Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഝാർഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു; ഒപ്പം സത്യപ്രതിജ്ഞ ചെയ്തത് കോൺഗ്രസ് നേതാവ് രാമേശ്വർ ഒറാവണും ആർജെഡി നേതാവ് സത്യാനന്ദ് ഭോഗ്തയും; സാക്ഷിയാകാനെത്തിയത് ബിജെപി വിരുദ്ധ ചേരിയിലെ പ്രമുഖരും; സംസ്ഥാനം കാത്തിരിക്കുന്നത് ജനകീയ പ്രഖ്യാപനങ്ങൾക്കായി

ഝാർഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു; ഒപ്പം സത്യപ്രതിജ്ഞ ചെയ്തത് കോൺഗ്രസ് നേതാവ് രാമേശ്വർ ഒറാവണും ആർജെഡി നേതാവ് സത്യാനന്ദ് ഭോഗ്തയും; സാക്ഷിയാകാനെത്തിയത് ബിജെപി വിരുദ്ധ ചേരിയിലെ പ്രമുഖരും; സംസ്ഥാനം കാത്തിരിക്കുന്നത് ജനകീയ പ്രഖ്യാപനങ്ങൾക്കായി

മറുനാടൻ മലയാളി ബ്യൂറോ

റാഞ്ചി: ഝാർഖണ്ഡിന്റെ 11ാം മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. മൊറാബാദി മൈതാനത്തു നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 44 വയസ്സുകാരനായ സോറൻ രണ്ടാം തവണയാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. കോൺഗ്രസ് നേതാവ് രാമേശ്വർ ഒറാവൺ, ആർജെഡിയുടെ സത്യാനന്ദ് ഭോഗ്ത എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഝാർഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രിയാണ് സോറൻ.

റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ജെ.എം.എം-കോൺഗ്രസ്-എൽജെഡി സഖ്യം 81 അംഗ സഭയിൽ 47 സീറ്റുകളോടെയാണ് അധികാരത്തിലേറുന്നത്. 81 അംഗ നിയമസഭയിൽ 47 സീറ്റുകളും നേടിയാണ് ജെഎംഎം-കോൺഗ്രസ്-ആർജെഡി കക്ഷികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. 30 സീറ്റുകൾ ജെഎംഎം ഒറ്റയ്ക്കു നേടി. ജാർഖണ്ഡ് വികാസ് മോർച്ചയുടെ മൂന്ന് എംഎൽഎമാരും സിപിഐഎംഎല്ലിന്റെ ഒരു എംഎൽഎയും മഹാസഖ്യത്തെ പിന്തുണയ്ക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കെ പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദികൂടി ആയി മാറി സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എൽജെഡി നേതാവ് ശരദ് യാദവ്, ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവർ പരിപാടിക്കെത്തി. മകൻ മുഖ്യമന്ത്രിയാകുന്നത് കാണാൻ ഹേമന്തിന്റെ പിതാവ് ഷിബു സോറൻ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

നേരത്തെ 2013ലും ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നു. ഭരണകാലയളിൽ സർക്കാർ സർവ്വീസിൽ അൻപത് ശതമാനം വനിതാ സംവരണം ഏർപ്പെടുത്തിയ സോറന്റെ നടപടി ഏറെ പ്രശംസിക്കപ്പെട്ടു. 17 മാസം നീണ്ട ഭരണത്തിനിടെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളായ സരന്ധ, പശ്ചിമ സിങ്ബും എന്നിവിടങ്ങളിൽ വികസനമെത്തിച്ചും വിവിധ പദ്ധതികൾ നടപ്പാക്കിയും അന്തരീക്ഷം മെച്ചപ്പെടുത്താനും സോറന് സാധിച്ചിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കണമെന്നും ചരിത്രനിമിഷത്തിന് സാക്ഷിയാകണമെന്നും സംസ്ഥാനത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ സോറൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിനൊപ്പം ഒരു വീഡിയോയും സോറൻ പങ്കുവെച്ചു.' ഞങ്ങളുടെ സഖ്യത്തിന് നിങ്ങൾ തന്ന വ്യക്തമായ ഭൂരിപക്ഷത്തിന് എനിക്ക് തികഞ്ഞ നന്ദിയുണ്ട്. ഞങ്ങളുടെ സർക്കാരിൽ നിങ്ങൾക്കുള്ള പ്രതീക്ഷ എനിക്ക് മനസ്സിലാക്കുന്നു. നിങ്ങളെയെല്ലാവരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഞാൻ ക്ഷണിക്കുകയാണ്.' വീഡിയോയിൽ സോറൻ പറയുന്നു.

വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണയും ജാർഖണ്ഡ് വേദിയായത്. കാരണം മറ്റൊന്നുമല്ല, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയിട്ടില്ല. ഈ സാഹചര്യം തുടരുകയാണ്. 2000ത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് പൂർത്തിയായത്. ഇക്കാലയളവിൽ 6 മുഖ്യമന്ത്രിമാർ സംസ്ഥാനം ഭരിച്ചു. ബാബുലാൽ മറാണ്ടി, അർജുൻ മുണ്ട, ഷിബു സോറൻ, മധു കോഡ, ഹേമന്ത് സോറൻ, രഘുബാർ ദാസ് എന്നിവർ ഝാർഖണ്ഡിലെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രശ്‌നങ്ങളിലാണ് നടക്കുന്നതെന്ന് ഹേമന്ത് സോറൻ അഭിപ്രായപ്പെട്ടിരുന്നു. തൊഴിൽ, നല്ല വിദ്യാഭ്യാസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നതിലാകും സംസ്ഥാനത്തെ ജനങ്ങൾ പ്രാധാന്യം നൽകുകയെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP