Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടി മധുരം കൊടുത്തു; മുഖ്യമന്ത്രി ഷാൾ അണിയിച്ചു; ആഘോഷം വേണ്ടെന്ന് വച്ചിട്ടും വലിയ ഇടയന്റെ 70ആം പിറന്നാൾ ആഘോഷമായി

മമ്മൂട്ടി മധുരം കൊടുത്തു; മുഖ്യമന്ത്രി ഷാൾ അണിയിച്ചു; ആഘോഷം വേണ്ടെന്ന് വച്ചിട്ടും വലിയ ഇടയന്റെ 70ആം പിറന്നാൾ ആഘോഷമായി

കൊച്ചി : സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എഴുപതാം പിറന്നാൾ ദിനത്തിൾ ലാളിത്യത്തിൽ ഒരുക്കിയ ആഘോഷം. എഴുപതാം പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തെ തുടർന്നു പിറന്നാൾ ആഘോഷങ്ങളൊന്നും ഒരുക്കിയിരുന്നില്ല. എന്നിട്ടും ആഘോഷങ്ങളിൽ മാറിനിൽക്കാൻ മാർ ആലഞ്ചേരിക്ക് കഴിഞ്ഞില്ല.

കോച്ചിയിൽ രാവിലെ ലിസി ആശുപത്രിയിൽ ഹാർട്‌കെയർ ഫൗണ്ടേഷന്റെ പുരസ്‌കാര ചടങ്ങിൽ സ്വാഗത പ്രാസംഗികനാണു കർദിനാളിന്റെ പിറന്നാളാണെന്ന വിവരം സദസിനെ അറിയിച്ചത്. ഇക്കാര്യം രഹസ്യമാക്കി വയ്ക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും തനിക്കതിനു സാധിക്കില്ലെന്ന മുഖവുരയോടെ പിറന്നാൾ വിവരം അദ്ദേഹം അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ തയാറാക്കിയ കേക്ക് കർദിനാൾ മുറിച്ചു. ചടങ്ങിനെത്തിയ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ജന്മദിന ഗാനം പാടി ആശംസകൾ നേർന്നു. ഒരു കഷണം കേക്ക് മമ്മൂട്ടി കർദിനാളിനു നൽകി.

മറ്റൊരു ആഘോഷത്തിലും പങ്കെടുക്കേണ്ടി വന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യാതിഥി. ഇടപ്പള്ളി സെന്റ് ജോർജ് ഇടവകയിൽ പുതിയ പള്ളിയുടെ ആശീർവാദ കർമങ്ങൾക്കൊടുവിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി കർദിനാളിന്റെ പിറന്നാൾ വിവരം ജനങ്ങളോടു പറഞ്ഞു. അവരുടെ ആശംസ ലഭിച്ചപ്പോൾ ചുരുങ്ങിയ വാക്കിൽ നന്ദി രേഖപ്പെടുത്തുക മാത്രം ചെയ്തു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു പിറന്നാൾ ആശംസ നേർന്നു പൊന്നാട അണിയിച്ചു. പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി ലാളിത്യത്തിന്റെ മാതൃക കാട്ടിയ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ലാളിത്യമെന്ന ആശയം തന്റെ പ്രസംഗത്തിലൂടെ പങ്കുവയ്ക്കാനും മറന്നില്ല.

ആഡംബരങ്ങൾ ഒഴിവാക്കാനുള്ള സന്ദേശമാണു സിറോ മലബാർ സഭയ്ക്കു കർദിനാൾ നൽകിയവയിൽ പ്രധാനം. സഭാ പരിപാടികൾക്കായി വലിയ കമാനങ്ങളും ഫെളക്‌സ് ബോർഡുകളും വയ്ക്കുന്നതിനെ നിരുൽസാഹപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ആഘോഷങ്ങൾ വേണ്ടെന്നല്ല, പക്ഷേ, അവ വിശുദ്ധമാകണമെന്ന നിർബന്ധമുണ്ട്. അത് തന്റെ ജന്മദിനത്തിലും നടപ്പാക്കുകയായിരുന്നു് ആലഞ്ചേരി. അതുകൊണ്ട് തന്നെ സപ്തതി ദിനാഘോഷത്തിന് പ്രത്യേക ചടങ്ങുകൾ ഒരുക്കിയില്ല. കേക്ക് മുറിക്കലും ലഡു വിതരണവും സഭാ ആസ്ഥാനത്ത് നടന്നതുമില്ല.

സീറോ മലബാർ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തയുമാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. 2011 മെയ് 26നാണ് ഇദ്ദേഹം വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പൊലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടത്. സീറോമലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മാർപ്പാപ്പ നേരിട്ടല്ലാതെ സഭ സ്വന്തമായി ശ്രേഷ്ഠ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത്. തമിഴ്‌നാട്ടിലെ തക്കല രൂപതയുടെ പ്രഥമ മെത്രനുമായിരുന്നു ഇദ്ദേഹം.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി1945 ഏപ്രിൽ 19 ന് ജനിച്ചു. 1972 ഡിസംബർ 18 ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി.

1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി.

സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ 2012 ജനുവരി 6ന് കർദ്ദിനാളായി ഉയർത്തുന്ന മാർപ്പാപ്പയുടെ സന്ദേശം അറിയിച്ചു. ഫെബ്രുവരി 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് മാർ ആലഞ്ചേരി കർദ്ദിനാൾ പദവി സ്വീകരിച്ചു. 2012ൽ കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയത്തിലെ അംഗമായി ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ മാർ ജോർജ്ജ് ആലഞ്ചേരിയെ നിയമിച്ചു. 5 വർഷത്തേക്കായാണ് ഈ നിയമനം നൽകിയിരിക്കുന്നത്. 18 കർദ്ദിനാൾമാർ അംഗങ്ങളായുള്ള ഉന്നതാധികാര സമിതിയിലേക്കാണ് മാർ ആലഞ്ചേരിയെ നിയമിച്ചിരിക്കുന്നത്. സഭയുടെ വിശ്വാസവിഷയങ്ങളിൽ മാർപ്പാപ്പ ഈ സമിതിയുമായാണ് കൂടിയാലോചന നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP