Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വല്ല സ്വർണ്ണക്കടത്തുകാരോ ഹവാലക്കാരോ ആഡംബര കാറുമായി വന്നാൽ അതും പുലിവാൽ ആയാലോ? 'കൂപ്പറടി'യിൽ കോടിയേരി കുടുങ്ങിയ കൊടുവള്ളിയിൽ ചെന്നിത്തലയുടെ 'പടയൊരുക്കത്തിന്' സ്റ്റോപ്പില്ല; യുഡിഎഫ് കോട്ടയിൽ സ്വീകരണം ഒഴിവാക്കിയതിൽ അണികൾക്കിടയിൽ അമർഷം; യൂത്ത് ലീഗ് മണ്ഡലം സമ്മേളനം നടക്കുന്നതു കൊണ്ടെന്ന് വിശദീകരിച്ച് നേതാക്കൾ

വല്ല സ്വർണ്ണക്കടത്തുകാരോ ഹവാലക്കാരോ ആഡംബര കാറുമായി വന്നാൽ അതും പുലിവാൽ ആയാലോ? 'കൂപ്പറടി'യിൽ കോടിയേരി കുടുങ്ങിയ കൊടുവള്ളിയിൽ ചെന്നിത്തലയുടെ 'പടയൊരുക്കത്തിന്' സ്റ്റോപ്പില്ല; യുഡിഎഫ് കോട്ടയിൽ സ്വീകരണം ഒഴിവാക്കിയതിൽ അണികൾക്കിടയിൽ അമർഷം; യൂത്ത് ലീഗ് മണ്ഡലം സമ്മേളനം നടക്കുന്നതു കൊണ്ടെന്ന് വിശദീകരിച്ച് നേതാക്കൾ

കോഴിക്കോട്: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം രാഷ്ട്രീയ ജാഥ യുഡിഎഫ് ശക്തികേന്ദ്രമായ കൊടുവള്ളിയിൽ കടക്കില്ല. എത്രയൊക്കെ ശ്രദ്ധിച്ചാലും സ്വീകരണത്തിൽ കളങ്കിതർ കടന്നുക്കൂടുമെന്ന ഭയമാണ് കൊടുവള്ളിയെ ഒഴിവാക്കിയതിന് പിന്നിൽ. എന്നാൽ യൂത്ത് ലീഗിന്റെ കൊടുവള്ളി മണ്ഡലം സമ്മേളനം കഴിഞ്ഞ ദിവസമാണ് അവിടെ നടന്നതെന്നും അതുക്കൊണ്ടാണ് കൊടുവള്ളിയെ ജാഥയുടെ സ്വീകരണത്തിൽ നിന്നും ഒഴിവാക്കിയതെന്നുമാണ് യുഡിഎഫ് നേതാക്കളുടെ വിശദീകരണം.

യുഡിഎഫ് എപ്പോഴക്കെ ജാഥ നടത്തിയാലും അതിന് കൊടുവള്ളിയിൽ സ്വീകരണമുണ്ടാവും. കാരണം യുഡിഎഫ് കോട്ടയായ കൊടുവള്ളിയിൽ കിട്ടുന്നത്ര ആവേശോജ്ജ്വല സ്വീകരണം കോഴിക്കോട് ജില്ലയിൽ മറ്റൊരിടത്തു നിന്നും കിട്ടിയെന്ന് വരില്ല. വസ്തുത ഇതൊക്കെയാണെങ്കിലും രമേശ് ചെന്നിത്തല നയിക്കുന്ന പടയോട്ടം രാഷ്ട്രീയ ജാഥ ഇത്തവണ കൊടുവള്ളിയിൽ നിന്നും പടിക്കു പുറത്താണ്. കോഴിക്കോട് ജില്ലയിൽ എട്ട് പ്രധാന കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണമൊരുക്കിയിരിക്കുന്നത്. എന്നാൽ അതിൽ കൊടുവള്ളിയില്ല. കൊടവള്ളി മണ്ഡലത്തിലെ താമരശേരിയെ ആണ് ഇത്തവണ സ്വീകരണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. സ്വർണ്ണകടത്തു കേസിലും ഹവാല കേസിലുമെല്ലാം ഉൾപ്പെട്ടവർ സ്വീകരണ യോഗത്തിൽ കടന്നുകൂടുമോ എന്ന പേടിയാണ് കൊടുവള്ളിയെ ഒഴിവാക്കിയതിന് പിന്നിൽ.

കൊടുവള്ളിയിലെ ഹവാല, സ്വർണ്ണ കടത്തു സംഘങ്ങളുമായി രാഷ്ട്രീയ പാർട്ടികൾക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഈ സംഘത്തിൽപ്പെട്ടവർ ഏതെങ്കിലും തരത്തിൽ സ്വീകരണ യോഗത്തിൽ കടന്നുകൂടുമെന്ന ആശങ്ക യുഡിഎഫ് നേതാക്കൾക്കുണ്ട്. ഇതൊഴിവാക്കാനാണ് ഇത്തവണ കൊടുവള്ളിയെ സ്വീകരണ കേന്ദ്രങ്ങളുടെ ലിസ്റ്റിൽ നിന്നും വെട്ടിയത്. എൽഡിഎഫിന് പറ്റിയ അബദ്ധം തങ്ങൾക്ക് പറ്റരുതെന്ന നിർബന്ധം യുഡിഎഫിന് ഉണ്ട്. ജാഥയ്ക്ക് കളങ്കിതരുമായി യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് ജാഥ കൺവീനർ തുടക്കത്തിൽത്തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച് ജില്ലാ ഘടകങ്ങൾക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. കൊടുവള്ളിയിൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അത് ജാഥയുടെ മുന്നോട്ടുള്ള യാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന് യുഡിഎഫിന് നന്നയിട്ടറിയാം. അതുക്കൊണ്ടാണ് യുഡിഎഫ് ശക്തികേന്ദ്രത്തെ ഇത്തവണ പടിക്കു പുറത്തു നിർത്തിയത്.

കൊടുവള്ളിയിലെത്തിയാൽ ഹവാല, സ്വർണ്ണ കടത്തു സംഘത്തെക്കുറിച്ചും എൽഡിഎഫ് ജാഥയിൽ കരിപ്പൂർ സ്വർണ്ണ കടത്തു കേസിലെ ഏഴാം പ്രതി കാരാട്ട് ഫൈസലിന്റെ മിനികൂപ്പർ കാർ കോടിയേരി ഉപയോഗിച്ചതും പരാമർശിക്കാതെ പോവാൻ യുഡിഎഫ് ജാഥയ്ക്ക് ആവില്ല. എന്നാൽ സ്വർണ്ണകടത്ത് കേസിലെ മറ്റൊരു പ്രതി അബ്ദുൾ ലെയ്സിനോടൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ഫോട്ടോ പുറത്തു വന്നിരുന്നു. ഇതേ കുറിച്ചും യുഡിഎഫ് നേതാക്കൾ മറുപടി പറയേണ്ടി വരും. ഇത്തരം സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് കൊടുവള്ളിയെ ഒഴിവാക്കിയത്.

എൽഡിഎഫിന്റെ ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയതോടെ വൻവിവാദമാണ് ഉയർത്തി വിട്ടത്. കോടിയേരി സ്വർണ്ണ കടത്ത് കേസ് പ്രതിയുടെ മിനി കൂപ്പർ ഉപയോഗിത് വൻ ചർച്ചയായി. യുഡിഎഫ് ഇതിനെതിരെ ആഞ്ഞടിച്ചു.

എൽഡിഎഫിന്റെ യാത്രയുടെ നിറം കെടുത്താനും ഈ സംഭവം കാരണമായി. ഇടത് എംഎൽഎ മാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവർ മറ്റൊരു പ്രതി അബ്ദുൾ ലെയ്സിനൊപ്പം നിൽക്കുന്ന ഫോട്ടോ കൂടി വന്നതോടെ എൽഡിഎഫ് തികച്ചും പ്രതിരോധത്തിലായി. തൊട്ടു പിന്നാലെയാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് എന്നിവർ അബ്ദുൾ ലെയ്സിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. സ്വർണ്ണ കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസും കാരാട്ട് ഫൈസലും കൊടുവള്ളിയിൽ ആരംഭിച്ച സ്വർണ്ണക്കട ഉദ്ഘാടനം ചെയ്തത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൽ ആയിരുന്നു. ഇതിന്റെ ഫോട്ടോയും പുറത്തുവന്നു. ഇതോടെ ഈ വിഷയത്തിൽ യുഡിഎഫിന്റെ വായ അടഞ്ഞു. ഇനി ഈ വിഷയം കൂടുതൽ ചർച്ചയാക്കാൻ യുഡിഎഫ് ആഗ്രഹിക്കുന്നില്ല.

അതേ സമയം യൂത്ത്ലീഗിന്റെ മണ്ഡലം സമ്മേളനം രണ്ട് ദിവസം മുമ്പ് കൊടുവള്ളിയിൽ നടന്നതേയൊള്ളൂവെന്നും അതുക്കൊണ്ടാണ് സ്വീകണ കേന്ദ്രത്തിൽ നിന്നും കൊടുവള്ളിയെ ഒഴിവാക്കിയതെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു. മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP