Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരും നിയമസഭാ കക്ഷിയോഗത്തിലേക്ക് വിളിക്കുന്നില്ല; അതിനാൽ വിപ്പും ബാധകമല്ലെന്ന വിശദീകരണവുമായി സ്പീക്കർക്ക് പിസി ജോർജിന്റെ കത്ത്; അയോഗ്യനാക്കാനുള്ള നീക്കത്തെ മറികടക്കാൻ മറുതന്ത്രം

ആരും നിയമസഭാ കക്ഷിയോഗത്തിലേക്ക് വിളിക്കുന്നില്ല; അതിനാൽ വിപ്പും ബാധകമല്ലെന്ന വിശദീകരണവുമായി സ്പീക്കർക്ക് പിസി ജോർജിന്റെ കത്ത്; അയോഗ്യനാക്കാനുള്ള നീക്കത്തെ മറികടക്കാൻ മറുതന്ത്രം

തിരുവനന്തപുരം: നിയമസഭയിൽ തനിക്ക് വിപ്പ് ബാധകമല്ലെന്ന് വ്യക്തമാക്കി സ്പീക്കർക്ക് പിസി ജോർജ് കത്ത് നൽകി. ജോർജിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുത്ത് അയോഗ്യനാക്കി പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കേരളാ കോൺഗ്രസ് നീക്കം സജീവമാക്കിയ സാഹചര്യത്തിലാണ് ഇത്. താൻ കേരളാ കോൺഗ്രസിന്റെ ഭാഗമല്ലെന്നും അതിനാൽ വിപ്പ് ബാധകമല്ലെന്നുമാണ് ജോർജിന്റെ വാദം. മാണി ഗ്രൂപ്പും ജോസഫഫും ഗ്രൂപ്പുമായി താൻ ലയിച്ച് കേരളാ കോൺഗ്രസിന്റെ ഭാഗമായത് ഒരു കരാറിന്റെ ഭാഗമായാണ്. ഈ കരാർ ലംഘിച്ചാണ് പാർട്ടി വൈസ് ചെയർമാൻ സ്ഥാനത്തു നിന്നുള്ള തന്റെ പുറത്താക്കൽ. അതുകൊണ്ട് തന്നെ പാർട്ടിയുടെ വിപ്പ് അനുസരിക്കേണ്ട ആവശ്യമില്ലെന്നും ജോർജ് വിശദീകരിക്കുന്നു.

താൻ ഇപ്പോൾ യുഡിഎഫിലെ ഒരു പാർട്ടിയിലും അംഗമല്ല. കേരളാ കോൺഗ്രിസിന്റെ നിയമസഭാ കക്ഷി യോഗത്തിലേക്ക് തന്നെ ക്ഷണിക്കാറില്ല. തന്റെ അഭിപ്രായങ്ങളും തേടാറില്ല. വോട്ട് ചെയ്യാൻ വിപ്പ് നൽകുകമാത്രമാണ് ചെയ്യുന്നത്. ഇത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ല. അതുകൊണ്ട് വോട്ടെടുപ്പുകളിൽ വിഷയാധിഷ്ഠിത തീരുമാനെ എടുക്കാൻ തന്നെ അനുവദിക്കണമെന്നാണ് ജോർജിന്റെ ആവശ്യം. ജോർജിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ ശേഖരിച്ച് സ്പീക്കർക്ക് നൽകാൻ കേരളാ കോൺഗ്രസ് യോഗം തീരുമാനിച്ചിരുന്നു. ഇതിനായി മൂന്നംഗ സമിതിയേയും പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗം നിശ്ചയിച്ചു. ഈ സാഹചര്യത്തിലാണ് മറുതന്ത്രവുമായി ജോർജ്ജ് എത്തുന്നത്. സ്പീക്കറുടെ തീരുമാനമാകും ഇനി നിർണ്ണായകം.

എന്നാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടാത്ത കാര്യങ്ങളാണ് ജോർജ് പറയുന്നതെന്നാണ് കേരളാ കോൺഗ്രസിന്റെ വാദം. ഈ നിയമസഭാകാലത്തുടനീളം ജോർജിന് വിപ്പ് പാലിക്കേണ്ടി വരും. അത് ലംഘിച്ചാൽ സ്പീക്കർ ജോർജിനെ അയോഗ്യനാക്കുമെന്നും അവർ പറയുന്നു. ജോർജിനെ പുറത്താക്കാനുള്ള നീക്കത്തിന് കോൺഗ്രസിന്റേയും പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ സ്പീക്കറും ജോർജിന്റെ കത്തിൽ അനുകൂല നിലപാട് എടുക്കില്ലെന്നാണ് കേരളാ കോൺഗ്രസ് വിശദീകരിക്കുന്നത്. കീഴ വഴക്കങ്ങളും തങ്ങളുടെ വാദത്തിന് അനുകൂലമാണ്. നിയമസഭാംഗത്വം നഷ്ടമാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ജോർജിന്റെ ഈ നീക്കമെന്നും അവർ പറയുന്നു.

ബാർകോഴ കേസിൽ ധനമന്ത്രി കെ എം മാണിക്കെതിരെ പാളയത്തിൽ നിന്ന് പടനയിച്ച് ചീഫ് വിപ്പ് സ്ഥാനം നഷ്ടമായ പി സി ജോർജ്ജ് എംഎൽഎയെ കേരളാ രാഷ്ട്രീയത്തിൽ നിന്നുതന്നെ അപ്രസക്തനാക്കാൻ കേരളാ കോൺഗ്രസ് എം ഒരുങ്ങുകയാണ്. ജോർജ്ജിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാത്ത വിധത്തിൽ വിലക്കേർപ്പെടുത്തി പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് കെ എം മാണി തന്ത്രം മെനയുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് ചേർന്ന് കേരളാ കോൺഗ്രസ് എമ്മിന്റെ സിറ്റിയറിങ് കമ്മീറ്റി യോഗം ജോർജ്ജിനെ സസ്‌പെന്റ് ചെയ്ത തീരുമാനത്തിന് അംഗീകാരം നൽകി. സസ്‌പെൻഷൻ നടപടി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

ജോർജിനെതിരെ കൂടുതൽ നടപടികൾ തൽക്കാലം ഇല്ല. എന്നാൽ, കൂടുതൽ നടപടികൾ സ്വീകരിക്കുന്നത് തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. തോമസ് ഉണ്ണ്യാടനാണ് സമിതി അധ്യക്ഷൻ. പി സി ജോർജിന്റെ മുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവ് സമിതി ശേഖരിക്കും. പി സി ജോർജിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സസ്‌പെൻഷൻ ഉണ്ടായത്. പി സി ജോർജ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ഇതു കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നുമാണ് കേരള കോൺഗ്രസിന്റെ വാദം. പി സി ജോർജ് വിപ്പ് ലംഘിച്ചതിന് തെളിവുണ്ടെന്നും എംഎൽഎ സ്ഥാനത്തോടെ പാർട്ടി വിടാൻ അനുവദിക്കില്ലെന്നുമാണ് കേരളകോൺഗ്രസ് എമ്മിന്റെ നിലപാട്.

1989ൽ ആർ ബാലകൃഷ്ണപിള്ളയെ പുറത്താക്കിയതിന് സമാനമായി പി സി ജോർജിനെതിരെ നടപടിയെടുക്കാനാണ് ശ്രമം. കേരള കോൺഗ്രസ് എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതോടൊപ്പം കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോർജ്ജിനെ അയോഗ്യനാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം നിയമസഭ സ്പീക്കർക്ക് കത്ത് നൽകും. ഇങ്ങനെ സ്പീക്കറെ സമീപിക്കും മുമ്പ് പാർട്ടിമുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ പരമാവധി തെൽവുകൾ ശേഖരിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് മൂന്നംഗ സമിതിക്ക് രൂപം നൽകിയത്.

സ്വയം പാർട്ടി വിട്ടുപോവുക, വിപ്പ് ലംഘിക്കുക എന്നിവയാണ് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരിക. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരായി സ്ഥാനാർത്ഥിയെ നിർത്തുക, പാർട്ടിക്കും മുന്നണി നേതൃത്വത്തിനും സർക്കാരിനും എതിരെ പ്രചരണം നടത്തുക എന്നിവ ജോർജ്ജ് സ്വയം പാർട്ടി വിട്ടതായി കണക്കാക്കാൻ മതിയായ കാരണങ്ങളാണെന്നും പാർട്ടി നേതൃത്വം കരുതുന്നു. കേരള കോൺഗ്രസ് സെക്യുലർ പുനരുജ്ജീവിപ്പിക്കുകയും അവരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്ത ജോർജ്ജിന്റെ നടപടിയും കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് വിലയിരുത്തുന്നത്. ഈ നീക്കത്തെ മറികടക്കാനാണ് ജോർജിന്റെ കത്ത് നൽകൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP