Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിയാകാൻ ഒരുങ്ങുന്നത് കോളകമ്പനിക്ക് 500 രൂപ നിരക്കിൽ ആയിരക്കണക്കിന് ടാങ്കർ ലോറികളിൽ വെള്ളം വിറ്റയാളെന്ന് പഴി കേട്ട നേതാവ്; ആദ്യം കോള വിരുദ്ധ നിലപാടെടുത്ത വീരേന്ദ്രകുമാർ പിന്നീട് അനുകൂല നിലപാടെടുക്കാൻ തന്നെ നിർബ്ബന്ധിച്ചുവെന്ന് പരസ്യമായി പറഞ്ഞ് ജനങ്ങൾക്കൊപ്പം നിന്നു; കെ.കൃഷ്ണൻകുട്ടി മന്ത്രി പദവിയിലേക്ക് ഉയരുമ്പോൾ പ്രതീക്ഷയോടെ പ്ലാച്ചിമടയിലെ ജനങ്ങൾ

മന്ത്രിയാകാൻ ഒരുങ്ങുന്നത് കോളകമ്പനിക്ക് 500 രൂപ നിരക്കിൽ ആയിരക്കണക്കിന് ടാങ്കർ ലോറികളിൽ വെള്ളം വിറ്റയാളെന്ന് പഴി കേട്ട നേതാവ്; ആദ്യം കോള വിരുദ്ധ നിലപാടെടുത്ത വീരേന്ദ്രകുമാർ പിന്നീട് അനുകൂല നിലപാടെടുക്കാൻ തന്നെ നിർബ്ബന്ധിച്ചുവെന്ന് പരസ്യമായി പറഞ്ഞ് ജനങ്ങൾക്കൊപ്പം നിന്നു; കെ.കൃഷ്ണൻകുട്ടി മന്ത്രി പദവിയിലേക്ക് ഉയരുമ്പോൾ പ്രതീക്ഷയോടെ പ്ലാച്ചിമടയിലെ ജനങ്ങൾ

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: പാലക്കാട്ടെ പ്ലാച്ചിമട എന്ന പിന്നാക്ക ദരിദ്രപ്രദേശം കഴിഞ്ഞ പതിറ്റാണ്ടിൽ ലോകശ്രദ്ധയിലേക്ക് ഉയർന്നത് അവിടെ അമേരിക്കൻ അന്താരാഷ്ട്ര ഭീമനായ കൊക്കകോള കാലുകുത്തിയതിനു ശേഷം തദ്ദേശ ജനതയുടെ വിഭവങ്ങളിൽ മാലിന്യം കലർത്തിയും കുടിവെള്ളം മുട്ടിച്ചും നടത്തിയ കോടിക്കണക്കിന് രൂപയുടെ പകൽകൊള്ളയുടെ പേരിലാണ്. ലോകത്തെ അത്യപൂർവമായ ധർമസമരങ്ങളുടെ വിജയത്തിന്റെ പട്ടികയിലേക്ക് പ്ലാച്ചിമട ഉയർന്നത് ഏതാനും സമരക്കാരുടെ നിലയ്ക്കാത്ത ആത്മവീര്യവും കർമകുശലതയും കൊണ്ടായിരുന്നു. കെ. കൃഷ്ണൻകുട്ടി എന്ന അവരുടെ ജന പ്രതിനിധി കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രിയാകാൻ ഒരുങ്ങുമ്പോൾ അതെ നാടും ജനതയും ഇന്ന് ഏറെ പ്രതീക്ഷയിലാണ്. കൊക്കക്കോള കമ്പനിയുടെ പ്രവർത്തനം മൂലമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളുടെ സ്വന്തം നാട്ടുകാരനായ നിയുക്ത മന്ത്രി എന്ത് നിലപാടെടുക്കും എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

ഒരു ഘട്ടത്തിൽ കോളകമ്പനിക്ക് ടാങ്കറിന് 500 രൂപ നിരക്കിൽ ആയിരക്കണക്കിന് ടാങ്കർ ലോറികളിൽ വെള്ളം വിറ്റ നേതാവ് എന്ന ചീത്ത പേര് സമ്പാദിച്ച ആളാണ് കെ.കൃഷ്ണൻകുട്ടി. 1996-2001ലെ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് പാലക്കാട് തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കോള കമ്പനിയുടെ പാനീയോൽപാദനശാല ആരംഭിക്കുന്നത്. ഇ.കെ നായനാർ മുഖ്യമന്ത്രിയും എ.കെ.ജിയുടെ ഭാര്യ സുശീലഗോപാലൻ വ്യവസായ വകുപ്പുമന്ത്രിയും ഇന്നത്തെ നിയുക്ത മന്ത്രി കെ.കൃഷ്ണൻകുട്ടി ജനപ്രതിനിധിയുമായിരിക്കെയാണ് 2000ൽ കൊക്കകോളയുടെ കുടിവെള്ള ഫാക്ടറി കേരള സർക്കാരിന്റെ വ്യവസായാനുമതിക്കുള്ള ഗ്രീൻചാനൽ വഴി ഉത്പാദനം ആരംഭിക്കുന്നത്.

പ്രദേശത്തെ ആയിരക്കണക്കിന് ഏക്കർ വരുന്ന കമ്പാലത്തറ ഏരിയയിലെ സമൃദ്ധമായ ജലവും ഒരിക്കലും വറ്റില്ലെന്ന് കരുതിയ ഭൂഗർഭ ജലസ്രോതസ്സിലുമായിരുന്നു കോള ഭീമന്റെ കഴുകൻ കണ്ണുകൾ. കുഴൽ കിണറിൽ നിന്ന് മാത്രമല്ല, പ്രദേശത്തെ നൂറുകണക്കിന് വരുന്ന കുഴൽകിണറുകളിൽ നിന്നും ഏരിയകളിൽ നിന്നും തുറന്നകിണറുകളിൽ നിന്നുംവരെ വെള്ളം വിലകൊടുത്തും കമ്പനിക്കകത്ത് പത്തോളം കുഴൽകിണറുകൾ നിർമ്മിച്ചുമൊക്കെയാണ് കുടിവെള്ളം ഊറ്റിയെടുത്തത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിപണിയിലേക്ക് കോള ഉത്പന്നങ്ങളെത്തിക്കുക എന്നതായിരുന്നു കമ്പനിയുടെ ഈ പ്രദേശത്തെ കണ്ണുവെക്കാനുള്ള ഉദ്ദേശ്യത്തിന് പിന്നിൽ. ഇടതുപക്ഷ സർക്കാരാകട്ടെ സംസ്ഥാനത്തേക്ക് അമേരിക്കൻ ഭീമനെ കൊണ്ടുവന്നതിലും ഏതാനും പേർക്ക് തൊഴിൽ കൊടുക്കാനായതിലും അഭിമാനിക്കുകയും ചെയ്തു.

2000 ജനുവരി 25നാണ് കമ്പനിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയത്. ഏറെ വൈകാതെകാര്യങ്ങൾ കീഴ്മേൽമറിഞ്ഞു തുടങ്ങി. ആദ്യം കോളയുടെ മാലിന്യങ്ങൾ അടുത്തുള്ള പറമ്പുകളിലും തെങ്ങിൻ ചുവടുകളിലും കൃഷിയിടങ്ങളിലുമൊക്കെയാണ് കമ്പനി നിക്ഷേപിച്ചത്. ഇതോടെ ചെറുതായി കണ്ടുതുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ അധികം വൈകാതെ നാട്ടുകാരായ ആദിവാസികളടക്കമുള്ളവരുടെ തീരാശാപമായി മാറി.

ആയിരത്തോളം കുടുംബങ്ങളെ ഇത് ഗുരുതരമായി ബാധിച്ചു. സമീപത്തെ സാദാകിണറുകളിൽ നിന്ന് വെള്ളമെടുക്കാനാകാതെ കുടിവെള്ളം മുട്ടിയപ്പോൾ കമ്പനി അവരുടെ കോമ്പൗണ്ടിനകത്തുനിന്ന് സമീപത്തുള്ളവർക്ക് കുടിവെള്ളം വിതരണം ചെയ്തുതുടങ്ങി. പ്രദേശത്തുള്ളവരിൽ ചിലർ കമ്പനിക്കെതിരെ പ്രതിഷേധം ആരംഭിച്ചത് 2002 മുതലായിരുന്നു. ഇതോടെ സർക്കാരും പാർട്ടിക്കാരും ഇളകി. അതുവരെയും കമ്പനിക്ക് വെള്ളം വിറ്റ ജനതാദൾ നേതാവും ഇന്നത്തെ നിയുക്ത മന്ത്രിയുമായ കൃഷ്ണൻകുട്ടിയും കൂട്ടരും ഗത്യന്തരമില്ലാതെ കമ്പനിക്കെതിരെ തിരിഞ്ഞു.

പറമ്പിക്കുളം പ്രദേശത്തുനിന്ന് കേരളത്തിന് തമിഴ്‌നാട് കരാർ പ്രകാരം നൽകി വന്നിരുന്ന സ്ഥലത്താണ് കോളകമ്പനിയുടെ പ്ലാന്റും ജലമൂറ്റലും. മലസർ, എരവാളർ എന്നീ രണ്ട് ആദിവാസികളുടെ കോളനികളാണ് പ്രദേശത്തുണ്ടായിരുന്നത്. അവരും സമരരംഗത്തെത്തിയതോടെ സർക്കാരിന് നടപടിയുമായി മുന്നോട്ടുപോകേണ്ടിവന്നു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പഞ്ചായത്തീരാജ് നിയമമനുസരിച്ച് നൽകിയ ലൈസൻസ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കേസുമായി കമ്പനി കോടതികൾ കയറി. തങ്ങളുടെ വ്യവസായത്തിന് പ്രത്യേകാനുമതിയുണ്ടെന്നും അഞ്ചു വർഷത്തേക്ക് സമരം പാടില്ലെന്നുമൊക്കെയായിരുന്നു കമ്പനിയുടെ വാദമുഖങ്ങൾ.

34.4 ഏക്കർ ഭൂമിയിലെ ഹിന്ദുസ്ഥാൻ കൊക്കകോള കമ്പനിയുടെ ഫാക്ടറിയുടെ കുടിവെള്ളമൂറ്റിനും മാലിന്യം തള്ളലിനുമെതിരെ ആദിവാസി വിഭാഗത്തുനിന്നുതന്നെ മയിലമ്മ എന്ന വീട്ടമ്മ രംഗത്തുവന്നതോടെ സമരം അന്താരാഷ്ട്ര തലത്തിലെത്തി. നിരവധി ഓഫറുകളും പണവുമായി കമ്പനി പ്രതിനിധികൾ സമരക്കാരുടെ പിന്നാലെ കൂടിയെങ്കിലും ജനങ്ങളൊട്ടാകെ സമരം ഏറ്റെടുത്തതോടെ ഇതിന് പഴുതില്ലാതായി. കേരളത്തിന്റെയും ഇന്ത്യയുടെയും ജലത്തിനും പ്രാദേശിക ജനതയുടെ അധികാരത്തിനുമുള്ള അവകാശം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നതായിരുന്നു സമരം. 2002 ഏപ്രിൽ രണ്ടിന് ആരംഭിച്ച സമരം 2005 ആയപ്പോഴേക്കും വിജയം കണ്ടു. 2005ൽ ഹൈക്കോടതി ലൈസൻസ് നൽകാൻ നിർദ്ദേശിച്ചെങ്കിലും അതിനകം ഭൂഗർഭ ജല അഥോറിറ്റിയുടെ റിപ്പോർട്ടും മാനദണ്ഡങ്ങളും കോളക്കെതിരായിരുന്നു. തുടർന്ന് നിൽക്കക്കള്ളിയില്ലാതെ 2006 ജനുവരിയിലാണ് കോള പ്രവർത്തനം നിർത്തിവെച്ചത്.

2011 ഫെബ്രുവരി 24ന് കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട കോള നഷ്ടപരിഹാര ട്രിബ്യൂണൽ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടും അത് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചുകൊടുത്തില്ല. ഇനി പ്ലാച്ചിമടക്കാർ കാത്തിരിക്കുന്നത് തങ്ങളുടെ ജീവിതം മുച്ചൂടും പാപ്പരാക്കിയ കോള ഭീമനിൽ നിന്ന് വിചാരണ വഴി നഷ്ടപരിഹാരം നേടിയെടുക്കുക എന്നതാണ്. മാലിന്യവും കുടിവെള്ള നഷ്ടവും കണക്കാക്കി 2.1626 ദശലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ പതിന്മടങ്ങാണ് യഥാർഥത്തിൽ നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതുകൂടി സാധിച്ചെടുത്താൽ മാത്രമേ പ്ലാച്ചിമടക്കാരുടെ രണ്ടു പതിറ്റാണ്ടോളം നീണ്ട പോരാട്ടത്തിന് ശുഭപര്യവസാനമാകൂ.

പ്ലാച്ചിമടയിൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ച സമയത്ത് കെ കൃഷ്ണൻകുട്ടി പ്ലാച്ചിമട സമരപ്പന്തലിലെത്തി എം പി വീരേന്ദ്ര കുമാറിന്റെ ആവശ്യപ്രകാരം പൂട്ടിയ കോള പ്ലാന്റിന് പകരം മാമ്പഴച്ചാർ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങാൻ കൊക്കകോളയെ അനുവദിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുന്നത്. കൊക്കൊക്കോള കമ്പനിക്ക് വേണ്ടി സോഷ്യലിസ്റ് ജനത നേതാവ് എംപി വീരേന്ദ്രകുമാർ പ്രവർത്തിച്ചെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് കെ. കൃഷ്ണൻകുട്ടി വീരേന്ദ്രകുമാറിനെതിരെ ഉന്നയിച്ച ആരോപണം പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ സമരസമിതി നേതാക്കൾ ശരിവെക്കുകയും ചെയ്തു.

ആദ്യം കോള വിരുദ്ധ നിലപാടെടുത്ത വീരേന്ദ്രകുമാർ പിന്നീട് കോളയ്ക്ക് അനുകൂല നിലപാടെടുക്കാൻ തന്നെ നിർബ്ബന്ധിച്ചുവെന്ന കൃഷ്ണൻകുട്ടിയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു സമരസമിതി നേതാക്കളുടെ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ. ഇങ്ങനെ ഒരു ഘട്ടത്തിൽ കോളകമ്പനിക്ക് വെള്ളം വിറ്റയാളെന്നു പഴി കേൾക്കേണ്ടി വരികയും പിന്നീട് ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്ത ജനപ്രതിനിധിയാണ് നിലവിൽ ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് ഉയരാൻ നിൽക്കുന്നത്. അതുകൊണ്ട് തന്നെ പ്ലാച്ചിമട കോള നഷ്ടപരിഹാര ട്രിബ്യൂണൽ നിയമത്തിന്റെ കാര്യത്തിൽ ഉൾപ്പടെ ഒട്ടേറെ കാര്യങ്ങളിൽ പ്ലാച്ചിമടയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP