Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിച്ചമർത്തലിനെതിരെ ദളിതർ ഉയർത്തിയ ശബ്ദം താഴ്‌ത്താൻ കല്ലേറും കൊള്ളിവയ്പും; ഭാരത് ബന്ദ് അവസാനിച്ചതിന് പിന്നാലെ ദളിത് നേതാക്കളുടെ വീടുകൾക്ക് തീവെച്ചു; രാജസ്ഥാനിലെ ഹിന്ദൗൻ സിറ്റിയിൽ നിരോധനാജ്ഞ; ദളിതരെ കൂടെക്കൂട്ടാൻ പണിപ്പെടുന്നതിനിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കെടുത്താൻ എന്തുചെയ്യണമെന്നറിയാതെ ബിജെപിയും കേന്ദ്ര സർക്കാരും; എസ്‌സി-എസ്ടി വിധിയിൽ സ്റ്റേയില്ലെന്ന് സുപ്രീം കോടതി

അടിച്ചമർത്തലിനെതിരെ ദളിതർ ഉയർത്തിയ ശബ്ദം താഴ്‌ത്താൻ കല്ലേറും കൊള്ളിവയ്പും; ഭാരത് ബന്ദ് അവസാനിച്ചതിന് പിന്നാലെ ദളിത് നേതാക്കളുടെ വീടുകൾക്ക് തീവെച്ചു; രാജസ്ഥാനിലെ ഹിന്ദൗൻ സിറ്റിയിൽ നിരോധനാജ്ഞ; ദളിതരെ കൂടെക്കൂട്ടാൻ പണിപ്പെടുന്നതിനിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കെടുത്താൻ എന്തുചെയ്യണമെന്നറിയാതെ ബിജെപിയും കേന്ദ്ര സർക്കാരും; എസ്‌സി-എസ്ടി വിധിയിൽ സ്റ്റേയില്ലെന്ന് സുപ്രീം കോടതി

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: പട്ടിക ജാതി പട്ടിക വർഗങ്ങൾക്ക് നേരേയുള്ള അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തിയ വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചെങ്കിലും 10 ദിവസത്തിനകം പുനഃ പരിശോധനാ ഹർജി പരിഗണിക്കുന്നുണ്ട്. ബന്ധപ്പട്ടെ കക്ഷികളോട് രേഖാമൂലം തങ്ങളുടെ വാദങ്ങൾ രണ്ടു ദിവസത്തിനകം ഫയൽ ചെയ്യാനും ആവശ്യപ്പെട്ടു. ദളിത് സംഘടനകൾ ഭാരത് ബന്ദ് നടത്തിയ ദിവസത്തിന് പിറ്റേന്നാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ബന്ദിനിടെ തുടക്കമിട്ട അക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. 12 പേർ കൊല്ലപ്പെട്ടു.

രാജസ്ഥാനിൽ അക്രമി സംഘം ദളിത് എംഎൽഎയുടെ വീട് കത്തിച്ചു. ബിജെപി നിയമസഭാംഗമായ രാജ്കുമാരി ജാദവിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഭരോസിലാൽ ജാദവിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. സംഭവങ്ങളെ തുടർന്ന് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികളും പൊലീസുമായി നടത്തിയ ഏറ്റമുട്ടലിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടു. സംഘർഷ മേഖലകളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

ദളിത് വിഭാഗങ്ങളുടെ പ്രതിഷേധത്തിൽ പ്രകോപിതരായ മറ്റു വിഭാഗങ്ങൾ കൂടി അക്രമത്തിന് തുടക്കമിട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്കയിലാണ് ഭരണകൂടം.അക്രമങ്ങളുടെ അളവും വ്യാപ്തിയും സർ്ക്കാർ കണക്കുകൂട്ടിയതിലും അപ്പുറമായിരുന്നു. ഇതോടെ രാജ്‌സഥാൻ, പഞ്ചാബ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സർവീസുകൾ വിച്ഛേദിച്ചു. പലയിടത്തും കർഫ്യു പ്രഖ്യാപിച്ചു.ചിലയിടത്ത് സൈന്യത്തെ വിന്യസിച്ചു.

തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് അവസാനിച്ചതിന് തൊട്ടുപിറകെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയത്. കല്ലേറിനും, കൊള്ളിവെപ്പിനും ശേഷം പ്രതിഷേധക്കാർ നേതാക്കളുടെ വീടിന് തീവെക്കുകയായിരുന്നു. വ്യാപാരികളും, ഉയർന്ന ജാതിയിൽ പെട്ടവരുമാണ് ഹിന്ദൗൻ നഗരത്തിൽ കൂടുതലുള്ളത്. അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ഇവർ പിന്നോക്ക വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പ്രകടനം പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നും എ.ഡി.ജി.പി എൻ.ആർ.കെ റെഡ്ഡി പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർവാതക പ്രയോഗവും, ലാത്തിചാർജ്ജും നടത്തി.

ദളിത് പ്രകോപനത്തിന് കാരണം സുപ്രീം കോടതി വിധി മാത്രമോ?

സുപ്രീം കോടതി വിധി മാത്രമാണോ ദളിതരെ പ്രകോപിതരാക്കിയത്.നാളുകളായി തങ്ങൾക്ക് നേരേ വർദ്ധിച്ച് വരുന്ന അക്രമങ്ങളിൽ ക്ഷുഭിതരായിരുന്നു ദളിതുകൾ. നിരപരാധികളെ രക്ഷിക്കാൻ വേണ്ടിയാണ് എസ്എസിഎടി നിയമത്തിലെ വ്യവ്‌സഥകളിൽ ഇളവ് വരുത്തിയതെന്ന് സുപ്രീം കോടതി പറയുന്നുണ്ടെങ്കിലും ആ ന്യായീകരണത്തിൽ അവർ തൃപ്തരല്ല. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ദളിതർക്ക് നേരേയുള്ള അക്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി കൂടി വരികയാണ്. മധ്യപ്രദേശ്, ഹരിയാന, യുപി. ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ 2014 നും 2016 നും ഇടയിൽ പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അക്രമങ്ങൾ കൂടിയതായാണ് റിപ്പോർട്ട്.2016 അവസാനത്തോടെ, ദളിതർക്ക് നേരേയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 90 ശതമാനത്തിലും വിചാരണ പോലും തുടങ്ങിയിട്ടില്ല. തങ്ങൾക്ക് നേരേയുള്ള കുറ്റകൃത്യങ്ങൾക്ക് മതിയായ ശി്ക്ഷ പോലും കിട്ടാത്ത കാലഘട്ടത്തിൽ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തിയ സുപ്രീം കോടതി വിധി ദളിത് വിഭാഗങ്ങൾക്ക് ഞെട്ടലായി.

ദളിതരെ എന്തിനാണ് ആക്രമിക്കുന്നത്?

പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉയർന്ന ജാതിക്കാർ ദളിതരെ ആക്രമിക്കുന്നത്. ഒരു കുതിരയെ വാങ്ങിയതിനാവാം.ഒരു ദളിത് ഇതരനെ വിവാഹം കഴിച്ചതിനാവാം. വിവാഹഘോഷയാത്ര നടത്തിയതിനാവാം. ഇങ്ങനെ നാളുകളായി സഹിച്ചുവന്നതിനോടുള്ള ദളിതുകളുടെ ശക്തമായ പ്രതികരണമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

2016 ജനുവരിയിൽ ദളിത് പിഎച്ച്ഡി വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യ ഈ വിവേചനത്തിന്റെ ഗൗരവം മാധ്യമശ്രദ്ധയിലെത്തിച്ചു.പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സർവകലാശാലകളിലും കോളേജുകളിലുമൊക്കെ നേരിടുന്ന വിവേചനം പുറത്തുവന്നു. വലിയ പ്രതിഷേധം കാമ്പസുകളിൽ അലയടിച്ചു.

ഗോരക്ഷകരുടെ ക്രൂരതകൾ

2016 ജൂലൈ. ഗുജറാത്തിലെ ഉനയിൽ നാല് ദളിത് യുവാക്കളെ ഗോരക്ഷകർ ക്രൂരമായി മർദ്ദിക്കുന്നത് ലോകം കണ്ടു.വീഡിയോ വൈറലായി.

ജിഗ്നേഷ് മേവാനി എന്ന ദളിത് നേതാവിന്റെ താരോദയം ഇതിനെ തുടർന്നായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിയാവുകയും ചെയ്തു.2107 മെ.ിൽ, പുതിയ ദളിത് സംഘടന ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് ദേശീയ സുര്കഷാ നിയമം അടിച്ചേൽപിച്ചപ്പോൾ യുപിയിലെ സഹരൻപൂരിൽ വ്യാപക അക്രമങ്ങളാണുണ്ടായത്.ആസാദിനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തി ഹൈക്കോടതി ആസാദിന് ജാമ്യം അനുവദിക്കുകയും ചെയ്തു.ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിലെ ഭീമ കോറേഗോണിൽ നടന്ന ദളിത് ആഘോഷത്തിന് നേരേയുള്ള അക്രമത്തിൽ ഒരുയുവാവ് കൊല്ലപ്പെട്ടു. മുംബൈയിൽ ദളിതർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും അക്രമമുണ്ടായി.

സുപ്രീം കോടതി വിധി

മാർച്ച് 20 നാണ് സുപ്രീം കോടതി വിധി വന്നത്. എസ് സി- എസ്- ടി നിയമത്തിന്റെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരുടെ ബെഞ്ച് പുറത്തിറക്കിയ ചില മാർഗനിർദ്ദേശങ്ങളാണ് ദളിത് സംഘടനകളെ പ്രകോപിപ്പിച്ചത്.

പട്ടികജാതിവർഗ നിയമപ്രകാരമുള്ള കേസുകളിൽ തിടുക്കപ്പെട്ട് അറസ്റ്റ് പാടില്ല, സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ നിയമന അധികാരിയിൽ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂ, സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിൽ അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം, കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ ജാമ്യം നൽകാം എന്നിവയായിരുന്നു വിധിയിലെ നിർദ്ദേശങ്ങൾ.

അതിക്രമങ്ങൾ തടയാനുള്ള നിയമം നടപ്പിലാക്കുന്നതിന് കൊണ്ടുവന്ന മാർഗ്ഗരേഖ സ്റ്റേ ചെയ്യാൻ സുപ്രിം കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കോടതി തള്ളി. മാർഗ്ഗരേഖ പട്ടികജാതി-പട്ടികവർഗക്കാർക്ക് എതിരല്ലെന്നും നിരപാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടി പുറപ്പെടുവിച്ചതാണെന്നും കോടതി വ്യക്തമാക്കി. മാർഗരേഖയ്ക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതോ, അതിക്രമത്തിന് ഇരയാകുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതോ തങ്ങളുടെ ഉത്തരവ് വിലക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാർച്ച് 20 ലെ ഉത്തരവ് വായിക്കാത്തവരാണ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നതെന്ന് നിരീക്ഷിച്ച കോടതി കേന്ദ്രസർക്കാരിന്റെ പുനഃപ്പരിശോധന ഹർജി പരിഗണിക്കുന്നത് 10 ദിവസത്തേക്ക് മാറ്റി.

പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം ലഭിക്കുന്ന പരാതികളിൽ അറസ്റ്റിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന മാർഗ രേഖ പുനപ്പരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ എകെ ഗോയൽ, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. നിയമത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ദുർബലപ്പെടുത്തുന്നതാണ് മാർഗരേഖയെന്ന് അറ്റോർണി ജനറൽ വാദിച്ചു. എന്നാൽ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ ഏഴ് ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പരാതി വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് മാർഗരേഖ പറയുന്നതെന്നും അത് നിയമത്തെ ദുർബലപ്പെടുത്തുന്നില്ലെന്നുമായിരുന്നു ജസ്റ്റിസ് എകെ ഗോയലിന്റെ മറുപടി.

പരാതി ലഭിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കേസെടുക്കാമെന്നും അതിന് മാർഗരേഖ ബാധകമല്ലെന്നും ബെഞ്ച് പറഞ്ഞു. നിയമപ്രകാരം പരാതി നൽകുന്നവർക്കുള്ള അടിയന്തര നഷ്ടപരിഹാരം മാർഗരേഖ തടഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെപ്പറ്റി തികഞ്ഞ അവബോധമുണ്ട്. അതിനൊപ്പം നിരപരാധികൾ ശിക്ഷിക്കപെടാതെ നോക്കേണ്ടതുണ്ട്. ക്രിമിനൽ നടപടിചട്ടപ്രകാരം അറസ്റ്റിനുള്ള മാർഗരേഖ എസ്സി-എസ്ടി നിയമത്തിനും ബാധകമാക്കുകയാണ് ചെയ്തത്. മാർഗരേഖക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ ഉത്തരവ് വായിച്ചിട്ട് പോലുമില്ലെന്നും സമരത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും കോടതി കുറ്റപ്പെടുത്തി.

ഏതായാലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് ഇത് ദളിത് സമരവും, സുപ്രീം കോടതി വിധിയും തിരിച്ചടിയാണ്.ദളിതരെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി ഊർജ്ജിതപ്പെടുത്തുമ്പോഴെല്ലാം അതിന് തടസ്സങ്ങളും ഉണ്ടാവും. ഉനാ മർദ്ദനം, രോഹിത് വെമുലയുടെ ആത്മഹത്യ, മന്ത്രിമാരുടെ മോശം പരാമർശങ്ങൾ ഇതെല്ലാം തിരിച്ചടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജയത്തെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, രാഷ്ട്രീയമായി ബിജെപിത്ത് ഇത് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP