Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിഎംകെയും എഐഎഡിഎംകെയും രണ്ട് അസുര ശക്തികൾ; തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാർട്ടികൾ രംഗത്തു വരുന്നത്; മുഖ്യമന്ത്രി ആകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല, അധ്യക്ഷനായി തുടരും; പാർട്ടിയിൽ യുവരക്തം വേണം; പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്; ഭരണ സംവിധാനം പൂർണമായും അധപതിച്ചിരിക്കുന്നു; രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്ന ആഹ്വാനത്തോടെ രാഷ്ട്രീയ പാർട്ടി സംബന്ധിച്ച ആശയ പ്രഖ്യാപനം നടത്തി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്

ഡിഎംകെയും എഐഎഡിഎംകെയും രണ്ട് അസുര ശക്തികൾ; തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാർട്ടികൾ രംഗത്തു വരുന്നത്; മുഖ്യമന്ത്രി ആകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല, അധ്യക്ഷനായി തുടരും; പാർട്ടിയിൽ യുവരക്തം വേണം; പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്; ഭരണ സംവിധാനം പൂർണമായും അധപതിച്ചിരിക്കുന്നു; രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്ന ആഹ്വാനത്തോടെ രാഷ്ട്രീയ പാർട്ടി സംബന്ധിച്ച ആശയ പ്രഖ്യാപനം നടത്തി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്ന ആഹ്വാനത്തോടെ രാഷ്ട്രീയ പാർട്ടി സംബന്ധിച്ച ആശയ പ്രഖ്യാപനം നടത്തുകയാണ് അദ്ദേഹം ചെയ്തത്. രാവിലെ എട്ടിന് ചെന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ മക്കൾ മൻട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയാണ് രാഷ്ട്രീയ പാർട്ടി സംബന്ധിച്ച് രജനി പ്രഖ്യാപനം നടത്തിയത്. മാറ്റം ജനമനസ്സിലും ഉണ്ടാകണം. പാർട്ടിയിൽ 65 ശതമാനം പദവികൾ യുവാക്കൾക്ക് നൽകും. വിരമിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടെ രാഷ്ട്രീയത്തിൽ കൊണ്ടു വരും. രാഷ്ട്രീയം നന്നാകാതെ പാർട്ടികൾ വന്നതുകൊണ്ട് കാര്യമില്ല. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധ സമിതിയുണ്ടാകുമെന്നും രജനി പ്രഖ്യാപിച്ചു.

ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുവെന്നും മോശമായ ഭരണ സംവിധാനത്തെ നന്നാക്കുന്നതിനുള്ള സമയമായെന്നും രജനികാന്ത് പറഞ്ഞു. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരെയും രജനീകാന്ത് രൂക്ഷ വിമർശനം ഉന്നയിച്ചു. രണ്ട് അസുരശക്തികളെന്നായിരുന്നു ഇരുപാർട്ടികളെയും രജനീകാന്ത് പരമാർശിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഈ പാർട്ടികൾ രംഗത്തു വരുന്നതെന്നും, പണബലവും ആൾബലവുമുള്ള' പാർട്ടിയാണെന്നും രജനീകാന്ത് വിമർശിച്ചു.

'മുഖ്യമന്ത്രിയാകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. വിരമിച്ച ഉദ്യോഗസ്ഥരെ അടക്കം രാഷ്ട്രീയത്തിൽ കൊണ്ടുവരും. വാഗ്ദാനങ്ങൾ നിറവേറ്റാൻ വിദഗ്ധസമിതി രൂപീകരിക്കും. നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണം. മാറ്റം ജനങ്ങളുടെ മനസിലുണ്ടാകണം. പാർട്ടി പ്രസിഡന്റിന് ഭരണത്തിൽ ഇടപെടാനാകില്ല. അധികാര സ്ഥാനങ്ങളിലുള്ളവർ 50 വയസ് കഴിഞ്ഞവരാണ്. പാർട്ടിയിൽ യുവരക്തം വേണം. പ്രായ പരിധിയും വിദ്യാഭ്യാസ യോഗ്യതയും പ്രധാനമാണ്. ഭരണസംവിധാനം പൂർണമായും അധപതിച്ചിരിക്കുന്നു'.-രജനീകാന്ത് പറഞ്ഞു. അതേസമയം, രാഷ്ട്രീയ പാർട്ടിയുടെ പേരെന്താണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയില്ല.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് വർഷങ്ങളായി. 2021 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത് വരുമെന്ന് അണികൾ ഉറച്ചു വിശ്വസിക്കുന്നു. അടുത്ത തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്ന് നടൻ രജനീകാന്ത് നേരത്തെ അറിയിച്ചിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിൽ ആരാധകരെ നിരാശരാക്കില്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് രജനീകാന്ത് മുൻപ് പറഞ്ഞിരുന്നു. ഇക്കാര്യം രജനീകാന്ത് വീണ്ടും ആവർത്തിക്കുകയായിരുന്നു.

2017 ഡിസംബർ 31നാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്തുണ്ടാകുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പാർട്ടി പ്രഖ്യാപനം ഇന്നുണ്ടായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തമായ പദ്ധതി ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ടിട്ടുണ്ട്. മക്കൾ മൻട്രത്തിന്റെ പ്രവർത്തന മേൽനോട്ടത്തിനായി സംസ്ഥാന തല സമിതി രൂപീകരിക്കാൻ തീരുമാനമായതായും അറിയുന്നു. ദീർഘകാലം രജനി മക്കൾ മൻട്രത്തിന്റെ നേതാവായിരുന്ന സത്യനാരായണന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭാരവാഹികളെയാണ് നിയോഗിക്കുകയെന്നാണ് സൂചന.

തമിഴ് പുതുവർഷ ദിനമായ ഏപ്രിൽ 14ന് പാർട്ടി പ്രഖ്യാപനവും സെപ്റ്റംബറിൽ ആദ്യ പൊതുയോഗവും നടത്തുമെന്നും സൂചനയുണ്ട്. ആദ്യ പൊതുയോഗം തിരുച്ചിറപ്പള്ളിയിലോ മധുരയിലോ നടക്കാനാണു സാധ്യത. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണു രജനി മക്കൾ മൻട്രം ജില്ലാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടി രൂപീകരണം, സഖ്യം എന്നിവ സംബന്ധിച്ച് സെക്രട്ടറിമാരുടെ സംശയങ്ങൾക്കു അന്നു താരം മറുപടി നൽകി. പാർട്ടി പ്രഖ്യാപനം, സംസ്ഥാനമൊട്ടാകെ നടത്തുന്ന പര്യടനം എന്നിവ സംബന്ധിച്ച വ്യക്തമായ സൂചനയും രജനി നൽകിയിരുന്നു. എന്നാൽ, വിവരങ്ങൾ പുറത്തു പറയുന്നതിനു കർശന വിലക്കുണ്ടായിരുന്നതിനാൽ ജില്ലാ സെക്രട്ടറിമാർ കൃത്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

ജില്ലാ സെക്രട്ടറിമാരുമായി നടത്തിയ ചർച്ചയിൽ സന്തോഷമുണ്ടെങ്കിലും ഒരു കാര്യത്തിൽ കടുത്ത നിരാശയുണ്ടെന്നു താരം കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞിരുന്നു. ഇതു സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്നു താരം പറഞ്ഞതോടെ ഇതിനെ ചുറ്റിപ്പറ്റിയായി ചർച്ചകൾ. ബൂത്ത് തലത്തിൽ പാർട്ടി സംവിധാനം രൂപീകരിക്കുന്നതിലുള്ള വീഴ്ചയാണു താരത്തെ നിരാശനാക്കിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്ത് 68000 ബൂത്തുകളിൽ മക്കൾ മൻട്രം യൂണിറ്റുണ്ടാകണമെന്ന നിർദ്ദേശമാണു താരം നേരത്തെ നൽകിയിരുന്നത്. പാർട്ടി നിലവിൽ വരുമ്പോൾ മൻട്രം കമ്മിറ്റികളെ പാർട്ടി യൂണിറ്റുകളാക്കി മാറ്റാമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ, ചില ജില്ലകളിൽ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ഏറെ പിന്നിലാണെന്നും ഇതു രജനിയെ നിരാശനാക്കി എന്നുമാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP