Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മീ ടൂ ആരോപണവുമായി 12 വനിതാ മാധ്യമപ്രവർത്തകർ ആഞ്ഞടിച്ചിട്ടും കുലുക്കമില്ലെന്ന മട്ടിൽ എം.ജെ.അക്‌ബർ; ഏറ്റവുമൊടുവിൽ ആരോപണം ഉന്നയിച്ച പല്ലവി ഗൊഗോയിയും താനും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന് മുൻ കേന്ദ്രമന്ത്രി; കുടുംബത്തിൽ പ്രശ്‌നം സൃഷ്ടിച്ചതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും വിശദീകരണം; പല്ലവി പച്ചക്കള്ളമാണ് പറയുന്നതെന്നും അവർ ഇരയായിരുന്നില്ലെന്നും അക്‌ബറിന്റെ ഭാര്യ മല്ലിക

മീ ടൂ ആരോപണവുമായി 12 വനിതാ മാധ്യമപ്രവർത്തകർ ആഞ്ഞടിച്ചിട്ടും കുലുക്കമില്ലെന്ന മട്ടിൽ എം.ജെ.അക്‌ബർ; ഏറ്റവുമൊടുവിൽ ആരോപണം ഉന്നയിച്ച പല്ലവി ഗൊഗോയിയും താനും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന് മുൻ കേന്ദ്രമന്ത്രി; കുടുംബത്തിൽ പ്രശ്‌നം സൃഷ്ടിച്ചതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും വിശദീകരണം; പല്ലവി പച്ചക്കള്ളമാണ് പറയുന്നതെന്നും അവർ ഇരയായിരുന്നില്ലെന്നും അക്‌ബറിന്റെ ഭാര്യ മല്ലിക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാഷിങ്ടൺ പോസ്റ്റിൽ അമേരിക്കൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി തനിക്കെതിരെ ഉന്നയിച്ച ബലാൽസംഗ ആരോപണം പച്ചക്കള്ളമാണെന്ന് മുൻ കേന്ദ്രമന്ത്രി എം.ജെ.അക്‌ബർ. 23 വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് വാഷിങ്ടൺ പോസ്റ്റിൽ നിന്ന് കൃത്യയില്ലാത്ത കുറെ ചോദ്യങ്ങള് തന്റെ അഭിഭാഷകന് കിട്ടിയിരുന്നു. വാർത്താഏജൻസിയായ എഎൻഐക്ക് നൽകിയ പ്രസ്താവനയിലാണ് അക്‌ബർ ഇക്കാര്യം വിശദീകരിച്ചത്.

പല്ലവി ഗൊഗോയി വാഷിങ്ടൺ പോസ്്റ്റിൽ എഴുതിയ ലേഖനം തന്റെ ശ്രദ്ധയിൽ പെട്ടു. ഈ അവസരത്തിൽ ചില വസ്തുതകൾ വ്യക്തമാക്കേണ്ടതുണ്ട്. 1994 ലോ മറ്റോ ആണ് സംഭവം. മാധ്യമപ്രവർത്തകയും താനും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ആ ബന്ധം മാസങ്ങളോളം നീണ്ടുനിന്നു. പരസ്പരസമ്മതത്തോടെയുള്ള ഈ ബന്ധം സംസാരവിഷയമാകുകയും കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെ അതവസാനിപ്പിക്കുകയായിരുന്നു.

'എന്നോടൊപ്പം ജോലി ചെയ്തവരും, എന്നെയും പല്ലവിയെയും അറിയാവുന്നവരും അവർ സമ്മർദ്ദത്തിനടിപ്പെട്ടാണ് ജോലി ചെയ്തതതെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ലെന്ന് സാക്ഷി പറയാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.' കഴിഞ്ഞ കുറെ ആഴ്ചകളായി തനിക്കെതിരെ ഇത്തരം വ്യാജ ആരോപണങ്ങൾ പെരുകുകയാണെന്നും എം.ജെ.അക്‌ബർ പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, അക്‌ബറിനെതിരെയുള്ള മീ ടൂ ആരോപണങ്ങളോട് ഇതാദ്യമായി ഭാര്യ മല്ലിക പ്രതികരിച്ചു. ഇത്രയും നാളും താൻ നിശ്ശബ്ദത പാലിച്ചെങ്കിലും പല്ലവി ഗൊഗോയിയുടെ മാനഭംഗ ആരോപണത്തെ തുടർന്നാണ് സത്യം തുറന്നുപറയാൻ നിർബന്ധിതയായതെന്ന് മല്ലിക എഎൻഐയോട് പറഞ്ഞു. അക്‌ബറുമായി പല്ലവി ഗൊഗോയിക്ക് 20 വർഷം മുമ്പുണ്ടായിരുന്ന ബന്ധം മൂലം തങ്ങളുടെ കുടുംബത്തിൽ അസന്തുഷ്ടിയും, കലഹവുമുണ്ടായിരുന്നു. എന്റെ ഭർത്താവുമായി അവർക്കുള്ള ബന്ധത്തെ കുറിച്ച് അവരുടെ ഫോൺ കോളുകൾ വഴിയും, പരസ്യമായ സ്‌നേഹപ്രകടനം വഴിയുമാണ് മനസ്സിലായത്. ഈ ബന്ധം കുടുംബത്തിനെയാകെ മുറിവേൽപ്പിച്ചു, മല്ലിക പറഞ്ഞു. എന്തിനാണ് പല്ലവി കള്ളം പറയുന്നതെന്ന് എനിക്കറിയില്ല. എന്തായാലും അതൊരുകള്ളം തന്നെയാണ്, അവർ പറഞ്ഞു.

വീട്ടിൽ സംഘടിപ്പിച്ച ഏഷ്യൻ ഏജിന്റെ പാർട്ടിയിൽ ധാരാളം യുവ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. പല്ലവിയും തന്റെ ഭർത്താവും വളരെ അടുത്തുപെരുമാറുന്നതും നൃത്തം ചെയ്യുന്നതും ഒക്കെ കണ്ട് താൻ ചോദ്യം ചെയ്തിരുന്നുവെന്നും മല്ലിക പറയുന്നു. അക്‌ബറിനെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു മാധ്യമപ്രവർത്തകയായ തുഷിത പട്ടേലും പല്ലവിയും തന്റെ വീട്ടിൽ കൂടെ കൂടെ വരാറുണ്ടായിരുന്നുവെന്നും അവരാരും പീഡന ഇരകളായി തോന്നിയിട്ടില്ലെന്നും മല്ലിക പറഞ്ഞു. തങ്ങളോടൊപ്പം സന്തോഷത്തോടെ വിരുന്നിൽ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു ഇരുവരുമെന്നും അവർ പറഞ്ഞു.

പല്ലവി ഗൊഗോയി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലെ നാഷണൽ പബ്ലിക്ക് റേഡിയോയിലാണ് ജോലി ചെയ്യുന്നത്. എം.ജെ അക്‌ബറിനൊപ്പം 2008 കാലയളവിൽ പല്ലവി ജോലി ചെയ്തിരുന്നു. അന്ന് അദ്ദേഹം ഏഷ്യൻ ഏജിൽ എഡിറ്റർ ഇൻ ചീഫായിരിക്കുന്ന സമയത്താണ് താനും ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ വാക്ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താൻ ആകൃഷ്ടയായിരുന്നു. മാത്രമല്ല മാധ്യമപ്രവർത്തനം കൂടുതൽ പഠിക്കുന്നതിനുവേണ്ടി വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങൾ താൻ സഹിച്ചിരുന്നതായും പല്ലവി പറയുന്നു. എഡിറ്റർ ചുമതല ലഭിച്ചെങ്കിലും വാർത്തയ്ക്ക് വേണ്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വില തനിക്ക് നൽകേണ്ടി വന്നുവെന്ന് പല്ലവി പറയുന്നു.

താൻ ചുമതല വഹിക്കുന്ന പേജിന് വേണ്ടി ചെയ്ത വർക്കുകളെ അദ്ദേഹം പ്രശംസിച്ചതിന് പിന്നാലെ തന്നെ കയറിപ്പിടിച്ച് ചുംബിക്കാനും ശ്രമം നടത്തി. അക്‌ബറിനെ തള്ളിമാറ്റി അപമാനഭാരത്താൽ താൻ ഇറങ്ങിയോടുകയായിരുന്നുവെന്ന് പല്ലവി പറയുന്നു. സംഭവത്തിന് ശേഷം ഏതാനും നാളുകൾക്കുള്ളിൽ വീണ്ടും അക്‌ബറിൽ നിന്ന് കൂടുതൽ മോശമായ സമീപനം നേരിടേണ്ടി വന്നതായി പല്ലവി വ്യക്തമാക്കുന്നു. മാസിക പുറത്തിറക്കുന്നതിന് മുമ്പ് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്‌ബർ വിളിച്ചുവരുത്തി. പേജിന്റെ ലേ ഔട്ടിനെക്കുറിച്ച് സംസാരിക്കാനെന്നാണ് അറിയിച്ചത്.

മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്‌ബർ ശ്രമിച്ചത്. എതിർക്കാൻ ശ്രമിച്ച തന്റെ മുഖം അക്‌ബർ മാന്തിപ്പൊളിച്ചെന്നും കരഞ്ഞുകൊണ്ട് താൻ ഇറങ്ങിയോടിയെന്നും പല്ലവി പറയുന്നു. പിന്നാലെ തന്നെ ജയ്പുരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇത്തവണയും താൻ എതിർത്തെങ്കിലും അയാൾ തന്നേക്കാൾ കരുത്തനായിരുന്നുവെന്ന് പല്ലവി വിശദമാക്കുന്നു. വാക്കുകൾകൊണ്ടും, മാനസികമായും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങൾ പിന്നീടും തുടർന്നുവെന്നും പല്ലവി പറയുന്നു.

തങ്ങൾ അനുഭവിച്ച ലൈംഗികാതിക്രമങ്ങൾ തുറന്നുപറയാൻ മുന്നോട്ടുവന്നവർക്കുള്ള പിന്തുണയായിട്ടാണെന്ന് പല്ലവി വ്യക്തമാക്കി. കൗമാരക്കാരായ തന്റെ മക്കൾ ഇരയാക്കപ്പെടാതിരിക്കാന് വേണ്ടിക്കൂടിയാണ് ഇത് പറയുന്നതെന്നും പല്ലവി വ്യക്തമാക്കുന്നു.

നിലവിൽ 12 പേരാണ് അക്‌ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അക്‌ബർ മാനനഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരുന്നു. നിയസ്ഥാപനമായ കരൺജവാല അൻഡ് കമ്പനിയാണ് അക്‌ബറിന് വേണ്ടി കേസ് നടത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP