Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജിയിൽ നിന്നും പിന്നോട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും 13 എംഎൽഎമാർ ഉറച്ച നിലപാടെടുത്തതോടെ കോൺഗ്രസ് തന്ത്രങ്ങൾക്ക് തകർച്ച; 'സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെങ്കിൽ എതിർക്കില്ലെന്ന്' ജെഡിഎസ് മന്ത്രി ജി.ടി ദേവഗൗഡ; അമേരിക്കൻ സന്ദർശനം മതിയാക്കി ഞൊടിയിടയിൽ ബെംഗലൂരുവിലെത്തിയ കുമാരസ്വാമി മാരത്തോൺ ചർച്ച നടത്തിയിട്ടും 'ഓപ്പറേഷൻ തോൽവി' തന്നെ; നയതന്ത്രത്തിലെ കേമനായ ഡി.കെ ശിവകുമാർ മുതൽ കെ.സി വേണുഗോപാൽ വരെയുള്ളവർക്ക് 'ചർച്ചാ വടംവലി'യിൽ ചുവട് തെറ്റുന്നുവോ ?

രാജിയിൽ നിന്നും പിന്നോട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും 13 എംഎൽഎമാർ ഉറച്ച നിലപാടെടുത്തതോടെ കോൺഗ്രസ് തന്ത്രങ്ങൾക്ക് തകർച്ച; 'സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെങ്കിൽ എതിർക്കില്ലെന്ന്' ജെഡിഎസ് മന്ത്രി ജി.ടി ദേവഗൗഡ; അമേരിക്കൻ സന്ദർശനം മതിയാക്കി ഞൊടിയിടയിൽ ബെംഗലൂരുവിലെത്തിയ കുമാരസ്വാമി മാരത്തോൺ ചർച്ച നടത്തിയിട്ടും 'ഓപ്പറേഷൻ തോൽവി' തന്നെ; നയതന്ത്രത്തിലെ കേമനായ ഡി.കെ ശിവകുമാർ മുതൽ കെ.സി വേണുഗോപാൽ വരെയുള്ളവർക്ക് 'ചർച്ചാ വടംവലി'യിൽ ചുവട് തെറ്റുന്നുവോ ?

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: 13 എംഎൽഎമാർ ഒന്നിച്ച് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ കർണാടകാ രാഷ്ട്രീയത്തിൽ ശക്തമായ ഉലച്ചിലാണ് സംഭവിച്ചിരിക്കുന്നത്. തങ്ങൾ ഒറ്റക്കെട്ടാണെന്നും രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും എംഎൽഎമാർ ഉറച്ച സ്വരത്തിൽ പറഞ്ഞതോടെ കോൺഗ്രസ് തന്ത്രങ്ങൾ ഇപ്പോൾ തകർന്നടിയുകയാണ്. ഇതിനിടെയാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെങ്കിൽ എതിർക്കില്ലെന്നും ജെഡിഎസ് മന്ത്രി ജി.ടി ദേവഗൗഡ അറിയിച്ചത്. മാത്രമല്ല അമേരിക്കൻ സന്ദർശനം അവസാനിപ്പിച്ച് കർണാടകാ മുഖ്യമന്ത്രി എച്ച്,ഡി കുമാരസ്വാമി ബെംഗലൂരുവിൽ എത്തി മാരത്തോൺ ചർച്ച ആരംഭിച്ചിട്ടും എംഎൽഎമാർ ഇടഞ്ഞ് തന്നെ നിൽക്കുന്ന അവസ്ഥയാണ്. ഇതിനിടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മിടുക്കനായ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ ജനതാദൾ എസ് മുതിർന്ന നേതാവ് എച്ച്.ഡി.ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി.

ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ആഭ്യന്തര മന്ത്രി എം.ബി.പാട്ടീൽ, മുൻ മുഖ്യമന്ത്രി സിദ്ധരാമ്മയ്യ, എച്ച്.കെ.പാട്ടീൽ, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നീ മുതിർന്ന കോൺഗ്രസ് നേതാക്കളും 11 എംഎൽമാരുടെ രാജിയെ തുടർന്ന് ഉരുത്തിരിഞ്ഞ സാഹചര്യത്തിൽ അടിയന്തര കൂടിയാലോചനകളിലാണ്. അതിനിടെ മന്ത്രി പദവി നൽകി എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുകയാണ്. ബെംഗളുരുവിൽ നടക്കുന്ന ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ നിലവിലെ മന്ത്രിമാർ ഒഴിഞ്ഞ് വിമതർക്ക് മന്ത്രിപദവി നൽകണമെന്ന് ജെഡിഎസ് മന്ത്രി ജി ടി ദേവഗൗഡ ആവശ്യപ്പെട്ടു.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്ന് ജെഡിഎസ് - കോൺഗ്രസ് ഏകോപനസമിതി തീരുമാനിച്ചാൽ എതിർക്കില്ലെന്നും ജി ടി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലാണ് ബെംഗളുരുവിൽ ജെഡിഎസ് എംഎൽഎമാർ യോഗം ചേരുന്നത്. സർക്കാർ താഴെ വീഴുമെന്ന അവസ്ഥയിൽ ഏത് അനുനയത്തിനും തയ്യാറാവുകയാണ് ഇരുപക്ഷവും. ക്യാബിനറ്റ് പദവി കിട്ടാത്തതടക്കം ഉന്നയിച്ച് കലാപമുയർത്തിയ വിമതർക്ക് മന്ത്രിപദവി കൊടുത്ത് പ്രശ്‌നങ്ങളൊതുക്കാനാണ് നീക്കം.

രാജി നൽകിയ ജെഡിഎസ് എംഎൽഎ എച്ച് വിശ്വനാഥിനോട് സംസാരിച്ചെന്നും തിരികെ വരുമെന്ന് സമ്മതിച്ചതായും ജി ടി ദേവഗൗഡ വ്യക്തമാക്കുന്നു. രാജി വച്ച എംഎൽഎമാർക്കൊപ്പം യെദിയൂരപ്പയുടെ പിഎ ഉണ്ടായിരുന്നുവെന്നതും, എംഎൽഎമാർ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ ബസ്സിനടുത്ത് വരെ ഒരു ബിജെപി എംഎൽഎ ഉണ്ടായിരുന്നുവെന്നതും, മുംബൈയിൽ എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിൽ യുവമോർച്ചയുടെ നേതാക്കൾ എത്തി എംഎൽഎമാരെ കണ്ടുവെന്ന റിപ്പോർട്ടുകളും രാഷ്ട്രീയപ്രതിസന്ധിക്ക് പിന്നിൽ ബിജെപിയുണ്ടെന്ന ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്നു.

ഇതിനിടെ ബിജെപി സ്വന്തം എംഎൽഎമാരെ താമസിപ്പിക്കാൻ ദൊഡ്ഡബല്ലാപൂരിലെ സ്വകാര്യ സ്റ്റാർ ഹോട്ടലിൽ മുപ്പത് മുറികൾ ബുക്ക് ചെയ്‌തെന്ന റിപ്പോർട്ടുകളും വരുന്നു. രാജി നീക്കങ്ങൾ നടന്ന ശനിയാഴ്ച എംഎൽഎമാരെ അനുനയിപ്പിച്ച് കൊണ്ടുവരാൻ ഡി കെ ശിവകുമാറാണ് മുൻകൈയെടുത്തതെങ്കിൽ ഞായറാഴ്ച സിദ്ധരാമയ്യയാണ് എംഎൽഎമാരുമായി ചർച്ചകൾ നടത്തുന്നത്.

ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ രാജിവച്ച എംഎൽഎമാർ ഇത് തള്ളിയിരുന്നു. കൂടാതെ എംഎൽഎമാരുടെ രാജിക്ക് കാരണം ബിജെപിയല്ലെന്ന് ബി.എസ് നേരത്തെ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.സ്പീക്കറുടെ ഓഫീസിലെത്തി കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ. എമാർ കഴിഞ്ഞദിവസം രാജി സമപ്പിച്ചിരുന്നു. 224 അംഗങ്ങളുള്ള കർണ്ണാടക നിയമസഭയിൽ 15എംഎൽഎമാർ രാജിവച്ചാൽ കുമാരസ്വാമി സർക്കാരിന് പിടിച്ച് നിൽക്കാൻ സാധിക്കില്ല.

രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന കോൺഗ്രസ് ആരോപണത്തെ സാധൂകരിക്കും വിധം, 10 വിമത എംഎൽഎമാർ താമസിക്കുന്ന മുംബൈയിലെ സോഫിടെൽ ഹോട്ടലിന് മുന്നിൽ ബിജെപി വൈസ പ്രസിഡന്റും, എംഎൽസിയുമായ പ്രസാദ് ലാദിനെ കണ്ടത് സംശയങ്ങൾക്കിടയാക്കി. താൻ ബിജെപിയുടെ അംഗത്വപ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് പ്രസാദ് ലാദ് പ്രതികരിച്ചത്.

അതിനിടെ, കെആർ പേട്ടിൽ നിന്നുള്ള ജെഡിഎസ് എംഎൽഎയായ നാരായണ ഗൗഡ തന്നെ ദേവഗൗഡ കുടുംബത്തിലെ വനിതാ അംഗങ്ങൾ അപമാനിച്ചതായി ആരോപിച്ചു. ഗൗഡയോ മറ്റാരെങ്കിലുമോ തന്റെ സഹായത്തിനെത്തിയില്ലെന്നും അദ്ദേഹം മുംബൈയിലെ ആഡംബര ഹോട്ടൽ വാസത്തിനിടെ പറഞ്ഞു. തന്റെ പെൺമക്കളോട് സംസാരിച്ചിരിക്കെ തന്നെ കാണാൻ ഗൗഡ വിസ്സമിച്ചു. ഒരിക്കൽ ഗൗഡയുടെ വീട്ടിൽ പോയപ്പോൾ തന്റെ മണ്ഡലത്തിലെ എതിരാളികൾക്ക് ഡൈനിങ് ടേബിളിൽ കസേര കിട്ടിയപ്പോൾ, തനിക്ക് മുറിയുടെ മൂലയിൽ നിൽക്കേണ്ടി വന്നു. എന്താണിത് തെളിയിക്കുന്നത്, എംഎൽഎ ചോദിച്ചു. പ്രതാപ ഗൗഡയും നാരായൺ ഗൗഡയും ഇപ്പോൾ മുംബൈയിലേക്ക് പോയവരാണ്. ഇവരടക്കം പത്ത് എംഎൽഎമാരാണ് മുംബൈയിൽ ഉള്ളത്.

ഇവർ താമസിക്കുന്ന ഹോട്ടലിൽ 12 മണിക്ക് എംഎൽഎമാരുടെ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. വ്യാഴാഴ്ച വരെ ഹോട്ടലിൽ എംഎൽഎമാർക്ക് മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കർണാടക നിയമസഭയുടെ സമ്മേളനം ആരംഭിക്കുന്നത്. രാജിവച്ച മറ്റു മൂന്ന് എംഎൽഎമാർ ബെംഗളൂരുവിൽ തുടരുകയാണ്. അതേസമയം, ജെഡിഎസിലെ പ്രശ്നങ്ങൾ തീർപ്പാകുമെന്നും എംഎൽഎമാർ മടങ്ങി വരുമെന്നുമാണ് ഡി.കെ.ശിവകുമാർ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. കോൺഗ്രസിന്റെ പാർട്ടി നേതാക്കളെയും വിളിച്ചുകൂട്ടുന്നുണ്ട്. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെടുമെന്നും ഡികെ പറഞ്ഞു. എന്നാൽ ഇപ്പോൾ കർണാടകയിൽ നടക്കുന്നത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ നാടകമാണെന്നും കുമാരസ്വാമിയെ പുറത്താക്കുന്നതിനുള്ള ഗെയിം പ്ലാനാണ് നടക്കുന്നതെന്നും ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു.

എംഎൽഎമാരിൽ ചിലർ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജി പിൻവലിക്കാം എന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സോമശേഖർ, മുനിരത്‌ന, ബൈരതി ബസവരാജ് എന്നിവരാണ് ഈ നിലപാട് ചർച്ചയ്‌ക്കെത്തിയ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. മല്ലികാർജ്ജുൻ ഖാർഗ്ഗയെ മുഖ്യമന്ത്രിയാക്കണം എന്ന നിർദ്ദേശം വേറെ ചിലർ എംഎൽഎമാരും മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ എംഎൽഎമാരുടെ ഈ ആവശ്യത്തെയെല്ലാം സംശയത്തോടെയാണ് കോൺഗ്രസ് നോക്കി കാണുന്നത്. രാജിവച്ച മുംബൈയിലുള്ള ആറ് എംഎൽഎമാരുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാര്യങ്ങൾ ചർച്ച ചെയ്യാനും പ്രശ്‌നപരിഹാരത്തിനുമായി മുതിർന്ന കോൺഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കർണാടകയിലെ 13 ഭരണകക്ഷി എംഎൽഎമാർ അപ്രതീക്ഷിതമായി രാജിസമർപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോൺഗ്രസ്-ജെ.ഡി.എസ്. എംഎൽഎമാർ കഴിഞ്ഞദിവസം സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജിസമർപ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നിൽ ബിജെപി. അല്ലെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവർ മുംബൈയിലേക്ക് യാത്ര ചെയ്തത് ബിജെപി. എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലായിരുന്നു എന്നതാണ് കാര്യങ്ങളിൽ സംശയം ഉളവാക്കുന്നത്.

കുമാരസ്വാമിക്കെതിരെ ബിജെപി അവിശ്വാസം കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പുതിയ കർണ്ണാടക മുഖ്യമന്ത്രിയായി ബി എസ് യുദൂരിയപ്പ മാറാൻ സാധ്യതയുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലും ബിജെപി സർക്കാർ നിലവിൽ വരും. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ കർണ്ണാടക രാഷ്ട്രീയത്തിലെ കരുത്ത് കാട്ടലിലൂടെ കഴിയുമെന്നാണ് ബിജെപി വിലയിരുത്തൽ.

കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. രാജിവച്ച സംഘത്തിനു നേതൃത്വം നൽകുന്നതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജിപിൻവലിക്കുമെന്ന് 3 പേർ പറഞ്ഞതായി അഭ്യൂഹമുണ്ട്. എന്നാൽ ഇതിന് ആരും സ്ഥിരീകരണം നൽകുന്നില്ല.

വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ. 14 കോൺ- ദൾ എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ ഭരണപക്ഷത്തിന്റെ അംഗബലം സ്പീക്കർ ഉൾപ്പെടെ 105ലേക്കു താഴും. സ്പീക്കറെ ഒഴിവാക്കി കണക്കെടുത്താൽ ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതി. നിലവിൽ ബിജെപിയുടെ അംഗബലവും 105 തന്നെ. മന്ത്രിമാരായ കെപിജെപിയുടെ ആർ.ശങ്കർ, സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരുടെ നിലപാടിനെ ആശ്രയിച്ചാകും ഇരുകൂട്ടരുടെയും ഭാവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP