Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങൾക്കിടയിൽ ജീവിച്ചു ശീലിച്ച ഉമ്മൻ ചാണ്ടിക്ക് ഡൽഹിക്ക് പോകാൻ മടി; കേരളം വിടാതെയുള്ള അധിക ചുമതല മതിയെനന്ന് ഹൈക്കമാൻഡിനോട് അപേക്ഷിച്ചു മുൻ മുഖ്യമന്ത്രി; ആന്ധ്രയിൽ പോയി ജഗൻ മോഹനെ ചാക്കിലാക്കി വേഗം പുതുപ്പള്ളിക്ക് മടങ്ങാൻ പദ്ധതിയൊരുക്കി ജന നേതാവ്

ജനങ്ങൾക്കിടയിൽ ജീവിച്ചു ശീലിച്ച ഉമ്മൻ ചാണ്ടിക്ക് ഡൽഹിക്ക് പോകാൻ മടി; കേരളം വിടാതെയുള്ള അധിക ചുമതല മതിയെനന്ന് ഹൈക്കമാൻഡിനോട് അപേക്ഷിച്ചു മുൻ മുഖ്യമന്ത്രി; ആന്ധ്രയിൽ പോയി ജഗൻ മോഹനെ ചാക്കിലാക്കി വേഗം പുതുപ്പള്ളിക്ക് മടങ്ങാൻ പദ്ധതിയൊരുക്കി ജന നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എല്ലാ ഞായറാഴ്‌ച്ചയും പുതുപ്പള്ളിയിൽ സ്വന്തം ഇടവകയിലെ പള്ളിയിൽ പോകുക എന്നത് ഉമ്മൻ ചാണ്ടിയുടെ ഒരു ശീലമാണ്. ഈ ശൈലി തെറ്റിക്കാൻ അദ്ദേഹം പലപ്പോഴും തയ്യാറാകുമായിരുന്നില്ല. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഞായറാഴ്‌ച്ചകളിൽ നാട്ടിലുണ്ടാകുമായിരുന്നു. നാട്ടുകാരിൽ ഒരുവനായി അവരോട് ഇടപഴകി കഴിയുകയാണ് അദ്ദേഹത്തിന്റെ സ്ഥിരം ശൈലി. ഇപ്പോൾ എഐസിസി ജനറൽ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ തങ്ങളുടെ കുഞ്ഞൂഞ്ഞ് ഡൽഹിയിലേക്ക് വണ്ടി കയറുമോ എന്ന ആശങ്ക പുതുപ്പള്ളിക്കാർക്കുണ്ട്. നാട്ടുകാരെ പിരിയുന്ന വിഷമം ചാണ്ടിക്കും.

ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവായ ഉമ്മൻ ചാണ്ടിക്ക് അതുകൊണ്ട് തന്നെ പുതിയ ദൗത്യത്തിൽ അത്രയ്ക്ക് സന്തോഷം പോരാ. പുതിയ ദൗത്യം രാഹുൽ ഏൽപ്പിച്ചെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് പാർട്ടി തന്നെ ഏൽപ്പിച്ചത്. പാർട്ടി പ്രസിഡന്റിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏൽപ്പിച്ച ദൗത്യത്തിനോട് നൂറുശതമാനം നീതി പുലർത്താന് ശ്രമിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

തന്റെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് കേരളത്തിന് പുറത്ത് രണ്ട് തവണ മാത്രമെ ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടി വന്നിട്ടുള്ളു. അത് രണ്ടും ആന്ധ്രാപ്രദേശിലായിരുന്നു. 1988 ലും 89 ലുമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മേഖലയിലും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

ആന്ധ്രയിൽ ഉമ്മൻ ചാണ്ടി തുടങ്ങേണ്ടത് പൂജ്യത്തിൽ നിന്ന്

എ.ഐ.സി.സി. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്നത് ശ്രമകരമായ ദൗത്യങ്ങൾ. അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആന്ധ്രപ്രദേശിന്റെ ചുമതലയാണ് പാർട്ടിനേതൃത്വം അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. തെലങ്കാന വിഭജനത്തിനുശേഷം തകർന്നുപോയ പാർട്ടിസംവിധാനത്തെ പുനരുജ്ജീവിപ്പിച്ച് തിരഞ്ഞെടുപ്പിന് സജ്ജമാക്കേണ്ട ചുമതല അത്ര അനായാസമായിരിക്കില്ല.

അടുത്തകാലംവരെ കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്നു ഈ സംസ്ഥാനം. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഭരണത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അവിഭക്ത ആന്ധ്രയിൽനിന്ന് പാർട്ടിക്ക് ലഭിച്ച എംപി.മാരുടെ എണ്ണമാണ്. എന്നാൽ, വൈ.എസ്. രാജശേഖർ റെഡ്ഡി എന്ന കരുത്തന്റെ അഭാവം സൃഷ്ടിച്ച നേതൃശൂന്യതയും സംസ്ഥാന വിഭജനവും പാർട്ടിയെ സംസ്ഥാനത്ത് അപ്രസക്തമായ നിലയിലെത്തിച്ചു. സംസ്ഥാനത്ത് ലോക്സഭയിലും നിയമസഭയിലും കോൺഗ്രസിന് ഒരംഗംപോലുമില്ല. തെലുഗുദേശത്തിനും വൈ.എസ്.ആർ. കോൺഗ്രസിനും പിന്നിലാണ് കോൺഗ്രസിന്റെ സ്ഥാനം. തകർന്നടിഞ്ഞ അവസ്ഥയിലാണ് പാർട്ടി. ജഗൻ മോഹൻ റെഡ്ഡിയെ തിരികെ പാർട്ടിയിൽ എത്തിക്കാൻ ശ്രമിക്കുക എന്നതാണ് ചാണ്ടിക്ക് മുന്നിലുള്ള പ്രധാന ദൗത്യം. ഇത് എളുപ്പലമല്ലെനന്ന് ഉമ്മൻ ചാണ്ടിക്ക് ബോധ്യമുണ്ട് താനും.

സംസ്ഥാന വിഭജനത്തിനുമുൻപുമുതൽ വർഷങ്ങളായി മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിസ്ഥാനം വഹിച്ചുവരുന്നത്. ആന്ധ്ര വിഭജിക്കാൻ മുൻ യു.പി.എ. സർക്കാർ എടുത്ത തീരുമാനത്തിലും അദ്ദേഹം പ്രധാനപങ്കുവഹിച്ചിരുന്നു. സംസ്ഥാന വിഭജനം ആന്ധ്രപ്രദേശിലും തെലങ്കാനയിലും കോൺഗ്രസിന് ഒരു പോലെ നഷ്ടക്കച്ചവടമായി എന്നാണിപ്പോൾ പാർട്ടിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ദിഗ്‌വിജയ്സിങ്ങിന് പകരക്കാരനായി ഉമ്മൻ ചാണ്ടിയെത്തുന്നത്.

സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന തെലുഗുദേശം പാർട്ടി അടുത്തകാലത്താണ് എൻ.ഡി.എ. പാളയം വിട്ടത്. വിശാല പ്രതിപക്ഷനിരയുടെ ഭാഗമായേക്കുമെന്ന സൂചനകൾ അവർ നൽകുന്നുണ്ടെങ്കിലും തന്ത്രശാലിയായ ചന്ദ്രബാബു നായിഡുവിന്റെ നിലപാടുകൾ പ്രവചനാതീതമാണ്. വൈ.എസ്. ജഗന്മോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈ.എസ്.ആർ. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും വരുംനാളുകളിൽ നിർണായകമാണ്. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി മാനസികമായി വളരെ അകന്നുനിൽക്കുകയാണ് ജഗന്മോഹൻ. പ്രാദേശിക സഖ്യങ്ങളുണ്ടാക്കുന്നതിലും കൊണ്ടുനടക്കുന്നതിലും ഉമ്മൻ ചാണ്ടിക്കുള്ള പ്രായോഗികപരിചയം ആന്ധ്രയിൽ ഉപയോഗപ്പെടുത്താനാവും കോൺഗ്രസിന്റെ ശ്രമം.

മറ്റേതൊരു സംസ്ഥാനത്തെയും പോലെ ഒരു കാലത്ത് ആന്ധ്രാപ്രദേശിലെയും ഏക പാർട്ടിയായിരുന്നു കോൺഗ്രസ്. ഇന്ന് ആന്ധ്രാ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കാര്യം കഷ്ടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെപ്പോലും ഇവിടെ ജയിപ്പിക്കാൻ കോൺഗ്രസിനായില്ല. അതേവർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായില്ല. ഫലത്തിൽ, നിയമസഭയിലും ലോക്‌സഭയിലും ഒരു ജനപ്രതിനിധി പോലുമില്ലാത്ത അവസ്ഥയിലാണ് ആന്ധ്രയിലെ കോൺഗ്രസ്. ഒരു തരത്തിൽ പറഞ്ഞാൽ, പൂജ്യത്തിൽനിന്നു വേണം ഉമ്മൻ ചാണ്ടി ഇവിടെ തുടങ്ങാൻ!

ഇതിനു പുറമെ, കടുത്ത കോൺഗ്രസ് വിരോധത്തിൽനിന്ന് പിറവിയെടുത്ത തെലുങ്കുദേശം പാർട്ടി, വൈഎസ്ആർ കോൺഗ്രസ് എന്നിവ സംസ്ഥാനത്ത് ആഴത്തിൽ വേരാഴ്‌ത്തിയിട്ടുമുണ്ട്. സംസ്ഥാന ഭരണത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അമിതമായ ഇടപെടലിനെതിരെ പ്രാദേശിക വികാരമുണർത്തിയാണ് തെലുങ്കു സിനിമയിലെ ഇതിഹാസ നായകനായിരുന്ന എൻ.ടി. രാമറാവു 1982ൽ ടിഡിപി രൂപീകരിച്ചത്. രാമറാവു ഉയർത്തിയ 'തെലുഗു ആത്മാഭിമാനം' കോൺഗ്രസിനെ തൂത്തെറിഞ്ഞു ടിഡിപിയെ ഭരണത്തിലെത്തിച്ചു.

അടുത്ത കാലം വരെ ആന്ധ്രയിൽ കോൺഗ്രസിന് എന്തെങ്കിലും സാധ്യതകളുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് അനുകൂലമായ ചില ഘടകങ്ങൾ ഇവിടെയുണ്ട്. പ്രത്യേകിച്ചും, ബിജെപിയുമായി സഖ്യത്തിലായിരുന്ന തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ട് സ്വതന്ത്രമായി നിൽക്കുന്നു. രാജ്യവ്യാപകമായി ബിജെപിയെ നേരിടാൻ പ്രാദേശിക കക്ഷികളുമായി കൂട്ടുചേരാൻ ശ്രമിക്കുന്ന കോൺഗ്രസിന് ടിഡിപിയെയും ചന്ദ്രബാബു നായിഡുവിനെയും ഒന്നു ശ്രമിച്ചാൽ ഒപ്പം നിർത്താവുന്നതേയുള്ളു. ഇതിന് ചുക്കാൻ പിടിക്കാൻ ദക്ഷിണേന്ത്യയിൽ ഉമ്മൻ ചാണ്ടിയോളം പോന്ന മറ്റൊരു നേതാവില്ലെന്നത് വ്യക്തം.

രാഹുലിന്റെ വിശ്വസ്തരുടെ പട്ടികയിലേക്ക്

ഉമ്മൻ ചാണ്ടിയെപ്പോലെ ജനസമ്മതിയും അനുഭവജ്ഞാനവുമുള്ള ഒരു നേതാവിനു മാത്രമേ ആന്ധ്രയിലെ കാറ്റ് അനുകൂലമാക്കാൻ സാധിക്കൂ എന്ന് രാഹുലിനും സംഘത്തിനും വ്യക്തമായതിന്റെ സൂചന കൂടിയാണ് പുതിയ പദവി. രാഹുലിന്റെ വരവോടെ കോൺഗ്രസിൽ ഉമ്മൻ ചാണ്ടി അപ്രസക്തനാകുമെന്നു പ്രവചിച്ചവർ കുറവല്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള വി എം. സുധീരന്റെ വരവ് ഈ പ്രവചനങ്ങളെ ശരിവയ്ക്കുകയും ചെയ്തു. തീർന്നു എന്നു കരുതിയിടത്തുനിന്ന് ഉമ്മൻ ചാണ്ടി തിരിച്ചുവരികയാണ്; പുതിയ നിയോഗങ്ങളോടെ! ഇക്കുറി രാഹുലിന്റെ വിശ്വസ്തനായി തന്നെയാണ് അദ്ദേഹം വരുന്നത്.

2011 ൽ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തു മാത്രം സീറ്റുണ്ടായിരുന്നിട്ടും പല തരക്കാരും സ്വഭാവക്കാരുമായ സഖ്യകക്ഷികളെ ഒപ്പം നിർത്തി ഉമ്മൻ ചാണ്ടി അഞ്ചു വർഷം ഭരണം പൂർത്തിയാക്കിയതിന്റെ അദ്ഭുതം ഇപ്പോഴും വിട്ടുമാറാത്തവരുണ്ട്. ഈ നയതന്ത്രജ്ഞതയും കൗശലവുമാണ് സമകാലീന ആന്ധ്രാ രാഷ്ട്രീയത്തിലും ആവശ്യമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനു തോന്നിയിരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP