Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റംസാനിൽ ആത്മവിചാരണയ്ക്കുള്ള അവസരം പാഴാക്കരുത്; സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാർ എഴുതുന്ന റംസാൻ സന്ദേശം

റംസാനിൽ  ആത്മവിചാരണയ്ക്കുള്ള അവസരം പാഴാക്കരുത്; സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസലിയാർ എഴുതുന്ന റംസാൻ സന്ദേശം

നുഷ്യന് അല്ലാഹു നിർണയിച്ച ആയുസ്സ് ആരെയും കാത്ത് നിൽക്കാതെ കടന്നുപോകുന്നു. പ്രമുഖ താബിഈ പണ്ഡിതൻ ഹസൻ ബസ്വരി (റ) പറഞ്ഞപോലെ, 'അല്ലയോ മനുഷ്യാ, നീ ദിവസങ്ങളുടെയും മാസങ്ങളുടെയും സാക്ഷ്യമാണ്. ഓരോ ദിവസവും ആഴ്ചയും മാസവും നിന്നിൽ നിന്ന് പോയ്മറയുന്നു. അവസാനം നീ തന്നെയും വിടപറയുന്നു.''

കഴിഞ്ഞ്പോയ ജീവിതത്തെ വിലയിരുത്തുന്നവനാണ് വിശ്വാസി. ജീവിതത്തിൽ സംഭവിച്ച ഓരോ പിഴവുകളും അവൻ വിലയിരുത്തും. ഭാവി എങ്ങനെ ഭാസുരമാക്കാനാകുമെന്നവൻ ആലോചിക്കും. വിജയത്തിന്റെ വഴികൾ കെട്ടിപ്പടുക്കാൻ പരിശ്രമിക്കുന്ന വിശ്വാസിക്ക് മുൻപിൽ തടസ്സമായി നിൽക്കുന്ന സർവത്തിനേയും അവനവഗണിക്കും.

ആരാണ് ബുദ്ധിമാൻ എന്ന ചോദ്യത്തിന് നബി(സ്വ) പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: സ്വന്തത്തെ വിചാരണ ചെയ്ത് കീഴടക്കുകയും മരണാനന്തര (സൗഭാഗ്യ)ത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാൻ. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരിൽ വ്യാമോഹം വെച്ചുപുലർത്തുകയും ചെയ്തവനാണ് ദുർബലൻ. (അഹ്മദ്)

വിശുദ്ധ റമദാൻ നമുക്ക് ആത്മ വിചാരണയ്ക്കുള്ള സമയമാണ്. സകല തിന്മകളിൽ നിന്നും വേറിട്ട് ഉപാസനയുമായി നിൽക്കുന്ന മനുഷ്യന്റെ ചിന്തകളിൽ ശക്തമായി സ്വാധീനം ചെലുത്താൻ കഴിയും. വിജയത്തിനായി വിശ്വാസി കൂടുതൽ പരിശ്രമിക്കുന്ന സമയം കൂടിയാണിത്.നരകമോചനം ലക്ഷ്യം വെച്ചുള്ള അവന്റെ യാത്രയിൽ മഹ്ശറിനെ കുറിച്ചുള്ള ബോധം നിറഞ്ഞ് നിൽകും.

ഇസ്റാഫീൽ (അ) രണ്ടാമത്തെ ഊത്ത് ഊതുന്നതോടെ ജനങ്ങളെല്ലാവരും മഹ്ശറിലേക്കെത്തിപ്പെടും 'മഹ്ശർ' എന്നാൽ 'ഒരുമിച്ചുകൂടുന്ന സ്ഥലം' എന്നാണർഥം. ആദം നബി (അ) മുതൽ അവസാന നാളിൽ ജനിച്ച കുട്ടിവരെ ഇടെയാണ് ഒരുമിച്ചു കൂടുക. ജനങ്ങൾ പലവിധത്തിലായിരിക്കും ഖബ്റിൽ നിന്നും എഴുന്നേറ്റ് മഹ്ശറിൽ എത്തിപ്പെടുക. ചിലർ വളരെ വേഗത്തിൽ ഒരു പരിചിത സ്ഥലത്തേക്കെന്ന പോലെ ഓടിയെത്തും. മറ്റു ചിലർ കൈകാലുകളിൽ നിരങ്ങി വേച്ച്, വേച്ച് നടന്ന് തട്ടിയും മുട്ടിയും എത്തിപ്പെടും. വേറെ ചിലർ മുഖം കുത്തി അതിദാരുണമായ അവസ്ഥയിലായിരിക്കും .

എല്ലാ ജനങ്ങളും കാലിൽ ചെരുപ്പില്ലാത്തവരും നഗ്നരും ചേലാകർമം ചെയ്യപ്പെടാത്തവരുമായിരിക്കും. ജനങ്ങളെല്ലാം സംഗമിച്ചാൽ ഐഹിക ലോകത്തെ എഴുപത് ഇരട്ടി പ്രകാശത്തോടെ സൂര്യനെ കൊണ്ടുവരപ്പെടും. ഒരു ചാൺ മീതെ സ്ഥിതി ചെയ്യുന്ന കത്തിജ്ജ്വലിക്കുന്ന സൂര്യതാപത്താൽ മനുഷ്യ തലച്ചോർ തിളച്ച് വെന്തെരിയും.

എല്ലാവരും സ്വരക്ഷക്കായി ഒരു മാർഗമന്വേഷിക്കുകയും ആരും ആരെയും സഹായിക്കാനില്ലാതെ ആ ദുരവസ്ഥ അമ്പതിനായിരം വർഷം തുടരുമത്രെ. ജനം ദാഹിച്ച് അവശതയനുഭവിക്കുന്ന ആ നിമിഷത്തിലായിരിക്കും നന്മ പ്രവർത്തിച്ച സ്വാലിഹീങ്ങൾക്ക് നമ്മുടെ നബി മുഹമ്മദ് മുസ്ഥഫ (സ) യുടെ തൃക്കരങ്ങൾ കൊണ്ട് ™ഹൗളുൽ കൗസർ കുടിക്കാനുള്ള സുവർണാവസരം കൈവരിക. പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മധുരമുള്ളതുമായ ആ വെള്ളത്തിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന മലക്കുകൾ അവിശ്വാസികളെയും തിന്മപ്രവർത്തിച്ചവരെയും ആട്ടിയോടിക്കും. കുടിച്ചവർക്ക് പിന്നീടൊരിക്കലും ദാഹിക്കാത്ത ആ വിശുദ്ധ ജലത്തിന്റെ പാന പാത്രങ്ങൾ വാനലോകത്തെ നക്ഷത്രങ്ങളേക്കാളും അധികരിച്ചതാണ്. പ്രവാചകൻ (സ)യുടെ പേരിൽ സ്വലാത്ത് വർധിപ്പിച്ച വിശ്വാസികൾക്കായിരിക്കും അവിടെ മുൻഗണന. നാഥൻ നമ്മെ അവരിൽ ഉൾപെടുത്തുമാറാകട്ടെ, ആമീൻ.

അതിഭീകരമായിരിക്കും മഹ്ശറിലെ വിചാരണ. ഇതിനെ കുറിച്ച് ആഇശ (റ) നബി (സ) യോട് ചേദിക്കുന്നു. കർമപുസ്തകം വലതു കൈയിൽ നൽകപ്പെട്ടവർ ലഘുവായി വിചാരണ ചെയ്യപ്പെടുമെന്ന് അല്ലാഹു പറഞ്ഞിട്ടില്ലയോ പ്രവാചകരേ?

നബി (സ) പറഞ്ഞു: ''അത് കർമങ്ങൾ വെളിപ്പെടുത്തുക മാത്രമാകുന്നു. എന്നാൽ ചോദ്യത്തിന് വിധേയനാക്കപ്പെടുന്നവൻ നശിച്ചത് തന്നെ.'' (മുസ്ലിം). സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ മുഴുവൻ പാപങ്ങളും പൊറുത്തു കൊടുക്കപ്പെട്ട പ്രവാചകൻ നമസ്‌കാരത്തിൽ ''അല്ലാഹുവേ, മുഹമ്മദിനെ ലഘുവായി മാത്രം വിചാരണ ചെയ്യേണമേ'' എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്ന് ആഇശ(റ) ഉദ്ധരിക്കുന്നു (തിർമിദി).

ഒറ്റക്കിരുന്ന് കരയുന്ന ആഇശ(റ)യോട് നബി(സ) കാരണമന്വേഷിച്ചപ്പോൾ അവർ പറഞ്ഞു: ''നരകത്തെക്കുറിച്ച് ഓർത്ത് കരഞ്ഞതാണ് റസൂലേ. അന്ത്യനാളിൽ അങ്ങ് അങ്ങയുടെ കുടുംബത്തെ ഓർക്കുമോ?

'' നബി(സ) മറുപടി പറഞ്ഞു; ''ആഇശാ, മൂന്ന് സന്ദർഭങ്ങളിൽ ഒരാളും മറ്റൊരാളെ ഓർക്കില്ല. നന്മ തിന്മകൾ തൂക്കുന്ന ത്രാസിനടുത്ത് വെച്ച് തന്റെ ത്രാസിന്റെ ഭാരം കൂടുമോ കുറയുമോ എന്ന ഭയമായിരിക്കും ഓരോരുത്തർക്കും. കർമപുസ്തകങ്ങൾ കൊണ്ട് വരുമ്പോൾ വലതു കൈയിലാണോ ഇടതു കൈയിലാണോ പിന്നിലൂടെയാണോ അത് നൽകപ്പെടുക എന്നറിയുന്നത് വരെ. നരകത്തിനഭിമുഖമായി പാലം വെക്കുകയും അത് മുറിച്ച് കടക്കുകയും ചെയ്യുന്നത് വരെ'' (അബൂദാവൂദ്).

കഠിനമായ പരീക്ഷണത്തിന്റെ വേദനകളെത്തും മുമ്പ് വിചാരണയുടെ ബോധം നമ്മിൽ ഉണ്ടാകണം.ഉമർ(റ) പറഞ്ഞതായി ഉദ്ദരിക്കപ്പെടുന്നു: 'നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി സ്വയം വിചാരണ നടത്തൂ. നിങ്ങൾ (നിങ്ങളുടെ കർമങ്ങൾ) തൂക്കിനോക്കപ്പെടുന്നതിന് മുമ്പ് നിങ്ങൾ സ്വയം തൂക്കിനോക്കൂ. ഇന്ന് ആത്മപരിശോധന നടത്തുന്നത് നാളത്തെ വിചാരണ എളുപ്പമാകാൻ സഹായിക്കും. എല്ലാം മറനീക്കി പുറത്തുവരുന്ന നാളിലേക്കായി അണിഞ്ഞൊരുങ്ങുവിൻ'. സ്വയം വിചാരണയുടെ മഹത്വമറിഞ്ഞ ഉമർ ഏകാന്തനായിരുന്ന് സ്വന്തത്തോട് പറയുന്നു: ''അല്ലാഹുവിൽ സത്യം, ഖത്താബിന്റെ പുത്രൻ ഉമറേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക. ഇല്ലെങ്കിൽ അവൻ നിന്നെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും.'' 'ഒരു മരുപ്പച്ച ആയിരുന്നെങ്കിൽ, ഒരു കല്ലായിരുന്നെങ്കിൽ, അല്ല, ഒരു പുൽകൊടിയെങ്കിലുമായാണ് എന്നെ നീ സൃഷ്ടിച്ചിരുന്നതെങ്കിൽ നിന്റെ വിചാരണക്ക് ഞാൻ വിധേയമാകേണ്ടി വരില്ലായിരുന്നല്ലോ' എന്ന് വിലപിച്ചതും ഉമർ തന്നെ. സ്വയം വിചാരണ കൊണ്ട് കഴിഞ്ഞകാലത്തെ കുറിച്ചുള്ള ബോധവും വരാനുള്ള കാലത്തെക്ക് മുന്നൊരുക്കവും സാധിക്കുന്നു.

നമ്മുടെ ആത്മവിചാരണയ്ക്കുള്ള സുവർണാവസരമായി നാം വിശുദ്ധ റമദാനിനെ ഉപയോഗിക്കുകയും പരിശുദ്ധി നേടുകയും ചെയ്യുക. പാപത്തിൻ കരിമ്പൻ കുത്തുകൾ ബാധിച്ച ആത്മാവിനെ സംശുദ്ധമാക്കി അല്ലാഹുവിലേക്ക് മടങ്ങാനുള്ള അവസരം നാം ഉപയോഗപ്പെടുത്തുക, അല്ലാഹു അതിന് നമുക്ക് തൗഫാഖ് നൽകട്ടെ, ആമീൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP