Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകത്തിൽ സർക്കാർ ഉണ്ടാക്കാൻ ബിജെപി; ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ച് യെദ്യൂരപ്പ; വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി ലഭിച്ചു; സർക്കാർ രൂപീകരണ കാര്യത്തിൽ കേന്ദ്രനേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടു പോകുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി യെദ്യൂരപ്പ; അമിത്ഷായ്ക്ക് താൽപ്പര്യം ജഗദീഷ് ഷെട്ടാറിലെന്ന് മനസ്സിലാക്കി ബിജെപി നേതാവിന്റെ നീക്കം ചടുലനീക്കം

കർണാടകത്തിൽ സർക്കാർ ഉണ്ടാക്കാൻ ബിജെപി; ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ച് യെദ്യൂരപ്പ; വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി ലഭിച്ചു; സർക്കാർ രൂപീകരണ കാര്യത്തിൽ കേന്ദ്രനേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടു പോകുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി യെദ്യൂരപ്പ; അമിത്ഷായ്ക്ക് താൽപ്പര്യം ജഗദീഷ് ഷെട്ടാറിലെന്ന് മനസ്സിലാക്കി ബിജെപി നേതാവിന്റെ നീക്കം ചടുലനീക്കം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകത്തിൽ വീണ്ടും ബിജെപി സർക്കാറുണ്ടാക്കാൻ ചടുല നീക്കവുമായി യെദ്യൂരപ്പ. ബിജെപി സർക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ എന്ന ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണറുടെ അനുമതി ലഭിച്ചതായി ഗവർണറെ കണ്ട ശേഷം യെദ്യൂരപ്പ പറഞ്ഞു. സർക്കാർ രൂപവത്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കുന്നതിൽ ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് താൽപ്പര്യം കുറവാണെന്ന വാദങ്ങൾക്കിടെയാണ് ചടുലനീക്കം ബിജെപി നേതാവിൽ നിന്നുമുണ്ടായത്. ഷായ്ക്ക് താൽപ്പര്യം ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിലായിരുന്നു എന്ന വിധത്തിൽ വാർത്തകളുണ്ടായിരുന്നു.

കുമാരസ്വാമി സർക്കാരിനെ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ നേതാക്കൾ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവർണർ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വൈകീട്ട് ആറ് മണിക്കാണ് ഗവർണർ അനുമതി നൽകിയത്.. താൻ നിലവിൽ പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ നിയമസഭാ പാർട്ടി യോഗം വിളിച്ച് ചേർക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭയിൽ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. തിടുക്കം പിടിച്ച് സർക്കാർ രൂപീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത നടപടികൾ സ്പീക്കർ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മതി സർക്കാർ രൂപീകരണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതെന്നായിരുന്നു റിപ്പോർട്ട്.

വിമതരിൽ മൂന്ന് പേരെ വ്യാഴാഴ്ച സ്പീക്കർ കെ.ആർ രമേശ് കുമാർ അയോഗ്യരാക്കിയിരുന്നു. കോൺഗ്രസിന്റെ രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തഹള്ളി എന്നിവരേയും സ്വതന്ത്രൻ എന്ന് അവകാശപ്പെട്ടിരുന്ന ആർ.ശങ്കറിനേയുമാണ് സ്പീക്കർ അയോഗ്യരാക്കിയത്. മറ്റുള്ളവരുടെ കാര്യത്തിൽ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബിജെപിയുടെ പൊതുനിലപാട് അനുസരിച്ച് 76 വയസ്സിലെത്തിയ യെദ്യൂരപ്പയ്ക്ക് പ്രായം കണക്കിലെടുക്കുമ്പോൾ മുഖ്യമന്ത്രിയാകാൻ കഴിയില്ല. എന്നാൽ കർണാടകത്തിൽ ബിജെപിക്കുള്ളിൽ യെദ്യൂരപ്പയ്ക്കുള്ള സ്വാധീനം അവഗണിക്കാൻ കേന്ദ്രനേതൃത്വത്തിനും കഴിയില്ല. അതാണ് തീരുമാനം വൈകിച്ചത്.

ഇതോടൊപ്പം ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി തിളക്കമാർന്ന വിജയത്തോടെ വീണ്ടും അധികാരത്തിലെത്താൻ കഴിയുമെന്ന് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു. അതിനൊപ്പം അയോഗ്യതാ നടപടികളുടെ തീരുമാനം വരുന്നത് വരെ രാഷ്ട്രപതി ഭരണം എന്ന നിർദ്ദേശവും പരിഗണനയിലുണ്ടായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന് ശേഷമാണോ യെദ്യൂരപ്പ ഗവർണറെ കാണാൻ എത്തിയത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 മെയ് വരെ അയോഗ്യരായ മൂവർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നു സ്പീക്കർ വ്യക്തമാക്കിയിരുന്നു. മറ്റ് എംഎൽഎമാരെ സംബന്ധിച്ച നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും സ്പീക്കർ കെ.ആർ.രമേശ് കുമാർ പറഞ്ഞു. അതായത് അതിന് ശേഷം അവർക്ക് മത്സരിക്കാനാകും. ആറു വർഷത്തെ വിലക്ക് വരാത്ത വിധമാണ് ആയോഗ്യത. ഇതിനൊപ്പം ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനവുമില്ല. അവർ കോൺഗ്രസ്-ജെഡിഎസ് മുന്നണിയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. എല്ലാവരേയും അയോഗ്യരാക്കിയാൽ അവിടെ ഉപതെരഞ്ഞെടുപ്പ് വരും. ഇവിടെ ജയിച്ചാൽ ബിജെപിക്ക് ഭരണവും കിട്ടും. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള നീക്കം.

വിമതരെ അയോഗ്യരാക്കാൻ കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് ആർ. ശങ്കർ സ്പീക്കറെ അറിയിച്ചിരുന്നു. കോൺഗ്രസിൽ ലയിക്കാമെന്നു കത്തു നൽകിയ ആർ.ശങ്കർ പിന്നീട് ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ശങ്കർ എന്ന സ്വതന്ത്ര അംഗത്തെ ആയോഗ്യനാക്കുന്നത്. ഇത് വലിയ നിയമ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. ഇഷ്ടമുള്ളവരെ പിന്തുണയ്ക്കാനുള്ള അധികാരവും അവകാശവും സ്വതന്ത്രക്കുണ്ട്. വിശ്വാസവോട്ടിൽ പങ്കെടുക്കാതെ മുംബൈ ആശുപത്രിയിൽ കഴിയുന്ന പാർട്ടി എംഎൽഎ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസും ജെഡിഎസും സ്പീക്കർക്കു കത്തു നൽകിയിരുന്നു. ഏതാനും പേർക്കെതിരെ നടപടിയെടുത്താൽ ബാക്കിയുള്ളവർ തിരിച്ചുവന്നേക്കുമെന്നാണ് കോൺഗ്രസും ദളും കരുതുന്നത്. വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്വാഗതം ചെയ്ത കോൺഗ്രസ് കർണാടക സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ഇതു ജനാധിപത്യത്തിന്റെ വിജയമാണെന്നു പ്രതികരിച്ചു.

കർണ്ണാടകത്തിൽ പുതിയ സർക്കാരുണ്ടാക്കാൻ ബിജെപി അമിതാവേശം കാട്ടുന്നില്ല. എം എൽ എമാരെ അയോഗ്യരാക്കുമ്പോൾ അവിടെ ബിജെപി ജയിക്കണം. അല്ലാത്ത പക്ഷം അധികാരത്തിൽ ഏറിയാൽ പോലും പിന്നീട് മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടി വരും. ഇത് നാണക്കേടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ സ്വന്തമായി ഭൂരിപക്ഷം നേടാനാകുമോ എന്നാണ് ബിജെപി നോക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിച്ച് അധികാരം നേടുകയാണ് ലക്ഷ്യം. ഇതിലൂടെ മാത്രമേ സ്ഥിരതയുള്ള സർക്കാർ പ്രാവർത്തികമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP