തെരഞ്ഞെടുപ്പ് അടുക്കും തോറും മോദി വിരുദ്ധ സഖ്യത്തിന്റെ ആവേശം കുറയുന്നു; രാജ്യത്ത് രൂപപ്പെടുന്നത് കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി തന്നെ; മമതയും ചന്ദ്രബാബു നായിഡുവും കെജ്രിവാളും കൈകോർത്ത് ബുധാനാഴ്ച ഡൽഹിയിൽ ഒരുമിക്കുന്നത് വിശാല മൂന്നാം മുന്നണി ലക്ഷ്യമിട്ട്; കോൺഗ്രസിനെ അടുപ്പിക്കാതെ പ്രതിപക്ഷ നേതാക്കളെ ഒരു കൂടക്കീഴിൽ അണി നിരത്താൻ നീക്കം സജീവം
February 11, 2019 | 09:05 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വിശാല മോദി വിരുദ്ധ സഖ്യത്തിലൂടെ ബിജെപിയെ കേന്ദ്ര ഭരണത്തിൽ നിന്ന് പുറത്താക്കുകയെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വച്ചത്. എന്നാൽ പ്രാദേശിക പാർട്ടികൾക്ക് ഇതിനോട് യോജിപ്പില്ല. കോൺഗ്രസും ബിജെപിയുമില്ലാത്ത മൂന്നാം മുന്നണിയാണ് അവരുടെ ലക്ഷ്യം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് ബുധനാഴ്ച പ്രതിപക്ഷ റാലി സംഘടിപ്പിക്കുമ്പോൾ അതിലേക്ക് കോൺഗ്രസിന് ക്ഷണമില്ല. ബംഗാളിൽ കോൺഗ്രസും സിപിഎമ്മും മമതയ്ക്കെതിരെ സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനേയും മമതയും കൂട്ടരും ഒഴിവാക്കുക. യുപിയിൽ ബിഎസ്പി-എസ് പി സഖ്യവും കോൺഗ്രസിനെ ഒഴിവാക്കിയിരുന്നു.
സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാവും ജന്തർ മന്തറിലേക്കുള്ള റാലി. മമതാബാനർജിയാണ് റാലിക്ക് നേതൃത്വം നൽകുന്നത്. ബിജെപിയുമായി ബന്ധമില്ലാത്ത പാർട്ടികളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ റാലിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. മൂന്നാം മുന്നണിയിലെ പ്രമുഖരെല്ലാം ഈ യോഗത്തിന് എത്തും. മോദിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേടുമെന്നാണ് മമതയുടേയും കൂട്ടരുടേയും വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രാജ്യത്തെ പ്രാദേശിക പാർട്ടികൾക്ക് മുൻതൂക്കം കിട്ടുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് വലിയ മെച്ചമുണ്ടാകില്ലെന്നും കരുതുന്നു. അതുകൊണ്ടാണ് കോൺഗ്രസിനെ മാറ്റി നിർത്തി അടുത്ത പ്രധാനമന്ത്രിയെ മൂന്നാം മുന്നണി നിശ്ചയിക്കുന്ന തരത്തിൽ ഫോർമുലയുണ്ടാക്കുന്നത്.
രാജ്യം നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റാലിയെപ്പറ്റി വിശദീകരിക്കവെ ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് പറഞ്ഞു. കോടിക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ നൽകി നേടിത്തന്ന സ്വാതന്ത്ര്യത്തെ മോദി - ഷാ കൂട്ടുകെട്ട് തകർക്കുകയുമാണ് ചെയ്യുന്നത്. ഭരണഘടയും ജനാധിപത്യവും തകർക്കുന്നുവെന്നും ആംആദ്മി നേതാവ് പറയുന്നു. മമതയെ ഉയർത്തി കാട്ടുന്ന മൂ്ന്നാം മുന്നണിയാണ് ലക്ഷ്യം. അതുകൊണ്ട് എസ് പിയും ബിഎസ്പിയും യോഗത്തിന് എത്തുമോ എന്നതും നിർണ്ണായകമാണ്. ഇടതു പക്ഷവും എത്താനിടയില്ല. അതുകൊണ്ട് തന്നെ മോദി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യം ഈ തെരഞ്ഞെടുപ്പിൽ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്.
രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നത് ഓരോ പൗരന്റേയും കടമയാണ്. ബിജെപിയോട് ആഭിമുഖ്യം കാണിക്കാത്ത മറ്റ് രാഷ്ട്രീയപാർട്ടികളെ തെരഞ്ഞുപിടിച്ച് മോദി സർക്കാർ ആക്രമിക്കുന്ന നടപടിയാണ് കാണുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരാണ്. മോദി സർക്കാർ കേന്ദ്ര ഏജൻസികളെ മുൻനിർത്തി രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
