Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ട് പിൻവലിക്കലിന് ശേഷം വെളിപ്പെടുത്താത്ത പണം നിക്ഷേപിച്ചാൽ 50 ശതമാനം നികുതി അടച്ച് തടിയൂരാം; ഇനിയും വെളിപ്പെടുത്താത്ത കള്ളപ്പണം പിടിച്ചാൽ 85 ശതമാനം നികുതി; പ്രതിപക്ഷ ബഹളത്തിനിടെ നിമിഷ നേരം കൊണ്ട് ചർച്ച കൂടാതെ ആദായനികുതി ദേദഗതി ബിൽ പാർലമെന്റ് പാസാക്കി

നോട്ട് പിൻവലിക്കലിന് ശേഷം വെളിപ്പെടുത്താത്ത പണം നിക്ഷേപിച്ചാൽ 50 ശതമാനം നികുതി അടച്ച് തടിയൂരാം; ഇനിയും വെളിപ്പെടുത്താത്ത കള്ളപ്പണം പിടിച്ചാൽ 85 ശതമാനം നികുതി; പ്രതിപക്ഷ ബഹളത്തിനിടെ നിമിഷ നേരം കൊണ്ട് ചർച്ച കൂടാതെ ആദായനികുതി ദേദഗതി ബിൽ പാർലമെന്റ് പാസാക്കി

ന്യൂഡൽഹി: കള്ളപ്പണക്കാർക്ക് വൻനികുതി നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ആദായ നികുതി ഭേദഗതി ബിൽ ലോക്‌സഭയിൽ പാസായി. ചർച്ചകൾ കൂടാതെയാണ് ബിൽ പാർലമെന്റ് പാസാക്കിയത്. നോട്ട് പിൻവലിക്കൽ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ എത്താത്തതിൽ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം ബഹളം വെക്കുന്നതിനിടെയാണ് ബിൽ ശബ്ദവോട്ടോടെ ബിജെപി പാസാക്കിയത്.

ബിൽ പാസാക്കിയത് ജനാധിപത്യ മര്യാദകളോടെ അല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് നിയമഭേദഗതി. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. അവതരിപ്പിച്ച് പതിനാല് ദിവസത്തിനുള്ളിൽ രാജ്യസഭ അംഗീകാരം നൽകിയാലേ ബിൽ നിയമമാകൂ. എന്നാൽ ധനബിൽ ആയതിനാൽ ബിൽ രാജ്യസഭയിൽ പാസാക്കേണ്ടതില്ല. രാജ്യസഭ പരിഗണിക്കണം എന്നേയുള്ളൂ.

നിയമവിധേയമല്ലാത്ത നിക്ഷേപങ്ങൾ സ്വയം വെളിപ്പെടുത്താനും പിടിക്കപ്പെട്ടാൽ വൻ പിഴ ഈടാക്കാനുമുള്ള ആദായനികുതി രണ്ടാം ഭേദഗതി ബില്ലാണ് ലോക്‌സഭയിൽ പാസായത്. കണക്കിൽപ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കിൽ 85 ശതമാനം പിഴയും നികുതിയും ഈടാക്കുനുള്ള നിർദ്ദേശമാണ് ബില്ലിലുള്ളത്. നവംബർ എട്ടിന് നോട്ട് പിൻവലിക്കൽ തീരുമാനം നിലവിൽ വന്നശേഷം നടന്ന 2.5 ലക്ഷത്തിൽ താഴെയുള്ള തുകകളുടെ ബാങ്ക് നിക്ഷേപങ്ങളും പരിശോധിക്കാനും കള്ളപണമാണെന്ന് കണ്ടെത്തിയാൽ പിഴയിടാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ നിക്ഷേപങ്ങളിൽ കണക്കിൽപ്പെടാത്ത പണം സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കിൽ 85 ശതമാനം പിഴയും നികുതിയും ഈടാക്കുനുള്ള നിർദ്ദേശം ബില്ലിലുണ്ട്.

500,1000 നോട്ടുകൾ അസാധുവാക്കിയ ശേഷം ബാങ്കിൽ നിക്ഷേപിച്ച കള്ളപ്പണം വെളിപ്പെടുത്തുന്നവരിൽ നിന്നും നികുതിയും പിഴയും സർചാർജും അടക്കം 50 ശതമാനം ഈടാക്കും. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാൺ യോജനയിലാണ്(ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി) ഈ പണം നിക്ഷേപിക്കാൻ കഴിയുക. ഇപ്രകാരം വെളിപ്പെടുത്തുന്ന പണത്തിന്റെ സ്രോതസ്സ് ചോദിക്കില്ല. മറ്റു നികുതികളും ചുമത്തില്ല. വെളിപ്പെടുത്തുന്ന കള്ളപ്പണ നിക്ഷേപത്തിന്റെ നാലിലൊന്ന്(25 ശതമാനം) കേന്ദ്രസർക്കാരിന്റെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിക്കായി നിക്ഷേപിക്കണം. ആ തുക നാല് വർഷത്തിന് ശേഷമേ തിരിച്ചെടുക്കാൻ കഴിയൂ. പലിശ ലഭിക്കില്ല.

കണക്കില്ലാത്ത നിക്ഷേപം വെളിപ്പെടുത്താതെ പിടിയിലാകുന്നവരിൽ നിന്നും 60 ശതമാനം നികുതിയും(നിലവിൽ 30 ശതമാനമാണ്) 15 ശതമാനം സർച്ചാർജും ഉൾപ്പെടെ 75 ശതമാനം നികുതി ഈടാക്കും. ഇതിനുപുറമെ ആദായനികുതി അധികൃതർക്ക് വേണമെങ്കിൽ 10 ശതമാനം പിഴ കൂടി ചുമത്താവുന്നതാണ്. ഇതുകൂടി ചേർത്താൽ കള്ളപ്പണം വെളിപ്പെടുത്താത്തവർ സർക്കാരിന് നൽകേണ്ട മൊത്തം നികുതി 85 ശതമാനമാകും.

ഗരീബ് കല്യാൺ യോജനയിൽ ലഭിക്കുന്ന തുക പാവപ്പെട്ടവർക്ക് ശുദ്ധജല വിതരണം, അടിസ്ഥാന സൗകര്യ വികസനം, പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ഭവനനിർമ്മാണം, ശുചിമുറികളുടെ നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുക. കള്ളപ്പണത്തിനെതിരായ നടപടിയുടെ ആദ്യഘട്ടമെന്നോണം കേന്ദ്രം, കണക്കിൽപ്പെടാത്ത സ്വത്ത് 45 ശതമാനം നികുതി നൽകി വെളിപ്പെടുത്താൻ സെപ്റ്റംബർ 30 വരെ അവസരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ നവംബർ എട്ടിന് 500, 1000 നോട്ടുകൾ അസാധുവാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP