Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന നേതാവ് യശ്വന്ത് സിൻഹ ബിജെപി വിട്ടു; എല്ലാ തരത്തിലുമുള്ള പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് താൻ 'സന്ന്യാസം' സ്വീകരിക്കുകയാണ്' എന്ന് പ്രഖ്യാപിച്ച് സിൻഹ; മോദിയുടെ ഭരണം ജനാധിപത്യത്തിന് ഭീഷണിയെന്നും പാർട്ടി വിട്ട നേതാവിന്റെ ആരോപണം

മുതിർന്ന നേതാവ് യശ്വന്ത് സിൻഹ ബിജെപി വിട്ടു; എല്ലാ തരത്തിലുമുള്ള പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് താൻ 'സന്ന്യാസം' സ്വീകരിക്കുകയാണ്' എന്ന് പ്രഖ്യാപിച്ച് സിൻഹ; മോദിയുടെ ഭരണം ജനാധിപത്യത്തിന് ഭീഷണിയെന്നും പാർട്ടി വിട്ട നേതാവിന്റെ ആരോപണം

ന്യൂഡൽഹി: മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ ബിജെപി വിട്ടു. ശത്രുഘ്നൻ സിൻഹയുമായി ചേർന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്നയിലെ വേദിയിൽ വച്ചായിരുന്നു സിൻഹയുടെ പ്രഖ്യാപനം. കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടി നേതാക്കളും ശത്രുഘ്നൻ സിൻഹയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ''എല്ലാ തരത്തിലുമുള്ള പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് താൻ 'സന്ന്യാസം' സ്വീകരിക്കുകയാണ്'. ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കുറേനാളുകളായി ദേശീയ നേതൃത്വത്തോട് നിലനിന്ന കടുത്ത വിയോജിപ്പാണ് പാർട്ടി വിടുന്നതിന് വഴിവെച്ചത്. നിലവിൽ പാർട്ടി ദേശീയ നിർവാഹകസമിതിയംഗമായിരിക്കവേയാണ് അദ്ദേഹം രാജിവെച്ചത്. ജനാധിപത്യം സംരക്ഷിക്കാനാണ് രാജി വെച്ചതെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. മോദിയുടെ ഭരണത്തിൽ ജനാധിപത്യത്തിന് ഭീഷണിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി എന്നിവർക്കെതിരെ സ്ഥിരം വിമശകനായിരുന്നു പാർട്ടിയിൽ അദ്വാനി പക്ഷക്കാരാനായ യശ്വന്ത് സിൻഹ. ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ച മോദിയുടെ നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കുമായി ഉപമിച്ച് നടത്തിയ സിൻഹയുടെ പ്രസ്താവന വിവാദമായിരുന്നു. വീണ്ടു വിചാരം കൂടാതെ ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ തൽസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ മകൻ ജയ് ഷായുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷ വിമർശനമാണ് സിൻഹ നടത്തിയത്. ജയ് ഷാക്കെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടത്.

1937 ജൂൺ 11ന് പട്‌നയിലാണ് യശ്വന്ത് സിൻഹയുടെ ജനനം. പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം പട്‌ന സർവകലാശാലയിൽ അദ്ധ്യാപകനായി. പിന്നീട് സിവിൽ സർവിസിലേക്ക് തിരിഞ്ഞു. 1960ൽ കോഴ്‌സ് പൂർത്തിയാക്കി സന്താൽ പർഗാനയിൽ ഡെപ്യൂട്ടി കമീഷണറായി തുടങ്ങിയ ഔദ്യോഗികവൃത്തി ജർമനിയിലെ സ്ഥാനപതി ഉദ്യോഗവും കടന്ന് വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറി സ്ഥാനങ്ങൾ വരെ തുടർന്നു. ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴികകൾ പരിചയിച്ചതോടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ സിൻഹ തീരുമാനിച്ചു.

1984ൽ സിവിൽ സർവിസിൽ നിന്ന് വോളന്ററി റിട്ടയർമെന്റ് വാങ്ങി. വലതുകാൽ വെച്ച് ഇറങ്ങിയത് ജനത പാർട്ടിയിലേക്ക്. ഉന്നതസ്ഥാനീയനായ അതിഥിയെ രണ്ടു കൊല്ലം കൊണ്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാക്കി. രണ്ടു വർഷം കഴിഞ്ഞപ്പോൾ രാജ്യസഭയിലേക്ക് സീറ്റും കിട്ടി. ജനത പാർട്ടിയിൽ നിന്ന് ജനതാദൾ ഉണ്ടായപ്പോൾ അവിടെ ജനറൽ സെക്രട്ടറിയായി. അങ്ങനെ വി.പി. സിങ് ഗവൺമെന്റിനെ മറിച്ചിട്ട് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയപ്പോൾ ധനമന്ത്രി സ്ഥാനം തേടി വന്നത് യശ്വന്ത് സിൻഹയെ ആണ്.

പിന്നീട് നടത്തിയ മലക്കംമറിച്ചിലിൽ ബിജെപിയിലെത്തി. 1998ൽ വാജ്‌പേയി മന്ത്രിസഭയിൽ വീണ്ടും മന്ത്രി. വകുപ്പ് ധനം തന്നെ ചോദിച്ചപ്പോൾ വാജ്‌പേയി പൂർണവിശ്വാസത്തോടെ ഏൽപിച്ചപു. 2002ൽ വിദേശകാര്യ മന്ത്രി. എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ഹസാരിബാഗിൽ പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം പാർട്ടി രാജ്യസഭയിലെത്തിച്ചു. തുടർന്ന് പാർട്ടി ഉപാധ്യക്ഷസ്ഥാനവും ലഭിച്ചു. അങ്ങനെ പാർട്ടിയിലും ഭരണത്തിലും ഒരു പോലെ പയറ്റിത്തെളിഞ്ഞ നേതാവായി മാറി യശ്വന്ത് സിൻഹ. എ.ബി വാജ്പേയ് മന്ത്രിസഭയിൽ ധനം, വിദേശകാര്യ വകുപ്പുകളാണ് സിൻഹ കൈകാര്യം ചെയ്തിരുന്നത്. നോട്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിക്കെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP