Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫേസ്‌ബുക്ക് പോസ്റ്റിലെ വരികൾ 'എന്നെ പ്രകീർത്തിക്കുന്നതാണ്' എന്നു പറഞ്ഞു; പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ പുകഴ്‌ത്തുന്ന വാചകങ്ങൾ അച്ചടിച്ചു വന്നതും ആയുധമാക്കി; ഷട്ടിൽ ടൂർണമെന്റുകളിൽ പോലും ഉദ്ഘാടകനായെത്തി വ്യക്തിപ്രഭാവം ഉയർത്തി; പി ജയരാജനെതിരായ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ 'കുറ്റപത്രത്തിലെ' ആരോപണങ്ങൾ ഇങ്ങനെ; വിഷയം സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത് എം വി ഗോവിന്ദൻ മാസ്റ്റർ; വിമർശിക്കാൻ മുന്നിൽ നിന്നത് കണ്ണൂരിലെ നേതാക്കളും

ഫേസ്‌ബുക്ക് പോസ്റ്റിലെ വരികൾ 'എന്നെ പ്രകീർത്തിക്കുന്നതാണ്' എന്നു പറഞ്ഞു;  പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ പുകഴ്‌ത്തുന്ന വാചകങ്ങൾ അച്ചടിച്ചു വന്നതും ആയുധമാക്കി; ഷട്ടിൽ ടൂർണമെന്റുകളിൽ പോലും ഉദ്ഘാടകനായെത്തി വ്യക്തിപ്രഭാവം ഉയർത്തി; പി ജയരാജനെതിരായ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ 'കുറ്റപത്രത്തിലെ' ആരോപണങ്ങൾ ഇങ്ങനെ;  വിഷയം സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത് എം വി ഗോവിന്ദൻ മാസ്റ്റർ; വിമർശിക്കാൻ മുന്നിൽ നിന്നത് കണ്ണൂരിലെ നേതാക്കളും

അർജുൻ സി വനജ്

കൊച്ചി: കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെയുള്ള സി.പി.എം സംസ്ഥാന സമിതിയുടെ പ്രമേയത്തിലേക്ക് വഴിതെളിച്ചത് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ സംഗീത ആൽബത്തെക്കുറിച്ച് പ്രതിബാധിക്കുന്ന മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയ്ക്ക് ജയരാജൻ ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടിയാണ് സംസ്ഥാന നേതൃത്വത്തെ ഏറെ ചൊടിപ്പിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആദ്യ പാരാഗ്രാഫിൽ ആൽബം താൻ കേട്ടുവെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണ് അതിൽ എന്ന് ജയരാജൻ വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റിൽ ഈ ഫേസ്‌ബുക്ക് പോസ്റ്റാണ് പ്രധാനമായും ചർച്ചയ്ക്ക് വഴിവെച്ചത്. എംവി ഗോവിന്ദൻ മാസ്റ്ററാണ് വിഷയം സെക്രട്ടറിയേറ്റിൽ ആദ്യം അവതരിപ്പിച്ചതെന്നാണ് വിവരം.

സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയ വിഷയത്തിൽ സെക്രട്ടറിയേറ്റിലെ ആരും തന്നെ ജയരാജന്റെ നടപടികളെ ന്യായീകരിക്കാൻ തയ്യാറായില്ല. ഇപി ജയരാജനും ഗോവിന്ദൻ മാസ്റ്ററും അടക്കം മുതിർന്ന സെക്രട്ടറിയേറ്റ് അംഗങ്ങളെല്ലാം, ജയരാജന്റെ നടപടിയെ വിമർശിച്ചു. കണ്ണൂർ ഇതര സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കണ്ണൂരിൽ നിന്നുള്ളവരാണ് വിമർശനങ്ങൾ ഉന്നയിച്ചവരിൽ മുൻപന്തിയിൽ. ശനിയാഴ്ച ചേർന്ന സംസ്ഥാന സമിതിയിൽ ആരും ജയരാജന്റെ പ്രവൃത്തിയെ ന്യായീകരിച്ചില്ലായെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെയാണെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കും എന്ന വികാരഭരിതമായ മറുപടിയാണ് ജയരാജൻ ചർച്ചയിൽ മറുപടി പറഞ്ഞത്.

ജയരാജന് സംസ്ഥാന സമിതി പ്രമേയത്തിലൂടെ നൽകിയ താക്കീത് അദ്ദേഹത്തിന് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ലെന്നാണ്, കണ്ണൂരിലെ പാർട്ടി വൃത്തങ്ങളിൽ നിന്ന ലഭിക്കുന്ന വിവരം. കീഴ് ഘടകങ്ങളിൽ ജയരാജനെതിരെയുള്ള പ്രമേയം റിപ്പോർട്ട് ചെയ്യുന്നതിലൂടെ, അദ്ദേഹം ഇതുവരെ ഉണ്ടാക്കിയെടുത്ത ജനസമ്മിതി താഴുമെന്നും ജയരാജൻ വിരുദ്ധചേരി വിലയിരുത്തുന്നു. എന്നാൽ, ഇക്കാര്യം വിശദീകരിക്കാൻ സി.പി.എം നേതൃത്വം ശരിക്കും പണിപ്പെടേണ്ടി വരുമെന്നത് ഉറപ്പാണ്.

ജയരാജൻ സ്വയം മഹത്വൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും, പാർട്ടിക്ക് അതീതനായി ആരേയും വളരാൻ ആനുവദിക്കില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ പ്രമേയത്തിന്റെ ഉള്ളടക്കം. വ്യക്തമായ രേഖകളോടെയായിരുന്നു ജയരാജനെതിരെയുള്ള സംസ്ഥാന കമ്മിറ്റിയുടെ നീക്കം. ജയരാജൻ അനുകൂലികൾ തയ്യാറാക്കിയ ജീവിത രേഖകളും സംഗീത ആൽബവും സംസ്ഥാന സമിതി ചർച്ചചെയ്തു. ജയരാജനെതിരെയുള്ള നടപടി കണ്ണൂരിലെ മുഴുവൻ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും സംസ്ഥാന സമിതി തീരുമാനമെടുത്തിരുന്നു. അതേസമയം ജീവിത രേഖകൾ തയ്യാറാക്കിയത് താനല്ലെന്നും, കെകെ രാഗേഷ് ആണെന്നും ജയരാജൻ യോഗത്തിൽ പ്രതികരിച്ചു. തുടർന്നാണ് ജയരാജൻ പ്രതിഷേധാർഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

പി ജയരാജനെതിരെയുള്ള ആരോപണങ്ങൾ ഇങ്ങനെ:

* സംഗീത ആൽബവും നൃത്ത ശിൽപ്പം പുറത്തിറക്കി സ്വയം മഹത്വൽക്കരിക്കാൻ ശ്രമിച്ചു. തന്റെ അറിവോടെയാണ് ഈ ആൽബം പുറത്തിറങ്ങിയതെന്നും, തന്നെ പ്രകീർത്തിക്കുന്ന വരികൾ അതിൽ ഉണ്ടെന്നും ജയരാജൻ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിൽ സമ്മതിച്ചു.

* യുഎപിഎ ദുരുപയോഗത്തിനെതിരെ സെപ്റ്റബർ എട്ടിന് ഏരിയ കമ്മിറ്റികൾ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ ജയരാജനെ പുകഴ്‌ത്തുന്ന വാചകങ്ങൾ അച്ചടിച്ചുവന്നു. അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, നേതാവിനെ ജനങ്ങളിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത പദ്ധതിയാണിത്. എന്നതായിരുന്നു കുറിപ്പിന്റെ തുടക്കം.

*നവംബർ ഏഴിന് സംസ്ഥാന സമിതിയുടെ നിയന്ത്രണത്തിലുള്ള ഉദ്ഘാടനം കഴിയാത്ത ഇകെ നയനാർ സ്മാരക അക്കാദമിയിൽ, അനുവാദം വാങ്ങാതെ 30 പ്രവർത്തകരെ സംഘടിപ്പിച്ച് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിക്ക് മുകളിലാണ് ജില്ലാ സെക്രട്ടറിയുടെ സ്ഥാനം എന്ന വിമർശനത്തിന് ഇത് ഇടയാക്കി.

*തലശ്ശേരി ടൗൺ സമ്മേളനത്തിൽ മത്സരം ഉണ്ടാകുന്ന ഘട്ടം എത്തിയപ്പോൾ, വിഭാഗീയത ചൂണ്ടിക്കാട്ടി സമ്മേളനം തന്നെ പിരിച്ചുവിട്ടു. ഈ സമ്മേളനം ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല.

*കണ്ണൂരിലെ മറ്റ് നേതാക്കൾക്കും, കണ്ണൂർ ഇതര നേതാക്കൾക്കും ജില്ലയിലെ പാർട്ടി പരിപാടികളിൽ സ്ഥാനം നൽകുന്നില്ല. ഷട്ടിൽ ടൂർണമെന്റ് മുതൽ ബഹുജന സമ്മേളനങ്ങളിൽപ്പോലും വ്യക്തിപ്രഭാവം ഉയർത്താൻ ശ്രമിച്ചു. വേണ്ടത്ര കൂടിയാലോചനകൾ ജില്ലാ കമ്മിറ്റി വിളിച്ച് ചേർത്ത് നടത്തുന്നില്ല.

ഒക്ടോബർ രണ്ടിന് ജയരാജൻ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പ്:

പുറച്ചേരി ഗ്രമീണ കലാസമിതിയിലെ സഖാക്കൾ ഒരു സംഗീത ആൽബം തയ്യാറാക്കി അതിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുകയുണ്ടായി. അതിന്റെ ഒരു സി.ഡി എനിക്ക് നൽകുകയുമുണ്ടായി. ഈ സംഗീത ആൽബത്തെക്കുറിച്ച് മലയാളത്തിലെ ഒരു പ്രമുഖ പത്രം, സമ്മേളനങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംഗീത ആൽബം തയ്യാറാക്കിയതെന്ന് വാർത്ത നൽകുകയുണ്ടായി. ഈ പാട്ട് ഞാൻ കേട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയ്ക്ക് എന്നെ പ്രകീർത്തിക്കുന്ന വരികളാണതിൽ. പുറച്ചേരി ഗ്രാമീണ കലാസമിതിയുടെ നാട്ടറിവ് പാട്ടുകൾ എത്രയോ വർഷമായി അവതരിപ്പിച്ചുവരാറുണ്ട്. അതിലെ കലാകാരന്മാർ മാസങ്ങൾക്ക് മുൻപ് ഈ ഗാനത്തിന്റെ അവതരണം നടത്തിയിട്ടുണ്ടന്നാണ് മനസ്സിലായത്. ഇപ്പോൾ ആൽബമാക്കി പ്രകാശനം ചെയ്തു. ഇതിനെ പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെടുത്തുന്നത് അവരുടെ അജ്ഞതയാണ് വെളിപ്പെടുത്തുന്നത്..

പാർട്ടി സമ്മേളനങ്ങളിൽ നടക്കുന്നത് വിമർശനത്തെയും സ്വയം വിമർശനത്തെയും അടിസ്ഥാനപ്പെടുത്തി 3 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ പരിശോധനയാണ്. അതിൽ ഓരോ ഘടകത്തിലെയും അംഗങ്ങൾ നടത്തിയ പ്രവർത്തനത്തിലെ മികവിനെപ്പോലെതന്നെ പേരായ്മകളും തെറ്റുകളും പരിശോധിക്കപ്പെടും. ഇത് കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് പോലുള്ള പാർട്ടികൾക്കില്ലാത്ത സവിശേഷതയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഘടക യോഗങ്ങളും സമ്മേളനങ്ങളും വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ്. എങ്കിൽ മാത്രമേ തെറ്റുകൾ തിരുത്തി വിപ്ലവ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ. ചുരുക്കത്തിൽ സമ്മേളനങ്ങളിൽ നടക്കുന്നത് നേതാക്കന്മാരെ പ്രകീർത്തിക്കലല്ല; മറ്റ് പാർട്ടികളുടെ സമ്മേളനങ്ങളിൽ നടക്കുന്നത് ഇതാണ്. ഉയർന്ന ഘടകത്തിലെ നേതാക്കൾ മുതൽ താഴെ ഘടകങ്ങളിലുള്ള പ്രവർത്തകർ വരെ വിമർശിക്കപ്പെടുന്നു എന്നതാണ്. നിരന്തരമായി നടക്കുന്ന ഈ പ്രക്രിയയാണ് പാർട്ടിയെ ശുദ്ധീകരിക്കുന്നത്. അതുകൊണ്ട് പാർട്ടി നേതാക്കളെക്കുറിച്ചുള്ള ഏതെങ്കിലും പ്രസംഗങ്ങളിലെയോ മുദ്രാവാക്യങ്ങളിലെയോ, ഗാനങ്ങളിലെയോ വിശേഷണങ്ങളല്ല പാർട്ടിയെ സ്വാധീനിക്കുന്നത്.

ഞാനുൾപ്പെടെയുള്ള പ്രവർത്തകന്മാർ നടത്തിക്കെണ്ടിരിക്കുന്ന രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലെ പാളിച്ചകൾ ഉൾപ്പെടെയുള്ള കോട്ട നേട്ടങ്ങളാണ് സമ്മേളനങ്ങളിൽ പരിശോധിക്കപ്പെടുന്ന്. അതിനർത്ഥം സി.പി.എം നകത്ത് ഒരു നേതാവും വിമർശനത്തിനതീതനല്ല എന്നാണ്. ഇതാവട്ടെ സമ്മേളനങ്ങൾ നടന്നു കഴിയുന്നതോടെ അവസാനിക്കുന്നതല്ല. അതും ഒരും നിരന്തര പ്രക്രിയയാണ്. ഇങ്ങനെ ഉൾപാർട്ടി ജനാധിപത്യം പൂർണ്ണ തോതിൽ നടപ്പാക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനാവൂ.

അതേസമയം സമ്മേളനങ്ങളിലെ വ്യക്തി ആരാധന വിമർശിക്കുന്നതിനെ കുറിച്ചായിരുന്നു ഫേസ്‌ബുക്ക് പോസ്‌റ്റെന്നാണ് വിഷയത്തിൽ ജയരാജൻ പ്രതികരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ ആദ്യഭാഗം മാത്രം അടർത്തിയെടുത്താണ് ജയരാജനെതിരെ സി.പി.എം വിമർശനം ഉന്നയിച്ചതെന്ന ആരോപണവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP