Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനാ പേടിയിൽ ഇന്ത്യയെ വളർത്താൻ ട്രംപ്; ഓഫർ ചെയ്യുന്നത് അത്യാധുനിക ഗാർഡിയൻ സായുധ ഡ്രോണുകൾ; ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനുള്ള താഡും നൽകാമെന്ന് ഓഫർ; അമേരിക്ക ലക്ഷ്യമിടുന്നത് 17,250 കോടി രൂപയിലേറെ മൂല്യമുള്ള ആയുധ കരാർ; ഇൻഡോ-പസിഫിക് മേഖലയിൽ പിടിമുറുക്കുകയെന്ന യുഎസ് ലക്ഷ്യത്തോടെ കരുതലോടെ പ്രതികരിക്കാൻ മോദി സർക്കാർ

ചൈനാ പേടിയിൽ ഇന്ത്യയെ വളർത്താൻ ട്രംപ്; ഓഫർ ചെയ്യുന്നത് അത്യാധുനിക ഗാർഡിയൻ സായുധ ഡ്രോണുകൾ; ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനുള്ള താഡും നൽകാമെന്ന് ഓഫർ; അമേരിക്ക ലക്ഷ്യമിടുന്നത് 17,250 കോടി രൂപയിലേറെ മൂല്യമുള്ള ആയുധ കരാർ; ഇൻഡോ-പസിഫിക് മേഖലയിൽ പിടിമുറുക്കുകയെന്ന യുഎസ് ലക്ഷ്യത്തോടെ കരുതലോടെ പ്രതികരിക്കാൻ മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: സായുധ ഡ്രോണുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെ തന്ത്രപ്രധാന ആയുധങ്ങൾ ഇന്ത്യയ്ക്കു വിൽക്കാനൊരുങ്ങി അമേരിക്ക. ഇന്ത്യയുടെ സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഇൻഡോപസിഫിക് മേഖലയിൽ പിടിമുറുക്കുകയെന്ന ലക്ഷ്യമാണ് ട്രംപ് ഭരണകൂടത്തിനുള്ളത്. മേഖലയിൽ ചൈനീസ് സാന്നിധ്യം ശക്തമാകുന്നതിനാൽ ഇന്ത്യയുടെ ആയുധബലം കൂട്ടേണ്ടത് യുഎസിനും നിർണായകമാണ്. ഈ സാഹചര്യത്തിലാണ് നീക്കം.

എന്നാൽ ഈ ആയുധ വിൽപനയിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ഇടപാട് നടക്കുകയാണെങ്കിൽ അത് ഏകദേശം 17,250 കോടി രൂപയിലേറെ മൂല്യമുള്ളതായിരിക്കും. മോദി സർക്കാരിന് ഇതിനോട് വലിയ താൽപ്പര്യമില്ലെന്നും സൂചനയുണ്ട്. ഇറാനുമായുള്ള എണ്ണക്കരാറിന്റെ പേരിൽ ചില ഉപരോധങ്ങൾ ഇന്ത്യയ്‌ക്കെതിരെ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആയുധ കരാറിന്റെ ഓഫർ സ്വീകരിക്കണമോ എന്ന സംശയം കേന്ദ്ര സർക്കാരിനുണ്ട്. കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. ഇസ്രയേലിൽ നിന്നും മറ്റും കൂടതൽ ആയുധങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആയുധ വ്യാപാരത്തിന് അനുമതി നൽകിയത്. എന്നാൽ ഇൻഡോപസിഫിക് മേഖലയിൽ ചൈന തുടരുന്ന സൈനിക പ്രവർത്തനങ്ങളും പ്രകോപനപരമായ അഭ്യാസപ്രകടനങ്ങളുമാണ് ഇതിന് പിന്നിലെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ ഏറ്റവും മികച്ച പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കാൻ തയാറാണെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് സായുധ ഡ്രോണുകൾ വിൽക്കാനുള്ള അനുമതി. ആകാശത്തു നിന്നുള്ള ഭീഷണികളെയും മിസൈലുകളെയും ഉൾപ്പെടെ പ്രതിരോധിക്കാനുള്ള ഡിഫൻസ് സാങ്കേതികതയും വാഗ്ദാനം ചെയ്യുന്നുണ്ട്. സായുധ ഡ്രോണുകളുടെ വിൽപനയിൽ തീരുമാനമായെങ്കിലും ഇവ എന്നു കൈമാറുമെന്നതുൾപ്പെടെയുള്ളതിൽ തീരുമാനമായിട്ടില്ല. ഗാർഡിയൻ ഡ്രോണുകളായിരിക്കും ഇന്ത്യയ്ക്കു വിൽക്കുക.

2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തിയ ചർച്ചയെത്തുടർന്നു നിരീക്ഷണത്തിനുപയോഗിക്കുന്ന ഗാർഡിയൻ ഡ്രോണുകൾ കൈമാറാൻ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ഗാർഡിയൻ വിഭാഗത്തിൽ തന്നെയുള്ള സായുധ ഡ്രോണുകൾ വിൽക്കുന്നത്. ഔദ്യോഗിക കരാറുകളൊന്നുമില്ലാതെ എംടിസിആർ കാറ്റഗറി1ൽപ്പെട്ട സീ ഗാർഡിയൻ ഡ്രോൺ യുഎസ് വിൽക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ഇന്തോപസിഫിക് മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയ്ക്ക് യുഎസ് ഗാർഡിയൻ ഡ്രോണുകൾ കൈമാറുന്നതെങ്കിൽ, ഇന്ത്യയുടെ സുരക്ഷ ശക്തമാക്കാനുള്ള സംവിധാനമെന്ന നിലയിലാണ് മിസൈൽ പ്രതിരോധ സംവിധാനം നൽകാനുള്ള സന്നദ്ധത അറിയിച്ചത്.

ടെർമിനൽ ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്), പാട്രിയറ്റ് മിസൈൽ ഡിഫൻസ് സിസ്റ്റം എന്നിവയുടെ ഏറ്റവും പുതിയ വേർഷനാണ് ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക പറയുന്നത്. ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ കഴിവു തെളിയിച്ചതാണ് താഡ്. എസ്400 മിസൈൽ ഡിഫൻസ് സംവിധാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ തന്ത്രപ്രധാനമായ മറ്റൊരു നീക്കവും യുഎസിന്റെ ഭാഗത്തു നിന്നുണ്ടായി. ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓഥറൈസേഷൻ 1 സ്റ്റാറ്റസ് നൽകിയതായിരുന്നു അത്. യുദ്ധരംഗത്തും അല്ലാതെയും ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണങ്ങളും മറ്റും യുഎസിൽ നിന്ന് എളുപ്പത്തിലേക്ക് കയറ്റുമതി ചെയ്യാനുള്ള അംഗീകാരമായിരുന്നു ആ പദവി.

യുഎസിന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ പസിഫിക് കമാൻഡിന്റെ പേര് 2018 ജൂണിൽ യുഎസ് ഇൻഡോപസിഫിക് കമാൻഡ് എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യൻ മഹാസമുദ്രമേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന നടപടിയാണു പേരുമാറ്റമെന്നായിരുന്നു വിലയിരുത്തൽ. യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി ബറാക് ഒബാമ ഭരണകൂടം നേരത്തേ ഇന്ത്യയെ പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ യുഎസ് നടത്തിയ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളും ഇന്ത്യയോടായിരുന്നു എംഎച്ച് 60 ആർ സീഹോക്ക് ഹെലികോപ്ടർ(260 കോടി ഡോളർ), അപാഷെ ഹെലികോപ്ടർ (230 കോടി), പി81 മാരിടൈം പട്രോൾ എയർക്രാഫ്റ്റ് (300 കോടി) തുടങ്ങിയവ വാങ്ങാനുള്ള തീരുമാനം അവയിൽ ചിലതു മാത്രം. ലോക്ക്ഹീഡ് മാർട്ടിൻ എഫ്21, ബോയിങ് എഫ്18/എ യുദ്ധവിമാനങ്ങൾ ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാനുള്ള ശ്രമങ്ങളും യുഎസ് തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP