Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പടക്കുതിരകൾ പിണറായിക്ക് മുമ്പിൽ കിതച്ചു നിന്നപ്പോൾ താക്കോൽ എടുത്തു ബഹുദൂരം ഓടി യുവനേതാക്കൾ; എ-ഐ സമവായ ഗ്രൂപ്പുകളെയെല്ലാം മൂലക്കിരുത്തി എംഎൽഎമാരും എംപിമാരും അടങ്ങിയ യുവാക്കളുടെ മുന്നേറ്റം; അപ്രതീക്ഷിത ഒരുമയിൽ വൈരം മറന്നു ചേർന്നു നിൽക്കുന്നത് മൂന്ന് ഗ്രൂപ്പുകളിലെയും യുവ മുകുളങ്ങൾ തന്നെ; ഒറ്റയാൻ പോരാട്ടം നടത്തി മുന്നേറിയ വി ടി ബൽറാമിന് വമ്പൻ അംഗീകാരം; കൊറോണ പ്രതിസന്ധിയിൽ കോൺഗ്രസിന് ഉണർവ്വു പ്രതീക്ഷയും നൽകി പുതിയ പടക്കുതിരകൾ കുതിക്കുമ്പോൾ

പടക്കുതിരകൾ പിണറായിക്ക് മുമ്പിൽ കിതച്ചു നിന്നപ്പോൾ താക്കോൽ എടുത്തു ബഹുദൂരം ഓടി യുവനേതാക്കൾ; എ-ഐ സമവായ ഗ്രൂപ്പുകളെയെല്ലാം മൂലക്കിരുത്തി എംഎൽഎമാരും എംപിമാരും അടങ്ങിയ യുവാക്കളുടെ മുന്നേറ്റം; അപ്രതീക്ഷിത ഒരുമയിൽ വൈരം മറന്നു ചേർന്നു നിൽക്കുന്നത് മൂന്ന് ഗ്രൂപ്പുകളിലെയും യുവ മുകുളങ്ങൾ തന്നെ; ഒറ്റയാൻ പോരാട്ടം നടത്തി മുന്നേറിയ വി ടി ബൽറാമിന് വമ്പൻ അംഗീകാരം; കൊറോണ പ്രതിസന്ധിയിൽ കോൺഗ്രസിന് ഉണർവ്വു പ്രതീക്ഷയും നൽകി പുതിയ പടക്കുതിരകൾ കുതിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയപാർട്ടി രക്ഷപെടണമെങ്കിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ തലമുതിർന്ന നേതാക്കൾ കസേര വിട്ടൊഴിയാൻ തയ്യാറാകാത്തതു കൊണ്ട് മാത്രം യുവാക്കൾക്ക് അവസരം കുറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാൽ കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാറും എതിരാളികൾ ഇല്ലാത്ത വിധത്തിൽ മുന്നേറുമ്പോൾ അവിടെ പ്രതിരോധം തീർക്കാൻ രംഗത്തുള്ളത് കോൺഗ്രസിന്റെ യുവനേതാക്കളാണ്. ഗ്രൂപ്പുകൾ മറന്ന് പാർട്ടിക്ക് വേണ്ടിയുള്ള നിലനിൽപ്പിന്റെ പാതയിലാണ് ഇവരുടെ യാത്ര. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിയമിതനായ ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലാണ് കാലത്തിന് വേണ്ട മാറ്റം അനുസരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനവുമായി ഒരു പറ്റം യുവ നേതാക്കൾ മുന്നോട്ടു പോകുന്നത്.

കോവിഡ് കാലത്തെ പ്രതിപക്ഷ പ്രവർത്തനം ഏറ്റവും കടുത്ത വിമർശനങ്ങൾ നേരിടുന്ന വേളയിലാണ് യുവനേതാക്കളുടെ രാഷ്ട്രീയ പ്രവർത്തനവും ശ്രദ്ധ നേടുന്നത്. പിണറായി വിജയന്റെ വാർത്താസമ്മേളനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും മുന്നിൽ നിന്നും നയിച്ചു മുഖ്യമന്ത്രി രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കുമ്പോൾ വാഴ്‌ത്തിപ്പാടാൻ സോഷ്യൽ മീഡിയാ വിഭാഗവും ഒപ്പമുണ്ട്. ഇവരെ അതേവിധത്തിൽ പ്രതിരോധിക്കണമെങ്കിൽ അതിന് വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ കെൽപ്പുള്ള സംഘം ഇല്ലെന്ന തിരിച്ചറിവിലാണ് കെപിസിസി യുവനിരയെ ഇതിനായി ചുമതലപ്പെടുത്തിയത്. വി.ഡി.സതീശൻ, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ എന്നിവരെയാണു കോൺഗ്രസ് നിയോഗിച്ചത്. ഇവർ സർക്കാറിന്റെ വീഴ്‌ച്ചകളെ ചൂണ്ടിക്കാട്ടി തന്നെ കോൺഗ്രസ് അണികളിൽ ചലനം ഉണ്ടാക്കി.

പ്രതിപക്ഷ ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ തൽക്കാലം ഗ്രൂപ്പു വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസിലെ മുതർന്ന നേതാക്കൾ. പ്രതിപക്ഷ നേതാവ് സ്പ്രൻക്ലർ പോലുള്ള വിവാദങ്ങൾ ഉയർത്തികൊണ്ടു വന്നപ്പോൾ പിന്തുണയുമായി എത്തിയവരും യൂവ നേതാക്കളായിരുന്നു. നിലവിൽ കെപിസിസി രൂപം കൊടുത്ത സമിതിയിൽ സതീശനും ശബരിയും 'ഐ' ഗ്രൂപ്പിൽ നിന്നും ഉള്ളവരാണ്. ഷാഫി 'എ' വിഭാഗവും ബൽറാം ഇരു ഗ്രൂപ്പിലും പെടാത്തവരുമാണ്. അനിൽ അക്കരയും രമ്യ ഹരിദാസും ഗ്രൂപ്പില്ലാത്തവരുടെ കൂട്ടത്തിലാണ് ഉള്ളത്. ടി എൻ പ്രതാപനാകട്ടെ കൂറ് വി എം സുധീരനോട് ആണ് താനും. ഇവരെല്ലാം കൂടിയാണ് ഇപ്പോൽ പാർട്ടിയുടെ മുഖമായി മാറുന്നത്. ചുരക്കത്തിൽ പറഞ്ഞാൽ കോൺഗ്രസിൽ കോവിഡ് കാലത്ത് ഒരു തലമുറ മാറ്റം നടക്കുന്നതായി വ്യക്തം.

യുവാക്കളായ ഡിസിസി അധ്യക്ഷന്മാരും അവലോകന വിദഗ്ധറും അടക്കമുള്ളവർ ചേർന്നാണ് സൈബർ ലോകത്തം മറ്റും സർക്കാർ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടുന്നത്. പ്രവാസികളുടെ മടക്ക കാര്യത്തിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മടക്കവും വിഷയമാക്കിയുള്ള കോൺഗ്രസ് ആക്രമണത്തിന് ഫലം ലഭിക്കുക തന്നെ ചെയ്തു. പ്രവാസികൾക്ക് ടിക്കറ്റ് എടുത്തു നൽകുന്നതിൽ അടക്കം ഷാഫിയും ബൽറാമും അടക്കമുള്ളവർ വിജയിച്ചു. ഇവർക്കൊപ്പം പ്രതിപക്ഷ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചവരുടെ കൂട്ടിൽ വി ഡി സതീശനും ഉണ്ട്.

ഫേസ്‌ബുക്കിലൂടെ അടക്കം നിരന്തരം ലൈവിൽ വന്നും കാര്യങ്ങൾ അവലോകനം ചെയ്തു കൊണ്ടും പി സി വിഷ്ണുനാഥും ഇവർക്കൊപ്പമുണ്ട്. നിയമസഭാംഗങ്ങളായ തങ്ങളുടെ പ്രവർത്തനത്തെ കെപിസിസിയുമായി യോജിപ്പിക്കാനായി വിഷ്ണുവിനെ നിയോഗിച്ചതിലു ഗ്രൂപ്പു പരിഗനന വന്നില്ല. ഹൈബി ഈഡൻ, റോജി എം.ജോൺ, അൻവർ സാദത്ത്, ടി.സിദ്ദിഖ്, തുടങ്ങിയവരെല്ലാം സർക്കാറിനെ ആക്രമിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ട്. യുഡിഎഫിനുള്ളിൽ മുമ്പ് രൂപം കൊണ്ട ഹരിത എംഎൽഎമാരുടെ കൂടിച്ചേരൽ കൂടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ പേരിൽ കെപിസിസിയുടെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു വി ടി ബൽറാം അടക്കമുള്ളവർ. എന്നാൽ, സിപിഎം സൈബർ ആക്രമണങ്ങളെ നേരിടാൻ ബൽറാമിനെ തന്നെ കളത്തിലിറക്കേണ്ടി വന്നു കെപിസിസി അധ്യക്ഷനും.

നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 'സ്പ്രിൻക്ലർ' ഉയർത്തിയപ്പോൾ ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും ആ പടനീക്കത്തിനു മുന്നിൽനിന്നത് ഈ യുവസംഘമാണ്. ഒരുമിച്ചു നിന്നു പൊരുതിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന പൊതുവികാരം തന്നെയാണു പിന്നിൽ. ഇനി കോൺഗ്രസിനെ നയിക്കേണ്ടതും ഭരണം തിരിച്ചു പിടിക്കേണ്ടതും തങ്ങളുടെ കടമയാണെന്ന തിരിച്ചറിവും യുവ നേതാക്കൾക്കുണ്ട്. അതേസമയം ശശി തരൂരിന്റെ രാഷ്ട്രീയ പ്രവർത്തനം ഇതിൽ നിന്നും വ്യത്യസ്തമാണ്. അദ്ദേഹം തന്റെ പോസിറ്റീവ് രാഷ്ട്രീയ ശൈലിയുമായാണ് മുന്നോട്ടു പോകുന്നത്. കേരളത്തിന്റെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനിക്കുകയും ചെയ്യുന്നു.

അടുത്തകാലത്തായി കോൺഗ്രസ് യുവനിരയ്ക്ക് ദേശീയ തലത്തിൽ അടക്കം കൂടുതൽ അവസരം കൊടുത്തിരുന്നു. ഘട്ടങ്ങളായിട്ടാണ് എല്ലാ പാർട്ടികളിലും പുതിയ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഘടകങ്ങൾ രൂപീകരിച്ചിട്ടുള്ളത്. എല്ലാ പാർട്ടികൾക്കും കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ തുടങ്ങി ഏത് ഗണത്തിൽപ്പെട്ടവരെയും കൂടെ നിർത്താൻ സംഘടനാ സംവിധാനമുണ്ട്. എന്നാൽ രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസിന്റെ പോരായ്മ ഇവിടെയായിരുന്നു. കുട്ടികളെ പാർട്ടിയുമായി അടുപ്പിക്കാനോ കുട്ടികൾക്ക് വേണ്ട രാഷ്ട്രീയ-വിനോദങ്ങൾ പ്രോൽസാഹിപ്പിക്കാനോ പ്രത്യേക വിഭാഗം കോൺഗ്രസിനില്ല. ഈ വിടവ് നികത്താൻ ദേശീയ നേതൃത്വം തീരുമാനിച്ചു. പത്ത് മുതൽ 17 വരെ വയസുള്ള കുട്ടികൾക്ക് വേണ്ടിയാണ് പുതിയ സംഘടന കോൺഗ്രസ് രൂപീകരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. കേരളമാണ് ദേശീയ നേതൃത്വത്തിന് മാതൃകയായി ചൂണ്ടിക്കാട്ടിയത്.

അതേസമയം കോവിഡ് കാലത്തെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ മുന്നോട്ടു പോകണം എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വേണ്ടി ഇന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും കെപിസിസി ഭാരവാഹികളുടെ ചുമതല നിശ്ചയിക്കലും ഈ അജണ്ടയിൽ പെടും. കേന്ദ്രനേതൃത്വത്തിന് മുല്ലപ്പള്ളി പരാതിയും നൽകിയിരുന്നു. എന്നാൽ, മുതിർന്ന നേതാക്കൾ തമ്മിൽ നടന്ന കൂടിയാലോചനകളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുവീഴ്ചക്ക് തയാറായതോടെയാണ് നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സമിതി യോഗം ചേരുന്നത്. മുതിർന്ന അംഗങ്ങൾ മാത്രമുള്ള സമിതിയിൽ അതിന്റെ ഗൗരവത്തിന് നിരക്കാത്ത സമീപനം അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന ഉപാധിയോടെയാണ് മുല്ലപ്പള്ളി നിലപാട് മയപ്പെടുത്തിയത്. നാളെ രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം.

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും. കെപിസിസി ഭാരവാഹികൾ ചുമതലയേറ്റ് മൂന്നുമാസമായിട്ടും അവരുടെ ചുമതലകൾ വിഭജിച്ച് നൽകിയിട്ടില്ല. ഇക്കാര്യവും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം കലർത്തുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആക്രമണത്തിനും യോഗം രൂപം നൽകിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP