Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

1971 ലെ യുദ്ധത്തിൽ പാക് സേന തോറ്റ് കൊമ്പുകുത്തിയപ്പോൾ നയിച്ചത് ലഫ്.ജന. നിയാസി; ഇമ്രാൻ ഖാനും നിയാസി ഗോത്രത്തിൽ പെട്ട നേതാവ്; ഇമ്രാൻ ഖാൻ നിയാസി എന്ന് പാക് പ്രധാനമന്ത്രിയെ മുഴുവൻ പേരും ചൊല്ലി വിളിച്ചപ്പോൾ സിംഹത്തെ മടയിൽ ചെന്ന് നേരിടുന്ന ചങ്കൂറ്റം; ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന ഭരണകൂടമെന്ന് ഇമ്രാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്ര മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ

1971 ലെ യുദ്ധത്തിൽ പാക് സേന തോറ്റ് കൊമ്പുകുത്തിയപ്പോൾ നയിച്ചത് ലഫ്.ജന. നിയാസി; ഇമ്രാൻ ഖാനും നിയാസി ഗോത്രത്തിൽ പെട്ട നേതാവ്; ഇമ്രാൻ ഖാൻ നിയാസി എന്ന് പാക് പ്രധാനമന്ത്രിയെ മുഴുവൻ പേരും ചൊല്ലി വിളിച്ചപ്പോൾ സിംഹത്തെ മടയിൽ ചെന്ന് നേരിടുന്ന ചങ്കൂറ്റം; ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന ഭരണകൂടമെന്ന് ഇമ്രാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്ര മിടുമിടുക്കിയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇമ്രാൻ ഖാൻ നിയാസി..നിങ്ങൾ ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യം എന്ന് യുഎന്നിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിറപ്പിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥ വിദിശ മൈത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇമ്രാൻ ഉയർത്തിയ ഓരോ പോയിന്റിനും കിറുകൃത്യം മറുപടി നൽകിയാണ് മൈത്ര ആരാധകരെ സൃഷ്ടിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽ ഫസ്റ്റ് സെക്രട്ടറിയാണ് മൈത്ര. പാക് ഭരണകൂടം അക്രമത്തിനും ഭീകരവാദത്തിനും മൗലികവാദത്തിനും വേണ്ടിയാണ് യഥാർഥത്തിൽ നിലകൊള്ളുന്നതെന്ന് തുറന്നുകാണിക്കുകയും ഇമ്രാൻ ഖാൻ പ്രസംഗിച്ചതെല്ലാം നുണയാണെന്ന് തെളിയിക്കുകയും ചെയ്ത വിദിശ മൈത്ര..ശംഭീരം, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.

2009 ബാച്ച് ഐഎഫ്എസ് ഉദ്യോസ്ഥയാണ് വിദിശ മൈത്ര. 2008 ൽ സിവിൽ സർവീസ് പരീക്ഷയിൽ 39 ാം റാങ്ക്. 2009 ൽ പരിശീലനം പൂർത്തിയാക്കുമ്പോൾ മികവിന് 'അംബാസിഡർ ബിമൽ സന്യാൽ സ്വർണ മെഡൽ' സ്വന്തമാക്കിയ മിടുക്കി. യുഎന്നിൽ താരതമ്യേന പുതിയ ഉദ്യോഗസ്ഥ. ഷാങ്ഹായ് സഹകരണ സംഘത്തിന്റെ മേൽനോട്ടച്ചുമതലയും വിദിശയ്ക്കാണ്. സുരക്ഷാ കൗൺസിലിന്റെയും ഷാങ്ഹായി സഹകരണ സംഘടനയുടെയും ചുമതല. പോളിസി പ്ലാനിങ്ങിന്റെയും റിസർച്ച് വിഭാഗത്തിന്റെയും ഡപ്യൂട്ടി സെക്രട്ടറി.

വിദിശ മൈത്രയുടെ ഇരുത്തം വന്നതും എന്നാൽ മൂർച്ചയുള്ളതുമായി വാക്കുകളെ പ്രിയങ്ക ചതുർവേദി മാത്രമല്ല ശോഭ കരന്തലജെ എംപിയും വാഴ്‌ത്തി. പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ മുഴുവൻ പേരും ചൊല്ലി വിളിക്കാനുള്ള വിദിശയുടെ തീരുമാനവും( ഇമ്രാൻ ഖാൻ നിയാസി) കൈയടി നേടി. നിയാസി ഗോത്രത്തിൽ പെട്ടയാളാണ് ഇമ്രാൻ ഖാൻ. ഇതിൽ മറ്റൊരു കൗതുകം കൂടി ഒളിച്ചിരിപ്പുണ്ട്. മിയാൻവാലിയിലെ നിയാസി ഗോത്രത്തിൽ പെട്ട ജനറൽ എഎകെ നിയാസിയാണ് 1971 ൽ ലെ യുദ്ധത്തിൽ ഇന്ത്യയോട് പാക്കിസ്ഥാൻ തോൽക്കുമ്പോൾ അവരുടെ സൈന്യത്തിന്റെ ലഫ്റ്റനന്റ് ജനറൽ ആയിരുന്നത്. ഭീകർക്ക് പെൻഷൻ നൽകുന്ന ലോകത്തിലെ ഏക ഭരണകൂടം പാക്കിസ്ഥാനിലേതാണ്.

130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ കഴിയുമോ ഇമ്രാൻ ഖാൻ? ഒസാമ ബിൻ ലാദനെ നിങ്ങൾ അനുകൂലിച്ചില്ലെന്ന് പറയാൻ കഴിയുമോ ഇമ്രാൻ ഖാൻ? ഇമ്രാൻ ഖാന് നിങ്ങൾ ചരിത്രം പഠിക്കണം എന്നൊക്കെയുള്ള വിദിശയുടെ വാക്കുകൾ കോരിത്തരിപ്പുണ്ടാക്കിയെന്നാണ് പലരും കുറിച്ചത്. ലോകത്തിലെ ഏറ്റവും വിശിഷ്ടമായ വിദേശ സർവീസുകളിൽ ഒന്നാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ചുട്ട മറുപടി നൽകിയ വിദിശ ത്രൈ ആ പെരുമയേറ്റുന്ന ഉദ്യോഗസ്ഥരുടെ വലിയ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റിൽ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഇന്ത്യയുടെ അംബസഡറുമായി സയിദ് അക്‌ബറുദ്ദീൻ നടത്തിയ ചടുലമായ വാർത്താസമ്മേളനംം പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഇന്ത്യക്ക് വേണ്ടി പാക് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അക്‌ബറുദ്ദീന്റെ ചടുലത നാട്ടിലെയും വിദേശത്തെയും മാധ്യമങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

നേരത്തെ ഐക്യരാഷ്ട്ര സഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ സംസാരിച്ചപ്പോൾ കശ്മീർ വിഷയം ഉന്നയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആക്രമണവുമായി എത്തിയത്. ഇതിനെയാണ് ഇന്ത്യ മറുപടിയിലൂടെ തകർത്തത്.
ഇന്ത്യയേർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ കശ്മീർ രക്തരൂഷിതമാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്രസഭ പൊതുസഭാസമ്മേളനത്തിലാണ് ഇമ്രാന്റെ പരാമർശം. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പേരിൽ കനത്ത ആരോപണങ്ങളുന്നയിച്ചായിരുന്നു ഇമ്രാന്റെ യു.എൻ. പ്രസംഗം. ''കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ അവിടെയെന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തടവിൽക്കഴിയുന്ന പതിനായിരക്കണക്കിനുപേർ നിയന്ത്രണങ്ങൾ എടുത്തുമാറ്റുമ്പോൾ തെരുവിലിറങ്ങും. ലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയിലുള്ളത്. ഒരു രക്തരൂഷിതകലാപമുണ്ടായാൽ അവരെല്ലാം മതമൗലികവാദികളാകും. മുസ്ലിങ്ങളെ മതമൗലികവാദികളാകാൻ ഇന്ത്യൻ സർക്കാർ നിർബന്ധിക്കുകയാണെന്ന് ഇമ്രാൻഖാൻ പറഞ്ഞിരുന്നു. ഇതിനാണ് ഇന്ത്യ മറുപടി നൽകിയത്.

രൂക്ഷമായ വിമർശനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയത്. ആണവശേഷിയെ നയതന്ത്ര കാര്യത്തിനായിട്ടല്ല പകരം വിനാശകരമായ കാര്യത്തിനായിട്ട് ഉപയോഗിക്കുമെന്ന് ഇമ്രാൻഖാൻ നിരന്തരം ഭീഷണി മുഴക്കുകയാണ്. യുഎൻ നിരോധിച്ച പട്ടികയിലുള്ള 130 ഭീകരർ പാക്കിസ്ഥാൻ മണ്ണിൽ ഉണ്ട്. ആരോപണം അവർക്ക് നിഷേധിക്കാൻ കഴിയുന്നതല്ല. ഒസാമ ബിൻ ലാദനെ വരെ സംരക്ഷിച്ച രാജ്യമാണ് പാക്കിസ്ഥാൻ. ലാദനെ ന്യായീകരിച്ച പാക്കിസ്ഥാൻ ന്യൂയോർക്ക് ജനതയോട് മാപ്പു പറയണമെന്നും പറഞ്ഞു. രാജ്യത്ത് ഭീകര സംഘടനകൾ ഉണ്ടോയെന്ന് ഉറപ്പാക്കാൻ യുഎൻ നിരീക്ഷകരെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച ഇമ്രാൻ ഖാൻ അക്കാര്യത്തിൽ ലോകത്തിന് ഉറപ്പ് നൽകാൻ ബാദ്ധ്യസ്ഥനാണെന്നും പറഞ്ഞു.

മാന്യന്മാരുടെ കളിയെന്ന് വിശേഷണമുള്ള ക്രിക്കറ്റിൽ നിന്നും വന്ന ഒരാൾ നടത്തുന്ന ഇപ്പോഴത്തെ പ്രസംഗം അപരിഷ്‌കൃതമായ വിദ്വേഷ പ്രസംഗമായിരുന്നു. ഇമ്രാന്റെ പ്രസംഗം ദരാ അദാം ഖേലിലെ തോക്കളുടെ അനുസ്മരണമായി മാറുകയാണ്. നയതന്ത്രജ്ഞത വിഷയമാകേണ്ടപ്പോൾ വംശഹത്യ, ചോരക്കളി, വംശീയ മേധാവിത്വം, വെടിവെയ്‌പ്പ്, നശീകരണ പോരാട്ടം തുടങ്ങി മദ്ധ്യകാലഘട്ടത്തിലെ മാനീസീക നിലയിലേക്ക് 21 ാം നൂറ്റാണ്ടിലെ ശ്രദ്ധയെ കൊണ്ടുപോകുകയാണ് ഇമ്രാൻ ചെയ്യുന്നത്. മതനിന്ദ നിയമത്തിന് കീഴിൽ ക്രൂരമായ ശിക്ഷ നടപ്പാക്കുന്ന പാക്കിസ്ഥാനിൽ ന്യൂനപക്ഷ സമൂഹം കുറഞ്ഞുകുറഞ്ഞു വരികയാണ്. പീഡനവും ദുരുപയോഗവും അവസരവാദവും പ്രതിഫലിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് പൊതുസഭ സാക്ഷ്യം വഹിക്കുന്നത് വിരളമായിട്ടാണെന്നും വിദീഷാ മൈത്ര പറഞ്ഞു.

ഇന്ത്യയെ ഭീഷണിപ്പെടുത്താനാണ് യുഎന്നിൽ പ്രസംഗിക്കുമ്പോൾ ഇമ്രാൻ ശ്രമിച്ചത്. ഞാൻ അധികാരത്തിലെത്തുമ്പോൾ പാക്കിസ്ഥാനെ സമാധാനമുള്ള ഒരുരാജ്യമാക്കി മാറ്റാനാണ് ശ്രമിച്ചത്. ഇവിടെ ഭീകരസംഘടനകളുണ്ടെന്നാണ് ഇന്ത്യ നിരന്തരം ആരോപിക്കുന്നത്. എന്നാൽ, ഇവിടെ അത്തരം സംഘടനകളില്ല. യു.എൻ. ഉദ്യോഗസ്ഥർക്ക് അക്കാര്യം പരിശോധിക്കാം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായാൽ എന്താകും സംഭവിക്കുകയെന്ന് ഞാനെപ്പോഴും സ്വയം ചോദിക്കാറുണ്ട്. ഞങ്ങളെക്കാൾ നാലിരട്ടിവലുപ്പമുള്ള ഒരു രാജ്യം യുദ്ധത്തിനെത്തിയാൽ ഞങ്ങളെന്തുചെയ്യും. പക്ഷേ, ഞങ്ങൾ പോരാടും. എന്നാൽ, രണ്ട് ആണവശക്തികൾ നേർക്കുനേർ പോരാടുമ്പോൾ എന്തുസംഭവിക്കുമെന്നും ചിന്തിക്കണം'' -ഇമ്രാൻ പറഞ്ഞിരുന്നു. ഈ ഭീഷണിയെ പുച്ഛിച്ച് തള്ളുന്ന മറുപടിയാണ് ഇന്ത്യ നൽകുന്നത്. ഇതോടെ പാക്കിസ്ഥാന്റെ ഭീകരത ആഗോളതലത്തിൽ ചർച്ചയാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഭീകര വാദത്തിന്റെ കാര്യത്തിൽ ലോക രാഷ്ട്രങ്ങൾ ഭിന്നിക്കുന്നത് യുഎൻ ആശയങ്ങൾക്ക് വിരുദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നിൽ പറഞ്ഞിരുന്നു. ഭീകരവാദത്തിനെതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കണം. സാഹോദര്യം, സമാധാനം എന്നിവയാണ് മുന്നോട്ടു വയ്ക്കാനുള്ള മുദ്രാവാക്യം. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ രോഷം സ്വാഭാവികമാണ് ഭീകരവാദം ലോകത്തിനും മാനവരാശിക്കും ഭീഷണിയാണെന്നും മോദി കൂട്ടിച്ചേർത്തു. കശ്മീരിനെ കുറിച്ച് ഒരു പരാമർശവും നടത്താതെയാണ് മോദി യുഎന്നിൽ സംസാരിച്ചത്. എന്നാൽ സമ്മേളനത്തിൽ പങ്കെടുത്ത പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അത് മാത്രമാണ് സഭയിൽ ഉന്നയിച്ചത്.

കശ്മീരിലെ സാഹചര്യം ഗുരുതരമാണെന്ന് പറഞ്ഞ 80 ലക്ഷം പേർ അവിടെ തടവിലാണെന്നും ആരോപിച്ചു. യുഎൻ നൽകിയ അവകാശങ്ങൾ കശ്മീരിൽ നിഷേധിക്കപ്പെടുകയാണെന്നും അതിനാൽ സഭ ഇടപെടണമെന്നും അവകാശപ്പെട്ടു. പാക് സൈന്യത്തിന് വേണ്ടിയുള്ള തെറ്റായ പ്രചരണങ്ങളായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ ഭീകര മുഖം ചർച്ചയാക്കുന്ന കടുത്ത പരമാർശവുമായി ഇന്ത്യ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP