Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാദങ്ങൾ വിലപ്പോയില്ല; പുനഃസംഘടനയിലുറച്ചു ഹൈക്കമാൻഡ്; രാഹുൽ ഗാന്ധിയുടെ കടുംപിടിത്തത്തിനു വഴങ്ങി രാഷ്ട്രീയകാര്യ സമിതിയിലേക്കു പേരുകൾ നൽകി ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാദങ്ങൾ വിലപ്പോയില്ല; പുനഃസംഘടനയിലുറച്ചു ഹൈക്കമാൻഡ്; രാഹുൽ ഗാന്ധിയുടെ കടുംപിടിത്തത്തിനു വഴങ്ങി രാഷ്ട്രീയകാര്യ സമിതിയിലേക്കു പേരുകൾ നൽകി ഉമ്മൻ ചാണ്ടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽ സുധീരൻ ആഗ്രഹിക്കുന്ന തരത്തിൽ കോൺഗ്രസ് പുനഃസംഘടന നടന്നാൽ ഇപ്പോൾ സംഘടനയിലുള്ള ആധിപത്യം പൂർണമായും നഷ്ടപ്പെടുമെന്നും എ, ഐ ഗ്രൂപ്പുകൾ പൂർണമായും ഇല്ലാതാകുമെന്നുമുള്ള ആശങ്കയുമായി ഡൽഹിയിലെത്തിയ എ ഗ്രൂപ്പ് നേതാവ് ഉമ്മൻ ചാണ്ടിക്കും ഐ ഗ്രൂപ്പ് തലവൻ രമേശ് ചെന്നിത്തലയ്ക്കും തിരിച്ചടി. ആദ്യം പുനഃസംഘടനയും പിന്നീട് സംഘടനാ തിരഞ്ഞെടുപ്പും നടത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കിയ രാഹുൽഗാന്ധി ഇക്കാര്യത്തിൽ സുധീരനൊപ്പം ഉറച്ചുനിന്നതോടെ ഇനി കേരളത്തിൽ കോൺഗ്രസിനകത്ത് ഗ്രൂപ്പുകളി രാഷ്ട്രീയം പതിയെ ഇല്ലാതാകുമെന്ന സാഹചര്യത്തിനാണ് വഴിതുറക്കുന്നത്.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധീരനെ മാറ്റണമെന്ന നിലപാടുമായി ഇരു ഗ്രൂപ്പുകളുടേയും വികാരം ഉമ്മൻ ചാണ്ടിയും സുധീരനും ഹൈക്കമാൻഡിനെ ധരിപ്പിച്ചെങ്കിലും അതല്ല പ്രധാനമെന്നും സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാർട്ടിയുടെ പുനഃസംഘടനയും ശക്തിപ്പെടുത്തലുമാണ് ആദ്യം പരിഗണിക്കേണ്ടതെന്നും രാഹുൽ ധരിപ്പിച്ചതായാണ് സൂചനകൾ. ഇതോടെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തൽക്കാലം ഈ തീരുമാനത്തിന് വഴങ്ങി. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും രാഹുൽഗാന്ധി ഇരു നേതാക്കളെയും ധരിപ്പിച്ചു.

അസംബ്ലി തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയത്തിൽ വിവാദമുണ്ടാക്കിയ മന്ത്രിമാരെ മാറ്റണമെന്ന് സുധീരൻ കടുംപിടിത്തം പിടിച്ചതിന് പിന്നാലെ മന്ത്രിമാരായിരുന്ന അടൂർ പ്രകാശിനും ബാബുവിനും സീറ്റുറപ്പിക്കാൻ ഉമ്മൻ ചാണ്ടി കരുനീക്കം നടത്തിയിരുന്നു. ഇവരെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാലേ ഗുണമുണ്ടാകൂ എന്ന വാദം തിരഞ്ഞെടുപ്പുകാലത്ത് അംഗീകരിച്ചെങ്കിലും കേരളത്തിൽ കോൺഗ്രസിന് അങ്ങനെ ചെയ്താൽ ഉജ്വല ജയമുണ്ടാകുമെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തകർന്നടിഞ്ഞു. ഇതോടെ സുധീരന് ഹൈക്കമാൻഡിനുമുന്നിൽ മേൽക്കൈയായി. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സ്ഥിതിമാറി. ഹൈക്കമാൻഡിനെതിരെപോലും വെല്ലുവിളിയുടെ സ്വരമുയർത്തിയ ഉമ്മൻ ചാണ്ടിക്കും അതിനെ പരോക്ഷമായി അനുകൂലിച്ച് സുധീരന് എതിർപക്ഷത്ത് നിലകൊണ്ട ചെന്നിത്തലയ്ക്കും ഇപ്പോൾ തിരിച്ചടി ലഭിച്ചുതുടങ്ങിയെന്നാണ് ഡൽഹിയിൽ നിന്നുള്ള സൂചനകൾ.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന കർശന നിലപാടുമായാണ് ഇക്കാര്യം ചർച്ചചെയ്യാൻ ഹൈക്കമാൻഡ് ആദ്യം സുധീരനേയും പിന്നാലെ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ഡൽഹിക്ക് വിളിപ്പിച്ചത്. നേതൃത്വത്തിലെ തലമുറമാറ്റം ഉൾപ്പെടെ ഉദ്ദേശിച്ചാണ് ഹൈക്കമാൻഡ് സംഘടനാ തിരഞ്ഞെടുപ്പിന് പച്ചക്കൊടി കാണിക്കുന്നത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞദിവസം എകെ ആന്റണിയും തലമുറമാറ്റമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. യൂത്ത് കോൺഗ്രസിന്റെയും രണ്ടാംതലമുറ നേതാക്കളുടേയും സമ്മർദ്ദം ശക്തമായതും ഹൈക്കമാൻഡിനെ ഈ നിലയിൽത്തന്നെ ചിന്തിക്കാനും സുധീരന്റെ നിലപാടിനൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നതിൽ നിർണായകമായിട്ടുണ്ട്.

കോൺഗ്രസ് ദുർബലമായതോടെയാണ് മാണി യുഡിഎഫ് വിട്ടതെന്ന അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചിട്ടുണ്ട്. ലീഗ് ഉൾപ്പെടെയുള്ള മറ്റ് എല്ലാ ഘടകകക്ഷികളും നടത്തിയ വിമർശനങ്ങളും പരിഗണിച്ചാണ് അടിയന്തിരമായി ഹൈക്കമാൻഡ് കേരളത്തിൽ കോൺഗ്രസിന്റെ ഉടച്ചുവാർക്കലിന് കളമൊരുക്കുന്നത്. പുനഃസംഘടനയ്ക്ക് മുന്നോടിയായി രാഷ്ട്രീയകാര്യസമിതി രൂപീകരിക്കാനും ഇതിൽപ്പോലും മുതിർന്ന നേതാക്കൾക്കും യുവാക്കൾക്കും തുല്യ പ്രാതിനിധ്യം നൽകാനുമാണ് നീക്കം നടക്കുന്നത്. ഗ്രൂപ്പിന് അതീതമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന ഉദ്ദേശത്തോടെ നടക്കുന്ന നീക്കങ്ങളുടെ ചുക്കാൻ പിടിക്കുന്നത് സുധീരൻ തന്നെയായിരിക്കുമെന്ന് ഉറപ്പായതോടെ യുവനിരയിലും ഉണർവുണ്ട്. തിരഞ്ഞെടുപ്പിന് പിന്നാലെ നെയ്യാർ ഡാമിൽ നടന്ന അവലോകന ക്യാമ്പിനുശേഷം സുധീരനെ ഒറ്റപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ ഹൈക്കമാൻഡിന്റെ നിലപാടിൽ ഒരു ചലനവും ഉണ്ടാക്കിട്ടില്ലെന്നാണ് പുതിയ നീക്കങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.

അതേസമയം സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടത്തുന്നതുകൊണ്ട് കാര്യമായ ഗുണമില്ലെന്ന നിലപാടിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉറച്ചുനിൽക്കുകയും ചെയ്തു. പക്ഷേ, ഇതിന് ഹൈക്കമാൻഡ് വഴങ്ങിയിട്ടില്ല. പുനഃസംഘടനാ ചുമതലകൾക്കായി രാഷ്ട്രീയകാര്യസമിതിയുണ്ടാക്കുന്ന കാര്യത്തിൽ തത്വത്തിൽ തീരുമാനമായി. ഇതിൽ എ ഗ്രൂപ്പിൽ നിന്ന് ബെന്നി ബഹനാൻ, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എംഎം ഹസൻ എന്നിവരുടെ പേരുകളാണ് ഉമ്മൻ ചാണ്ടി നിർദ്ദേശിച്ചിട്ടുള്ളത്. പുനഃസംഘടനയ്ക്ക് നേതൃത്വം നൽകാൻ 15 പേരടങ്ങിയ കോർ കമ്മിറ്റിയെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുള്ളത്. നിലവിലുള്ള ജംബോ കമ്മിറ്റികൾ പ്രവർത്തന ക്ഷമമല്ലെന്നും അത് പിരിച്ചുവിട്ട് പുതിയ സമിതികൾ വേണമെന്നുമുള്ള സുധീരന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് നീക്കമെന്നാണ് സൂചനകൾ. ഇതിന് എകെ ആന്റണിയുടേയും കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നികിന്റെയും പൂർണപിന്തുണയുമുണ്ട്.

സുധീരനെ മാറ്റണമെന്ന തങ്ങളുടെ നിർദ്ദേശം തള്ളി സുധീരൻ ആവശ്യപ്പെട്ട പുനഃസംഘടനയെന്ന തീരുമാനം രാഹുൽ ഗാന്ധിയും ഹൈക്കമാൻഡും അടിച്ചേൽപ്പിച്ചതിലെ അതൃപ്തിയാണ് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എ, ഐ ഗ്രൂപ്പ് നേതാക്കൾക്കുമുള്ളത്. അതുകൊണ്ടുതന്നെ പുനഃസംഘടനയോട് ഇരുഗ്രൂപ്പുകൾക്കും യോജിപ്പില്ല. ഹൈക്കമാൻഡ് നിർദ്ദേശത്തോട് സഹകരിക്കാതെ സ്ഥാനാർത്ഥി നിർണയകാലത്തെ പോലെ ഒരു കടുംപിടിത്തത്തിന് ഇപ്പോൾ സാധ്യതയും ഇല്ല. അതിനാൽ തൽക്കാലം ഹൈക്കമാൻഡിന് വഴങ്ങുന്ന നിലപാടാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സ്വീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP