Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാലപ്പുഴയിൽ ചെന്നിത്തല ഉടക്കിയപ്പോൾ ഉമ്മൻ ചാണ്ടി തിരുത്തി; അരുവിക്കരയിൽ സഹകരണത്തിനില്ലെന്ന ഭീഷണി ഏറ്റു; ഐ ഗ്രൂപ്പ് നേതാവ് പ്രതിയായ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയും സമ്മതിച്ചു; ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ ഗ്രൂപ്പ് പോരിൽ വിജയം നേടിയ ആവേശത്തിൽ ആഭ്യന്തരമന്ത്രി; എതിർപ്പുമായി സിപി നായർ

മലയാലപ്പുഴയിൽ ചെന്നിത്തല ഉടക്കിയപ്പോൾ  ഉമ്മൻ ചാണ്ടി തിരുത്തി; അരുവിക്കരയിൽ സഹകരണത്തിനില്ലെന്ന ഭീഷണി ഏറ്റു; ഐ ഗ്രൂപ്പ് നേതാവ് പ്രതിയായ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രിയും സമ്മതിച്ചു; ഉപതെരഞ്ഞെടുപ്പിനിടെ ഉണ്ടായ ഗ്രൂപ്പ് പോരിൽ വിജയം നേടിയ ആവേശത്തിൽ ആഭ്യന്തരമന്ത്രി; എതിർപ്പുമായി സിപി നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് കാലത്ത് മലയാലപ്പുഴ വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ള തമ്മിലടി രൂക്ഷമാകുന്നു. കേസ് പിൻവലിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിന്റേത് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരസ്യമായി പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. തന്നെ ഒറ്റപ്പെടുത്തിയതിനെതിരെ രമേശ് ചെന്നിത്തല പരസ്യമായി രംഗത്ത് വന്നു. തന്റെ ഇമേജിനെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നാണ് ആഭ്യന്തര മന്ത്രി ഉന്നയിച്ചത്. ഇതോടെ അരുവിക്കര തെരഞ്ഞെടുപ്പിൽ താൻ സജീവമാകില്ലെന്നും വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് ജയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ഇതോടെ എ ഗ്രൂപ്പ് വെട്ടിലായി. പ്രശ്‌ന പരിഹാരത്തിനായി മുഖ്യമന്ത്രി തന്നെ മുൻ കൈയെടുത്തു. അങ്ങനെ തിരുത്തലും വന്നു. മലയാലപ്പുഴ കേസ് പിൻവലിക്കാൻ തീരുമാനം എടുത്തത് താനും ആഭ്യന്തര മന്ത്രിയും ചേർന്നാണെന്ന് മുഖ്യമന്ത്രി തന്നെ തിരുത്തലും നൽകി. ഇതോടെ ഈ പ്രശ്‌നം അവസാനിക്കുമെന്നാണ് എ ഗ്രൂപ്പിന്റെ പ്രതീക്ഷ.

മലയാലപ്പുഴ കേസ് പിൻവലിച്ചത് ആഭ്യന്തര വകുപ്പാണെന്നും തീരുമാനം കോടതി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതോടെ സകല മാദ്ധ്യമങ്ങളും മലയാലപ്പുഴ വിഷയം ഏറ്റെടുത്തു. റവന്യൂ മന്ത്രിയും ഐ ഗ്രൂപ്പ് നേതാവുമായ അടൂർ പ്രകാശിന് വേണ്ടി ചെന്നിത്തല കേസ് പിൻവലിച്ചതാണെന്നും വിലയിരുത്തൽ വന്നു. ഐ ഗ്രൂപ്പുകാരനായ പ്രതിയെ രക്ഷിക്കാനുള്ള തന്ത്രമായും വിലയിരുത്തി. മുൻ ചീഫ് സെക്രട്ടറിയായ സിപി നായരെ കൊല്ലാൻ ശ്രമിച്ച കേസ് പിൻവലിച്ചത് ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലും അവമതിപ്പുണ്ടാക്കി. കെപിസിസി അധ്യക്ഷൻ സുധീരനും വിമർശനവുമായെത്തി. വധശ്രമക്കേസുകൾ പിൻവലിക്കരുതെന്ന കെപിസിസി മാനദണ്ഡം അട്ടിമറിക്കപ്പെട്ടെന്ന് സുധീരനും പറഞ്ഞു. ഇതോടെ മലയാലപ്പുഴയിൽ ഐ ഗ്രൂപ്പിനെതിരെ നീക്കം സജീവമാകുന്നുവെന്ന വിലയിരുത്തൽ വന്നു. ഇതോടെ ശക്തമായി തന്നെ രമേശ് ചെന്നിത്തല പ്രതികരിച്ചു. ആഭ്യന്തരവകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കാത്തതിനാൽ അരുവിക്കരയിൽ യോജിപ്പ് വേണ്ടെന്ന സൂചനയും നൽകി.

ബാർ കോഴയിൽ എ ഗ്രൂപ്പ് നേതാക്കളെ കേസിൽ കുടുക്കാൻ ആഭ്യന്തര മന്ത്രി ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമാണ്. ചെന്നിത്തലയും പിസി ജോർജും അടൂർ പ്രകാശുമാണ് തിരക്കഥ രചിച്ചതെന്ന പരാതി കെഎം മാണിക്കുമുണ്ട്. മുഖ്യമന്ത്രിക്ക് മുകളിൽ പ്രതിച്ഛായ ഉയർത്താൻ ചെന്നിത്തല ബോധപൂർവ്വം ശ്രമിക്കുന്നതായി എ ഗ്രൂപ്പ് പരാതി ഉന്നയിച്ചിട്ടുമുണ്ട്. എംജി കോളേജ് കേസ് പിൻവലിക്കൽ ഉൾപ്പെടെ പലതും പുറത്തുവന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. ഇതിന് പ്രതികാരമായാണ് ഉമ്മൻ ചാണ്ടി മലയാലപ്പുഴക്കേസിൽ ആഭ്യന്തരമന്ത്രിയെ തള്ളിപ്പറഞ്ഞതെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. അതുകൊണ്ട് കൂടിയാണ് നിലപാട് കടുപ്പിക്കാൻ ചെന്നിത്തല തയ്യാറായത്. അരുവിക്കരയിൽ ഒരുമിക്കേണ്ട സാഹചര്യമുള്ളതിനാൽ മുഖ്യമന്ത്രി വഴങ്ങുകയായിരുന്നു.

ജി കാർത്തികേയന്റെ മരണത്തോടെ ഒഴിവു വന്ന അരുവിക്കരയിൽ ഐ ഗ്രൂപ്പിന്റെ കെ മോഹൻ കുമാർ സ്ഥാനാർത്ഥിയാകാൻ മോഹിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മീഷൻ അംഗമാക്കി മാറ്റി മോഹൻകുമാറിനെ ഒഴിവാക്കി. അതിന് ശേഷം മുഖ്യമന്ത്രി തന്നെ കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി. കാർത്തികേയനോടുള്ള വ്യക്തിപരമായ അടുപ്പം കാരണം അതിനേയും ചെന്നിത്തല അംഗീകരിച്ചു. പിന്നീട് എം ടി സുലേഖ മത്സരിക്കുന്നില്ലെന്ന് നിലപാട് എടുത്തതോടെ ശബരിനാഥനിലേക്ക് കാര്യങ്ങളെത്തി. സുലേഖയ്ക്ക് താൽപ്പര്യമില്ലെങ്കിൽ മറ്റൊരു കോൺഗ്രസ് നേതാവ് മത്സരിച്ചാൽ മതിയെന്ന നിലപാട് ഐ ഗ്രൂപ്പിലെ ഭൂരിഭാഗത്തിനും ഉണ്ടായിരുന്നു. എന്നാൽ ഐ ഗ്രൂപ്പിന് അവസരം നിഷേധിക്കാനായി ശബരിനാഥനെ മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയെന്നാണഅ ഐ ഗ്രൂപ്പിന്റെ പക്ഷം. പരസ്യമായി തന്നെ കെ എസ് യു പോലുള്ള സംഘടനകൾ പ്രതിഷേധിച്ചു. ഇതിനെയെല്ലാം മയപ്പെടുത്തി അരുവിക്കരയിൽ ഒറ്റക്കെട്ടായി പ്രചരണത്തിൽ സജീവമാകാൻ ചെന്നിത്തലയും ഐ ഗ്രൂപ്പിന് നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കോൺഗ്രസ് നേതാക്കൾ സജീവമായത് അതിന് ശേഷമാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും തെരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. പ്രചരണത്തിന് തങ്ങളില്ലെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. ഒരുമിച്ച് നിന്നില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകുമെന്നും ബിജെപിക്കായി രാജഗോപാൽ മത്സരിക്കുന്നത് മറക്കരുതെന്നും നിലപാട് എടുത്തു. ഇതോടെയാണ് ഒത്തു തീർപ്പിന് മുഖ്യമന്ത്രി നേരിട്ട് എത്തിയത്. 24 മണിക്കൂർ മുമ്പ് പറഞ്ഞത് ഉമ്മൻ ചാണ്ടി തിരുത്തി. മലയാലപ്പുഴയിൽ തീരുമാനം താനും ചെന്നിത്തലയും ചേർന്നെടുത്തതാണെന്നും പറഞ്ഞു. ഇതോടെ മലയാലപ്പുഴ കേസ് പിൻവലിച്ചത തീരുമാനം പുനരാലോചിക്കേണ്ട സാഹചര്യവും ഒഴിവായി. നേരത്തെ കേസിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് അടുത്ത പടി തീരുമാനിക്കുമെന്ന് ചെന്നിത്തല വ്യക്തമായിരുന്നു. താൻ ഒറ്റയ്ക്കാണ് തീരുമാനം എടുത്തതെന്നും വിശദീകരിച്ചു. ഈ പ്രസ്താവനയേയും തള്ളിക്കളഞ്ഞ് ഒരു പടി മുന്നിൽ നിന്നാണ് മുഖ്യമന്ത്രിയുടെ ഒത്തുതീർപ്പ് നീക്കം. ഇതോടെ പ്രശ്‌നം താൽക്കാലികമായി പരിഹരിക്കപ്പെട്ടുവെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇനി അരുവിക്കരയിൽ ഒരുമിച്ച് നീങ്ങുമെന്നും പറയുന്നു. ഇന്നുമതുൽ അരുവിക്കരയിൽ ചെന്നിത്തലയും സജീവമാകും. വരും ദിവസങ്ങളിലെല്ലാം ആഭ്യന്തര മന്ത്രി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലുണ്ടാകും.

വധശ്രമക്കേസുകൾ പിൻവലിക്കരുതെന്ന് നേരത്തെ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. എംജി കോളേജിൽ സിഐയെ ആക്രമിച്ച സംഭവത്തിൽ എബിവിപിക്കാരുടെ കേസ് പിൻവലിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു ഇത്. കെപിസിസിയും സർക്കാരിന് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറിയെ കൊല്ലാൻ ശ്രമിച്ച കേസ് പിൻവലിച്ചത് വിവാദമായത്. ഐ ഗ്രൂപ്പുകാരെ രക്ഷിക്കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്തി. തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായിരിക്കെ സി.പി. നായരെ മലയാലപ്പുഴ ക്ഷേത്രത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസാണ് വിചാരണയ്ക്കിടെ സർക്കാർ പിൻവലിച്ചത്. കേസിൽ പ്രതികളായ കോൺഗ്രസിന്റെ പത്തനംതിട്ടയിലെ പ്രാദേശിക നേതാക്കളുടെ അപേക്ഷയിലാണു പിൻവലിക്കൽ. 2002 മാർച്ച് 14ന് പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ വച്ച് സി പി നായരെ തടഞ്ഞുവച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ഉത്തരവിൽ ഒപ്പുവെക്കാൻ നിർബന്ധിച്ചതാണ് കേസ്. പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണ പുരോഗമിക്കുകയായിരുന്നു. എന്നാൽ, കോൺഗ്രസ് പ്രാദേശികനേതാവ് വെട്ടിയൂർ ജ്യോതിപ്രസാദ് ഉൾപ്പെടെയുള്ളവർ നൽകിയ അപേക്ഷപ്രകാരമാണ് കേസ് ഇല്ലാതാക്കുന്നത്.

മലയാലപ്പുഴ ക്ഷേത്രത്തിൽ 2002 മാർച്ച് 31ന് ശതകോടി അർച്ചന നടത്താൻ അഡ്‌മിന്‌സ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ എട്ടര കോടി രൂപയുടെ ബജറ്റിന് തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായിരുന്ന സി പി നായർ അംഗീകാരം നൽകിയില്ല. ശതകോടി അർച്ചന വലിയ പണച്ചെലവുള്ളതായതുകൊണ്ട് ലക്ഷാർച്ചനയോ കോടി അർച്ചനയോ മതിയാവില്ലേ എന്ന് ദേവസ്വം കമ്മീഷണർ ചോദിച്ചു. കുപിതരായ ജനക്കൂട്ടം സി പി നായരെയും മറ്റ് ഉദ്യോഗസ്ഥരെയും ചർച്ച നടന്ന സദ്യാലയത്തിൽ മൂന്ന് മണിക്കൂറോളം പൂട്ടിയിട്ടു. ശതകോടി അർച്ചന നടത്തുമെന്ന് എഴുതി ഒപ്പിട്ടുനൽകണമെന്ന് സി പി നായരോട് ആവശ്യപ്പെട്ടു. വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകിയെങ്കിലും സ്റ്റാമ്പ് പേപ്പറിൽ എഴുതി ഒപ്പിട്ടു തരണമെന്നായി ആവശ്യം. സ്ഥലത്തെത്തിയ പൊലീസിനെ ജനക്കൂട്ടം ആക്രമിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും മൂന്ന് റൗണ്ട് ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു. 28 പൊലീസുകാരടക്കം 75 പേർക്ക് പരിക്കേറ്റു. സദ്യാലയം ബലമായി തുറന്ന് ദേവസ്വംബോർഡ് അധികൃതരെ പൊലീസ് രക്ഷിച്ചു.

വധശ്രമം, ഭീഷണിപ്പെടുത്തൽ, ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. 146 പേരെ പ്രതികളാക്കി. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കാര്യമായ അന്വേഷണം നടന്നില്ല. 2006ൽ എൽഡിഎഫ് അധികാരത്തിൽ വന്നശേഷം സി പി നായരുടെ ആവശ്യപ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ കഴിഞ്ഞ മാർച്ച് മുതൽ പത്തനംതിട്ട സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നു. ആയിരം പേരെ പ്രതിയാക്കി പൊലീസ് കോടതിയിൽ എഫ്‌ഐആർ നൽകിയെങ്കിലും പിന്നീടു 146 പേരെ പ്രതിയാക്കിയാണു ചാർജ്ഷീറ്റ് നൽകിയത്.

സേവാദൾ ജില്ലാ ചെയർമാനും ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റുമായിരുന്ന വെട്ടൂർ ജ്യോതിപ്രസാദാണു കേസിലെ അറിയപ്പെടുന്ന വ്യക്തി. മറ്റുള്ളവരെല്ലാം നാട്ടുകാരായ ഭക്തരാണ്. കേസിൽപ്പെട്ടതിനെ തുടർന്നു 146 പേർക്കും ജോലിക്കു പോകുന്നതിനോ പാസ്‌പോർട്ട് എടുക്കുന്നതിനോ കഴിയാതെ വിഷമിക്കുയായിരുന്നു. നീണ്ട 13 വർഷത്തിനിടെ പ്രതികളിൽ ആറുപേർ മരിച്ചു. മൂന്നുപേർ ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാർച്ച് മുതൽ അഡീഷനൽ ജില്ലാ കോടതി(നാല്)യിൽ വിചാരണ നടന്നുവരുന്നു. എല്ലാ ദിവസവും തുടർച്ചയായി കേസ് പരിഗണിക്കുന്നതിനാൽ പ്രതികൾക്കാർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെട്ടൂർ ജ്യോതി പ്രസാദിന്റെ നേതൃത്വത്തിൽ മന്ത്രി അടൂർ പ്രകാശ് മുഖേന ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തോടെയാണു കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.

എതിർപ്പുമായി സിപി നായർ

അതിനിടെ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സിപി നായർ രംഗത്ത് വന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തനിക്ക് നീതി ലഭ്യമാക്കിയില്ല. കോടതിയിൽ നിന്ന് നീതികിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും സിപി നായർ പ്രതികരിച്ചു. കോടതിയുടെ വിഷയമായതിനാൽ മറ്റൊന്നും പറയുന്നില്ല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കെപിസിസി അധ്യക്ഷൻ വി എം സുധീരനും ഇക്കാര്യത്തിൽ തന്നെ പിന്തുണയ്ക്കുന്നതായും മുൻ ചീഫ് സെക്രട്ടറി അറിയിച്ചു. ഇതോടെ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് പ്രതിസന്ധി ഏറെയായി. കോടതിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടാൽ കേസുമായി മുന്നോട്ട് പോകണമെന്ന നിലപാടാകും സിപി നായർ എടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP