Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്കു വിളക്കു തെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയെന്നു വി എസ്; വി എം സുധീരന്റേത് കശാപ്പുകാരന്റെ ശബ്ദം; പതനത്തിന്റെ പാതാളത്തിലേക്കു വീണ യുഡിഎഫിന്റേത് വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്നും പ്രതിപക്ഷ നേതാവ്

അഴിമതിക്കു വിളക്കു തെളിക്കുന്ന ആറാട്ടുമുണ്ടനായി ആന്റണി മാറിയെന്നു വി എസ്; വി എം സുധീരന്റേത് കശാപ്പുകാരന്റെ ശബ്ദം; പതനത്തിന്റെ പാതാളത്തിലേക്കു വീണ യുഡിഎഫിന്റേത് വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ എ കെ ആന്റണിക്കും വി എം സുധീരനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. അഴിമതിക്കു വിളക്കു തെളിക്കുന്ന ആറാട്ടുമുണ്ടനായി എ കെ ആന്റണി മാറിയെന്ന് വി എസ് കുറ്റപ്പെടുത്തി. കശാപ്പുകാരന്റെ ശബ്ദമാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റേതെന്നും വി എസ് പറഞ്ഞു.

രാഷ്ട്രീയമായും, ധാർമ്മികമായും പതനത്തിന്റെ പാതാളത്തിലേക്ക് വീണുപോയ യു.ഡി.എഫും കോൺഗ്രസ് നേതാക്കന്മാരും അസംബന്ധ ജടിലവും ദുരുപദിഷ്ടവുമായ വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളിലാണെന്ന് വി എസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഉന്നയിച്ച രാഷ്ട്രീയവും, ധാർമ്മികവും, നിയമപരവുമായ പ്രശ്‌നങ്ങൾക്കൊന്നും മറുപടി പറയാൻ ആർജ്ജവമില്ലാത്ത കോൺഗ്രസ് നേതാക്കളും, യു.ഡി.എഫും തനിക്കെതിരെ തുരുമ്പിച്ച വാളുംകൊണ്ടാണ് നടക്കുന്നത്. അങ്ങനെയെങ്കിൽ അവരുടെ സ്വന്തം കൈകൾ തന്നെയായിരിക്കും മുറിയുന്നത്.

അഴിമതിക്കാരുടെ സംരക്ഷകരായി മാറിയിരിക്കുകയാണ് എ കെ ആന്റണിയും വി എം സുധീരനും. അഴിമതി ആറാട്ടിന്റെ മുന്നിൽ വിളക്ക് തെളിച്ച് കൊണ്ടുപോകുന്ന 'ആറാട്ട്മുണ്ടൻ' ആയി ആന്റണി അധ:പതിച്ചിരിക്കുകയാണ്. പണ്ട് പഞ്ചസാര കുംഭകോണത്തിന്റെ പേരിൽ കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിച്ച ആന്റണിയുടെ കീഴിലാണ് 2009 മുതൽ 2014 വരെ യു.പി.എ ഗവൺമെന്റിന്റെ കാലത്ത് 800 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയത്. കേന്ദ്രത്തിലും, സംസ്ഥാനണ്ടങ്ങളിലും കോൺഗ്രസ് തോറ്റ് തുന്നംപാണ്ടടിയപ്പോൾ കേരളത്തിൽ വന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്ക് 'എ പ്ലസ്' നൽകിയതിൽ നിന്ന് അദ്ദേഹത്തിന്റെ അധ:പതനത്തിന്റെ ആഴം മനസ്സിലാക്കാം.

ഇപ്പോൾ സുധീരന്റെ ശബ്ദം ഒരു കശാപ്പുകാരന്റേതാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയും, കൊള്ളയും, നെറികേടും, സദാചാരവിരുദ്ധതയും, വിലക്കയറ്റം അടക്കമുള്ള ജനദ്രോഹ നടപടികളും പരിശോധിച്ചാൽ ഈ സർക്കാരിനെ ഒരു ഇറച്ചി കടയോട് മാത്രമേ ഉപമിക്കാൻ കഴിയൂ. അവിടെ ഉമ്മൻ ചാണ്ടിയും, കൂടെയുള്ള മന്ത്രിമാരും ചേർന്ന് വെട്ടിവിൽക്കുന്നത് കേരളത്തിലെ ജനങ്ങളെയാണ്. ആ ഇറച്ചിക്കടയിലെ ഇറച്ചി വെട്ടുകാരനായി സുധീരൻ അധ:പതിച്ചിരിക്കുന്നു എന്നും വി എസ് പറഞ്ഞു. 'കശാപ്പ് ചെയ്യാൻ കൊണ്ടുപോകുന്ന ആടാ'ണ് വി എസ് എന്നു കഴിഞ്ഞ ദിവസം വി എം സുധീരൻ പറഞ്ഞിരുന്നു. ഇക്കാര്യത്തോടു പ്രതികരിക്കുകയായിരുന്നു വി എസ്.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്നതുപോലെയാണ് എ.കെ. ആന്റണിയും, വി എം. സുധീരനും തന്റെ നേരെ കൊമ്പുകുലുക്കാൻ വൃഥാശ്രമം നടത്തിയത്. പാമോയിൽ അഴിമതി, സലിംരാജിന്റെ ഭൂമി തട്ടിപ്പ്, സോളാർ അഴിമതി, ബാർക്കോഴ, മന്ത്രിമാരുടെ സദാചാരവിരുദ്ധത, രൂക്ഷമായ വിലക്കയറ്റം, റബ്ബറിന്റെ വിലയിടിവ്, നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും വാഗ്ദാന തട്ടിപ്പ് തുടങ്ങിയവ പ്രചാരണരംഗത്ത് താൻ ഉന്നയിച്ച വിഷയങ്ങളാണ്. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും കൊള്ളരുതായ്മകൾ മാത്രമല്ല, ഇവരുടെയെല്ലാം സംരക്ഷകരായി നിലക്കൊള്ളുന്ന എ.കെ. ആന്റണിയുടെയും, വി എം. സുധീരന്റെയും തട്ടിപ്പുകളും ഞാൻ തുറന്നു കാട്ടി. എന്നാൽ താൻ ഉന്നയിച്ച ഗൗരവതരമായ വിഷയങ്ങൾക്കൊന്നിനു പോലും യുക്തിസഹമായ ഒരു മറുപടിയോ, വിശദീകരണമോ ഈ നിമിഷം വരെ നൽകാൻ ഇവർക്കാർക്കും കഴിഞ്ഞിട്ടില്ല.

അവരുടെ ഭാഗത്ത് സത്യമോ, നീതിയോ, ധർമ്മമോ ഒന്നും ഇല്ല. ആന്റണിയും, സുധീരനും അടക്കമുള്ള നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയുമൊക്കെ വൃത്തികെട്ട പൊയ്മുഖങ്ങളാണ് അഴിഞ്ഞുവീണത്. ആദർശ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി സ്വയം ഭാവിക്കുന്ന എ.കെ. ആന്റണി ഇന്ന് എവിടെയാണ് എത്തിനിൽക്കുന്നത്? യുഡിഎഫിന്റെ നാലുവർഷത്തെ നാറിയ ഭരണവും, അഴിമതിയും, കൊള്ളുകില്ലായ്മയും, സദാചാരവിരുദ്ധതയും എല്ലാം കൊണ്ട് സർക്കാർ ആകെ ഒരു 'ഈജിയൻ തൊഴുത്താ'യി മാറിയിരിക്കുകയാണ്. ആ ഈജിയൻ തൊഴുത്ത് തൂത്തുവാരി വൃത്തിയാക്കി ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള പോരാട്ടമാണ് എൽ.ഡി.എഫ് അരുവിക്കരയിൽ നടത്തുന്നത്. അത് ജനങ്ങളാകെ ഏറ്റെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ എം വിജയകുമാർ വിജയിക്കുമെന്നും വി എസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP