Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങുമെന്ന ലത്തീൻ സഭയുടെ വിരട്ട് ഫലിച്ചു; അനുരഞ്ജനത്തിന് വഴിതേടി മന്ത്രിമാരായ കടകംപള്ളിയേയും ചന്ദ്രശേഖരനേയും സഭാ ആസ്ഥാനത്തേക്ക് ചർച്ചയ്ക്ക് അയച്ച് പിണറായി; എല്ലാ കാര്യവും സഭയുമായി ആലോചിച്ചേ ചെയ്യൂ എന്നും നഷ്ടപരിഹാര പാക്കേജ് പരിഷ്‌കരിക്കാമെന്നും ഉറപ്പു നൽകി സർക്കാർ; പ്രതിഷേധമുള്ള കാര്യങ്ങളിലെല്ലാം പിടിമുറുക്കി സഭാ അധികാരികളും

മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങുമെന്ന ലത്തീൻ സഭയുടെ വിരട്ട് ഫലിച്ചു; അനുരഞ്ജനത്തിന് വഴിതേടി മന്ത്രിമാരായ കടകംപള്ളിയേയും ചന്ദ്രശേഖരനേയും സഭാ ആസ്ഥാനത്തേക്ക് ചർച്ചയ്ക്ക് അയച്ച് പിണറായി; എല്ലാ കാര്യവും സഭയുമായി ആലോചിച്ചേ ചെയ്യൂ എന്നും നഷ്ടപരിഹാര പാക്കേജ് പരിഷ്‌കരിക്കാമെന്നും ഉറപ്പു നൽകി സർക്കാർ; പ്രതിഷേധമുള്ള കാര്യങ്ങളിലെല്ലാം പിടിമുറുക്കി സഭാ അധികാരികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലേക്ക് ലത്തീൻ കത്തോലിക്കാ സഭ നീങ്ങുന്ന സാഹചര്യം ഉണ്ടായതോടെ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി മന്ത്രിമാരെ നിയോഗിച്ചു. സഭയുടെ പ്രതിഷേധം തണുപ്പിക്കാനും സർക്കാരിനെതിരെ സഭ തിരിയുന്നത് ഒഴിവാക്കാനും മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ചന്ദ്രശേഖരൻ എന്നിവർ ലത്തീൻ സഭാ ആസ്ഥാനത്ത് എത്തി സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികളെ അണിനിരത്തി ലത്തീൻ കത്തോലിക്ക സഭ പ്രക്ഷോഭത്തിന് ഒരുങ്ങുന്ന സാഹചര്യമാണ് ഉള്ളത്. അതിനാൽ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാനാണ് മന്ത്രിമാരെ തന്നെ മുഖ്യമന്ത്രി നിയോഗിച്ചതെന്നാണ് വിവരം. സഭയുടെ ആശങ്കകൾ സർക്കാരിനെ അറിയിച്ചെന്ന് ചർച്ചയിൽ പങ്കെടുത്ത ഫാ. യൂജിൻ പെരേര വ്യക്തമാക്കി. സർ്ക്കാർ നിലപാടിനെതിരെ ശക്തമായി നീങ്ങാൻ ഉദ്ദേശിച്ച് ഇന്ന് തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള വൈദികരുടെ യോഗം ചേരുന്നുണ്ട്.

ഇതിന് തൊട്ടുമുമ്പാണ് മന്ത്രിമാർ ബിഷപ്പ് ഹൗസിൽ എത്തിയത്. ഇന്ന് ഓഖി ദുരന്തം വിലയിരുത്താൻ സർക്കാർ സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പ് ഹൗസിൽ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റവന്യൂ മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കിയത്. സഭ നിർദ്ദേശിച്ച കാര്യങ്ങൾ കൂടി പരിഗണിച്ച് നഷ്ടപരിഹാര പാക്കേജ് പുനക്രമീകരിക്കാമെന്ന ഉറപ്പും നൽകിയതായാണ് വിവരം.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം തുടങ്ങിയാൽ അത് സർക്കാരിന് വലിയ തലവേദനയാകും. സഭകൾക്കും മറ്റും വഴങ്ങുന്ന നിലപാട് പലപ്പോഴും പിണറായി സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു സാഹചര്യത്തിൽ അത് മാറ്റിവച്ച് സഭയുമായി അനുരഞ്ജനത്തിൽ എത്താനും അവരുടെ ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടാകും എന്നും അറിയിക്കാനാണ് മന്ത്രിമാരെ മുഖ്യമന്ത്രി നിയോഗിച്ചതെന്നാണ് സൂചന. ഓഖി ദുരന്തത്തിലെ തിരച്ചിലിലും മറ്റും അന്നന്ന് ചെയ്യുന്ന കാര്യങ്ങൾ സഭാ നേതൃത്വത്തെ അറിയിക്കുന്നുണ്ടെന്ന് മന്ത്രി ചന്ദ്രശേഖരൻ വ്യക്തമാക്കി. സഭാ നേതൃത്വത്തിന്റെ അസംതൃപ്തി പരിഹരിക്കാനുള്ള കാര്യങ്ങളെല്ലാം ചെയ്യുമെന്ന് മന്ത്രിമാർ സഭാ പ്രതിനിധികളെ അറിയിച്ചതായാണ് വിവരം.

ദുരന്തത്തിൽപെട്ടു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപവീതം ധനസഹായമാണു സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനചരിത്രത്തിലെ ഏറ്റവും ഉയർന്ന നഷ്ടപരിഹാര പാക്കേജുകളിൽ ഒന്നാണിത്. എന്നാൽ, പാക്കേജ് പ്രഖ്യാപിച്ചപ്പോൾ തങ്ങളോട് ആലോചിച്ചില്ലെന്നും തുക 25 ലക്ഷമാക്കണമെന്നും ആവശ്യപ്പെട്ടാണു സഭാനേതൃത്വം സർക്കാരിനെതിരേ തിരിഞ്ഞത്. ഇതോടെയാണ് കാര്യങ്ങൾ പ്രക്ഷോഭത്തിലേക്ക് നീങ്ങിയാൽ വലിയ പ്രശ്‌നമാകുമെന്ന് കണ്ട് അനുരഞ്ജനത്തിന് സർക്കാർ മുന്നിട്ടിറങ്ങിയത്.

സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുനഃപരിശോധിക്കണമെന്നു ലത്തീൻ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ യൂജിൻ എച്ച്. പെരേര ആവശ്യപ്പെട്ടിരുന്നു. ചുഴലിക്കാറ്റിനെ നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ തുടക്കത്തിലേ പരാജയപ്പെട്ടുവെന്നും സർക്കാരിനു കഴിയില്ലെങ്കിൽ കടലിൽ പോയവർക്കായി സ്വന്തംനിലയിൽ അന്വേഷണം നടത്തുമായിരുന്നു തങ്ങളെന്നുമാണ് സഭ വ്യക്തമാക്കിയത്.. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് പാക്കേജ് തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ ഇങ്ങനെ മുന്നോട്ടുപോയാൽ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുമെന്നും സഭ വ്യക്തമാക്കി. ഇതോടെയാണ് മന്ത്രിമാരെ അനുരഞ്ജനത്തിന് പിണറായി നിയോഗിച്ചതെന്നാണ് സൂചന.

ഓഖിയുടെ പേരിൽ കേന്ദ്രത്തിലെ ബിജെപി. സർക്കാരിനെതിരേ സഭ കാര്യമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നില്ല. അതിനാൽ തന്നെ അധികാരത്തിലേറ്റതുമുതൽ സഭയുടെ ആവശ്യങ്ങളിൽ പിണറായി സ്ർക്കാർ പരിഗണന നൽകുന്നില്ലെന്ന കാര്യത്തിലാണ് പ്രതിഷേധം. സംസ്ഥാനസർക്കാരിനെ പ്രത്യക്ഷത്തിൽ എതിർക്കുന്നില്ലെന്ന ധാരണ പരത്താൻ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. സൂസെപാക്യം പ്രസ്താവനയുമായി രംഗത്തുവന്നെങ്കിലും പിന്നീടു ഫാ. യൂജിൻ പെരേരയുടെ നേതൃത്വത്തിൽ സർക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു.

തിരുവനന്തപുരത്തും എറണാകുളത്തെ ചെല്ലാനത്തും ആലപ്പുഴയിലുമൊക്കെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ സർക്കാർ വൻസമ്മർദത്തിലായിട്ടുണ്ട് ഇപ്പോൾ തന്നെ. എന്നാൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുംമുമ്പ് സഭയുമായി അനുരഞ്ജനമാണ് നല്ലതെന്ന അഭിപ്രായം ഉയർന്നതോടെയാണ് ഇപ്പോൾ മന്ത്രിമാരെ അനുരഞ്ജനത്തിന് അയച്ചിട്ടുള്ളത്. കേരള-തമിഴ്‌നാട് അതിർത്തിയിലും ലത്തീൻ സഭയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നുണ്ട്. കുഴിത്തുറയിൽ ഇന്നലെ ആയിരക്കണക്കിനു സമരക്കാർ റോഡ്-റെയിൽ ഗതാഗതം തടസപ്പെടുത്തിയിരുന്നു.

ചെല്ലാനത്ത് ഇന്നലെ സമരക്കാരുമായി നടത്തിയ ചർച്ചയിൽ എറണാകുളം ജില്ലാ കലക്ടർ നൽകിയ ഉറപ്പ് ലത്തീൻ സഭ തള്ളിയിരുന്നു. മൂന്നുമാസം കൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു കലക്ടറുടെ വാഗ്ദാനം. സമരക്കാർ ആദ്യം ഇത് അംഗീകരിച്ചെങ്കിലും പിന്നീടു നാടകീയമായി തള്ളിക്കളയുകയായിരുന്നു. ഓഖി സമരത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് എതിരെ ശക്തമായി നീങ്ങാനും മറ്റ് ആവശ്യങ്ങളിലുൾപ്പെടെ സഭയ്ക്ക് പരിഗണനയുണ്ടാവണമെന്ന് ആവശ്യപ്പെടാനുമാണ് സമ്മർദ്ദം ശക്തമാക്കിയത്. ഇതോടെ ഇതിന് വഴങ്ങി സർക്കാർ മന്ത്രിമാരെ സഭാ നേതൃത്വത്തെ ആശ്വസിപ്പിക്കാൻ നിയോഗിക്കുകയായിരുന്നു.

മദ്യനയത്തിൽ ഉൾപ്പെടെ സഭയ്ക്ക് സർക്കാരിനോട് എതിർപ്പുണ്ട്. ഇനി ഇക്കാര്യങ്ങളിലുൾപ്പെടെ സഭയുമായി അനുരഞ്ജനം ചെയ്യേണ്ടിവരുമെന്നാണ് സൂചനകൾ. എല്ലാ ആവശ്യങ്ങളിലും സർക്കാർ സഭയുമായി ചർച്ച നടത്തുമെന്നും കാര്യങ്ങൾ സഭയുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനിക്കുമെന്നും ഉറപ്പിച്ച ശേഷമേ സഭ പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറൂ എന്ന സൂചനകളാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP