Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉമ്മൻ ചാണ്ടി എല്ലാം ചെയ്തത് യുഡിഎഫിന് വേണ്ടിയോ? തന്നിൽ നിന്നും 2.16 കോടി കൈക്കൂലി വാങ്ങിയത് മുന്നണിക്ക് വേണ്ടിയെന്ന് സരിതയുടെ കത്ത്; ചെന്നിത്തലയും സഹായിയും സ്ത്രീകളെ ഉപയോഗിച്ചാണു കാര്യങ്ങൾ സാധിക്കുന്നതെന്നും കമ്മീഷന് നൽകിയ കത്തിൽ സരിത; സർക്കാറിന്റെ ഒമ്പതാമത്തെ തീരുമാനത്തിന് നെഞ്ചിടിപ്പോടെ കാതോർത്ത് യുഡിഎഫ് നേതാക്കൾ; 'പടയൊരുക്കം' യാത്രയുമായി ജനങ്ങൾക്കിടയിൽ ഇറങ്ങുമ്പോൾ 'ചെല്ലപ്പേര്' വിളി ഭയന്ന് നേതാക്കൾ

ഉമ്മൻ ചാണ്ടി എല്ലാം ചെയ്തത് യുഡിഎഫിന് വേണ്ടിയോ? തന്നിൽ നിന്നും 2.16 കോടി കൈക്കൂലി വാങ്ങിയത് മുന്നണിക്ക് വേണ്ടിയെന്ന് സരിതയുടെ കത്ത്; ചെന്നിത്തലയും സഹായിയും സ്ത്രീകളെ ഉപയോഗിച്ചാണു കാര്യങ്ങൾ സാധിക്കുന്നതെന്നും കമ്മീഷന് നൽകിയ കത്തിൽ സരിത; സർക്കാറിന്റെ ഒമ്പതാമത്തെ തീരുമാനത്തിന് നെഞ്ചിടിപ്പോടെ കാതോർത്ത് യുഡിഎഫ് നേതാക്കൾ; 'പടയൊരുക്കം' യാത്രയുമായി ജനങ്ങൾക്കിടയിൽ ഇറങ്ങുമ്പോൾ 'ചെല്ലപ്പേര്' വിളി ഭയന്ന് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിനെ അടിപടലം പിടിച്ചുലക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടിൽ അമ്പുകൊള്ളാത്തവരായി യുഡിഎഫിൽ ആരുമില്ലാത്ത അവസ്ഥയിലാണ്. മുന്നണയിലെ പല പ്രമുഖരുടെയും പേരുകൾ സോളാർ റിപ്പോർട്ടോടെ പുറത്തുവന്നു കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് ഏറ്റവും അധികം കുരുക്കെങ്കിലും മറ്റ് നേതാക്കൾക്ക് ആശ്വസിക്കാൻ യാതൊരു വകയും റിപ്പോർട്ടിലില്ല. കാരണം, കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പു യുദ്ധത്തിനിടയിൽ ആയുധമായി മാറി സോളാർ നായികയെയും മറുപക്ഷം ഉപയോഗിച്ചെന്ന് വ്യക്തമാക്കുന്ന വിവരങ്ങലും പുറത്തുവന്നിട്ടുണ്ട്. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ ശോഭ പാടെ കെട്ടുപോകുന്ന വിധത്തിലും ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത വിധത്തിലും നാണം കെട്ടു നിൽക്കുകയാണ് സോളാർ റിപ്പോർട്ടോടെ മുന്നണി. എങ്കിലും പ്രതിരോധത്തിന് വേണ്ടിയുള്ള മാർഗ്ഗങ്ങൾ അവർ തേടുന്നു.

ഉമ്മൻ ചാണ്ടി പല ഘട്ടങ്ങളിലായി തന്നിൽ നിന്നും 2.16 കോടി രൂപ കൈക്കൂലിയായി മാങ്ങിയത് യുഡിഎഫിന് വേണ്ടിയായിരുന്നു എന്നാണ് സോളാർ കമ്മീഷൻ മുമ്പാകെ സരിത നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സഹായി പ്രതീഷ് നായരും സ്ത്രീകളെ ഉപയോഗിച്ചാണു കാര്യങ്ങൾ സാധിക്കുന്നതെന്ന് ആരോപിക്കുന്നതിനുശേഷമുള്ള ഒരു പേജ് കാണാനില്ലെന്നു കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ശേഷിക്കുന്ന ഭാഗം ഉണ്ട്.

2013 ജൂലൈ 19നു ജയിലിൽ എഴുതിയതെന്നു പറയപ്പെടുന്ന കത്ത്, 'ഞാൻ സരിത എസ്.നായർ, സോളർ തട്ടിപ്പു കേസിൽ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടു' എന്നാണു തുടങ്ങുന്നത്. പിന്നീടുള്ള ഭാഗങ്ങളിൽ ഞാൻ എന്നതിനു പകരം 'അവൾ, അവർ' എന്നൊക്കെയാണു സ്വയം വിശേഷിപ്പിക്കുന്നത്. ബിജു രാധാകൃഷ്ണന് അവർ പണമുണ്ടാക്കാനുള്ള എടിഎം മെഷീൻ മാത്രമായിരുന്നുവെന്നു പറഞ്ഞാണ് ആരോപണങ്ങൾ ആരംഭിക്കുന്നത്. ടീം സോളർ കമ്പനിയുടെ ആറു കോടി രൂപയുമായി ശാലു മേനോനൊപ്പം ബിജു ആഡംബര ജീവിതം നയിക്കുന്നു. ബിജു നിർമ്മിച്ച മൂന്നു കോടിയുടെ വീട്, സ്വർണം, രണ്ടു കാറുകൾ എന്നിവ ആരുടെ വിയർപ്പ് എന്നു ചോദിക്കുന്നതിനൊപ്പം ആത്മഗതമെന്ന പോലെ മറുപടി: പാവം ഇടപാടുകാരുടെ പണം.

വ്യക്തികളുമായുള്ള ബന്ധവും അവരുടെ ഇടപെടലുകളും ലൈംഗികാതിക്രമവും പെട്ടെന്നു മനസ്സിലാക്കാൻ ചാർട്ടും സരിത തയാറാക്കിയിട്ടുണ്ട്. ഇതിൽ 16 പേരുടെ കാര്യം വിശദീകരിക്കുന്നു. സോളർ പദ്ധതി റിപ്പോർട്ട് മോൻസ് ജോസഫിനു നൽകിയെന്ന പരാമർശത്തിനൊപ്പമുള്ള കമന്റ് ഇങ്ങനെ: മറ്റു പ്രശ്‌നങ്ങൾ ഇല്ല.

മുൻ മന്ത്രി എ.പി.അനിൽകുമാർ സഹായി നസറുള്ള വഴി ഏഴു ലക്ഷം രൂപ കൈപ്പറ്റി, പലതവണ ചൂഷണം ചെയ്തു. വേണുഗോപാലിന്റെ അടുത്ത് 'അവളെ' എത്തിച്ചത് അനിൽ കുമാറാണ്. പളനിമാണിക്യം 25 ലക്ഷം കൈപ്പറ്റി. ചെന്നിത്തലയുടെ സഹായി പ്രതീഷ് വഴിയാണു പളനിമാണിക്യത്തിലെത്തിയത്. അദ്ദേഹത്തിലൂടെ ചിദംബരത്തെ പരിചയപ്പെടാൻ ശ്രമിച്ചു.കൊച്ചി മുൻ കമ്മിഷണർ എം.ആർ.അജിത് കുമാർ ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചു. പി.സി.വിഷ്ണുനാഥ് ഫോണിൽ ബന്ധപ്പെട്ടെന്നല്ലാതെ പീഡന ആരോപണമില്ല. മുന്മന്ത്രി പി.കെ.ജയലക്ഷ്മി സുഹൃത്താണ്. പലതവണ വയനാട്ടിലെ വീട്ടിൽ പോയിട്ടുണ്ടെന്നും പറയുന്നു.

രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് ഏറ്റെടുത്തു

സോളർ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന അഴിമതിക്കേസുകൾ ഉൾപ്പെടെയുള്ളവ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു വിട്ടുകൊണ്ട് ഉത്തരവ്. അന്നേഷണ സംഘത്തിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും.
ഹെഡ് ക്വാർട്ടേഴ്‌സ് ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സോളർ കേസ് അന്വേഷിച്ച ഡിജിപി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനെതിരായ അന്വേഷണവും പുതിയ സംഘത്തിനു നൽകി. കേസ് അട്ടിമറിച്ചു പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥർ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതായും കമ്മിഷൻ കണ്ടെത്തിയിരുന്നു.

കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കു പുറമെ പുതിയ പരാതികളോ, രേഖകളോ ലഭിച്ചാൽ അതും അന്വേഷിക്കാൻ പ്രത്യേക സംഘത്തോടു നിർദേശിച്ചിട്ടുണ്ട്. സോളർ കേസുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള കേസുകളുടെ തുടർനടപടിയും പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും. കൈക്കൂലിക്കേസ് വിജിലൻസ് അന്വേഷിക്കുമെന്നാണു മുഖ്യമന്ത്രി ഒക്ടോബർ 11നു പ്രഖ്യാപിച്ചിരുന്നത്.

പ്രതികളെ ജയിലിൽനിന്നു പുറത്തു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടു കമ്മിഷൻ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ പൊലീസ്, ജയിൽ വകുപ്പുകളിൽ നടത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിക്കാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ നിയോഗിച്ച് ഉത്തരവിറക്കി. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഒരുവർഷമെങ്കിലും സൂക്ഷിക്കാവുന്ന സംവിധാനം ഒരുക്കണമെന്ന കമ്മിഷന്റെ നിർദ്ദേശം പരിശോധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണം. അനെർട്ടിനെ മികവുറ്റ സ്ഥാപനമാക്കി മാറ്റണമെന്ന കമ്മിഷന്റെ ശുപാർശ ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കും.

ഇനി നിർണായകം സർക്കാറിന്റെ ഒമ്പതാം തീരുമാനം

സോളാർ റിപ്പോർട്ട് പുറത്തുവന്നതോടെ ഇനി നിർണായകം സർക്കാറിന്റെ ഒമ്പതാമത്തെ തീരുമാനമാണ്. 'ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ അന്വേഷണ റിപ്പോർട്ടു പ്രസിദ്ധീകരിച്ചതിനെത്തുടർന്നു പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്ന പക്ഷം അവകൂടി അന്വേഷിക്കും. അന്വേഷണത്തിൽ പുതിയ കുറ്റകൃത്യങ്ങൾ വെളിവാകുന്നെങ്കിൽ അതും അന്വേഷിക്കും'- നിയമസഭയിൽ സർക്കാർ നിലപാടു വ്യക്തമാക്കുന്നു. സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളിൽ ഒൻപതാമത്തേതാണ് ഇത്.

ഈ തീരുമാനം വലിയ സാധ്യതകളാണു സർക്കാരിനു മുന്നിൽ തുറന്നിടുന്നത്. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണു പുതിയ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. സരിതയോ സോളർ കേസിൽ ഉൾപ്പെട്ടവരോ പുതിയ തെളിവുകൾ ഹാജരാക്കിയാൽ അന്വേഷണം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽപോലും സോളർ ആയുധമാക്കാൻ ഭരണപക്ഷത്തിനു കഴിയും. അന്വേഷണം മുൻ പൊലീസ് ഉദ്യോഗസ്ഥരിലേക്കും സാമ്പത്തിക ഇടപാടിലേക്കും കൂട്ടിമുട്ടിക്കാനുള്ള നീക്കം സ്വാഭാവികമായും ഉണ്ടാകാം. മുൻ അന്വേഷണസംഘം വിട്ടുകളഞ്ഞെന്നു റിപ്പോർട്ടിൽ ആരോപണമുള്ള ടെലഫോൺ രേഖകളും വിഡിയോ ദൃശ്യങ്ങളുമടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം.

സോളർ കമ്മിഷനിൽ സരിത നൽകിയ തെളിവുകൾ റിപ്പോർട്ടിന്റെ ഭാഗമായി സർക്കാർ പുറത്തുവിട്ടിട്ടില്ല. വരുംദിവസങ്ങളിൽ ഇത്തരം തെളിവുകൾ പുറത്തുവന്നേക്കാം. കമ്മിഷന്റെ പക്കലുള്ള തെളിവുകൾ പുതിയ അന്വേഷണ സംഘത്തിനു ലഭിക്കും. അതിന്മേലുള്ള അന്വേഷണം പുതിയ തലങ്ങളിലേക്കു നീങ്ങുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

പടയൊരുക്കത്തിൽ 'ചെല്ലപ്പേര്' വിളി ഭയന്ന് നോതാക്കൾ

സോളാർ റിപ്പോർട്ട് പുറത്തുന്നതോടെ പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജാഥയുടെ ശോഭ തന്നെ നഷ്ടമായെന്ന കാര്യം ഉറപ്പായി. സോളർ വിവാദം കൂടുതൽ പ്രകാശിക്കുമെന്ന പ്രതീക്ഷയിലാണു ഭരണപക്ഷമെങ്കിൽ വേണ്ടത്ര ഏശിയില്ലെന്ന പ്രതിരോധത്തിലൂന്നുകയാണു പ്രതിപക്ഷം. എങ്കിലും സോഷ്യൽ മീഡിയയിൽ അടക്കം റിപ്പോർട്ടിലെ പല കാര്യങ്ങളും ചോർന്നതോടെ നേതാക്കൾക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പോലും മടിയാകുന്ന അവസ്ഥയിലാണ്. ഇതോടെ നേതാകളെ കളിയാക്കാൻ ചെല്ലപ്പേര് തന്നെ വീണു കവിഞ്ഞു. ഇതിലെല്ലാം വശംകെട്ടിരിക്കയാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും.

ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്ര ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തുകയാണ്. ഡിസംബർ ഒന്നിനു തിരുവനന്തപുരത്താണു സമാപനം. സോളറുമായി ബന്ധപ്പെട്ട വിശദീകരണ ജാഥകൂടിയായി പടയൊരുക്കം മാറും. തോമസ് ചാണ്ടിയുടെ ഭൂമി വിവാദത്തിൽപ്പെട്ടു വലഞ്ഞ സർക്കാരിനു വലിയ ആശ്വാസമാണു സോളർ റിപ്പോർട്ട്. കിട്ടിയ ആയുധം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണു സർക്കാർ.

സരിതയുടെ കത്തിലെ ആരോപണങ്ങൾ മാത്രമാണു റിപ്പോർട്ടിലുള്ളതെന്നും പുതുതായി കണ്ടെത്തലുകൾ ഒന്നുമില്ലെന്നും പ്രതിപക്ഷം വിശദീകരിക്കുന്നു. തട്ടിപ്പു കേസുകളിൽ പ്രതിയായ, മൊഴികൾ മാറ്റുന്ന സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം തയാറാക്കിയ സോളർ കമ്മിഷൻ റിപ്പോർട്ട് രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.

കേസെടുക്കുന്നതിൽ സർക്കാരിനുണ്ടായ ആശയക്കുഴപ്പവും പ്രതിപക്ഷം ആയുധമാക്കുന്നു. കേസെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിൽ വീണ്ടും അന്വേഷിച്ചു തെളിവുണ്ടെങ്കിൽ കേസെടുക്കുമെന്ന നിലപാടിലേക്കെത്തിയത് എന്തിനാണെന്നു പ്രതിപക്ഷം ചോദിക്കുന്നു. സോളർ റിപ്പോർട്ടു പുറത്തുവന്നതിനുശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിച്ചതും ഇതേ കാര്യമാണ്. 'സോളർ റിപ്പോർട്ടിലുള്ളതു സരിതയുടെ കത്തിലുള്ള കാര്യങ്ങൾ മാത്രമാണ്, ഇതു സോളർ റിപ്പോർട്ടോ സരിതാ റിപ്പോർട്ടോ?'. പ്രതിപക്ഷ നേതാവ് ചെന്നിത്തല ഒരുപടികൂടി കടന്നു സർക്കാരിനെ ആക്രമിച്ചു. റിപ്പോർട്ടിലെ ഭാഗങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ ഉണ്ടായെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP