Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം പി വീരേന്ദ്രകുമാറിൽ എന്തെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ അവശേഷിക്കുന്നുണ്ടോ? മാതൃഭുമി ബുക്‌സിനോട് വീരൻ പങ്കുവെച്ച പാർട്ടിസങ്കൽപ്പം സോഷ്യലിസ്റ്റുകളുടെ ആദർശ കൃത്യതയും കമ്മ്യുണിസ്റ്റുകളുടെ സംഘടന വ്യക്തതയും കൂടിച്ചേർന്നത്; പുതിയ നീക്കത്തിലെ ശ്രമം സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുണ്ടാക്കാനെന്ന് സൂചന; പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ നേതാവ്

എം പി വീരേന്ദ്രകുമാറിൽ എന്തെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങൾ അവശേഷിക്കുന്നുണ്ടോ? മാതൃഭുമി ബുക്‌സിനോട് വീരൻ പങ്കുവെച്ച പാർട്ടിസങ്കൽപ്പം സോഷ്യലിസ്റ്റുകളുടെ ആദർശ കൃത്യതയും കമ്മ്യുണിസ്റ്റുകളുടെ സംഘടന വ്യക്തതയും കൂടിച്ചേർന്നത്; പുതിയ നീക്കത്തിലെ ശ്രമം സോഷ്യലിസ്റ്റ് കമ്മ്യുണിസ്റ്റ് പാർട്ടിയുണ്ടാക്കാനെന്ന് സൂചന; പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സോഷ്യലിസ്റ്റ് ആശയ സംഘട്ടനങ്ങളുടെ ഭാഗമായി എംപി. സ്ഥാനം രാജിവച്ചുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അഗ്‌നിശുദ്ധി വരുത്താൻ ശ്രമിച്ച എംപി. വീരേന്ദ്രകുമാറിന് ഒരു മുഴം മുമ്പെറിഞ്ഞുകൊണ്ട് നിതീഷ് കുമാർ ബിജെപി. പാളയത്തിൽ നിലയുറപ്പിച്ചു. എംപി. വീരേന്ദ്രകുമാർ രാജിക്കത്ത് എഴുതുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി. തൃശൂരിൽ നിന്നുള്ള എ.എസ്. രാധാകൃഷ്ണനെ തലസ്ഥാനത്ത് വാഴിച്ചുകൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനം പതിവുതെറ്റിക്കാതെ ചരിത്രം ആവർത്തിച്ചു. ഇനി എംപി. വീരേന്ദ്രകുമാർ പുതിയ സോഷ്യലിസ്റ്റ് പാർട്ടി ഉണ്ടാക്കുമോ? വീരേന്ദ്രകുമാറിന്റെ മനസ്സിൽ പുതിയ സോഷ്യലിസ്റ്റ് പാർട്ടി സങ്കൽപ്പമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും വീരേന്ദ്രകുമാർ ഇനി ഇടത്തോട്ടോ വലത്തോട്ടോ?

2014 ൽ മാതൃഭുമി ബുക്‌സ് പ്രസിദ്ധീകരിച്ച ആദ്യകാല സോഷ്യലിസ്റ്റായ പ്രൊഫസർ എൻ.കെ. ശേഷന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ എംപി. വീരേന്ദ്രകുമാറിന്റെ പുതിയ സോഷ്യലിസ്റ്റ് പാർട്ടി സങ്കൽപ്പത്തെ കുറിച്ച് പറയുന്നുണ്ട്. ആ സോഷ്യലിസ്റ്റ് സങ്കല്പം ഇപ്പോൾ യാഥാർത്ഥ്യമാവുമോ? ഡിസംബർ 17 നു ചേരുന്ന സംസ്ഥാന സമിതിയിൽ പുതിയ സോഷ്യലിസ്റ്റ് പാർട്ടി പിറക്കുമോ? സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഇതൊന്നും പുത്തരിയല്ല.

ആ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന തനിയാവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത് . 1948 ൽ കോൺഗ്രസ് പിളർന്ന് ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ തുടങ്ങി ഇങ്ങേയറ്റത്ത് ജോർജ്ജ് ഫെർണാണ്ടസിന്റെ കാർമികത്വത്തിൽ രൂപം കൊണ്ട ജെ.ഡി.യു. വരെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനം ഒരു പക്ഷത്തും നിലയുറപ്പിക്കാതെ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ് ഇന്നും.

എക്കാലത്തും സോഷ്യലിസ്റ്റുകൾ ആശയത്തെയും ആദർശത്തെയും, തെളിമയോടെയും വ്യക്തതയോടെയും തീക്ഷ്ണതയോടെയും മുറുകെ പിടിച്ചിരുന്നു. എംപി. വീരേന്ദ്രകുമാറിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആദർശ പരമായ കൃത്യത (Ideological Sharpness)ഉണ്ടായിരുന്നു ആ പ്രസ്ഥാനത്തിന്. എന്നാൽ നിർഭാഗ്യവശാൽ സംഘടനാപരമായ വ്യക്തത (Organizational Clarity)ആ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നില്ലെന്നും വീരേന്ദ്രകുമാർ പറയുന്നുണ്ട്. അതുകൊണ്ടാണ് ആ പ്രസ്ഥാനം ഇന്നും വളർന്നും പിളർന്നും തളർന്നും അതിന്റെ ദുരന്തയാത്ര നടത്തുന്നത്. രാജിയെ കുറിച്ച് എംപി. വീരേന്ദ്രകുമാറിന് എക്കാലത്തും വ്യക്തമായ കാഴ്‌ച്ചപ്പാടുകളുണ്ടായിരുന്നു.

1987 ൽ വനംമന്ത്രി ആയിരുന്ന കാലത്തെ തന്റെ രാജിയെക്കുറിച്ച് എംപി. വീരേന്ദ്രകുമാർ ഇങ്ങനെ പറയുന്നു.:- 'ഞാൻ 1987 ൽ വനംമന്ത്രി ആയിരുന്ന കാലത്ത് രാജി വക്കുകയായിരുന്നു. എന്നെ രാജിയിലേക്ക് നയിച്ചത് ആദർശപരമായ സംഘട്ടനങ്ങളിൽ നിന്ന് രൂപം കൊണ്ട സ്ഥാപിത-രാഷ്ട്രീയ താത്പര്യങ്ങളുടെ സംഘട്ടനങ്ങളായിരുന്നു. പരിസ്ഥിതിയുടെയും വന സംരക്ഷണത്തിന്റെയും ഭാഗമായി മരംമുറിക്കരുതെന്ന എന്റെ ആദർശാധിഷ്ടിതമായ നയമാണ് സ്ഥാപിത താത്പര്യങ്ങളായും രാഷ്ട്രീയ ന്യായങ്ങളായും വളർന്ന് എന്റെ രാജിയിൽ അവസാനിച്ചത്. അന്ന് രാഷ്ട്രീയം കുറേക്കൂടി സീരിയസ്സായിരുന്നു. അന്നൊക്കെ പ്രശ്‌നാധിഷ്ടിത രാഷ്ട്രീയ ചർച്ചകൾ (കൗൈലയമലെറ ഉശരൗശൈീി)െനടന്നിരുന്ന കാലമായിരുന്നു. ഞങ്ങളൊന്നും കൊമ്പ്രോമൈസ് ചെയ്തിരുന്നില്ല.' (കടപ്പാട്: ശേഷം ശേഷൻ: മാതൃഭുമി ബുക്‌സ്: തൃശൂർ.2014.)

ഈയൊരു ആദർശ പരമായ വീക്ഷണം എംപി. വീരേന്ദ്രകുമാറിന് ഉള്ളതുകൊണ്ടാണ് ഇപ്പോൾ യാതൊരുവിധ കൊമ്പ്രോമൈസിനും തയ്യാറാവാതെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ ധാർമ്മിക മൂല്യ ശോഷണത്തെ തുടർന്ന് എംപി. സ്ഥാനം രാജിവക്കാൻ തയ്യാറായത്. ആദർശം ജയിക്കരുതെന്ന നിർബന്ധമുള്ളതുകൊണ്ടും പ്രസ്ഥാനത്തിന്റെ കൂടപ്പിറപ്പായ വിഘടിത പ്രവണത ജയിക്കണമെന്നുള്ളതുകൊണ്ടുമാണ് നിതീഷ് കുമാർ അദ്ദേഹത്തെ ജെ.ഡി.യു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. എന്തായാലും പുറത്തുവന്ന എംപി. വീരേന്ദ്രകുമാർ എന്തു തീരുമാനം എടുക്കുമെന്നത് ദേശീയ രാഷ്ട്രീയത്തിലെന്നപോലെ കേരള രാഷ്ട്രീയത്തിലും പ്രസക്തമായ കാര്യമാണ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ സൂക്ഷ്മമായി പഠിക്കുമ്പോൾ മനസ്സിലാവുന്നത് ഇപ്പോഴത്തെ കേന്ദ്രത്തിലെ എൻ.ഡി.എ. പ്ലാറ്റ് ഫോമിനോ സംസ്ഥാനത്തെ യു.ഡി.എഫ്. പ്ലാറ്റ് ഫോമിനോ എംപി. വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ വീക്ഷണത്തെ സ്വീകരിക്കാനാവില്ല. അപ്പോൾ പിന്നെ ബാക്കിയുള്ള ഏക പോംവഴി ജെ.ഡി. എസിനെ. പുനരുജ്ജീവിപ്പിക്കുക അല്ലെങ്കിൽ പുതിയൊരു സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം കൊടുക്കുകയാണ്.

പുതിയൊരു സോഷ്യലിസ്റ്റ് പാർട്ടിയെ കുറിച്ച് എംപി. വീരേന്ദ്രകുമാറിന് വ്യക്തമായ സങ്കല്പങ്ങളുണ്ട്. അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ പുതിയൊരു പാർട്ടിയെ വീരേന്ദ്രകുമാർ വിഭാവനം ചെയ്തതിങ്ങനെ:- 'അടിയന്തിരാവസ്ഥയെപോലെ ഒരു രാഷ്ട്രീയ സാഹചര്യം അന്ന് ആരും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് അതിന്റെ പ്രതിരോധനിരയിൽ നിലകൊണ്ട സോഷ്യലിസ്റ്റുകൾ ഒരു രാഷ്ട്രീയ തയ്യാറെടുപ്പിലുമായിരുന്നില്ല. പിന്നെ സംഘടനാപരമായും ആദർശ സമന്വയപരമായും അന്ന് സോഷ്യലിസ്റ്റുകൾ മ:നശാസ്ത്രപരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയിലുമായിരുന്നു. ആദർശപരമായ തീക്ഷ്ണത (Ideological Sharpness) ഉണ്ടാവുകയും സംഘടനാപരമായ വ്യക്തത (Organizational Clarity) ഇല്ലാതാവുകയും തന്മൂലം പ്രസ്ഥാനത്തിൽ അരാജകത്വം (Anarchy) നിലകൊള്ളുകയും ചെയ്തിരുന്ന കാലമായിരുന്നു അത്.

സോഷ്യലിസ്റ്റുകൾ അന്ന് രൂപം കൊടുത്ത സപ്തവിപ്ലവം എന്നറിയപ്പെട്ടിരുന്ന സപ്ത സമത്വ സിദ്ധാന്തത്തെ (Seven Equality Principles) അടിസ്ഥാനപ്പെടുത്തി ഞങ്ങൾ സെറ്റ് ചെയ്ത ദേശീയ അജണ്ട ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചതായിരുന്നു. വർഗ്ഗ സമത്വം, വർണ്ണ സമത്വം, ഭാഷാ സമത്വം, ലിംഗ സമത്വം, മേഖലാ സമത്വം, രാഷ്ട്ര സമത്വം, അവസര സമത്വം എന്നിവയായിരുന്നു ഞങ്ങൾ സിദ്ധാന്തവൽക്കരിച്ച സപ്ത സമത്വങ്ങൾ. സോഷ്യലിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി കമ്മ്യുണിസ്റ്റുകളിൽ സംഘടനാപരമായ വ്യക്തത (Organizational Clarity)ഉണ്ടാവുകയും ആദർശപരമായ തീക്ഷ്ണത (Ideological Sharpness) ഇല്ലാതാവുകയും ചെയ്തു. അതുകൊണ്ട് ഞങ്ങൾ

അന്ന് പറയാറുണ്ടായിരുന്നു, കമ്മ്യുണിസ്റ്റുകളുടെ സംഘടനാപരമായ വ്യക്തതയും (Organizational Clarity)സോഷ്യലിസ്റ്റുകളുടെ ആദർശപരമായ തീക്ഷ്ണതയും (Ideological Sharpness)കൂടിച്ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ടിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറുമായിരുന്നു എന്ന്. ഈയൊരു സോഷ്യലിസ്റ്റ് പശ്ചാത്തലത്തിലാണ് ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും അന്ന് വിലയിരുത്തപ്പെട്ടത്. ജയപ്രകാശ് നാരായൺ ഗാന്ധിയനെക്കാൾ കൂടുതൽ മാർക്‌സിസ്റ്റ് ആയിരുന്നു ( Jayaprakaash Naraayan is more a Marxian than a Gandhian). മൊറാർജി പക്ഷെ അങ്ങനെ ആയിരുന്നില്ല. മൊറാർജി ഒരു ശുദ്ധ ഗാന്ധിയനായിരുന്നു (Morarji is a true Gandhian).സോഷ്യലിസ്റ്റുകളുടെ രാഷ്ട്രീയ പ്രശ്‌നവും അതായിരുന്നു. അവിടെ ഓരോ വ്യക്തിയും പ്രസ്ഥാനത്തിന്റെ വിഘടിത രൂപങ്ങളായി പ്രതിഷ്ടിക്കപ്പെട്ടിരുന്നു. ' (കടപ്പാട്: ശേഷം ശേഷൻ: മാതൃഭുമി ബുക്‌സ്: തൃശൂർ.2014.)

നിലവിലുള്ള സംഘാടനം വച്ചുകൊണ്ട് പുതിയൊരു പാർട്ടി രൂപപ്പെടുത്തിയെടുക്കുക ദുഷ്‌കരമായിരിക്കുമെങ്കിലും വീരേന്ദ്രകുമാർ വിഭാവനം ചെയ്യുന്ന തരത്തിലുള്ള കമ്മ്യുണിസ്റ്റുകളുടെ സംഘടനാപരമായ വ്യക്തതയും (Organizational Clarity)സോഷ്യലിസ്റ്റുകളുടെ ആദർശപരമായ തീക്ഷ്ണതയും (Ideological Sharpness)കൂടിച്ചേർന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുത്താൽ അത് തീർച്ചയായും ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുതന്നെ നമുക്ക് പറയേണ്ടിവരും. അല്ലെങ്കിൽ പിന്നെ ജെ.ഡി. എസിനെ. പുതിയ പ്രസ്ഥാനത്തിലേക്ക് പുനരുജ്ജീവിപ്പിക്കുക മാത്രമായിരിക്കും കരണീയം. അതിനുശേഷം മാത്രമായിരിക്കും മുന്നണി പ്ലാറ്റ് ഫോമുകളുടെ തെരഞ്ഞെടുപ്പ്.

ഇന്ത്യയുടെ മതേതരത്വം അപകടപ്പെടുത്തിക്കൊണ്ടുള്ള ഫാഷിസ്റ്റ് മേധാവിത്തം പുലർത്തുന്ന എൻ.ഡി.എ.യെ ഉൾകൊള്ളാൻ വീരേന്ദ്രകുമാറിനാവുമോ? ഇന്ത്യാചരിത്രത്തിന് അടിയന്തിരാവസ്ഥയിലൂടെ തീരാകളങ്കം ചാർത്തിയ യു.പി.എ.യെ ഉൾക്കൊള്ളാൻ അടിയന്തിരാവസ്ഥാ കാലത്തെ മുൻനിര പ്രതിരോധം തീർത്ത വീരേന്ദ്രകുമാറിനാവുമോ? പിന്നെ അവശേഷിക്കുന്ന ഒരേയൊരു വഴിയെ ഉള്ളൂ. ഇടത്തോട്ടുള്ള വഴി. കോഴിക്കോട് സീറ്റിനെ ചുറ്റിപ്പറ്റിയുള്ള ആത്മ സംഘർഷങ്ങൾ പരസ്പരം വിലയിരുത്തപ്പെട്ട സാഹചര്യത്തിൽ പഴയ ഇടതുപക്ഷ കൺവീനർക്ക് ഇടത്തോട്ടുള്ള വഴിയായിരിക്കാം ഒരുപക്ഷെ അഭികാമ്യവും സുരക്ഷിതവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP