയയിലെത്തിയത്. നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ പ്രധാനമന്ത്രി ഇന്ന് കൊറിയൻ ബിസിനസ് മേധാവികളുമായി കൂടിക്കാഴ്ചനടത്തും. ഹ്യുണ്ടായ് മോട്ടോഴ്‌സ്, സാംസങ് ഇലക്ട്രോണിക്‌സ്, എൽജി ഇൻഡസ്ട്രീസ് തുടങ്ങിയ രാജ്യാന്തര കമ്പനികളുടെ മേധാവികളുമായി പ്രത്യേകം കൂടിക്കാഴ്ചകളാണു നടത്തുക. കപ്പൽനിർമ്മാണ രംഗത്ത് സഹകരണത്തിനായി സംയുക്തപ്രവർത്തന സമിതി ഉണ്ടാക്കാനും ധാരണയായി. ഇന്ന് ഉൽസാനിലെ ഹ്യുണ്ടായ് ഇൻഡസ്ട്രീസ് ഷിപ്‌യാർഡും മോദി സന്ദർശിക്കും. പ്രതിരോധമേഖലയിൽ കൊറിയൻകമ്പനികളുടെ സഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്.

സാംസങ്ങും എൽജിയും ഇന്ത്യയിലെ പ്രവർത്തനങ്ങൾ വ്യാപകമാക്കാനും ധാരണയായി. ഹ്യുണ്ടായ് മോട്ടോഴ്‌സ് രണ്ടു പുതിയ പ്ലാന്റുകൾകൂടി സ്ഥാപിക്കും. ഈ നടപടികൾ വേഗത്തിലാക്കാൻ വാണിജ്യമന്ത്രി നിർമല സീതാരാമൻ അടുത്ത മാസം ദക്ഷിണകൊറിയ സന്ദർശിച്ചേക്കും. എൽഎൻജി ടാങ്കറുകൾ നിർമ്മിക്കാൻ കൊറിയൻ സാങ്കേതിക സഹകരണവും മോദി അഭ്യർത്ഥിച്ചു.

റോഡ് രൂപകൽപ്പന, നിർമ്മാണം, വൈദ്യുതിയുൽപ്പാദനം, കപ്പൽ നിർമ്മാണം എന്നിവയിൽ അടക്കം ഭാരതവും ദക്ഷിണ കൊറിയയും തമ്മിൽ ഏഴു കരാറുകളിലാണ് ഒപ്പിട്ടത്. ഇരട്ടനികുതി ഒഴിവാക്കാനുള്ളതാണ് ഒരു കരാർ. ചലച്ചിത്ര നിർമ്മാണം, ആനിമേഷൻ എന്നിവയിലാണ് രണ്ടാമത്തെ കരാർ. ഭാരത കൊറിയൻ ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള സഹകരണത്തിനും ഒന്നിച്ചുള്ള ചലച്ചിത്ര നിർമ്മാണങ്ങൾക്കു വഴിതുറക്കുന്നതാണ് ഈ കരാർ. സുരക്ഷ സംബന്ധിച്ചതാണ് മൂന്നാമത്തെ കരാർ. വൈദ്യുതിയുൽപ്പാദനം, സ്മാർട്ട് ഗ്രിഡ്, വൈദ്യുതി പ്രസരണം. വിതരണം എന്നിവയടക്കമുള്ള മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതാണ് നാലാമത്തെ കരാർ. യുവജനക്ഷേമം, സാംസ്കാരിക വിനിമയം, യുവജന ക്യാമ്പ് സെമിനാർ എന്നിവയുമായി ബന്ധപ്പെട്ടും കരാറായി.

റോഡ് നയങ്ങൾ രൂപീകരിക്കുക, റോഡുകൾ രൂപകൽപ്പന ചെയ്യുക, നിർമ്മിക്കുക, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സംവിധാനം, ഇലക്‌ട്രോണിക് ടോൾ തുടങ്ങിയ കാര്യങ്ങളിൽ സഹകരിക്കാനുള്ളതാണ് ആറാമത്തെ കരാർ. കപ്പൽ നിർമ്മാണ സങ്കേതിക വിദ്യകളുടെ കൈമാറ്റം, പരിചയ സമ്പത്ത് കൈമാറ്റം, കടൽവഴിയുള്ള ചരക്കുനീക്കം, കപ്പൽ ജീവനക്കാർക്ക് പരിശീലനം, തുറമുഖപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് അടുത്ത കരാർ. എൽഎൻജി ടാങ്കറുകൾ അടക്കമുള്ള കപ്പലുകളുടെ നിർമ്മാണത്തിന് ഭാരതത്തിൽ മുതൽമുടക്കാൻ മോദി വ്യസായികളെ ക്ഷണിച്ചു.ഇതുമായി ബന്ധപ്പെട്ട് സംയുക്ത കർമ്മ സമിതി രൂപീകരിച്ചിട്ടുണ്ട്.

ഭാരതത്തിലെ നിക്ഷപം വർദ്ധിപ്പിക്കാൻ മോദി കൊറിയൻ വ്യവസായികളോട് അഭ്യർത്ഥിച്ചു.ബഹിരാകാശ രംഗത്തും ഭാരതവും കൊറിയയും സഹകരിക്കും. ചാന്ദ്രയാൻ വഴി നാം കരസ്ഥമാക്കിയ ഡേറ്റാ കൊറിയയുമായി പങ്കുവയ്ക്കും. ഭീകരതയ്ക്ക് എതിരെ സംയോജിച്ച് പോരാടാനും തീരുമാനിച്ചു. ഭീകരരുടെ സുരക്ഷിത താവളങ്ങളും അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളും തകർക്കേണ്ടതുണ്ട്. യുഎൻ രക്ഷാ സമിതി പരിഷ്‌ക്കരിക്കണം, മോദിയും പാർക്ക് ഗെൻഹൈയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP