Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാറിലെ മുല്ലപ്പൂ വിപ്ലവകാരികളും ചൂലെടുത്ത് ആംആദ്മിയിലേക്ക്; ലിസിയുടെ നേതൃത്വത്തിലുള്ള പെമ്പിളൈ ഒരുമൈ നേതാക്കളും കെജ്രിവാളിന്റെ പ്രതിനിധികളുമായി ഡൽഹിയിൽ ചർച്ച നടത്തി; ആംആദ്മി പോലൊരു പാർട്ടി ഇടപെട്ടാലെ മൂന്നാറിലെ തൊഴിലാളി ചൂഷണം തടയാനാകൂ എന്ന് നേതാക്കൾ

മൂന്നാറിലെ മുല്ലപ്പൂ വിപ്ലവകാരികളും ചൂലെടുത്ത് ആംആദ്മിയിലേക്ക്; ലിസിയുടെ നേതൃത്വത്തിലുള്ള പെമ്പിളൈ ഒരുമൈ നേതാക്കളും കെജ്രിവാളിന്റെ പ്രതിനിധികളുമായി ഡൽഹിയിൽ ചർച്ച നടത്തി; ആംആദ്മി പോലൊരു പാർട്ടി ഇടപെട്ടാലെ മൂന്നാറിലെ തൊഴിലാളി ചൂഷണം തടയാനാകൂ എന്ന് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാറിലെ തൊഴിലാളി പീഡനത്തിനെതിരെ ശക്തമായ നിലപാടുമായി ഉയർന്നുവന്ന പെമ്പിളൈ ഒരുമൈ ആംആദ്മിയുമായി കൈകോർക്കുന്നു. കേരളം മുഴുവൻ അലയൊലികൾ തീർക്കുകയും ദേശീയ മാദ്ധ്യമങ്ങളിൽവരെ വാർത്തയാകുകയും ചെയ്ത പെമ്പിളൈ ഒരുമയുടെ മുല്ലപ്പൂ വിപ്ലവത്തിന് ഒരാണ്ട് തികയുമ്പോഴാണ് കൂട്ടായ്മയിലെ ഒരുവിഭാഗം ആംആദ്മിയോടൊപ്പം ചേർന്ന് അവകാശപ്പോരാട്ടം തുടങ്ങാൻ തീരുമാനമെടുക്കുന്നത്.

ഇതിന്റെ ഭാഗമായി ഡൽഹിയിൽവച്ച് പെമ്പിളൈ ഒരുമൈ നേതാവ് ലിസിയുടെ നേതൃത്വത്തിലുള്ള സംഘം കെജ്രിവാൾ നിയോഗിച്ച ഡൽഹി മന്ത്രി ഗോപാൽ റായ്, കേരളത്തിന്റെ ചുമതലയുള്ള സോമനാഥ് സോമനാഥ് ഭാരതി എന്നിവരുമായി ചർച്ച നടത്തി. മൂന്നാറിൽ ലിസിക്കൊപ്പം സമരം നയിച്ച ആറുപേർ ഇന്നലെ ഡൽഹിയിൽ ചർച്ചയ്‌ക്കെത്തിയിരുന്നു.

അന്നത്തെ സമരത്തിനു ശേഷം പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയുമായും അടുക്കാതെ അകലംപാലിച്ചുനിന്ന പെമ്പിളൈ ഒരുമൈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. മൂന്നാറിലെ സമരത്തിന് പിന്തുണ നൽകിയ പാർട്ടിയായതിനാലാണ് ആം ആദ്മി പാർട്ടിയുമായി സഹകരിക്കാൻ തീരുമാനിക്കുന്നതെന്ന് ലിസി വിശദീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ ഒരു മുന്നണി രൂപീകരണത്തിലേക്ക് ആംആദ്മിക്ക് അവസരമൊരുങ്ങുന്നതായാണ് സൂചനകൾ.

വരുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ വിവിധ മേഖലകളിൽ ഇത്തരം സ്വതന്ത്ര സംഘടനകളുടെ പിന്തുണയാർജിക്കാനാണ് ആംആദ്മിയുടെ ശ്രമമെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യം പെമ്പിളൈ ഒരുമയുമായി ചർച്ച നടന്നത്. വരും ദിവസങ്ങളിൽ ഇത്തരം സ്വതന്ത്ര സമരങ്ങൾ നടത്തിയ സംഘടനകളുടെ കൂട്ടായ്മക്കായി കെജ്രിവാളും കൂട്ടരും ശ്രമങ്ങൾ ഊർജിതമാക്കും.

മൂന്നാറിലെ തൊഴിലാളികളെ എല്ലാ പാർട്ടികളും ചൂഷണം ചെയ്തുവെന്നാണ് ആം ആദ്മി പാർട്ടി വിശദീകരിക്കുന്നത്. കേരളത്തിലെ തൊഴിലാളി മേഖലയിൽ കൂടുതൽ സജീവമാകാൻ പാർട്ടി ഉദ്ദേശിക്കുന്നു. തെരഞ്ഞെടുപ്പ് തന്നെയാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. ആം ആദ്മിപാർട്ടിയുടെ തൊഴിലാളി സംഘടനയും പെമ്പിളൈ ഒരുമയും ഒരുമിച്ച് പ്രവർത്തിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം അടുത്തദിവസം ഡൽഹിയിൽ നടക്കും. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പെമ്പിളൈ ഒരുമ പുതിയ സഖ്യത്തിലേക്ക് നീങ്ങിയതെന്നാണ് സൂചനകൾ.

2015 സെപ്റ്റംബർ രണ്ടിനാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിനെ നിശ്ചലമാക്കിയ സമരപരമ്പരകൾക്ക് തുടക്കം കുറിച്ചത്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ (കെ. ഡി. എച്ച്. പി) കമ്പനിയിലെ സ്ത്രീതൊഴിലാളികൾ ബോണസ് വർധന ആവശ്യപ്പെട്ടുകൊണ്ട് സ്വയം സംഘടിച്ച് മൂന്നാർ ടൗണിൽ ഉപരോധസമരം ആരംഭിക്കുകയായിരുന്നു.

പതിറ്റാണ്ടുകളായി തോട്ടം മേഖലയെ അടക്കി ഭരിച്ചിരുന്ന ട്രേഡ് യൂണിയനുകളെ ഒഴിവാക്കി സ്ത്രീതൊഴിലാളികൾ സ്വയം സമരത്തിനൊരുങ്ങുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്കോ, പൊലിസ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോപോലും യാതൊരു സൂചനയും നൽകാതെയാണ് കെ. ഡി. എച്ച്. പി കമ്പനിയിലെ നൂറുകണക്കിന് സ്ത്രീതൊഴിലാളികൾ ആദ്യദിനം മൂന്നാർ ടൗണിൽ ഉപരോധം തീർത്തത്. സമാധാനപരമായി സമരം ചെയ്ത തൊഴിലാളികളുടെ ഏക ആവശ്യവും ബോണസ് ഉയർത്തുക എന്നതു മാത്രമായിരുന്നു.

പിറ്റേന്നും രംഗത്തിറങ്ങിയ സ്ത്രീകൾ തുടർന്നുള്ള ഒരാഴ്ചക്കാലം അക്ഷരാർഥത്തിൽ മൂന്നാർ ടൗണിനെ നിശ്ചലമാക്കി. ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു. ടൂറിസം രംഗം താറുമാറായി. വിനോദസഞ്ചാരികൾ മൂന്നാറിനെ ഉപേക്ഷിച്ചു. കുടിവെള്ളം പോലും കിട്ടാൻ കടകളില്ലാതെ മൂന്നാറിലെത്തിയവർ വലഞ്ഞു. ആൺതുണയില്ലാതെ സ്ത്രീകൾ മാത്രം അണിനിരന്ന സമരത്തിന്റെ പിന്നണിയിൽ ആരെന്നറിയാതെ പൊലിസും സർക്കാരും വലഞ്ഞു. സമരക്കാരെ സഹായിക്കാനെന്നു പറഞ്ഞെത്തിയ ട്രേഡ് യൂണിയൻ നേതാക്കളെ സമരക്കാർ ഓടിക്കുകയും ചിലരെ ആട്ടിപ്പായിക്കുകയും ചെയ്തു. ട്രേഡ് യൂണിയൻ ഓഫീസ് കത്തിക്കുകയും ചില നേതാക്കളെ കൈവയ്ക്കുകയും ചെയ്യുന്നതുവരെ സമരം നീണ്ടു.

സമരങ്ങൾ വിജയിക്കുകയും ദേശീയരാജ്യന്തര മാദ്ധ്യമ ശ്രദ്ധ നേടുകയും ചെയ്‌തെങ്കിലും പെമ്പിളൈ ഒരുമൈയുടെ ഐക്യം നിലനിർത്താൻ സംഘടനക്ക് കഴിഞ്ഞില്ല. സംഘടനയുടെ ശക്തി ബോധ്യപ്പെട്ടതോടെ പെമ്പിളൈ ഒരുമൈയെ കൂടെക്കൂട്ടാനും ഹൈജാക്ക് ചെയ്യാനും വരെ ശ്രമമുണ്ടായി. തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികളും കേരളത്തിലെ നിരവധി രാഷ്ട്രീയകക്ഷികളും ഇതിനായി പിന്നണിയിൽ പ്രവർത്തിച്ചു. തമിഴ് വികാരം ഇളക്കിവിട്ട് ആളെക്കൂട്ടാൻ ശ്രമിക്കുന്ന ബാലശിങ്കം, തന്റെ നേതൃത്വത്തിലാണ് പെമ്പിളൈ ഒരുമൈ സമരം നടത്തി വിജയിച്ചതെന്ന് വീമ്പിളക്കി. ഒരുഘട്ടത്തിൽ ഇയാൾ സ്ത്രീതൊഴിലാളികളുടെ മൊത്തം നേതാവായി സ്വയം ചമഞ്ഞെങ്കിലും തീവ്രവാദത്തിന് വേരില്ലാത്ത കേരളത്തെ വിട്ടോടാൻ ഇയാൾ നിർബന്ധിതനായി.

സമരങ്ങൾ അവസാനിക്കുകയും മൂന്നാറും തോട്ടം തൊഴിൽ മേഖലയും സാധാരണഗതിയിലാവുകയും ചെയ്തതതോടെ, പെമ്പിളൈ ഒരുമൈയുടെയും ശക്തി ക്ഷയിച്ചുതുടങ്ങി. തൊട്ടുമുമ്പിലുണ്ടായിരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് സംഘടനയുടെ അടിത്തറ ഇളകിത്തുടങ്ങിയത്. സമരവിജയത്തിന്റെ അമിതാഹ്ലാദത്തിൽ സംഘടന ഒറ്റയ്ക്ക് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. തോട്ടം മേഖളയിലെ ജില്ലാ ഡിവിഷനടക്കം 41 സീറ്റുകളിൽ പെമ്പിളൈ ഒരുമൈ പ്രതിനിധികൾ നാമനിർദ്ദേശം നൽകി.

പ്രമുഖ നേതാവായ ഗോമതി അഗസ്റ്റിനായി തീരുമാനിച്ച സീറ്റിൽ മറ്റൊരു അംഗം നേരത്തെ പത്രിക നൽകുകയും ഗോമതി നിരാശയോടെ മടങ്ങുകയും ചെയ്ത രസകരമായ സംഭവങ്ങൾ വരെയുണ്ടായി. ഗോമതി നല്ലതണ്ണി ബ്ലോക്ക് ഡിവിഷനിൽനിന്നും രണ്ട് അംഗങ്ങൾ മൂന്നാർ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പു പോരാട്ടത്തിനും പരസമാപ്തിയായി. എന്നാൽ പിന്നീട് സംഘടനയെ മൂന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ പാളി. പെമ്പിളൈ ഒരുമൈ ട്രേഡ് യൂണിയൻ രൂപീകരിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

മുന്നോട്ടുള്ള പ്രയാണത്തിന് ദിശാബോധം നൽകാൻ കാര്യമായ ആരുമുണ്ടായില്ല. ഇതിനൊപ്പം ട്രേഡ് യൂണിയനുകൾ ആളും അർഥവും ഇറക്കി കളിച്ചതോടെ അംഗങ്ങൾ ഒന്നൊന്നായി പഴയ തൊഴിലാളി യൂണിയനുകളിലേക്കുതന്നെ മടങ്ങി. േേതദ്ദശതെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്നംഗങ്ങളും വിവിധ പാർട്ടികളിൽ ചേർന്നതോടെ അധികാരസ്ഥാനങ്ങളിലും പെമ്പിളൈ ഒരുമ ഒന്നുമല്ലാതായി.

നിയമസഭാ തെരഞ്ഞെടുപ്പിലും പെമ്പിളൈ ഒരുമൈ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചെങ്കിലും അതിദയനീയമായിരുന്നു പ്രകടനം. ഇതോടെ പൊതുരംഗത്തെ പ്രവർത്തനങ്ങൾ ഒട്ടൊക്കെ അവസാനിപ്പിച്ച നിലയിലാണ് സംഘടന. മൂന്നാറിലെ കൊടുംതണുപ്പിൽ നിലനിൽപിനായി സമരാഗ്‌നി പടർത്തിയ പെമ്പിളൈ ഒരുമ ഒരുവർഷം പൂർത്തിയാക്കിയപ്പോൾ അന്നത്തെ സമരശക്തിയുടെ നിഴൽമാത്രമായി മാറിയ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും കരുത്താർജിക്കാൻ ലക്ഷ്യമിട്ട് ആംആദ്മിയുമായി കൈകോർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP