Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആപ്പിന് ആപ്പടിക്കാൻ ഉരുക്ക് വനിത; കിരൺ ബേദിയെ ഇറക്കി ഡൽഹി പടിക്കാൻ മോദി തന്ത്രം; ബിജെപിയിൽ അംഗത്വമെടുത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും

ആപ്പിന് ആപ്പടിക്കാൻ ഉരുക്ക് വനിത; കിരൺ ബേദിയെ ഇറക്കി ഡൽഹി പടിക്കാൻ മോദി തന്ത്രം; ബിജെപിയിൽ അംഗത്വമെടുത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്കായി വോട്ട് പിടിക്കാൻ കിരൺ ബേദിയെത്തി. മുൻ ഐപിഎസ് ഉദ്യോഗസ്ഥയും സാമൂഹിക പ്രവർത്തകയുമായ കിരൺ ബേദി ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരിൺ ബേദി ബിജെപി അംഗമായത്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ വിതരണം.

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറപ്പ് ചീട്ടാണ് കിരൺ ബേദി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ കിരൺ ബേദിയുടെ സാന്നിധ്യത്തിലൂടെ മറികടക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രം. ഇതു തന്നെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബിജെപിയിലേക്കുള്ള വരവ്. ഐപിഎസുകാരിയായി ഡൽഹിയിൽ നിറഞ്ഞ് പ്രവർത്തിച്ച വ്യക്തിയാണ് കിരൺ ബേദി. ഡൽഹിയിൽ ജനതയിൽ സ്വാധീനമുള്ള വ്യക്തി. ഇതുകൊണ്ട് കൂടിയാണ് കിരൺ ബേദിയുടെ വരവ് ബിജെപിക്ക് ആഹ്ലാദമുണ്ടാക്കുന്നത്. ഡൽഹിയുടെ മുക്കും മൂലയ്ക്കുമൊപ്പം ജനങ്ങളേയും അടുത്തറിയാവുന്ന നേതാവിനെ മുന്നിൽ നിർത്തി ഡൽഹി പിടിക്കാനാണ് മോദിയുടെ നീക്കം. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് കിരൺ ബേദിയെ പാർട്ടിയിലെത്തിക്കാൻ ചരട് വലിച്ചത്.

ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് ബിജെപി ഇനിയും വ്യക്തമാക്കിയിട്ടില്ല. ബേദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്. ബിജെപി ഡൽഹി ഘടകം ഒന്നടങ്കം കിരൺ ബേദിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രവർത്തകരിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കിരൺ ബേദി മത്സരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ ഉയർത്തിക്കാട്ടുമെന്നും സൂചനയുണ്ട്. ബിജെപിയുടെ പാർലമെന്ററീ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്‌കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ് കിരൺബേദി. 2007ൽ ഡൽഹി പൊലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദിക്ക് പിന്നെ സേനയിൽ തുടരാനായില്ല. സ്വയം വിരമിക്കൽ നേടി സാമൂഹിക പ്രവർന്നങ്ങളിൽ സജീവമായി. തൊട്ടതെല്ലാം പൊന്നാക്കിയ കർക്കശക്കാരിയാണ് കിരൺ ബേദി. ആർക്കും വഴങ്ങാത്ത പ്രകൃതം. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരൺ ബേദിയെ ഡൽഹിയുടെ മുഖ്യമന്ത്രി പദം ചൂണ്ടിക്കാട്ടി ബിജെപിയിൽ എത്തിക്കുന്നത്.

ടെന്നീസ് റാക്കറ്റ് പിടിച്ച കൈയാണ് കിരൺ ബേദിയുടേത്. പിന്നീട് ലാത്തിയും തോക്കും. ഇരുപ്പതിരണ്ടാം വയസ്സിൽ 1971ൽ ഏഷ്യൻ വിനതാ ടെന്നീസ് ചാമ്പ്യനായിരുന്നു. ദേശീയതലത്തിലെ ജൂനിയർ കിരീടവും നേടി. ഏഷ്യൻ ചാമ്പ്യനായതിന്റെ തൊട്ടടുത്ത വർഷമാണ് ഐപിഎസ് നേടി പൊലീസിങ്ങിലെത്തുന്നത്. പഠനത്തിലും കളിയിലും ഒരുപോലെ മികവ് കാട്ടി മുന്നേറിയ കിരൺ പൊലീസ് സേനയിലും അത് ആവർത്തിച്ചു. ആർക്കും പിടികൊടുക്കാത്ത അഴിമതി കറ പുരളാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയായി മാറി. അതുകൊണ്ട് തന്നെ എതിർപ്പുകളും നഷ്ടങ്ങളുമുണ്ടായി. ഇതു തന്നെയാണ് സ്വയം വിരമിക്കലിലൂടെ ഐപിഎസ് ജോലി കളയാനും കാരണം.

തിഹാർ ജയിലിന്റെ ഇൻസ്‌പെക്റ്റർ ജനറലായിരുന്ന കാലത്ത് (1993-1995) നിരവധി പരിഷ്‌കരണങ്ങൾ നടപ്പിൽ വരുത്തി.യോഗ, വിപസ്സന തുടങ്ങിയവയാണ്. ക്രമസമാധാനപാലനത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോഴും വേറിട്ട വഴിയിലൂടെ നീങ്ങി. കോൺസ്റ്റബിൾമാർക്കൊപ്പം നൈറ്റ് പെട്രോളിങ്ങിനിറങ്ങി. സ്ത്രീകളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതിന്റെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ട്രാഫിക്കിന്റെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നപ്പോൾ റോഡിലെ സുരക്ഷയ്ക്ക് ഉറപ്പാക്കാൻ മുഖം നോക്കാതെ നടപടി എടുത്തു. രാജ്യത്ത് ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ വില ജനമറിഞ്ഞത് അന്നാണ്. ഡൽഹി ഏഷ്യാഡിന്റെ കാലത്താണ് ഗതാഗത ചുമതല കിരൺ ബേദിയെ ഏൽപ്പിക്കുന്നത്. ആർക്കും പരാതിയുണ്ടാകാതെ ഉത്തരവാദിത്തം നിർവ്വഹിച്ച് മാതൃകയായി.

ജനപക്ഷ പൊലീസ് അഥവാ കമ്മ്യൂണിറ്റ് പൊലീസ് എന്ന ആശയം അവതരിപ്പിച്ചതും കിരൺ ബേദിയാണ്. കുറ്റവാളികളെ പിടിക്കൽ അല്ല കുറ്റവാസന കുറയ്ക്കലാണ് പൊലീസിന്റെ ജോലിയെന്ന ആശയം മുന്നോട്ട് വച്ചു. പൊലീസ് ബീറ്റ് സിസ്റ്റവും നൈറ്റ് പെട്രോളിങ്ങുമെല്ലാം അവതരിപ്പിച്ചത് കരിൺ ബേദിയാണ്. സമൂഹത്തിന്റെ സഹകരണത്തിലൂന്നി ക്രമസമാധാപാലനമെന്ന കിരൺ ബേദിയുടെ ആശയം ഇന്നും പ്രസക്തമായി നിൽക്കുന്നു. വനിതകളെ പൊലീസിന്റെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നതും കിരൺ ബേദി എന്ന ഐപിഎസുകാരിയുടെ വിജയമാണ്. പൊലീസ് തൊപ്പി ആണുങ്ങൾക്ക് മാത്രമല്ല വനിതകൾക്കും ചേരുമെന്ന് തെളിയിച്ച ഉരുക്ക് വനിത.

പഞ്ചാബിലെ അമൃത്‌സറിൽ ആണ് കിരൺ ബേദിയുടെ ജനനം. പ്രകാശ് പെശാവരിയയുടെയും പ്രേം പെശാവരിയയുടെയും നാലു പെണ്മക്കളിൽ രണ്ടാമതെതയിരുന്നു അവർ. 1968ൽ അമൃത്‌സറിലെ ഗവൺമെന്റ് വനിതാ കോളേജിൽ നിന്ന് ബി.എ ബിരുദം കരസ്ഥമാക്കി. ചണ്ഡീഗഡിലെ, പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1970ൽ രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. അതിനു ശേഷം 1988ൽ ഡൽഹി സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. ശേഷം 1993ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.

1970ൽ അമൃത്‌സറിലെ ഖൽസ കോളേജിൽ അദ്ധ്യാപികയായി കിരൺ ബേദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. 1972ൽ ഭാരത്തിൽ ആദ്യമായി ഐ.പി.എസ്. നേടിയ വനിതാ എന്ന സ്ഥാനം കരസ്ഥമാക്കി. വേറിട്ടു നില്കാനുള്ള തന്റെ ആഗ്രഹം കൊണ്ടാണ് അവർ പൊലീസ് സേനയിൽ ചേർന്നത്. അതിനു ശേഷം ഒരുപാടു ഔദ്യോഗിക സ്ഥാനമാനങ്ങൾ അവർ അലങ്കരിച്ചു. 2007 നവംബർ 27ന് അവർ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനായി സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 25 ഡിസംബർ 2007ന് ഭാരത ഗവൺമെന്റ് അവരെ ബ്യുറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകികൊടുത്തു.

1987ൽ കിരൺബേദിയുടെ നേതൃത്വത്തിൽ നവജ്യോതി ഇന്ത്യാ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടന നിലവിൽ വന്നു. മയക്കുമരുന്നിന് അടിമയായവരുടെ പുനരധിവാസവും സാക്ഷരതാ പ്രവർത്തനങ്ങളും സ്ത്രീ ശാക്തീകരണവും മുഖ്യ അജണ്ടയാക്കി. പൊലീസിൽ നിന്ന് വിരമിച്ച ശേഷം പൂർണ്ണ സമയ സാമൂഹിക പ്രവർത്തകയായി. അണ്ണാ ഹസാരെയുമായി സഹകരിച്ച് അഴിമതിക്ക് എതിരെ പോരാട്ടത്തിനിറങ്ങി. അരവിന്ദ് കെജ്രിവാളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ആപ്പ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി കെജ്രിവാൾ എത്തിയപ്പോൾ കിരൺ ബേദിയും അണ്ണാ ഹസാരയും അകലം പാലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP