Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസുമായി ധാരണയെന്ന വാർത്ത വസ്തുതാവിരുദ്ധം; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല; വിഭാഗീയത ഇല്ലാതാക്കും; തെരഞ്ഞെടുപ്പു സഖ്യങ്ങൾ പ്ലീനത്തിനു ശേഷമെന്നും യെച്ചൂരി

കോൺഗ്രസുമായി ധാരണയെന്ന വാർത്ത വസ്തുതാവിരുദ്ധം; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല; വിഭാഗീയത ഇല്ലാതാക്കും; തെരഞ്ഞെടുപ്പു സഖ്യങ്ങൾ പ്ലീനത്തിനു ശേഷമെന്നും യെച്ചൂരി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കുമെന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്നു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്നും തെരഞ്ഞെടുപ്പു സഖ്യങ്ങളെക്കുറിച്ചു പ്ലീനത്തിനു ശേഷം തീരുമാനിക്കുമെന്നും യെച്ചൂരി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.

പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയ രീതികൾ പരീക്ഷിക്കും. മതനിരപേക്ഷ സഖ്യം പടുത്തുയർത്താനുള്ള ശ്രമത്തിന് സിപിഐഎം നേതൃത്വം നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതത് സംസ്ഥാന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആദ്യം തീരുമാനിക്കുക. ജനങ്ങളോടാണ് പാർട്ടിക്ക് മുഖ്യമായ കടമയുള്ളത്. പശ്ചിമ ബംഗാളിൽ മമതാ സർക്കാറിനെ പുറത്താക്കുക തന്നെയാണ് ലക്ഷ്യം. അതോടൊപ്പം കേന്ദ്രത്തിലെ മോദി സർക്കാരിനെതിരെയും സമരം ശക്തമാക്കും. മോദി സർക്കാരിന്റേത് ജനവിരുദ്ധ നയമാണ്. വിഭാഗീയതക്കെതിരെ ശക്തമായ നടപടിയെടുക്കും. വിഭാഗീയത കുറച്ചതുപോലെ അത് ഇല്ലാതാക്കുമെന്നും യെച്ചുരി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ല. എല്ലാ കാര്യത്തിലും ബൂർഷ്വാ പാർട്ടികളെ കോപ്പിയടിക്കാനില്ല. പാർട്ടി ശക്തിപ്പെടാതെ വർഗീയ ശക്തികളെ നേരിടാനാവില്ലെന്നും യെച്ചൂരി പറഞ്ഞു. അതിനിടെ, പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അഞ്ചിന കർമ്മ പരിപാടികൾ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്ലീനത്തിൽ അവതരിപ്പിച്ചു. ജനകീയ സമരങ്ങൾ ഏറ്റെടുക്കുക, ദേശീയ തലത്തിൽ മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലായി ഇടത് ഐക്യം ശക്തിപ്പെടുത്തുക, വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ സ്വയം സജ്ജമാക്കുക, പാർട്ടിയെ സ്വതന്ത്രമായി ശക്തിപ്പെടുത്തി പുത്തൻ ഉണർവ്വേകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് യെച്ചൂരി മുന്നോട്ടുവച്ചത്.

പ്ലീനം വേദിയിൽ കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വേദിയിൽ ഇടം നൽകിയത് ബംഗാൾ ഘടകമാണെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു.

പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സിപിഐഎം ധാരണയുണ്ടാക്കാൻ പോകുന്നുവെന്നു വിവിധ മലയാള പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. സിപിഐഎം സംഘടനാ പ്‌ളീനം ചർച്ച ചെയ്യുകയോ പരിഗണിക്കുക ചെയ്യാത്ത കാര്യമാണ് പ്‌ളീനത്തിലെ അജൻഡയെന്ന മട്ടിൽ മാദ്ധ്യമങ്ങൾ ആഘോഷിച്ചത്. ഇക്കാര്യമൊന്നും പ്‌ളീനത്തിന്റെ പരിഗണനയിലുള്ള വിഷയമല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

'പ്രസംഗങ്ങളിൽനിന്ന് നിങ്ങൾക്ക് അനുമാനങ്ങളിൽ എത്താൻ സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. ഞങ്ങൾക്ക് പറയാനുള്ളത് ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ നിങ്ങളുടെ അനുമാനം പാർട്ടിക്കുമേൽ കെട്ടിവയ്ക്കുന്നത് ശരിയല്ല.'- യെച്ചൂരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP