Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകരുടെ സമരം നയിച്ച് മുന്നേറുന്നത് കയ്യൂരും.. കരിവെള്ളൂരും.. എന്ന മുദ്രാവാക്യം കേട്ടുവളർന്ന കണ്ണൂരുകാരൻ; എസ്എഫ്ഐ നേതാവിൽ നിന്ന് ജെഎൻയുവിലെത്തി വളർന്ന് ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായി; ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിയത് രാജ്യത്തെ കർഷകരുടെ ശബ്ദമാകാൻ; മഹാരാഷ്ട്രയിൽ ഫട്നാവിസിനെ വിറപ്പിക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ അമരക്കാരനായ വിജു കൃഷ്ണന്റെ കഥ

കർഷകരുടെ സമരം നയിച്ച് മുന്നേറുന്നത് കയ്യൂരും.. കരിവെള്ളൂരും.. എന്ന മുദ്രാവാക്യം കേട്ടുവളർന്ന കണ്ണൂരുകാരൻ; എസ്എഫ്ഐ നേതാവിൽ നിന്ന് ജെഎൻയുവിലെത്തി വളർന്ന് ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായി; ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിയത് രാജ്യത്തെ കർഷകരുടെ ശബ്ദമാകാൻ; മഹാരാഷ്ട്രയിൽ ഫട്നാവിസിനെ വിറപ്പിക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ അമരക്കാരനായ വിജു കൃഷ്ണന്റെ കഥ

മറുനാടൻ ഡെസ്‌ക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കർഷകർ ഒരു ജീവന്മരണ പോരാട്ടത്തിലാണ്. വരൾച്ച കൊണ്ടുണ്ടായ വിളനാശത്തിലും മറ്റ് കാരണങ്ങളാലും ആത്മഹത്യയിൽ അഭയം തേടുന്ന അനവധി കർഷകരാണുള്ളത്. അധികാരത്തിലേറിയ ബിജെപി സർക്കാർ കർഷകർക്കായി കടാശ്വാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല. ഇതോടെ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക മാർച്ച് സംഘടിപ്പിച്ചിരിക്കയാണ്. നാസിക്കിൽ നിന്നും തുടങ്ങി മുംബൈയിലേക്കുള്ള മാർച്ചിൽ ലക്ഷണക്കണക്കിന് പേർ പങ്കാളികളായി. മുഖ്യധാരാ മാധ്യമങ്ങൾ അവഗിക്കുന്ന മാർച്ച് ഇപ്പോൾ മഹാരാഷ്ട്ര സർക്കാറിനെ വിറപ്പിച്ചു കൊണ്ടാണ് മുന്നേറുന്നത്. കർഷകർ നഗരത്തിലേക്ക് എത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ച് പൊലീസും രംഗത്തുണ്ട്.

200 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചു കൊണ്ട് പതിനായിരക്കണക്കിന് കർഷകർ മുംബൈയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയുടെ കർഷക പ്രക്ഷോഭങ്ങളുടെ ചരിത്രത്തിൽ ഏറ്റവും വലിയ സമരങ്ങളിൽ ഒന്നാണ് ഇതെന്നാണ് വിലയിരുത്തുന്നത്. മഹാരാഷ്ട്രയിൽ സിപിഎമ്മിന് പുതുകരുത്തു നൽകുന്ന ഈ പ്രക്ഷോഭത്തിന്റെ അമരക്കാരിൽ ഒരു മലയാളിയുമുണ്ട്. കമ്മ്യൂണിസ്റ്റ് സമര ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള കരിവള്ളൂരിൽ നിന്നുമാണ് ഈ നേതാവിന്റെ പിറവി. നാസിക്കിൽ നിന്നും 200 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മാർച്ച് 12ന് ലോങ്ങ് മാർച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലേക്കെത്തുന്ന പ്രക്ഷോഭത്തിലെ അമരക്കാരൻ കണ്ണൂർ കരിവള്ളൂർ സ്വദേശി വിജു കൃഷ്ണനാണ്.

മാന്യമായി കോട്ടും സ്യൂട്ടുമിട്ട് സുഖമായി ജീവിക്കാവുന്ന ജോലി വലിച്ചെറിഞ്ഞ് കർഷക സമരങ്ങളുടെ അമരക്കാരനായിി മാറിയ വ്യക്തിയാണ വിജു കൃഷ്ണൻ. സിപിഐഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണനാണ് ലോങ്ങ് മാർച്ചിന്റെ നേതൃനിരയിലെ മലയാളി സാന്നിധ്യം. രാജ്യത്തെ കർഷകസമരപോരാട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് വിജു. ജെഎൻ യുവിൽ പഠിക്കുന്ന കാലത്തായിരുന്നു വിജുകൃഷ്ണൻ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്.

എസ്എഫ്ഐയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന വിജുകൃഷ്ണൻ ജെഎൻയുവിൽ വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം കൊടുത്താണ് നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്. നവഉദാരീകരണ നയങ്ങൾ എങ്ങനെ കേരളത്തിലെയും ആന്ധ്രയിലെയും കർഷകരെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്റെ പിഎച്ച്ഡി ഗവേഷണം. ബംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായിരുന്ന വിജൂകൃഷ്ണൻ ജോലി രാജിവച്ചാണ് മുഴുവൻ സമയ പാർട്ടിപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. 2009 മുതൽ കർഷകസംഘ നേതൃസ്ഥാനത്തുള്ള വിജുകൃഷ്ണൻ ഏറെ ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരിലാണ് ജനിച്ചത്. ദേശീയ തലത്തിൽ സിപിഎം സംഘടിപ്പിക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് വിജുവായിരുന്നു.

കമ്മ്യൂണിസ്റ്റ് കുടുംബം തന്നെയാണ് വിജുവിന്റേത്. ഇകെ നായനാർ ഉൾപ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ വിജു കൃഷ്ണന്റെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു. കുടുംബത്തിലെ പലരും കമ്മ്യൂണിസ്റ്റ് അനുഭാവികളോ പ്രവർത്തകരോ ആയിരുന്നു. ജന്മിമാരുടെ അടിച്ചമർത്തലുകളെയും അതിനെതിരെയുള്ള പോരാട്ടങ്ങളെയും കുറിച്ചുള്ള കഥകൾ ചെറുപ്പത്തിൽ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇതൊക്കെയാവാം പാർട്ടിയിൽ ചേരാൻ പിൽക്കാലത്തു പ്രേരണയായതെന്ന് വിജു തന്നെ പറയുന്നു.

1996 മുതൽ സജീവ രാഷ്ടീയത്തിലുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഡൽഹിയിലെ പഠന കാലയളവിലാണ് എസ്എഫ്ഐയിൽ ചേരുന്നത്. ജെഎൻയുവിൽ യൂണിയൻ പ്രസിഡന്റായിരുന്നു. അതിനു ശേഷം പിഎച്ച്ഡി ചെയ്തത് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും കർഷകരെ നവഉദാരീകരണ നയങ്ങൾ എങ്ങനെ ബാധിച്ചുവെന്നതിലായിരുന്നു. പിന്നീട് ബംഗളൂരുവിൽ ഒരു കോളേജിൽ ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റായി പ്രവർത്തിച്ചു. കർഷകരുടെ നയങ്ങളിൽ അനുദിനം ഇടപെടുമായിരുന്നു.

വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചർ കമ്മിറ്റിയിൽ അംഗമായിരുന്നു. ആ സമയത്താണ് ജെഎൻയുവിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലേക്ക് ഇന്റർവ്യൂ കോൾ വന്നത്. എന്നാൽ പിന്നീടാണ് ജോലി വേണ്ടെന്ന് തീരുമാനിച്ച് പൂർണ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. 2009 മുതൽ കർഷക സംഘത്തിൽ സജീവമാണ്. മിക്ക സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലേക്ക് പോകാൻ ശ്രമിക്കാറുണ്ട്. പറ്റുന്നിടത്തോളം അവരുടെ പ്രശ്നങ്ങൾ പഠിക്കുകയും സമരങ്ങളിൽ പങ്കു ചേരുകയും ചെയ്യുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സമരം ചെയ്യാനും സദാ സന്നദ്ധനായ സമരപോരാളിയാണ് വിജുകൃഷണൻ. 2018 ഫെബ്രുവരിയിൽ രാജസ്ഥാനിൽ നടന്ന കർഷക സമരത്തിൽ സജീവമായി പങ്കെടുത്ത വിജുകൃഷ്ണൻ ഉനയിൽ 2016 ഓഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തിലും ജിഗ്നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തും സംസാരിച്ചിരുന്നു. 2016 നവംബറിൽ തമിഴ്‌നാട് വിരുദനഗറിൽ ആരംഭിച്ച കിസാൻ സഭയുടെ കിസാൻ സംഘർഷ് ജാഥയുടെ അമരത്തും വിജുകൃഷ്ണൻ ഉണ്ടായിരുന്നു.

കർഷക പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേട്ടമുണ്ടാകുന്നന്നാണ് വിജു പറയുന്നത്. ഉത്തരേന്ത്യയിൽ അടപ്പം പലയിടത്തും പഞ്ചായത്തുകളിൽ പല സ്ഥലങ്ങളിലും സിപിഎമ്മിന് പ്രതിനിധികളുണ്ടെന്നും വിജു ചൂണ്ടിക്കാട്ടുന്നു. ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങളിലും ഭൂമി അധികാര ആന്ദോളൻ വ്യാപിപ്പിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP