തെലുങ്കുദേശവും ലോക്സമത പാർട്ടിയും തെറ്റിപ്പിരിഞ്ഞ വഴിയേ ശിവസേനയും; ഇനിയും പിണങ്ങി ആരും ടാറ്റാ പറയാതിരിക്കാൻ എല്ലാവരെയും ഇണക്കാൻ കൺവീനറോ ഏകോപന സമിതിയോ വേണം; പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ ഏകോപനത്തിന്റെ കുറവ് എടുത്തുപറഞ്ഞ് സഖ്യകക്ഷികൾ എൻഡിഎ യോഗത്തിൽ; ഭരണമുന്നണി ഒരൊറ്റ വലിയ കുടുംബമെന്ന് നരേന്ദ്ര മോദി; ഒരുമാസം നീളുന്ന ശീതകാല സമ്മേളനത്തിൽ പൗരത്വഭേദഗതി ബിൽ അടക്കം 35 എണ്ണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ
November 17, 2019 | 10:08 PM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന പാൽലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടങ്ങാനിരിക്കെ, ശിവസേനയുമായി ബിജെപി തെറ്റിയത് മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോവാൻ എൻഡിഎ. ഭരണസഖ്യം ഒരുവലിയ കുടുംബമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. സമ്മേളനത്തിന് മുന്നോടിയായുള്ള എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവസേന യോഗത്തിൽ പങ്കടുത്തില്ല. സഖ്യകക്ഷികൾക്ക് വ്യത്യസ്തമായ ആശയപ്രമാണങ്ങൾ ഉണ്ടാകാമെങ്കിലും, എൻഡിഎ ഒരൊറ്റ വലിയ കുടുംബമാണെന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ തെറ്റിപ്പിരിയരുതെന്നും മോദി പറഞ്ഞു.
അതേസമയം, യോഗത്തിൽ പങ്കെടുത്ത പല സഖ്യകക്ഷി നേതാക്കളും എൻഡിഎയ്ക്ക് ഒരു കൺവീനറോ, ഏകോപന സമിതിയോ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. എൽജെപി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചു. 'എൻഡിഎയിലെ ഏറ്റവും പഴയ സഖ്യകക്ഷികളിൽ ഒന്നായ ശിവസേനയുടെ അസാന്നിധ്യം ഇന്ന് പ്രകടമായിരുന്നു. തെലുങ്കുദേശം പാർട്ടിയും പിന്നീട്, രാഷ്ട്രീയ ലോക് സമത പാർട്ടിയും വേർപിരിഞ്ഞ് പോയതും ആശങ്കാജനകമാണ്. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുണ്ടായ അകൽച്ച ഒഴിവാക്കാമായിരുന്നു. എൻഡിഎ സഖ്യകക്ഷികൾ തമ്മിൽ കൂടുതൽ ഏകോപനം ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു', ചിരാഗ് പാസ്വാൻ പറഞ്ഞു. ശീതകാല സമ്മേളനത്തിൽ എല്ലാ കക്ഷികളും ഒന്നിച്ച് പ്രവർത്തിക്കും. ഇത്തരം കൂടുതൽ യോഗങ്ങൾ ഉണ്ടാകണം. സഖ്യകക്ഷികൾ തമ്മിൽ ഏകോപനത്തിന് ഒരുകൺവീനറോ, ഏകോപന സമിതിയോ വേണം, അദ്ദേഹം കൂട്ടിച്ചേർത്തു. അപ്നാ ദൾ, ജെഡിയു, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില കക്ഷികൾ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. അമിത്ഷായും ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയും യോഗത്തിൽ പങ്കെടുത്തു.
ശീതകാല സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ പരിഗണയ്ക്ക് വരുന്നുണ്ടെന്നും പ്രതിപക്ഷ കക്ഷികൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓംബിർള വിളിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂലായിൽ സമാപിച്ച ബജറ്റ് സമ്മേളനം പാസായ ബില്ലുകളുടെ എണ്ണത്തിലും പ്രവർത്തിസമയത്തിന്റെ പേരിലും ചരിത്രംകുറിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസ് അഡൈ്വസറി സമിതിയുടെ അംഗീകാരത്തോടെ വരുന്ന ബില്ലുകളെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ ഉറപ്പു നൽകി.
കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ബിൽ അടക്കം അവതരിപ്പിച്ച രീതിയെ പ്രതിപക്ഷം വിമർശിച്ചിരുന്നു. കാർഷിക പ്രതിസന്ധി, വ്യവസായ തളർച്ച, ഓഹരി വിറ്റഴിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി യോഗത്തിൽ പങ്കെടുത്ത ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.ദേശീയ പൗരത്വ രജിസ്റ്റർ ബിൽ, ഡൽഹിയിലെ കോളനികൾക്ക് അംഗീകാരം നൽകുന്ന ബിൽ, ഡാറ്റാ സംരക്ഷണ ബിൽ തുടങ്ങിയവ ശീതകാല സമ്മേളനത്തിൽ പരിഗണയ്ക്കു വന്നേക്കും. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണശ്രമങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും.
നവംബർ 18 മുതൽ ഡിസംബർ 13 വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പൗരത്വ ഭേദഗതി ബില്ലുൾപ്പെടെ 35 ബില്ലുകൾ പരിഗണിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ച നിയമ നിർമ്മാണം നടത്തുന്നതാണ് പൗരത്വ ഭേദഗതി ബിൽ. പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ, കോർപ്പറേറ്റ് നികുതി കുറച്ചത്, ഇ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓർഡിനൻസിന് പകരമുള്ള ബില്ലുകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് സർക്കാർ പരിഗണിക്കുന്നത്. നിലവിൽ 43 ബില്ലുകളാണ് പാർലമെന്റിൽ ശേഷിക്കുന്നത്. ഇതിൽ 12 ബില്ലുകൾ പരിഗണനയ്ക്കും ഏഴ് ബില്ലുകൾ പിൻവലിക്കാനുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആമുഖം, പരിഗണന, കൈമാറ്റം തുടങ്ങിയവയ്ക്കായി ഇരുപത്തിയേഴ് ബില്ലുകളും ക്രമപ്പെടുത്തിയിരിക്കുകയാണ്.
