Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസവ ധനസഹായം നൽകുന്ന മെത്രാന്മാർക്കും ഹിന്ദു സ്ത്രീകൾ പത്ത് പ്രസവിക്കണമെന്ന് പറഞ്ഞ സംഘപരിവാറുകാർക്കും മറുപടി പോപ്പിന്റെ വക! കത്തോലിക്കർ മുയലുകളെ പോലെ പ്രസവിച്ചു കൂട്ടേണ്ട കാര്യമില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

പ്രസവ ധനസഹായം നൽകുന്ന മെത്രാന്മാർക്കും ഹിന്ദു സ്ത്രീകൾ പത്ത് പ്രസവിക്കണമെന്ന് പറഞ്ഞ സംഘപരിവാറുകാർക്കും മറുപടി പോപ്പിന്റെ വക! കത്തോലിക്കർ മുയലുകളെ പോലെ പ്രസവിച്ചു കൂട്ടേണ്ട കാര്യമില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

റോം: കത്തോലിക്കാ സഭയിൽ നാലിലേറെ പ്രസവിക്കണമെന്നും അതിന് സഭ ധനസഹായം നൽകുമെന്ന് പറഞ്ഞത് കേരളത്തിലെ മെത്രാന്മാരാണ്. സഭാംഗങ്ങളുടെ അംഗബലം കുറഞ്ഞുവരുന്നതുകൊണ്ടാണ് മെത്രാന്മാർ ഇങ്ങനെയൊരു നിർദ്ദേശം നൽകിയത്. ഇടയ്ക്കിടെ ഇങ്ങനെ പ്രസ്താവന ഇറക്കുന്ന ക്രൈസ്തവ പുരോഹിതന്മാരുണ്ട്. ഇത് കൂടാതെ ഹിന്ദു സ്ത്രീകൾ പത്ത് പ്രസവിക്കണമെന്ന് പറഞ്ഞ് അടുത്തിടെ ചില സംഘപരിവാർ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇങ്ങനെ മതത്തിന്റെ പേര് പറഞ്ഞ് ജനസംഖ്യ വർധിപ്പിക്കുന്ന ജാതിക്കോമരങ്ങൾക്ക് ചുട്ടമറുപടി തന്നെ കിട്ടി. ഫ്രാൻസിസ് മാർപ്പാപ്പയാണ് സമുദായത്തിന്റെ പേരിൽ ജനസംഖ്യ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരെ വിമർശിച്ച് രംഗത്തെത്തിയത്.

നല്ല കത്തോലിക്കർ മുയലുകളെപ്പോലെ വംശവർധന നടത്തേണ്ടതില്ലെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിക്കുന്നത്. കുടുംബാസൂത്രണത്തിന് അനുകൂലമായ നിയമം പാസാക്കിയ ഫിലിപ്പീൻസിൽ സന്ദർശനം നടത്തി മടങ്ങിയ മാർപാപ്പ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ധാരാളം കുട്ടികളെ പ്രസവിച്ച് കൂട്ടേണ്ട കാര്യമില്ല, മറിച്ച് ഉത്തരവാദിത്വത്തോടെ കുട്ടികളെ വളർത്തുകയാണ് ചെയ്യേണ്ടത്. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികളെ സന്ദർശിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദരിദ്രർക്ക് സൗജന്യമായി ഗർഭനിരോധന സാമഗ്രികൾ നൽകുന്നതിനുള്ള നിയമ നിർമ്മാണത്തെ കത്തോലിക്കാസഭ എതിർത്തു വരികയായിരുന്നുവെങ്കിലും സഭയുടെ ശക്തി കേന്ദ്രമായ ഫിലിപ്പീൻസ് കഴിഞ്ഞ വർഷം നിയമം നടപ്പാക്കി. ഏഴു കുട്ടികളുള്ള ഒരമ്മ എട്ടാമതും ഗർഭിണിയായപ്പോൾ 'ഏഴു കുഞ്ഞുങ്ങളെ അനാഥരാക്കാനാണോ പോവുന്നതെന്ന് താൻ അവരോടു ചോദിച്ചതായി മാർപാപ്പ പറഞ്ഞു. 'ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന മറുപടിയാണ് അവർ നൽകിയത്. എന്നാൽ ദൈവം നമുക്ക് ഉത്തരവാദിത്തബോധവും തന്നിട്ടുണ്ട്. ചിലർ വിചാരിക്കുന്നത് നല്ല കത്തോലിക്കരാകണമെങ്കിൽ മുയലുകളെപ്പോലെയാകണം എന്നാണ്. പുതിയൊരു ജീവനു ജന്മം കൊടുക്കുന്നത് വിവാഹമെന്ന കൂദാശയുടെ ഭാഗമാണ്.

എന്നാൽ സഭയുടെ ഉപദേശം പിന്തുടരാൻ തുടരെത്തുടരെ കുഞ്ഞുങ്ങൾ ഉണ്ടാവണമെന്ന അർഥമില്ല. നല്ല മാതാപിതാക്കളായിരിക്കാൻ പഠിക്കണമെന്നും മാർപാപ്പ പറഞ്ഞു. ജനസംഖ്യാ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് ഒരുകുടുംബത്തിൽ മൂന്ന് കുട്ടികൾ എന്നാണ്. ജസംഖ്യാപെരുപ്പം തടയാൻ കൃത്രിമ ജനന നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നും മാർപാപ്പ ശക്തമായി വാദിച്ചു. കത്തോലിക്കാ സഭ ജനനനിയന്ത്രണങ്ങൾക്കും ഗർഭച്ഛിദ്രത്തിനും എതിരാണ്. സഭയുടെ തലപ്പത്തുള്ള ഒരാൾ ആദ്യമായാണ് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ നിയന്ത്രണം വേണമെന്ന പ്രായോഗിക നിർദ്ദേശം മുന്നോട്ടു വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ മാർപ്പാപ്പയുടെ വാക്കുകളെ ലോകം അതീവ പ്രാധാന്യത്തോടെയാണ് ശ്രവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP