Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ പി വർക്കി മിഷൻ ആശുപത്രിക്കുവേണ്ടിയുള്ള ധനസമാഹരണത്തിനു ചില്ലിക്കാശു നൽകില്ല; സഹകരണ ബാങ്കുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള സിപിഐ(എം) നീക്കം പൊളിച്ച് സിപിഐ; ഇടത് മുന്നണിക്കുള്ളിലെ പോരിന് പുതുമാനം

എ പി വർക്കി മിഷൻ ആശുപത്രിക്കുവേണ്ടിയുള്ള ധനസമാഹരണത്തിനു ചില്ലിക്കാശു നൽകില്ല; സഹകരണ ബാങ്കുകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള സിപിഐ(എം) നീക്കം പൊളിച്ച് സിപിഐ; ഇടത് മുന്നണിക്കുള്ളിലെ പോരിന് പുതുമാനം

കൊച്ചി : പ്രവർത്തകരെ ചാക്കിട്ടുപിടിക്കുന്നതിനു പുറമെ ഭരണതലത്തിലും യോജിക്കാനാവാതെ സിപിഐ - സി പി എം പോര് മുറുകുന്നു. സംസ്ഥാനത്തെ എറണാകുളം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ്, കോട്ടയം ജില്ലകളിലാണ് പോര് അനന്തമായി തുടരുന്നത്.

നേരത്തെ ജില്ലകളിൽനിന്നും ആഭ്യന്തര പ്രശ്നത്തെ തുടർന്ന് പ്രവർത്തകർ സി പി എം വിട്ട് സിപിഐയിൽ ചേർന്നിരുന്നു. ഇതിനു മറുപടിയായി സി പി എം പല മേഖലകളിൽനിന്നും സിപിഐ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് സി പി എമ്മിൽ ചേർത്തിരുന്നു. സി പി എം വിട്ട് സിപിഐയിൽ ചേർന്നവരെ സിപിഐ സംസ്ഥാന നേതാക്കളടക്കമുള്ളവർ എത്തി ആഘോഷത്തോടെയാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. ഇത് ഏറെയൊന്നുമല്ല സി പി എമ്മിനെ ചൊടിപ്പിച്ചത്.

പോര് ഇപ്പോൾ രൂക്ഷമായിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. എറണാകുളം ജില്ലയിൽനിന്നും 2000 പ്രവർത്തകരെ ചാക്കിട്ടുപിടിച്ച് കരുത്തു നേടിയ സിപിഐ നേരത്തെ നഷ്ടപ്പെട്ടതും സി പി എം കൈയടക്കിവച്ചതുമായ പാർട്ടി ഓഫീസ് വരെ തിരിച്ചു പിടിക്കാൻ ശ്രമം നടത്തുകയാണ്. ഇതിനു പുറമെ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി ജില്ലാ സെക്രട്ടറിമാർ നേരിട്ടു പ്രസ്താവനായുദ്ധവുമായി എത്തിയിരുന്നു. യു ഡി എഫ് വിട്ട കേരള കോൺഗ്രസിന് സി പി എം പച്ചക്കൊടി കാട്ടിയപ്പോൾ നഖശിഖാന്തം എതിർപ്പുമായി എത്തിയ സിപിഐ നിലപാടിൽ അസംതൃപ്തരായി മാറിയ സംസ്ഥാന നേതൃത്വത്തിന് വീണ്ടും തിരിച്ചടി നൽകിയാണ് സിപിഐ എറണാകുളം ജില്ലയിൽ സി പി എമ്മിനെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തുള്ളത്.

ഏറ്റവും ഒടുവിൽ സി പി എം മുൻ ജില്ലാ സെക്രട്ടറി എ.പി. വർക്കി മിഷൻ ആശുപത്രിക്ക് വേണ്ടിയുള്ള സിപിഎമ്മിന്റെ ധനസമാഹരണ പരിപാടിക്കാണ് സിപിഐ തടയിട്ടത്. കെടുകാര്യസ്ഥതമൂലം അവതാളത്തിലായ സിപിഐ(എം) നിയന്ത്രണത്തിലുള്ള ആശുപത്രിയെ നഷ്ടത്തിൽനിന്നും കരയകയറ്റുന്നതിനായി 10 കോടി രൂപയോളം സമാഹരിക്കാനാണ് സി പി എം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ പദ്ധതിക്കു സിപിഐ പാരപണിയുകയാണെന്നാണ് ആരോപണം. എൽഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്നും ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യ നീക്കം. എന്നാൽ സിപിഐ നിയന്ത്രണത്തിലുള്ള ഒരു സഹകരണ ബാങ്കിൽനിന്നും ചില്ലിക്കാശ് നൽകില്ലെന്നാണ് സിപിഐ പ്രഖ്യാപിച്ചിട്ടുള്ളത്.

ഫണ്ട് ശേഖരണ വിവരം ബാങ്ക് ഡയറക്റ്റർ ബോർഡ് യോഗത്തിൽ അവതരിപ്പിച്ച സി പി എമ്മിന് കനത്ത പ്രഹരം ഏൽപ്പിച്ചാണ് സിപിഐ നിലപാടെടുത്തത്. ജില്ലയിൽ 150 ഓളം സഹകരണ ബാങ്കുകളാണ് എൽഡിഎഫ് നിയന്ത്രണത്തിലുള്ളത്. ഭരണം സിപിഎമ്മിനാണെങ്കിലും മുന്നണി സംവിധാനം അനുസരിച്ച് സിപിഐ അംഗങ്ങളും ഡയറക്റ്റർ ബോർഡിൽ ഭേദപ്പെട്ട നിലയിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ എറണാകുളം ജില്ലയിൽ സിപിഐ- സിപിഐ(എം) ബന്ധം ഭിന്നതയുടെ വക്കിലാണ്. സിപിഐ(എം) വിട്ടവരെ സ്വാഗതം ചെയ്തുകൊണ്ട് സിപിഐ നടത്തുന്ന അംഗത്വ വിതരണ സമ്മേളനങ്ങളെ തുടർന്നുള്ള വിവാദങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള അകലം വർധിപ്പിച്ചത്. ഇതിനിടെയാണ് സിപിഎമ്മിന്റെ അഭിമാനമായ എ.പി. വർക്കി മിഷൻ ആശുപത്രിയുടെ ധനശേഖരണത്തെ സിപിഐ എതിർത്തത്. സിപിഐയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സി പി എം എതിർപ്പ് മറികടന്ന് പണം പിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. സിപിഐ(എം) സംസ്ഥാന നേതൃത്വവും ജില്ലാ കമ്മിറ്റിക്ക് പിന്തുണ അറിയിച്ചുണ്ട്. സംസ്ഥാന നേതൃത്വവും പ്രശ്നത്തിൽ ഇടപെട്ടതോടെ മധ്യ കേരളത്തിലെ സിപിഐ - സിപിഐ(എം) ബന്ധം ഗുരുതരമായി തുടരുകയാണ്. സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. വർക്കിയുടെ ഓർമയ്ക്കായാണ് പിറവം ആരക്കുന്നത്ത്് ആശുപത്രി പണിതത്.

വി എസ്. പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയുടെ ചെയർമാൻപദവി വി.എസിന്റെ വിശ്വസ്തരിൽ ഒരാളായിരുന്ന എസ്. ശർമ എംഎൽഎയ്ക്കായിരുന്നു. എന്നാൽ ജില്ലാ ഭരണം ഔദ്യോഗിക പക്ഷം പിടിച്ചെടുത്തതിനു പിന്നാലെ ശർമയെ ആശുപത്രിയുടെ ഉത്തരവാദിത്വത്തിൽ നിന്നും മാറ്റി. ആശുപത്രിയോട് ചേർന്നുള്ള 30 ഏക്കർ റബർ തോട്ടമാണ് പ്രധാന വരുമാനം. റബർ വില ഇടിഞ്ഞതോടെ ആശുപത്രി കടക്കെണിയിലാകുകയായിരുന്നു. ഈ നഷ്ടം നികത്താനാണ് സഹകരണ ആശുപത്രികൾ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്താൻ സിപിഐ(എം) ലക്ഷ്യമിട്ടത്. ആദ്യഘട്ടത്തിൽ സിപിഐ സഹകരിച്ചിരുന്നുവെങ്കിലും പിന്നീട് എതിർ്പ്പുമായി രംഗത്തെത്തുകയായിരുന്നു. മുന്നണി ബന്ധത്തെ തകർക്കുന്ന നിലപാടുകൾ അവസാനിപ്പിക്കാൻ ഇരുപാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ഇടപെടാത്തത് മറ്റു ഘടകക്ഷികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP