Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവിശ്വാസികളെ തടയുന്ന കൂട്ടത്തിൽ ചിലപ്പോൾ കോൺഗ്രസ്സുകാരുമുണ്ടാവും; ബിജെപി നടത്തുന്ന പോലെ നാമജപ ഘോഷയാത്ര നടത്താൻ ഞങ്ങൾക്ക് കഴിയില്ല; വിശ്വാസികൾക്ക് ഒപ്പം നിൽക്കും എന്ന നിലപാടാണ് പാർട്ടിക്ക്; അവിശ്വാസികളെ തടയുമോ എന്ന ചോദ്യത്തിന് കെ മുരളീധരൻ നൽകിയ മറുപടി ഇങ്ങനെ; പിണറായി വിജയനെ താഴെ ഇറക്കാമെന്ന അമിത്ഷായുടെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും മുരളീധരൻ

അവിശ്വാസികളെ തടയുന്ന കൂട്ടത്തിൽ ചിലപ്പോൾ കോൺഗ്രസ്സുകാരുമുണ്ടാവും; ബിജെപി നടത്തുന്ന പോലെ നാമജപ ഘോഷയാത്ര നടത്താൻ ഞങ്ങൾക്ക് കഴിയില്ല; വിശ്വാസികൾക്ക് ഒപ്പം നിൽക്കും എന്ന നിലപാടാണ് പാർട്ടിക്ക്; അവിശ്വാസികളെ തടയുമോ എന്ന ചോദ്യത്തിന് കെ മുരളീധരൻ നൽകിയ മറുപടി ഇങ്ങനെ; പിണറായി വിജയനെ താഴെ ഇറക്കാമെന്ന അമിത്ഷായുടെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും  മുരളീധരൻ

ആർ പീയൂഷ്

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കാര്യത്തിൽ കോൺഗ്രസ്സ് സർക്കാരിനെതിർ നിലപാട് ആണ് സ്വീകരിച്ചു വന്നത്. എന്ത് വിലകൊടുത്തും വിശ്വാസം സംരക്ഷിക്കുമെന്ന ഉറപ്പാണ് വിശ്വാസികൾക്ക് അവർ നൽകിയത്. അതിനിടയിലാണ് ഇന്ന് കെ മുരളീധരൻ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അവിശ്വാസികളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടിൽ നിന്നും കോൺഗ്രസ്സ് നേതൃത്വം ഒട്ടും പിന്നോട്ടില്ല എന്ന് വ്യക്തമാക്കിയത്. അതിനായി വേണ്ടുന്ന എല്ലാ പ്രതിരോധവും കോൺഗ്രസ്സ് തീർക്കുമെന്നും അറിയിച്ചു. കൂടാതെ അവിശ്വാസികളായവരെ കോൺഗ്രസ്സ് പ്രവർത്തകർ തടയുമെന്നും പറഞ്ഞു. അവിശ്വാസികളായവരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാതെ കോൺഗ്രസ്സ് തടയുമോ എന്ന മറുനാടൻ പ്രതിനിധിയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. വിശ്വാസികൾ തടയുമ്പോൾ കോൺഗ്രസ്സുകാരും ഒപ്പം കാണും. ബിജെപിയെപോലെ നാമജപ ഘോഷയാത്രയൊന്നും കോൺഗ്രസ്സിന് നടത്താൻ കഴിയില്ല. കാരണം ഞങ്ങളുടെത് ഒരു സെക്യുലർ പാർട്ടിയാണ്. അതേ സമയം ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു നിലപാടുണ്ട് എന്നും മുരളീധരൻ പറഞ്ഞു.

ബിജെപിയുടെയും എൽഡിഎഫിന്റെയും നിലപാടുകൾക്കെതിരാണ് കോൺഗ്രസ്സിന്റെ സമരം. വിശ്വാസം സംരക്ഷിക്കുക എന്നത് ശബരിമലയിലെ മാത്രമല്ല എല്ലാ മത വിഭാഗങ്ങളുടെയും വിശ്വാസം സംരക്ഷിക്കുക എന്നതാണ്. ഇതിന്റെ പേരിൽ വർഗ്ഗീയത പടർത്തുന്നവരെ തൂത്തെറിയുക. അതിന്റെ ഭാഗമാണ് പതിനൊന്നാം തീയതി തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ട വരെ എന്റെ നേതൃത്വത്തിൽ നടത്തുന്ന കാൽനട പ്രചരണ യാത്ര. പതിനഞ്ചിന് എത്തുന്ന രീതിയിലാണ് യാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നത്. യാത്ര കഴിയുമ്പോൾ പിണറായി പിടിച്ചകത്തിടുമോ എന്ന കാര്യവും സംശയമാണ്. എന്ത് വന്നാലും അതിൽ നിന്നും പിന്നോട്ടില്ല എന്നും മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെ വലിച്ചു താഴെ ഇടുമെന്നുള്ള അമിത്ഷായുടെ പ്രഖ്യാപനം ഒരിക്കലും നടക്കാൻ പോകുന്നില്ല. അത് ഒരു മലർപൊടിക്കാരന്റെ സ്വപ്നമാണ്. ആർട്ടിക്കിൾ 356 ാം വകുപ്പ് പ്രകാരം ഡിസ്മിസ് ചെയ്യലാണ് ഉദ്ധേശിച്ചതെങ്കിൽ അത് കഴിഞ്ഞാൽ ചില നടപടി ക്രമങ്ങളുണ്ട്. പാർലമെന്റിലെ ഇരു സഭകളുടെയും അംഗീകാരം വേണം. അതേതായാലും നടക്കില്ല. കാരണം കോൺഗ്രസ്സ് പാർട്ടി എടുത്തിട്ടുള്ള നയം കേരളത്തിലെ സർക്കാരിനെ ജനങ്ങൾ തന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ പുറത്താക്കണം. ഡിസ്മിസ് ചെയ്ത് ഒരു രക്തസാക്ഷിയുടെ പരിവേഷം കൊടുക്കുന്നത് നല്ലതല്ല എന്നാണ് പാർട്ടി കരുതുന്നത്. സ്വാഭാവികമായിട്ടും രാജ്യ സഭയിലെ പ്രതിപക്ഷമായ കോൺഗ്രസ്സ് എതിർക്കുമെന്നറിയാം. അതു കൊണ്ടാണ് അമിത്ഷാ പറഞ്ഞത് തമാശയാണെന്ന് പറഞ്ഞത്. ജനങ്ങൾ തന്നെ സർക്കാരിനെ താഴെ ഇറക്കുമെന്നും രണ്ട് വർഷം കഴിയുമ്പോഴുള്ള തിരഞ്ഞെടുപ്പിൽ അത് പ്രാവർത്തികമാവുകയും ചെയ്യും. അതു കൊണ്ട് വെറുതെ വന്ന് കാടടച്ച് വെടിവയ്ക്കുന്ന പരിപാടി അമിത്ഷാ ഇനി നടത്തരുത് എന്നും മുരളീധരൻ അമിത്ഷായ്ക്ക് താക്കീത് നൽകി.

ഡിസംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച കണ്ണൂർ വിമാനതാവളത്തിൽ അമിത്ഷാ പറന്നിറങ്ങിയതിൽ പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും മുരളീധരൻ ആരോപിച്ചു. സാധാരണ വിമാനതാവളം ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് യാത്രക്കാർ വന്നിറങ്ങുന്നതും കയറാറുമുള്ളത്. ഉദ്ഘാടനം ചെയ്യാൻ ഇനിയും ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ എന്തടിസ്ഥാനത്തിലാണ് അമിത്ഷാ കണ്ണൂരിൽ പറന്നിറങ്ങിയത്. ബിജെപി ദേശീയ അദ്ധ്യക്ഷനും രാജ്യ സഭാംഗവുമായ അമിത്ഷായ്ക്ക് അങ്ങനെ പറന്നിറങ്ങാൻ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടോക്കോൾ ഉണ്ടോ? ഉദ്ഘാടനം ചെയ്യും മുൻപ് അടിയന്തിരമായി പറന്നിറങ്ങാൻ കേരളത്തിൽ മറ്റ് വിമാനതാളങ്ങൾ ഇല്ലാത്തപോലെ കണ്ണൂരിൽ തന്നെ പറന്നിറങ്ങിയതിന് പിന്നിൽ ദുരൂഹതയുണ്ട്. കോഴിക്കോട്. കൊച്ചി.തിരുവനന്തപുരം വിമാനതാവളങ്ങൾ ഉള്ളപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ വിമാനം ഇറക്കാൻ പെർമിഷൻ കൊടുത്തത്? സിവിൽ ഏവിയേഷന്റെ നിയന്ത്രണത്തിലാണ് വിമാനങ്ങൾ വന്നിറങ്ങുന്നതും പോകുന്നതും. പക്ഷേ എയർപോർട്ട് സംസ്ഥാന സർക്കാരിന്റെതാണ്. അങ്ങനെ സാങ്കേതികമായിട്ടുള്ള പെർമിഷൻ കൊടുക്കുമ്പോൾ സംസ്ഥാനത്ത് അടിയന്തിര സാഹചര്യമൊന്നും തന്നെ ഇല്ലായിരുന്നു. അതിനാൽ അമിത്ഷാ ഇവിടെ വന്ന് മതവികാരം ഇളക്കി വിട്ടതിൽ സിപിഎമ്മിന് പങ്കുള്ളതായി സംശയിക്കുന്നു എന്നും മുരളീധരൻ ആരോപിച്ചു.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തകർത്ത സംഭവം അപലപനീയമാണ്. സന്ദീപാനന്ദ ഗിരിയെ സംരക്ഷിക്കാൻ സർക്കാർ എന്തുകൊണ്ട് തയാറയില്ലെന്നും മുരളീധരൻ ചോദിച്ചു. സർക്കാരിനെ ജനങ്ങൾ തന്നെ താഴെയിടും. ഓഖി ദുരന്തത്തിലും ഷുഹൈബ് വധത്തിലും ഓടിയെത്താത്ത മുഖ്യമന്ത്രി ആശ്രമത്തിൽ ഓടിയെത്തിയെന്നും മുരളീധരൻ പറഞ്ഞു. ആശ്രമത്തിനെതിരായ അക്രമത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പക്ഷെ ഇത്രക്ക് ഭീഷണിയുള്ള സ്വാമിക്ക് എന്തുകൊണ്ട് ആവശ്യമായ സുരക്ഷ നൽകിയില്ല. പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലൂടെ പിണറായി വിജയൻ സാമൂഹിക പരിഷ്‌കർത്താക്കളുടെ കൂടെ തന്റെ പേരും ചേർക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് നോതാവ് കെ മുരളീധരൻ. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി എന്നിവരുടെ കൂടെ തന്റെ പേരും ചേർക്കാനാണ് പിണറായിയുടെ ശ്രമം. എന്നാൽ പുരാണത്തിലെ രാവണൻ, ദുശ്ശാസനൻ തുടങ്ങിയവരുടെ കൂടിയാണ് പിണറായിയുടെ സ്ഥാനം. ശബരിമലയിൽ നാമജപം നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന അവസ്ഥയാണ്. ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് പോലും പരോൾ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ശബരിമലയിലെ സമരക്കാരെല്ലാം സംഘപരിവാറുകരല്ല. കേരളത്തെ നവോത്ഥാന മുന്നേറ്റത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പങ്കുമില്ല. ക്ഷേത്രങ്ങൾ സർക്കാർ ഓഫീസുകളല്ല. ആചാരങ്ങൾ മുഖ്യമന്ത്രി വിചാരിച്ചാൽ ഇല്ലാതാവില്ല.

ഭക്തർ എത്ര സമയം ക്ഷേത്രത്തിൽ ചിലവഴിക്കണം എന്നത് മുഖ്യമന്ത്രിയല്ല തീരുമാനിക്കേണ്ടത്. മതങ്ങളെ തമ്മിൽ തല്ലിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ് പിണറായി കരുതുന്നതെന്നും മുരളിധരൻ വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടർന്നുണ്ടായ സാഹചര്യങ്ങളും ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ശബരിമല പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയാൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കാൻ തയാറാകണം. നാമജപ പ്രതിഷേധം നടത്തിയ വിശ്വാസികൾക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പൊലീസ് നടപടി തെറ്റാണ്. അക്രമം കാട്ടിയവർക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP