Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചാണക്യന് കാലിടറുന്നു; നാളെ തന്നെ നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അജിത് പവാർ; മൂന്നരയ്ക്ക് വാർത്താ സമ്മേളനം വിളിച്ച് ദേവേന്ദ്ര ഫട്‌നാവിസ്; രാജി പ്രഖ്യാപനത്തിന് തന്നെയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ; ബദൽ സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട ചർച്ചകളുമായി മഹാ വികാസ് അഖാഡി

മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചാണക്യന് കാലിടറുന്നു; നാളെ തന്നെ നിയമസഭയിൽ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അജിത് പവാർ; മൂന്നരയ്ക്ക് വാർത്താ സമ്മേളനം വിളിച്ച് ദേവേന്ദ്ര ഫട്‌നാവിസ്; രാജി പ്രഖ്യാപനത്തിന് തന്നെയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ; ബദൽ സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട ചർച്ചകളുമായി മഹാ വികാസ് അഖാഡി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്ക് കാലിടറുന്നു. നാളെ തന്നെ സഭയിൽ വിശ്വാസ വോട്ട് തേടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ന്യൂനപക്ഷ സർക്കാർ രാജിക്കൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ സർക്കാർ നിലനിൽക്കില്ല എന്ന് ഉറപ്പായി. മൂന്നരക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് തന്റെ രാജി പ്രഖ്യാപിക്കാനാണ് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ബിജെപി സഖ്യകക്ഷിയായ ആർപിഐ സംസ്ഥാനത്ത് മുന്നണിക്ക് മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്ന് പറഞ്ഞു. ്അജിത് പവാറിനൊപ്പം എൻസിപി എംഎൽഎമാർ എത്തിയാൽ മാത്രമേ മന്ത്രിസഭയ്ക്ക് നിലനിൽപ്പുള്ളൂ എന്ന് പാർട്ടി നേതാവ് രാംദാസ് അതുലെ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് ബിജെപിയും അജിത് പവാറും വെട്ടിലായത്. എൻസിപി എംഎൽഎമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ കഴിയില്ല എന്ന് അജിത് പവാറിനും ബിജെപിക്കും ബോധ്യമായതോടെ നിയമസഭയിൽ പരാജയപ്പെടുന്നതിന് മുമ്പ് രാജിവെച്ച് മുഖം രക്ഷിക്കാം എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

അജിത് പവാറിനെ കൂട്ടു പിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പുലർച്ചെയുള്ള സത്യപ്രതിജ്ഞയും ബിജെപിയുടെ സർക്കാർ രൂപീകരണ നീക്കങ്ങളും അതിന് ഗവർണർ നൽകിയ ഒത്താശയും ചോദ്യം ചെയ്താണ് സേന എൻസിപി കോൺഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സുപ്രീംകോടതിയിൽ ഉണ്ടായത്. മൂന്നംഗ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകർ തന്നെ ഹാജരായി. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പിന്തുണ അറിയിച്ച് അജിത് പവാർ ഗവർണർക്ക് നൽകിയത് വിശദമായ കത്താണെന്ന് ബിജെപി സുപ്രീംകോടതിയിൽ വിശദീകരിച്ചു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിർദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

105 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. അജിത് പവാർ അടക്കം മൂന്ന് പേരുടെ പിന്തുണ മാത്രമാണ് എൻസിപിയിൽ നിന്ന് ഉള്ളതെന്നിരിക്കെ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാൽ പോലും ഭൂരിപക്ഷം തികക്കാനാകാത്ത അവസ്ഥയാണ് ദേവേന്ദ്ര ഫഡ്‌നാവിസിനു മുന്നിലുള്ളത്. എൻസിപി കോൺഗ്രസ് കക്ഷികളിൽ നിന്ന് കൂടുതൽ പേർ പിന്തുണക്കാനെത്തിയില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം തികക്കാനാകാതെ പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 പേരുടെ പിന്തുണയാണ്

അതിനിടെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സേന എൻസിപി കോൺഗ്രസ് ക്യാമ്പിൽ ആത്മ വിശ്വാസം പ്രകടമാണ്. ഇന്ന് വൈകീട്ടോടെ ത്രികക്ഷി സഖ്യം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഉദ്ധവ് താക്കറെ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ടോടെ സംയുക്ത പാർട്ടി സമ്മേളനവും വിളിച്ച് ചേർത്തിട്ടുണ്ട്. 162 പേരുടെ പിന്തുണ ഉണ്ടെന്ന അവകാശവാദമാണ് ത്രികക്ഷി സഖ്യം ഉന്നയിക്കുന്നത്. അനായാസം ബിജെപിയെ തോൽപ്പിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ത്രികക്ഷി നേതാക്കൾ പങ്കുവക്കുന്നത്. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP