Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിപദവിയിൽ കടിച്ചുതൂങ്ങാനോ പാർട്ടി പിളർത്താനോ ഇല്ല; മന്ത്രി മാത്യു.ടി.തോമസ് രാജി വച്ചു; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി; കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഉടൻ; മാത്യു.ടി.തോമസിന്റെ രാജി ഏറെ നാളായി ജെഡിഎസിൽ പുകയുന്ന മന്ത്രിസ്ഥാന തർക്കത്തിന് വിരാമമിടാൻ; പടിയിറങ്ങുന്നത് പാർട്ടി ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന പരാതി ബാക്കിവച്ച്

മന്ത്രിപദവിയിൽ കടിച്ചുതൂങ്ങാനോ പാർട്ടി പിളർത്താനോ ഇല്ല; മന്ത്രി മാത്യു.ടി.തോമസ് രാജി വച്ചു; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി; കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ ഉടൻ; മാത്യു.ടി.തോമസിന്റെ രാജി ഏറെ നാളായി ജെഡിഎസിൽ പുകയുന്ന മന്ത്രിസ്ഥാന തർക്കത്തിന് വിരാമമിടാൻ; പടിയിറങ്ങുന്നത് പാർട്ടി ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന പരാതി ബാക്കിവച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ജലവിഭവ മന്ത്രി മാത്യു.ടി.തോമസ് രാജി വച്ചു. രാവിലെ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജി കൈമാറി. കണ്ണൂർ-കോഴിക്കോട് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ്് രാജികൈമാറ്റം. ഇന്നലെയും ഓഫീസിലെത്തി മന്ത്രി ഫയലുകൾ തീർപ്പാക്കിയിരുന്നു.

ബെംഗളുരുവിൽ ചേർന്ന പാർട്ടി ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരം കെ.കൃഷ്ണൻകുട്ടി എംഎൽഎ പകരം മന്ത്രിയാകും. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ. കൃഷ്ണൻകുട്ടി. രണ്ടര വർഷത്തിന് ശേഷം മന്ത്രി സ്ഥാനം വച്ചു മാറാമെന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനമാറ്റം. ജെഡിഎസ് ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി ബെംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്

നിയമസഭാസമ്മേളനം ചൊവ്വാഴ്ച തുടങ്ങുന്നതിനാൽ പുതിയ മന്ത്രി ഉടൻ സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസ്ഥാനത്തെ ചൊല്ലി ജെ.ഡി.എസിൽ ഏറെക്കാലമായി പുകയുന്ന തർക്കം രൂക്ഷമായതോടെ കഴിഞ്ഞദിവസം പാർട്ടിയുടെ മൂന്ന് എംഎ‍ൽഎമാരെയും ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ ബംഗളുരുവിലേക്ക് വിളിപ്പിച്ചിരുന്നു.മന്ത്രി മാത്യു.ടി.തോമസ് പോയില്ല. കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ദേവഗൗഡയുമായി നടത്തിയ ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്.

ജലവിഭവ മന്ത്രിയായ മാത്യു.ടി.തോമസിനെ മാറ്റാനും കൃഷ്ണൻകുട്ടിയെ പകരം മന്ത്രിയാക്കാനുമുള്ള തീരുമാനം അറിയിച്ച് എൽ.ഡി.എഫ് നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു..

2016ൽ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ രണ്ടര വർഷത്തിന് ശേഷം ദളിന്റെ മന്ത്രിപദം പങ്കിടാൻ ധാരണയുണ്ടായിരുന്നെന്നാണ് ഡാനിഷ് അലി അറിയിച്ചത്. പരസ്യമായി പ്രതിഷേധിക്കരുതെന്ന് മാത്യു ടി.തോമസിനോട് നേതൃത്വം അഭ്യർത്ഥിച്ചു. തീരുമാനം അറിയിക്കാൻ ഇന്നലെ ഡാനിഷ് അലി മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ അദ്ദേഹം ഇല്ലായിരുന്നു. തുടർന്ന് മന്ത്രി അങ്ങോട്ട് ബന്ധപ്പെട്ടപ്പോഴാണ് തീരുമാനമറിയിച്ചത്. ഇടതു മുന്നണി കൺവീനറേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഫോണിൽ തീരുമാനം അറിയിച്ചു. മാത്യു ടി.തോമസ് എതിർപ്പില്ലാതെ തീരുമാനം അംഗീകരിച്ചെന്നും മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ഒരാളാണ് അദ്ദേഹമെന്നും ഡാനിഷ് അലി പറഞ്ഞു.

കഴിഞ്ഞതവണയും ദേശീയനേതൃത്വം ക്ഷണിച്ചപ്പോൾ മാത്യു.ടി.തോമസ് ബംഗളുരുവിലേക്ക് പോയിരുന്നില്ല. മന്ത്രിവസതിയിലെ മുൻജീവനക്കാരിയെ കരുവാക്കി തന്നെ വ്യക്തിഹത്യ നടത്തിയത് മറുചേരിയാണെന്ന ആക്ഷേപിക്കുന്ന അദ്ദേഹം കടുത്ത അമർഷത്തിലാണ്. അവരോടൊപ്പം വേദി പങ്കിടില്ലെന്ന നിലപാടിലാണ് ബംഗലുരു യോഗം ബഹിഷ്‌കരിച്ചത്. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിയാൻ ധാരണയുണ്ടായിരുന്നെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. മാത്യു.ടി.തോമസ് അത് നിഷേധിക്കുന്നു.നേരത്തേ കൃഷ്ണൻകുട്ടി എംഎ‍ൽഎ ആയപ്പോഴെല്ലാം പ്രതിപക്ഷത്തായിരുന്നതിനാൽ മന്ത്രിയാകാൻ അവസരം ലഭിച്ചില്ല. അതും പരിഗണിച്ചെന്ന് ദേശീയനേതൃത്വം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP