Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഷേധക്കാരെ ഭയന്ന് ട്രംപ് യുകെ സന്ദർശനം റദ്ദ് ചെയ്തു; ലണ്ടൻ മേയർക്കൊപ്പം വേദി പങ്കിടാനുള്ള മടി കാരണമെന്ന് റിപ്പോർട്ട്; തിരിച്ചടിയേറ്റ് തെരേസ മെയ്‌

പ്രതിഷേധക്കാരെ ഭയന്ന് ട്രംപ് യുകെ സന്ദർശനം റദ്ദ് ചെയ്തു; ലണ്ടൻ മേയർക്കൊപ്പം വേദി പങ്കിടാനുള്ള മടി കാരണമെന്ന് റിപ്പോർട്ട്; തിരിച്ചടിയേറ്റ് തെരേസ മെയ്‌

യുകെ സന്ദർശനത്തിൽ നിന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ലണ്ടൻ മേയർ സാദിഖ് ഖാനെ ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തെ തുടർന്ന് കടുത്ത ഭാഷയിൽ വിമർശിച്ചതിനെ തുടർന്ന് ബ്രിട്ടീഷുകാരിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് ട്രംപ് മുന്നോട്ട് വച്ച കാൽ പിന്നോട്ട് വച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. ലണ്ടൻ മേയർക്കൊപ്പം വേദി പങ്കിടാനുള്ള മടിയും ട്രംപിനെ നിരുത്സാഹപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. ട്രംപ് അധികാരമേറ്റെടുത്ത ശേഷം അദ്ദേഹവുമായിന നല്ല നയതന്ത്ര ബന്ധമുണ്ടാക്കി യുകെ സന്ദർശിക്കാൻ ക്ഷണിച്ച പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് ഇപ്പോൾ ട്രംപിന്റെ പിന്മാറ്റം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പുറമെ മറ്റൊരു ആഘാതം കൂടിയേകിയിരിക്കുകയാണ്.

ലണ്ടൻ ആക്രമണത്തിൽ എട്ട് പേർ മരിക്കുകയും 48 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടും പേടിക്കാനൊന്നുമില്ലെന്ന് ലണ്ടൻ മേയർ ആഹ്വാനം ചെയ്തതിനെ വിമർശിച്ച് കൊണ്ടായിരുന്നു പാക്കിസ്ഥാൻ വംശജനായ ഖാനെതിരെ തുടർച്ചയായ ട്വീറ്റുകളിലൂടെ ട്രംപ് രംഗത്തെത്തിയിരുന്നത്. ഇതിൽ നിരവധി ലണ്ടൻകാരടക്കമുള്ള ബ്രിട്ടീഷുകാർ കടുത്ത പ്രതിഷേധവുമായി ട്രംപിനെതിരെ മുന്നോട്ട് വരുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാരുടെ ക്ഷമക്കുറവ് ഈ വിഷയത്തിലൂടെ നന്നായി തിരിച്ചറിഞ്ഞതിനാലാണ് ട്രംപ് സന്ദർശനം റദ്ദാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷുകാർ തന്റെ സന്ദർശന വേളയിൽ പ്രതിഷേധിക്കുന്നത് കാണാൻ താൽപര്യമില്ലാത്തതിനാലാണത്രെ ട്രംപിന്റെ ഈ പിന്മാറ്റം.

തനിക്കെതിരെ യുകെയിൽ പ്രതിഷേധത്തിന് പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ തനിക്ക് യുകെ സന്ദർശിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് തെരേസ മേയെ നേരിട്ട് ഫോണിൽ വിളിച്ച് ട്രംപ് അറിയിക്കുകയായിരുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ട്രംപിന്റെ സന്ദർശനത്തിന് നേരത്തെ നിശ്ചയിച്ചതിൽ നിന്നും യാതൊരു തരത്തിലുമുള്ള മാറ്റവുമില്ലെന്നാണ് തെരേസയുടെ ഓഫീസ് പറയുന്നത്. ട്രംപിന്റെ ഫോൺകാളിനെക്കുറിച്ച് പ്രതികരിക്കാൻ ഓഫീസ് തയ്യാറായിട്ടുമില്ല. ട്രംപ് ഇതിന് മുമ്പ് യുകെ സന്ദർശിക്കാനൊരുങ്ങിയിരുന്നപ്പോൾ അദ്ദേഹത്തെ വിലക്കണമെന്ന് പാർലിമെന്റിനോട് ആവശ്യപ്പെട്ട് മൂന്ന് ലക്ഷം പേർ ഒപ്പിട്ട പെറ്റീഷൻ ലോഞ്ച് ചെയ്തിരുന്നു.

താൻ യുകെയിലേക്ക് വരുന്നില്ലെന്ന് അറിയിച്ച് കൊണ്ടുള്ള ട്രംപിന്റെ ഫോൺ കാൾ തെരേസയെ ഞെട്ടിച്ചിട്ടുണ്ടെന്നാണ് ഒരു ഉറവിടം ദി ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഫോൺ കാൾ വരുമ്പോൾ തങ്ങൾ ഡൗണിങ് സ്ട്രീറ്റിലുണ്ടായിരുന്നുവെന്നും പ്രസ്തുത ഉറവിടം പറയുന്നു. ട്രംപിനോട് യുകെ സന്ദർശിക്കാൻ രാജ്ഞി നടത്തിയ ക്ഷണം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് തെരേസയുടെ ഓഫീസ് പറയുന്നത്. എന്നാൽ ട്രംപിന്റെ സന്ദർശനം റദ്ദാക്കിയെന്ന വാർത്ത സന്തോഷമേകുന്ന കാര്യമാണെന്നാണ് ലേബർ നേതാവ് ജെറമി കോർബിൻ പ്രതികരിച്ചിരിക്കുന്നത്.

ഖാനെതിരെ ട്രംപ് വിമർശനവുമായി രംഗത്തെത്തിയപ്പോൾ ഖാന് ശക്തമായ പിന്തുണയേകിയിരുന്നു കോർബിൻ. ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തെ തുടർന്ന് ലണ്ടനിലെ തെരുവുകളിൽ കനത്ത പൊലീസ് സന്നാഹം കണ്ട് ഭയപ്പെടേണ്ടതില്ലെന്നായിരുന്നു ഖാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നത്. ഇതിനെതിരെയാണ് ട്രംപ് ട്വറ്ററിലൂടെ വിമർശനവുമായി രംഗത്തെത്തിയിരുന്നത്. എന്നാൽ ബ്രിട്ടന്റെ കാര്യങ്ങളിൽ അമിതമായി ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് പതിനായിരക്കണക്കിന് പേർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ട്രംപിനെതിരെ മുന്നോട്ട് വന്നിരുന്നു. ഹാരി പോർട്ടർ എഴുത്തുകാരി ജെകെ. റൗളിംഗിനെ പോലുള്ള സെലിബ്രിറ്റികളും യുഎസ് പ്രസിഡന്റിനെ ഇക്കാര്യത്തിൽ വിമർശിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP