Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇങ്ങനെയും ഒരുകോൺഗ്രസുകാരനോ? ആരുടെയും പെട്ടിയെടുപ്പുകാരൻ ആവാനില്ല; സ്ഥാനമാനങ്ങളും വേണ്ട; ഓഫറുകൾ പലതും വന്നെങ്കിലും എല്ലാം തട്ടിയകറ്റി; രാഷ്ട്രീയ ഭാവിയെ ചൊല്ലി ആരെങ്കിലും സഹതപിച്ചാൽ തൊഴിൽ ചെയ്ത് ജീവിക്കാനാണ് ഇഷ്ടമെന്ന മറുപടിയും റെഡി; തലശേരിയിലെ ഹോട്ടലിൽ കാഷ്യറായ വി.എൻ.ജയരാജൻ അവധിയെടുത്ത് പ്രചാരണം നടത്തുമ്പോൾ ഓർക്കുന്നു തന്റെ ഹീറോയായ കെ.പി.ഉണ്ണികൃഷ്ണനൊത്തുള്ള പഴയകാലം

ഇങ്ങനെയും ഒരുകോൺഗ്രസുകാരനോ? ആരുടെയും പെട്ടിയെടുപ്പുകാരൻ ആവാനില്ല; സ്ഥാനമാനങ്ങളും വേണ്ട; ഓഫറുകൾ പലതും വന്നെങ്കിലും എല്ലാം തട്ടിയകറ്റി; രാഷ്ട്രീയ ഭാവിയെ ചൊല്ലി ആരെങ്കിലും സഹതപിച്ചാൽ തൊഴിൽ ചെയ്ത് ജീവിക്കാനാണ് ഇഷ്ടമെന്ന മറുപടിയും റെഡി; തലശേരിയിലെ ഹോട്ടലിൽ കാഷ്യറായ വി.എൻ.ജയരാജൻ അവധിയെടുത്ത് പ്രചാരണം നടത്തുമ്പോൾ ഓർക്കുന്നു തന്റെ ഹീറോയായ കെ.പി.ഉണ്ണികൃഷ്ണനൊത്തുള്ള പഴയകാലം

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രധാനമന്ത്രിയായിരുന്ന വി.പി. സിങ് മുതൽ നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനും ദേശീയ യുവജന വിദ്യാർത്ഥി നേതാവുമായിരുന്ന വി.എൻ. ജയരാജൻ ഇപ്പോൾ തലശ്ശേരിയിൽ പ്രാദേശിക പ്രവർത്തകനാണ്. ഇങ്ങിനേയും ഒരു കോൺഗ്രസ്സുകാരനെ കണ്ടെത്തുക ഇക്കാലത്ത് അസാധ്യമാണ്. കോൺഗ്രസ്സ് പിളർന്ന് ഐ. യും എസു മായതോടെ കെ.എസ്. യു. (എസ്) സംസ്ഥാന പ്രസിഡണ്ടായും എൻ. എസ്. യു. എസിന്റെ ദേശീയ പ്രസിഡണ്ടായും പ്രവർത്തിച്ച ജയരാജൻ ഇന്ന് കെപിസിസി. നിർവ്വാഹക സമിതി അംഗമാണ്. കോൺഗ്രസ്സ് എസിലുള്ളപ്പോൾ ആസാം, മഹാരാഷ്ട്ര, കർണ്ണാടക, രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ പ്രധാന യുവജന പ്രാസംഗികനായിരുന്നു ജയരാജൻ. ആസാം മുഖ്യമന്ത്രി ശരത്ചന്ദ്ര സിൻഹ, മഹാരാഷ്ട്ര മുഖ്യമന്ത്രി ശരത് പവാർ, അംബികാ സോണി, താരകേശ്വരി സിൻഹ എന്നിവരുടെ പ്രസംഗ പരിഭാഷകനായിരുന്നു ജയരാജൻ.

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് എസ്. തെരഞ്ഞെടുപ്പുകളെ നേരിടുമ്പോൾ കെ.പി. ഉണ്ണികൃഷ്ണനൊപ്പം ജയരാജൻ പ്രസംഗ വേദികളിൽ നിറഞ്ഞു നിന്നിരുന്നു. കേരളത്തിൽ വി.പി.സിങിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിന്റെ മികവിൽ കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും ജയരാജൻ സ്മരിക്കുന്നു. ഇത്തരത്തിൽ ദേശീയ തലത്തിൽ തിളങ്ങിയ ഒരു നേതാവ് ഒരു നിയമസഭാ മണ്ഡലത്തിന്റെ ചുമതലക്കാരനായി മാത്രം മാറിയതിൽ അദ്ദേഹത്തിന് വിഷമമൊന്നുമില്ല. കോൺഗ്രസ്സ് എസ്. ദേശീയ തലത്തിൽ പ്രസക്തി നഷ്ടപ്പെട്ടപ്പോൾ കെ.പി. ഉണ്ണികൃഷ്ണനൊപ്പം കോൺഗ്രസ്സിൽ ചേരുകയായിരുന്നു ജയരാജൻ. 1997 ൽ കെ. മുരളീധരൻ കെ.പി. സി.സി. പ്രസിഡണ്ടായപ്പോൾ ജയരാജനെ കെ.പി. സി.സി. ജനറൽ സെക്രട്ടറിയായി നിയോഗിച്ചിരുന്നു. 1985 ൽ മോസ്‌ക്കോ അന്താരാഷ്ട്ര യുവജന സമ്മേളനത്തിൽ പങ്കെടുത്ത ജയരാജൻ ദേശീയ യുവജന സമ്മേളനത്തിന്റെ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. അധികാര സ്ഥാനങ്ങൾക്കു വേണ്ടി കടിപിടികൂടുന്ന ഇക്കാലത്ത് വേറിട്ട് നിൽക്കുകയാണ് ജയരാജൻ.

തലശ്ശേരിയിൽ ഒരു ഹോട്ടലിൽ ക്യാഷറായി ജോലി ചെയ്താണ് ജയരാജൻ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. തെരഞ്ഞെടുപ്പു കാലമായതിനാൽ ഒരു മാസത്തെ അവധിയെടുത്താണ് തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തുന്നത്. ഒപ്പമുള്ളവരെല്ലാം ജയരാജന് മീതെ പറന്നെങ്കിലും സ്വന്തം രാഷ്ട്രീയ ഭാവി ആരെങ്കിലും സഹതപിച്ചാൽ അതിനും മറുപടിയുണ്ട്. തൊഴിൽ ചെയ്ത് ജീവിക്കുന്നതാണ് എനിക്കിഷ്ടം. ഏത് തൊഴിലിനും അതിന്റെ മഹത്വമുണ്ട്. ഒരു കാലത്ത് വലിയ നേതാവായിരുന്നെങ്കിലും അന്നും പ്രാദേശിക പ്രവർത്തനത്തിലേർപ്പെടാറുണ്ടെന്ന് ജയരാജൻ പറയുന്നു. എല്ലാ കാലത്തും എല്ലാ പദവിയും വഹിക്കാനാവില്ലല്ലോ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ അദ്ദേഹം 'മറുനാടൻ മലയാളിയോട് ' പ്രതികരിച്ചത് ഇങ്ങിനെ......

തലശ്ശേരിക്കടുത്ത കുട്ടിമാക്കൂലിലെ കോൺഗ്രസ്സ് കുടുംബത്തിലാണ് ജയരാജന്റെ ജനനം. തലശ്ശേരി സെന്റ് ജോസഫ് സ്‌ക്കൂളിൽ 8 ാം ക്ലാസിൽ പഠിക്കുമ്പോൾ കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനായി. ബ്രണ്ണൻ കോളേജിലെത്തിയപ്പോൾ കെ.എസ്.യുവിന്റെ താലൂക്ക് സെക്രട്ടറി .തുടർന്ന് പ്രസിഡണ്ട്. 1977 ൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി. 1979 ൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. താലൂക്ക് ജില്ലാ ഭാരവാഹിയായിരുന്നപ്പോൾ വീട്ടിൽ ട്യൂഷൻ നടത്തിയാണ് സംഘടനാ പ്രവർത്തനത്തിന് പണം കണ്ടെത്തിയത്. സിഎച്ച് ഹരിദാസ് മരണപ്പെട്ടതോടെ സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റു. ദേശീയ ഭാരവാഹിയായിരുന്നപ്പോൾ കെ.പി. ഉണ്ണികൃഷ്ണനായിരുന്നു ജയരാജന്റെ ഏറ്റവും വലിയ ഹീറോ. സമാനതകളില്ലാത്ത നേതാവാണ് ഉണ്ണികൃഷ്ണനെന്ന് ജയരാജൻ പറയുന്നു. ഉണ്ണികൃഷ്ണനുമായുള്ള ബന്ധം ഇന്നും തുടരുന്നുണ്ട്. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പി.സി ചാക്കോ, വി എം. സുധീരൻ, തുടങ്ങിയ നേതാക്കൾക്കെല്ലാം ജയരാജൻ പ്രിയങ്കരനാണ് ഇന്നും.

സ്ഥാനമാനങ്ങൾക്കു വേണ്ടി ആരുടേയും മുന്നിൽ കീഴടങ്ങാത്ത ജയരാജൻ വന്നു ഭവിക്കുന്ന പദവികളെല്ലാം തട്ടി മാറ്റുകയാണ്. ഇത്തവണയും കെപിസിസി. ഭാരവാഹിയാക്കാൻ ശ്രമം നടന്നെങ്കിലും ജയരാജൻ വഴങ്ങിയില്ല. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളും ജയരാജനെ തേടിയെത്തിയെങ്കിലും തട്ടി മാറ്റുകയായിരുന്നു. പാർട്ടി ഭാരവാഹികൾ പാർലിമെന്ററി സ്ഥാനങ്ങളിൽ ഇരിക്കരുതെന്ന അഭിപ്രായത്തിലുറച്ച് നിൽക്കുകയാണ് ജയരാജൻ. . ഭാര്യ ശകുന്തളക്കും മകൾക്കുമൊപ്പം ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെങ്കിലും ഇന്നും സന്തോഷത്തോടെ കഴിയുന്നു വെന്ന് ജയരാജൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലുള്ള തിരക്കിലാണ് ജയരാജൻ. നിൽക്കാൻ സമയമില്ലെന്ന് പറഞ്ഞ് ഓടുകയാണ് ജയരാജൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP