Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല സ്ത്രീപ്രവേശനം: സംഘർഷാവസ്ഥ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; ക്ഷേത്രദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കണം; സന്നിധാനത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ; സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ സുരക്ഷ ഒരുക്കണമെന്നും കേന്ദ്രം

ശബരിമല സ്ത്രീപ്രവേശനം: സംഘർഷാവസ്ഥ തുടരുന്നതിനിടെ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ; ക്ഷേത്രദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കണം; സന്നിധാനത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ; സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ സുരക്ഷ ഒരുക്കണമെന്നും കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സംഘർഷാവസ്ഥ നിൽക്കുന്നതിനിടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. .സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ സമാധാനം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സന്നിധാനത്തു ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ ചുമതല സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം പറയുന്നു. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ക്ഷേത്ര ദർശനം നടത്താമെന്ന സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ സുരക്ഷ ഒരുക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് പിടിഐ റിപ്പോർട്ട് ചെയ്തു. വനിതകൾ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 15നു തന്നെ കേരളത്തിന് നിർദ്ദേശം അയച്ചതെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്തെ ക്രമസമാധാനം നിയന്ത്രവിധേയമാണെന്നും കേരളം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നെങ്കിലും നിലയ്ക്കലിൽ ഉൾപ്പെടെ പ്രതിഷേധം തുടരുകയാണ്.

അതേസമയം,ശബരിമല യുവതീ പ്രവേശന വിഷയത്തിലെ അതിരൂക്ഷമായ സമരത്തിന്റെ പശ്ചാത്തലത്തിൽ, സർക്കാർ നിലപാട് മയപ്പെടുത്തി. ദേവസ്വം ബോർഡ് പുനഃ പരിശോധനാഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി. ആരു റിവ്യൂ ഹർജി നൽകിയാലും സ്വാഗതം ചെയ്യും. ദേവസ്വം ബോർഡിന്റെ നിലപാടിൽ സർക്കാർ ഇടപെടില്ല. ഏതുചർച്ചയ്ക്കും സർക്കാർ സന്നദ്ധമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

പ്രശ്‌നത്തിൽ വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. സമരം നിർത്താൻ എന്തുവിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് എ.പത്മകുമാർ പറഞ്ഞു. സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരം നിർത്തുമോയെന്നും അദ്ദേഹം ചോദിച്ചു. പമ്പയിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇക്കാര്യം ആരാഞ്ഞത്. നിയമപരമായ കാര്യങ്ങൽ നാളെ ചേരുന്ന ബോർഡിന്റെ നിർണായക യോഗത്തിൽ തീരുമാനിക്കും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അതിരൂക്ഷമായ പശ്ചാത്തലിത്തിലാണ് ബോർഡ് യോഗം ചേരുന്നത്.

കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സമവായ ചർച്ച പരാജയപ്പെട്ടെങ്കിലും അന്നുയർന്ന ആവശ്യങ്ങൾ യോഗം പരിഗണിക്കും. ശബരിമല തന്ത്രിമാർക്ക് പുറമേ പന്തളം കൊട്ടാരം, തന്ത്രി സമാജം, യോഗക്ഷേമസഭ, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, എന്നീ സംഘടനകളുടെ പ്രതിനിധികളുമാണ് ദേവസ്വം ബോർഡുമായി ചർച്ച നടത്തിയത്. പുനഃ പരിശോധനാ ഹർജിയെ ചൊല്ലിയാണ് ചർച്ച പരാജയപ്പെട്ടത്. ആവശ്യങ്ങളെല്ലാം 19 ന് ചർച്ച ചെയ്യാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.

പുനഃ പരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ ബോർഡിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. ഹർജിക്കാര്യം ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് എ.പത്മകുമാർ ചൊവ്വാഴ്ച പറഞ്ഞെങ്കിലും ഹർജി നൽകില്ലെന്നാണ് അംഗം കെ.രാഘവൻ പിന്നീട് പ്രതികരിച്ചത്. മറ്റൊരംഗമായ കെ.പി.ശങ്കരദാസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഏതായാലും വെള്ളിയാഴ്ചത്തെ യോഗത്തിൽ നിയമപരമായ കാര്യങ്ങൾ ആലോചിക്കും. റിവ്യൂപെറ്റിഷൻ നിലനിൽക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ ദേവസ്വം ബോർഡ് പുനപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP