Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേശീയ നേതാവാകാൻ ഡൽഹിയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി മുൻഗാമികളെ പറയിപ്പിക്കുമോ? ലോക്‌സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനം മാത്രം; ഇ.ടിക്കുള്ളത് 80 ശതമാനവും; മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയതിന് പാർട്ടിയിൽ നിന്നും താക്കീത് കിട്ടിയതോടെ നല്ലകുട്ടിയായി കുഞ്ഞാലിക്കുട്ടി; മുത്തലാഖ് ബിൽ വർഗീയ ബില്ലെന്നും ബില്ലിനെ പരാജയപ്പെടുത്താൻ മുൻകൈയെടുക്കുമെന്ന് ലീഗ് നേതാവ്

ദേശീയ നേതാവാകാൻ ഡൽഹിയിലേക്ക് പോയ കുഞ്ഞാലിക്കുട്ടി മുൻഗാമികളെ പറയിപ്പിക്കുമോ? ലോക്‌സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനം മാത്രം; ഇ.ടിക്കുള്ളത് 80 ശതമാനവും; മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയതിന് പാർട്ടിയിൽ നിന്നും താക്കീത് കിട്ടിയതോടെ നല്ലകുട്ടിയായി കുഞ്ഞാലിക്കുട്ടി; മുത്തലാഖ് ബിൽ വർഗീയ ബില്ലെന്നും ബില്ലിനെ പരാജയപ്പെടുത്താൻ മുൻകൈയെടുക്കുമെന്ന് ലീഗ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് അണികൾക്കിടയിൽ വിമർശനം അണപൊട്ടി ഒഴുകുകയായിരുന്നു. ഈ വിഷയം ചർച്ചചെയ്ത് വിഷയമാക്കേണ്ടെന്ന നിലപാടിൽ ഒത്തു തീർപ്പിലാക്കി പാർട്ടി. എങ്കിലും ദേശീയ നേതാവാകാൻ ഇറങ്ങിത്തിരിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റിലെ പ്രകടനം പരമ ദയനീയമാണ്. മുത്തലാഖ് വോട്ടെടുപ്പിലെ അസാന്നിധ്യത്തിനു പുറമെ ലോക്‌സഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഹാജറിനെച്ചൊല്ലിയും വിമർശനം കടക്കുന്ന അവസ്ഥയാണിപ്പോൾ. ഔദ്യോഗിക കണക്കനുസരിച്ച് സഭയിൽ കുഞ്ഞാലിക്കുട്ടിയുടെ ഹാജർ 45 ശതമാനമാണ്. അതേസമയം, ലീഗിലെ മറ്റൊരംഗമായ ഇ.ടി. മുഹമ്മദ് ബഷീർ ലോക്‌സഭ നടന്ന ദിവസങ്ങളിൽ 80 ശതമാനത്തിലും ഹാജരുണ്ട്.

ഇപ്പോഴത്തെ സെഷനിൽ സമ്മേളനം നടന്ന ആദ്യ എട്ടു ദിവസത്തിൽ പകുതി പോലും കുഞ്ഞാലിക്കുട്ടി സഭയിലെത്തിയിട്ടില്ല. ഈ എട്ടു ദിവസവും ശശി തരൂരും മുല്ലപ്പള്ളിയും ഇന്നസന്റെുമൊക്കെ സഭയിൽ ഹാജറുണ്ട്. ഉപതെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി പാർലമന്റെിലെത്തിയ ശേഷമുള്ള 2017 ജൂലൈയിലെ ആദ്യ സമ്മേളന കാലയളവിലും ഹാജരാകാത്ത ദിവസങ്ങളാണ് കൂടുതലും. പിന്നീടുള്ള മൂന്നു സെഷനുകളിലും ഏതാണ്ട് സമാനമാണ് സ്ഥിതി. ഒരു സെഷനിൽ മാത്രമാണ് 50 ശതമാനത്തിനു മുകളിൽ ഹാജറുള്ളത്.

അതേസമയം, കേരളത്തിലെ മറ്റ് 19 എംപിമാരുടെ ഹാജർ 70 ശതമാനത്തിനും മേലെയാണ്. ഈ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർ സമൂഹമാധ്യമങ്ങളിലും ലീഗ് കേന്ദ്രങ്ങളിലും ചർച്ചയായിരിക്കുന്നത്. ലീഗംഗങ്ങൾ മുൻകാലങ്ങളിൽ സഭ മുടക്കാതെ എത്തിയിരുന്നു. അഖിലേന്ത്യ അധ്യക്ഷനായിരുന്ന ജി.എം. ബനാത്ത്‌വാലയുടെ ഹാജർ 100 ശതമാനമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഹാജർ കുറവും മുത്തലാഖ് വോട്ടെടുപ്പിൽ എത്താതിരുന്നതും മാപ്പർഹിക്കാത്ത തെറ്റാണെന്നും അതിനാൽ പദവികൾ ഒഴിയണമെന്നുമുള്ള പ്രാദേശിക യൂത്ത് ലീഗ് ഭാരവാഹിയുടെ കത്ത് ഫേസ്‌ബുക്കിൽനിന്ന് പിൻവലിക്കപ്പെട്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്.

അതേസമയം മുത്തലാഖ് വിവാദത്തിൽ വിമർശനം കേട്ട് പാർലമെന്റിൽ പങ്കെടുക്കാൻ കുഞ്ഞാലിക്കുട്ടി എത്തിയിട്ടുണ്ട്. മുത്തലാഖ് ബിൽ വർഗീയ ബില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ബിൽ പരാജയപ്പെടുത്താൻ ഐ.യു.എം.എൽ മുൻകൈയെടുക്കുമെന്നു ഇതിനായി യു.പി.എയ്ക്ക് പുറത്തുള്ള പാർട്ടികളുടെയും സഹായം തേടുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് ബിജെപി മുത്തലാഖ് ബില്ലുമായി വന്നത്. രാജ്യസഭയിൽ മുത്തലാഖ് ബില്ലിനെ പരാജയപ്പെടുത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

ഇന്നാണ് മുത്തലാഖ് ബിൽ രാജ്യസഭ പരിഗണിക്കുന്നത്. സഭയിൽ ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്തതിനാൽ ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക. തങ്ങളുടെ എംപിമാരെല്ലാം ഇന്ന് സഭയിലുണ്ടാകുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. മറ്റു കക്ഷികളുടെ പിന്തുണയോടെ ബിൽ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാൻ ബിജെപിയും നീക്കം നടത്തുന്നുണ്ട്.

മുത്തലാഖ് ബിൽ ലോക്സഭയിൽ പരിഗണിക്കുന്ന വേളയിൽ പി.കെ കുഞ്ഞാലിക്കുട്ടി സഭയിലെത്താതിരുന്നത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സഭയിൽ എത്താതെ ഒരു വ്യവസായിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വിമർശനങ്ങളെ തുടർന്ന് കുഞ്ഞാലിക്കുട്ടിയിൽ നിന്നും ലീഗ് വിശദീകരണം തേടിയിരുന്നു. തുടർന്ന് കുഞ്ഞാലിക്കുട്ടി ലീഗിന് വിശദീകരണം നൽകുകയും ചെയ്തിരുന്നു. വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹത്തിനെതിരെ തുടർ നടപടി ആവശ്യമില്ലെന്നും പാർട്ടി ദേശീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP