സർവ്വേ ഫലങ്ങൾ പ്രതികൂലമായതിന് പിന്നാല രാജസ്ഥാനിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; മന്ത്രിക്ക് പിന്നാലെ ലോക്സഭാ എംപിയും പാർട്ടി വിട്ടു; ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയത് ദൗസ മണ്ഡലം എംപിയും മുൻ പൊലീസ് ഓഫീസറുമായ ഹരീഷ് മീണ
November 14, 2018 | 01:44 PM IST | Permalink

സ്വന്തം ലേഖകൻ
ജയ്പുർ: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരങ്ങുന്ന ബിജെപിക്ക് വീണ്ടും തിരിച്ചടി. സർവ്വേ ഫലങ്ങൾ ഭരണ കക്ഷിയായ ബിജെപിക്ക് പ്രതികൂലമായതിന് പിന്നാല പാർ്ടടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ സുരേന്ദ്ര ഗോയൽ അണികൾക്കൊപ്പം പടിയിറങ്ങിയതിന് പിന്നാലെ ലോക്സഭ എംപിയും പാർട്ടി വിട്ടു.
ദൗസ മണ്ഡലത്തിലെ എംപിയും മുൻ പൊലീസ് ഓഫീസറുമായ ഹരീഷ് മീണയാണ് ബിജെപി പാളയത്തിൽ നിന്ന് കോൺഗ്രസിലെത്തിയിരിക്കുന്നത്. 2013 ൽ രാജസ്ഥാൻ ഡിജിപി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷമാണ് മീണ ബിജെപിയിൽ ചേർന്നത്. ദൗസയിൽ മത്സരിച്ച ഇദ്ദേഹം വിജയമധുരം പാർട്ടിക്ക് നൽകിയിരുന്നു. സർവ്വേ ഫലങ്ങളിൽ പലതും കോൺഗ്രസിന് മുൻതൂക്കം നൽകിയത് ബിജെപിയെ സംബന്ധിച്ചടുത്തോളം ക്ഷീണമായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കും തുടരുന്നത്.
കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ സുരേന്ദ്ര ഗോയൽ അണികൾക്കൊപ്പം പടിയിറങ്ങിയതിന് പിന്നാലെയാണ് ലോക്സഭ എംപിയും പാർട്ടി വിട്ടത്. നേരത്തെ ജൈതാരൻ മണ്ഡലത്തിൽ അഞ്ചു തവണ ബിജെപിക്കുവേണ്ടി വിജയം സ്വന്തമാക്കിയ മന്ത്രി സുരേന്ദ്ര ഗോയലാണ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കാത്തതുകൊണ്ട് പാർട്ടി വിട്ടത്. ഇവിടെ അവിനാഷ് ഗെഹ്ലോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്.
ജൈതാരൻ മണ്ഡലത്തിൽ വിമതനായി മത്സരിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. ഡിസംബർ ഏഴിനാണു രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വസുന്ധരാ രാജ സിന്ധ്യയുടെ നേതൃത്വത്തിൽ ഭരണത്തുടർച്ച ബിജെപി ലക്ഷ്യമിടുമ്പോൾ കോൺഗ്രസാകട്ടെ അധികാരവഴികളിലേക്കുള്ള മടങ്ങിവരവാണ് സ്വപ്നം കാണുന്നത്.
