Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയിംസിനായി കേരളത്തിന് ഇനിയും കാത്തിരിക്കണം; ഇത്തവണത്ത ബജറ്റിലും കേരളത്തിന്റെ ആവശ്യം നിരാകരിച്ചു; എയിംസ് മാതൃകയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഇത്തവണ ജയ്റ്റ്‌ലി അനുവദിച്ചത് ഝാർഖണ്ഡിനും ഗുജറാത്തിനും

എയിംസിനായി കേരളത്തിന് ഇനിയും കാത്തിരിക്കണം; ഇത്തവണത്ത ബജറ്റിലും കേരളത്തിന്റെ ആവശ്യം നിരാകരിച്ചു; എയിംസ് മാതൃകയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഇത്തവണ ജയ്റ്റ്‌ലി അനുവദിച്ചത് ഝാർഖണ്ഡിനും ഗുജറാത്തിനും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിലും കേരളത്തിന് എയിംസ് അനുവദിച്ചില്ല. ഗുജറാത്തിലും ഝാർഖണ്ഡിനുമാണ് ഇത്തവണ ധനമന്ത്രി ജയ്റ്റ്‌ലി എയിംസ് അനുവദിച്ചിരുന്നത്. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യമാണ് ഇത്തവണയും നിരാകരിക്കപ്പെടുന്നത്.

സംസ്ഥാനത്തിന് എയിംസ് എന്ന സ്വപ്നം ഉടൻ യാഥാർത്ഥ്യമാകുമെന്നും ഇതിനായി 200 ഏക്കറോളം സ്ഥലം കണ്ടെത്തി നൽകുകയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിലെ കാലതാമസം ഒഴിവാക്കാനായി സർക്കാർ ഉടമസ്ഥതയിലുള്ള റവന്യൂ ഭൂമി കണ്ടെത്താൻ നിർദ്ദേശവും നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സന്ദർശിച്ച് മുഖ്യമന്ത്രി പണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കേരളത്തിന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഉടൻ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

സ്ഥലം കണ്ടെത്താൻ കേരളം താമസിച്ചെന്നാണ് ഇതിനുള്ള കേന്ദ്രവിശദീകരണം. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും പറയുന്നു. .അതേസമയം, കേരളം നാല് സ്ഥലങ്ങൾ ഇതിനായി നിർദ്ദേശിച്ചിരുന്നതായി സംസ്ഥാന സർക്കാർ പറഞ്ഞു. കോഴിക്കോട് കിനാലൂർ, നെയ്യാറ്റിൻകര നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള സ്ഥലം, എറണാകുളത്ത് എച്ച്.എം ടി.യുടെ സ്ഥലം എന്നിവയാണ് നിർദ്ദേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കർ ഭൂമിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഇത് നൽകിയിട്ടും കേന്ദ്രം എയിംസ് അനുവദിച്ചില്ലെന്ന് സംസ്ഥാന സർക്കാരും പറയുന്നു. ഏതായാലും പുതിയ ബജറ്റ് പുറത്തുവന്നതോടെ എയിംസിനായി കേരളത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ആയിരുന്നു. അതും നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റയുടനായിരുന്നു. എയിംസിന് ചുരുങ്ങിയത് 200 ഏക്കർ സ്ഥലം ആവശ്യമാണ്. സംസ്ഥാനം സ്ഥലം അനുവദിച്ചാൽ എയിംസ് സ്ഥാപിക്കുന്ന നടപടികൾ കേന്ദ്രം സജീവമാക്കുമെന്നും കേന്ദ്രം ലോക്‌സഭയിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ലോക്സഭയിൽ തന്നെ വ്യക്തമാക്കിയ ഹർഷവർധൻ, സ്ഥലം ചൂണ്ടിക്കാണിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തും എഴുതി. എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നാണ് ബിജെപിയും വാദം. ഇതിനിടെ, കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര, ആന്ധ്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റിൽ തന്നെ ഇതിന്റെ പ്രഖ്യാപനം ഉണ്ടായി. ഇതിനിടെ ഹർഷവർധൻ മാറി ജഗത് പ്രകാശ് നദ്ദ പുതിയ ആരോഗ്യമന്ത്രിയായി. സ്ഥലം ലഭ്യമാക്കിയാൽ കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനം ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹവും ആവർത്തിച്ചു.

1956 മുതൽ ന്യൂഡൽഹിയിലുള്ള എയിംസ് ഇന്ത്യയിലെ ഒരേയൊരു ലോകോത്തര ചികിത്സാകേന്ദ്രമായിരുന്നു. ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ പ്രവിശ്യാ തലങ്ങളിൽ വ്യാപിപ്പിക്കണമെന്ന നിർദ്ദേശം 2003 ൽ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം മുന്നോട്ടുവച്ചു. ആ ചടങ്ങിൽ അധ്യക്ഷയായിരുന്ന അന്നത്തെ ആരോഗ്യമന്ത്രി സുഷമ സ്വരാജ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് എയിംസുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.ഭോപ്പാൽ (മധ്യപ്രദേശ്), ഭുവനേശ്വർ (ഒഡീഷ), ജോധ്പ്പൂർ (രാജസ്ഥാൻ), പാട്ന (ബീഹാർ), റായ്‌പ്പൂർ (ഛത്തീസ്‌ഗഢ്), ഋഷികേശ ്(ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിൽ എയിംസ് തുടങ്ങാൻ വാജ്പേയി സർക്കാർ തീരുമാനിക്കുകയും ചെയ്തു. 2012 മുതൽ ഇവയുടെ പ്രവർത്തനം തുടങ്ങി. ഈ തീരുമാനം യുപിഎ സർക്കാരും പിന്തുടർന്നു. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മംഗലഗിരി (ആന്ധ്രപ്രദേശ്), കല്ല്യാണി (ബംഗാൾ), നാഗപ്പൂർ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലെ എയിംസുകൾക്കും ഭരണാനുമതി നൽകി.

ഇതിനു പുറമെ ഏഴ് പുതിയ എയിംസുകൾ കൂടി ആരംഭിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. പഞ്ചാബ്(ഭട്ടിണ്ഡ), ജമ്മുകശ്മീർ (ശ്രീനഗറിലും ജമ്മുവിലും), മധുര (തമിഴ്‌നാട്), സഹർഷ (ബീഹാർ), ബിലാസ്പൂർ (ഹിമാചൽ പ്രദേശ്), ദിസ്പൂർ (ആസാം) എന്നിവയാണ് എന്നിവയാണവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP