Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രമിച്ചത് ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകരാൻ മാത്രം; പിണറായി സ്തുതിയിൽ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; വിവാദമുണ്ടാക്കാൻ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചു; പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് എംപി പിവി അബ്ദുൾ വഹാബ്

ശ്രമിച്ചത് ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകരാൻ മാത്രം; പിണറായി സ്തുതിയിൽ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; വിവാദമുണ്ടാക്കാൻ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചു; പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് എംപി പിവി അബ്ദുൾ വഹാബ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പിണറായി സ്തുതി പാർട്ടിക്കുള്ളിൽ വിവാദമായതോടെ വിശദീകരണവുമായി മുസ്ലിം ലീഗ് രാജ്യസഭ എംപി പിവി അബ്ദുൾ വഹാബ് രംഗത്ത്. കവളപ്പാറയിലും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും പ്രളയദുരന്തം അനുഭവിച്ചവരെ സഹായിക്കുകയും അവർക്ക് ആശ്വാസംപകരാൻ ശ്രമിക്കുകയുമാണ് ശ്രമിച്ചതെന്നും തന്റെ പേരിലുള്ള വിവാദങ്ങൾ അനാവശ്യമാണ് എന്നും അബ്ദുൾ വഹാബ് പറഞ്ഞു. ശ്രമിച്ചത് വൻദുരന്തത്തിൽ ജീവനുകൾ പൊലിഞ്ഞ കുടുംബങ്ങൾക്ക് പ്രതീക്ഷയും ആശ്വാസവും പകരാനെന്ന് ആണ് പിണറായി വിജയനെ പുകഴ്‌ത്തിയുള്ള പ്രസംഗത്തിന് വിശദീകരണവുമായി മുസ്ലിം ലീഗ് ദേശീയ ട്രഷറർ അബ്ദുൾ വഹാബ് പറയുന്നത്.

പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അബ്ദുൾ വഹാബ് എം പി പറയുന്നു.സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണു യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ വർഷം പണം കൈയിൽ ഉണ്ടായിട്ടും അത് സമയബന്ധിതമായി ചിലവഴിക്കാനോ ആളുകൾക്ക് എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമർശനവും ഉന്നയിച്ചുവെന്നും അബ്ദുൾ വഹാബ് കൂട്ടിച്ചേർത്തു. വിവാദങ്ങൾ ഉണ്ടാക്കിയവർ വെറുതെ തങ്ങൾക്ക് വേണ്ട കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കുകയായിരുന്നുവെന്നും എംപി പറയുന്നു.പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അബ്ദുൾ വഹാബ് എംപി വിശദമാക്കി.

അബ്ദുൾ വഹാബ് എം പിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

പ്രളയകാലത്തു നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ട 59 പേരുടെ കുടുംബങ്ങളെ വിളിച്ചു ചേർത്ത് സർക്കാർ നടത്തിയ യോഗത്തിലെ എന്റെ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി മനസ്സിലാക്കുന്നു.നാടിനെ ഞെട്ടിച്ച വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ജീവനുകൾ പൊലിഞ്ഞതിന്റെ വേദനയിൽ നിന്നും മോചിതരാവാത്ത കുടുംബങ്ങൾക്ക് മുമ്പിൽ അവർക്ക് അൽപമെങ്കിലും പ്രതീക്ഷയും ആശ്വാസവും നൽകാനാണു ഞാൻ ശ്രമിച്ചത്.

സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണു ഈ യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ വർഷം പണം കൈയിൽ ഉണ്ടായിട്ടും അത് സമയബന്ധിതമായി ചിലവഴിക്കാനോ ആളുകൾക്ക് എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമർശനവും ഉന്നയിച്ചു.നഷ്ടപരിഹാര തുക ഉടൻ ലഭ്യമാവും എന്നു പറഞ്ഞത് ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം വേദിയിലുള്ള സർക്കാർ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തിൽ പതിയാൻ കൂടിയായിരുന്നു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പ്രിയപ്പെട്ട കെ.പി.എ മജീദ് സാഹിബ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്നാണ് അദ്ദേഹത്തെ പരാമർശിച്ച വാചകം. അതും ചിലർ വളച്ചൊടിച്ചു. രാഷ്ട്രീയ വൈരാഗ്യങ്ങൾ വെടിഞ്ഞ് ഒറ്റക്കെട്ടായാണ് നമ്മൾ ദുരന്തങ്ങളെ നേരിടാറുള്ളത്. എന്റെ നേതാക്കൾ എന്നെ പഠിപ്പിച്ചതും അതാണ്.

ദുരന്ത ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച് മുന്നോട്ട് പോവുക എന്നതായിരുന്നു ആ സമയത്ത് ഞാൻ സ്വീകരിച്ച സമീപനം.
റീ ബിൽഡ് നിലമ്പൂർ പദ്ധതിയിൽ അവർ എന്നെ ഉൾപെടുത്തിയപ്പോൾ അതു സമ്മതിച്ചതും ഈ നയത്തിന്റെ ഭാഗമായിട്ടാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ വികസന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സാധിക്കില്ലല്ലോ.ആളുകളിൽ ആശ്വാസം നൽകുന്ന തരത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നവരുടെ രഷ്ട്രീയ ദുഷ്ടലാക്ക് പ്രവർത്തകർ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരിൽ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക് യു ഡി എഫ് സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാൻ ഒരു മടിയുമില്ല.

എന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നയനിലപാടുകൾക്ക് എതിരായ പരാമർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ, പ്രവർത്തകർക്ക് അതിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജം ഖേദപ്രകടനം നടത്തുകയാണ്. എന്റെ സഹപ്രവർത്തകരുടെ തലകുനിയുന്നതിനു ഞാൻ കാരണമാവില്ല. പ്രിയ പിതാവിന്റെ വഴി പിന്തുടർന്നാണ് ഞാൻ എം.എസ്.എഫിൽ എത്തിയത്. പിന്നീട് ഒരു സാധാരണ സംഘടന പ്രവർത്തകനായി തുടർന്നതിനാൽ എനിക്ക് പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാവും. നിലമ്പൂരിന്റെ വീണ്ടെടുപ്പിനു ഞാൻ എപ്പോഴും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കും എന്നു കൂടി ഉറപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP