പുതിയ സ്‌പോൺസർഷിപ്പ് നിയമം ഡിസംബർ 13 മുതൽ; രാജ്യത്തെത്തുന്ന വിദേശിക്ക് താമസാനുമതി ശരിയാക്കാൻ 30 ദിവസത്തെ സാവകാശം; കരാർ തീരും മുമ്പ് ജോലിയും മാറാം
November 23, 2016 | 02:46 PM IST | Permalink

സ്വന്തം ലേഖകൻ
ദോഹ: മൂന്നാഴ്ചയ്ക്കു ശേഷം രാജ്യത്ത് പുതിയ സ്‌പോൺസർഷിപ്പ് നിയമം വരുന്നതോടെ ഖത്തറിലെത്തുന്ന വിദേശിക്ക് താമസാനുമതി ശരിയാക്കാൻ 30 ദിവസത്തെ സാവകാശം ലഭിക്കും. ഡിസംബർ 13 മുതലാണ് പുതിയ സ്‌പോൺസർഷിപ്പ് നിയമം നടപ്പിൽ വരിക. നിലവിൽ വിദേശികൾക്ക് ഏഴു ദിവസത്തെ സാവകാശം മാത്രമേ ലഭിക്കുന്നുള്ളൂ. അതാണ് 30 ദിവസമാക്കി ദൈർഘിപ്പിച്ചു കൊണ്ട് പുതിയ നിയമം വരിക.
പുതിയ സ്‌പോൺസർഷിപ്പ് നിയമം സംബന്ധിച്ച് 2015 ഒക്ടോബറിലാണ് അമീറിന്റെ അംഗീകാരം ലഭിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ വിദേശികൾക്ക് തൊഴിൽ കരാർ കാലാവധി അവസാനിക്കും മുമ്പു തന്നെ തൊഴിലുടമയുടേയും തൊഴിൽ മന്ത്രാലയത്തിന്റെയും അനുമതിയോടെ മറ്റൊരു ജോലിയിലേക്ക് മാറുകയും ചെയ്യാം. ഇനി മുതൽ ജോലി മാറാൻ രണ്ടു വർഷം കാത്തിരിക്കേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സെർച്ച് ആൻഡ് ഫോളോഅപ്പ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ജാബിർ അൽ ലിബ്ദ വ്യക്തമാക്കി.
നിശ്ചിതദിവസത്തിനുള്ളിൽ താമസാനുമതി രേഖയ്ക്കുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ പതിനായിരം റിയാൽവരെ പിഴ യീടാക്കാമെന്നും പുതിയ് നിയമത്തിലെ 40ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. തൊഴിൽ കരാർ കാലാവധി അവസാനിക്കുമ്പോഴോ അല്ലെങ്കിൽ അഞ്ച് വർഷത്തെ ഓപ്പൺഎൻഡഡ് കരാർ അവസാനിക്കുമ്പോഴോ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ മറ്റൊരു ജോലിയിലേക്ക് മാറാം. തൊഴിൽ കരാറിന്റെ കാലാവധി പൂർത്തിയായാൽ മറ്റൊരു ജോലിയിലേക്ക് മാറുന്നതിനായി എൻ.ഒ.സി. ആവശ്യമില്ല.
