Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ഷേത്രങ്ങളിൽ ആയുധ പരിശീലനം നടത്തിയാൽ അവിടങ്ങളിൽ റെഡ് വോളണ്ടിയർ പരീശീലനം; അമ്പലങ്ങളിലെ ശാഖ തടയാൻ സിപിഐ(എം) മുന്നിട്ടിറങ്ങും; ആർ എസ് എസിനെ കടന്നാക്രമിച്ച് കോടിയേരി ബാലകൃഷ്ണൻ

ക്ഷേത്രങ്ങളിൽ ആയുധ പരിശീലനം നടത്തിയാൽ അവിടങ്ങളിൽ റെഡ് വോളണ്ടിയർ പരീശീലനം; അമ്പലങ്ങളിലെ ശാഖ തടയാൻ സിപിഐ(എം) മുന്നിട്ടിറങ്ങും; ആർ എസ് എസിനെ കടന്നാക്രമിച്ച് കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ക്ഷേത്രങ്ങളിൽ ആർഎസ്എസ് ആയുധ പരിശീലനം നടത്തിയാൽ അവിടങ്ങളിൽ സിപിഐ(എം) റെഡ് വോളണ്ടിയർ പരീശീലനം നടത്താൻ തയ്യാറാകുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക്ഷേത്രങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കും സംഘടനക്കും വിട്ടുകൊടുക്കാതിരിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ(എം) ഒരു വിശ്വാസത്തിനും എതിരല്ല. കുറെക്കാലം ഈ പാർട്ടി മുസ്‌ലിംകൾക്ക് എതിരാണെന്ന് ചിലർ പ്രചരിപ്പിച്ചു. ഇപ്പോൾ ചിലർ പറയുന്നത് സിപിഐ(എം) ഹിന്ദുക്കൾക്ക് എതിരാണെന്നാണ്. ഇതൊന്നും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങൾ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും ദേവസം മന്ത്രി വ്യക്തമാക്കിയിരുന്നു. നാടിന്റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും തകർക്കാൻ ആരെയും അനുവദിക്കില്ല. കർശന നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് കടകംപള്ളി പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവനയെ ആർഎസ് എസ് വിമർശിച്ചിരുന്നു. ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് നിയമവിധേയമായാണെന്ന് ബിജെപിയും പ്രതികരിച്ചു. ഈ വിവാദത്തിന് പുതിയ തലം നൽകുന്നതാണ് കോടിയേരിയുടെ പ്രതികരണം.

ആർ.എസ്.എസിനെ തടയാൻ വിശ്വാസികൾക്കും കഴിയണമെന്നാണ് കോടിയേരി ഇന്ന് പറഞ്ഞത്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് നടത്തുന്ന ആയുധ പരിശീലനം വിശ്വാസികൾക്ക് തടയാൻ കഴിയാത്ത പക്ഷം അവിടെ റെഡ് വളണ്ടിയർമാർ ഇടപെടും. ആർഎസ്എസ് ക്ഷേത്രങ്ങളിലെത്തിയാൽ പള്ളികളിൽ ഐസിസും എത്തും. ദേവസ്വം മന്ത്രിക്കെതിരായ ബിജെപി യുടെ ഉറഞ്ഞുതുള്ളൽ ആർ.എസ്.എസിനെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ആയുധമുപയോഗിച്ചുള്ള ശാഖകൾ തടയാനായി സിപിഐഎം മുന്നിട്ടിറങ്ങിമെന്നും അദ്ദേഹം പറഞ്ഞു. ആയുധ പരിശീലനം നടത്തിയാൽ റെഡ് വൊളന്റീയർമാരും അമ്പലങ്ങളിൽ പരിശീലനം തുടങ്ങുമെന്നും കോടിയേരി പറഞ്ഞു. ദേവസ്വം മന്ത്രിക്ക് എതിരായ ബിജെപിയുടെ പ്രസ്താവന ആർഎസ്എസിന്റെ അംഗീകാരം ലഭിക്കാനാണ്. വിശ്വാസികളാണ് ക്ഷേത്രം ഭരിക്കേണ്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

അമ്പലങ്ങളിൽ ശാഖകൾ തുടർന്നാൽ സിപിഎമ്മിന്റെ റെഡ് വാളണ്ടിയർമാർ തടയും. അമ്പലങ്ങളിൽ ആർഎസ്എസ് നടത്തുന്നത് പോലെ പരിശീലനം നടത്താൻ സിപിഎമ്മിനും കഴിയണം. ഇനിയും ആർഎസ്എസ്. അമ്പലവളപ്പിൽ ശാഖകൾ തുടർന്നാൽ സിപിഐ(എം) അവിടെ റെഡ് വാളണ്ടിയർ പരിശീലനം നടത്തും. അത് ആർക്കും തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിയന്ത്രണത്തിലാക്കാൻ വിശ്വാസികൾ അനുവദിക്കരുത്. ശാഖകൾ തടയാൻ വിശ്വാസികൾ മുന്നോട്ട് വന്നില്ലെങ്കിൽ റെഡ് വാളണ്ടിയർമാർ ഇടപെടുമെന്നുമാണ് കോടിയേരി വിശദീകരിക്കുന്നത്.

ബിജെപി മുൻ സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണനടക്കമുള്ളവരെ സിപിഎമ്മിലേക്കു സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ(എം) ഒരു വിശ്വാസത്തിനും എതിരല്ല. കുറെക്കാലം ഈ പാർട്ടി മുസ്‌ലിംകൾക്ക് എതിരാണെന്ന് ചിലർ പ്രചരിപ്പിച്ചു. ഇപ്പോൾ ചിലർ പറയുന്നത് സിപിഐ(എം) ഹിന്ദുക്കൾക്ക് എതിരാണെന്നാണ്. ഇതൊന്നും വിലപ്പോവില്ല. സർക്കാർ പെൻഷൻ തുക വർധിപ്പിച്ച് കുടിശികകൾ തീർത്തതോടെ പലർക്കും മുത്തശ്ശനോടും മുത്തശ്ശിയോടും സ്‌നേഹം കൂടിയിട്ടുണ്ടെന്നും കൊച്ചുമക്കൾ അവരുടെ കാര്യങ്ങൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. പെൻഷൻ നൽകുന്നതിന് സിപിഐ(എം) പിരിവു നടത്തുന്നുണ്ടെന്നാണ് ആരോപണം. ജില്ലാ സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ നൽകുന്നത്. 13 ജില്ലാ സഹകരണ ബാങ്കും യുഡിഎഫിന്റെ നിയന്ത്രണത്തിലാണ്. എന്നിട്ടാണ് ഈ ആരോപണം. തുക കൊണ്ടുവന്നു തരുന്നതിന് ഒരു ചില്ലിക്കാശു പോലും നൽകേണ്ടതില്ല. വെറും സന്തോഷത്തിന്റെ പേരിലായാലും, അങ്ങനുള്ള പിരിവിനെ പാർട്ടി പ്രോൽസാഹിപ്പിക്കുന്നുമില്ല കോടിയേരി പറഞ്ഞു.

തലസ്ഥാന നഗരിയിൽ കലാപത്തിനുള്ള ഒരുക്കം കൂട്ടുകയാണ് ആർ എസ് എസും സംഘപരിവാർ സംഘടനകളുമെന്ന് തോന്നുന്നുന്നതായി നേരത്തെ കോടിയേരി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. കലാപഭൂമികളിൽ നിന്നും ഊർജ്ജം സംഭരിക്കുന്ന അവരുടെ ഫാഷിസ്റ്റ് രീതിശാസ്ത്രം ഇന്നലെ തിരുവനന്തപുരം നഗരത്തിൽ പ്രയോഗിക്കുകയുണ്ടായി. തിരുവനന്തപുരം നഗരത്തിലെ കാന്തള്ളൂർ, ചെന്തിട്ട, പാറച്ചിറ, തൈക്കാട് പ്രദേശങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആർഎസ്എസ് ബിജെപി അക്രമികൾ അഴിഞ്ഞാടി. ജനങ്ങളെ ഉപദ്രവിച്ചു. വീടുകളും വായനശാലകളും പാർട്ടി ഓഫീസുകളും തകർത്തു.വീട്ടുപകരണങ്ങൾ അടിച്ചുതകർത്തു. കൊള്ളയും കൊള്ളിവെപ്പും നടത്തി. ഒരു വർഗീയ കലാപത്തിന്റെ ഡ്രസ് റിഹേഴ്‌സൽ പോലെ !

സംസ്ഥാനത്ത് പലയിടങ്ങളിലും സംഘപരിവാർ സംഘടനകളുടെ പ്രവർത്തനത്തിൽ മനംമടുത്തവർ വർഗീയ രാഷ്ട്രീയത്തെ ഉപേക്ഷിച്ച് മാനവീകതയുടെ പക്ഷത്തേക്ക് വരികയാണ്. അതിൽ വിറളി പൂണ്ടാണ് ഇത്തരം ആക്രമണങ്ങൾ ആർഎസ്എസ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. എല്ലാ സമാധാന പ്രേമികളും ജനാധിപത്യവിശ്വാസികളും മതനിരപേക്ഷ വാദികളും ഈ ഫാഷിസ്റ്റ് പ്രകോപനത്തെ കരുതിയിരിക്കണം. നാടിനെ കലാപഭൂമിയാക്കി വർഗീയത വിതയ്ക്കുന്ന ആർഎസ്എസ് ബിജെപി പ്രവർത്തന പാരമ്പര്യത്തെ തിരിച്ചറിഞ്ഞ് പ്രതിരോധ ദുർഗങ്ങളാവണമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ശാഖകൾ തടയുമെന്ന കോടിയേരിയുടെ പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP